Saturday, 21 March 2015



ഗണപതിക്കല്യാണം..

ആറാട്ടും കഴിഞ്ഞു അമ്പലമുറ്റവും ഒഴിഞ്ഞു.
ചിങ്ങത്തില് ഒത്തുവരാഞ്ഞതു കൊണ്ട്  കല്യാണം തീര്‍ച്ചയായും മീനത്തില്‍ ഉത്സവത്തിനുറപ്പിക്കാമെന്നു കരുതി കാത്തിരുന്നു. എവിടെ ? അതും നടന്നില്ല. കല്യാണം നടക്കാന്‍ വഴിപാടു കഴിച്ചു ശാന്തിക്കാരന്‍ മടുത്തിട്ടുണ്ടാവും,കൊടിയേറ്റുമുതല്‍  ആറാട്ട്‌ വരെ എന്തെങ്കിലും ഒക്കുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പണ്ടൊക്കെ കല്യാണ പ്രായമായ പെണ്‍കുട്ടികള്‍ ഉത്സവക്കാലത്ത്കൊടിമരച്ചുവട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു. ശിവേലി തീരുന്നവരെ മാറി മാറി വന്നും പോയും ഇരിക്കും, രാവിലെ കാണാത്തവരെ വൈകിട്ടത്തെ കാഴ്ച ശിവേലിക്ക് കാണാം.പെണ്ണാലോചിക്കാന്‍ അത്ര കഷ്ടപ്പാടൊന്നൂല്ല.ആറ്റിനപ്പുറവും  ഇപ്പുറവുമുള്ള കരയിലുള്ളവര്‍,ആറാട്ടാവുമ്പോഴേക്കും വാക്കുറപ്പിക്കാം.

   കല്യാണം വല്ലാത്തൊരു കീറാമുട്ടി തന്നെ.പെണ്ണ് കെട്ടാത്തോരുക്ക് അതെങ്ങനെയെങ്കിലും  കഴിക്കാനുള്ള പെടാപ്പാട്, കഴിച്ചോരുക്കോ? അക്കഥ പറയാണ്ടിരിക്യാ ഭേദംന്നാ അനുഭവ സാക്ഷ്യം. എന്ന് കരുതി എത്രയാ കാത്തിരിക്ക്യാ? വയസ്സ് നാല്‍പ്പതു കഴിഞ്ഞു ,ബ്രോക്കര്‍ ശങ്കുണ്യായര് പെണ്‍വീട്ടുകാരോട് അത്രയ്ക്കങ്ങോട്ട് ധരിപ്പിക്കാറില്ല, "ഏറിയാല്‍ മുപ്പത്തഞ്ച്, അതിപ്പോ ചെക്കന്‍ കാണട്ടേന്നു! ,പിന്നെയാവാലോ ജാതകം ." വിപണന തന്ത്രം തന്നെ. പിന്നെ ആശ്വസിപ്പിക്കാന്‍ ഇങ്ങോട്ട് ഇങ്ങനേം  "പെണ്‍കുട്ടിക്കിഷ്ടായീച്ചാല്‍ പ്രായം കണക്കാക്കില്ലാന്ന്‍, നീയ് ധൈര്യായിട്ടിരിക്കു. നായന്മാര് പെങ്കുട്ട്യോളോക്കെ എണ്ണത്തില് കുറഞ്ഞിരിക്കുന്നു, ഇനി ഉണ്ടെങ്കില് തന്നെ വയസ്സിനു വല്ലാതിളപ്പവും . ഇങ്ങനൊക്കെയെ പറ്റൂ". ഇനിയിപ്പോ പെണ്‍കുട്ടി എന്നൊക്കെ പറയാമോ? നാല്‍പ്പതുകാരന് മുപ്പത്തഞ്ചുകാരിയെയൊക്കയല്ലേ പ്രതീക്ഷിക്കാനാവൂ.


പുര നിറഞ്ഞു നിന്നത് ആദ്യം കൊച്ചേട്ടനാണ് , 3 വയസ്സിളപ്പമുള്ള അനിയന്‍ ഏട്ടന്‍റെ ഊഴം കഴിയാന്‍ കാത്തു, എന്നിട്ട്  നാല്‍പ്പത്തിമൂന്നുകാരന്‍ ഏട്ടന്‍റെ കഴിഞ്ഞൂല്ല ,അനിയന്‍റെ ഒന്നും ഒക്കണൂല്ല. ആദ്യോക്കെ ഇത്തിരി കടുംപിടുത്തമൊക്കെ ഉണ്ടായിരുന്നൂന്നുള്ളതു ശരിയാ , പക്ഷെ അതൊക്കെ വിട്ടിട്ടെത്ര കാലായി. കെട്ടാന്‍ പോണ പെണ്ണിന് ഇത്തിരി മുടി വേണംന്ന് വിചാരിക്കണതു  മഹാപാപമൊന്നുമല്ലല്ലോ. പിന്നെ മുടീല്ലാത്ത പരിഷ്കാരം അങ്ങനങ്ങ് ദഹിക്കണൂല്ല.വടക്കേലെ അമ്മായീടെ മോളും പട്ടണത്തിലാണ് പഠിച്ചത് , എന്നിട്ടെന്താ മുട്ടറ്റം മുടീല്ലേ? അമ്പലത്തിലിക്ക് പോവുമ്പോ ഒരു പരിഷ്കാരവുമില്ലാതെ മുണ്ടും നേരിയതോ ,ഹാഫ് സാരീയോ ,എന്താ ശ്രീത്തം! ഞാനത്രയ്ക്കൊന്നും വേണംന്ന് പറയണില്ല. എന്നാലും ഒരു കുളിപ്പിന്നല് പിന്നി, തുമ്പ് കെട്ടാനുള്ളത്ര മുടി മതി. കണ്ടാലാരും തെറ്റ് പറയാനില്ലാതൊരു രൂപവും ,ഇതൊക്കെ ആരുടേയും സ്വപ്നങ്ങളില്‍ ഉണ്ടാവില്ലേ?

അത്യാവശ്യം വിദ്യാഭ്യാസം, എന്ന് കരുതി പത്താം തരം പോരാ. വെറുതെ ഇരിക്കാണ്ടേ എംകോമും പിന്നെ കുറെ അല്ഗുല്‍ത്തു ഡിപ്ലോമകളും ഞാനും ചേര്‍ത്തിട്ടുണ്ടേ, ആദ്യോക്കെ വിദ്യാഭ്യാസം തീരെ ചേരണുണ്ടായില്ല, അപ്പൊ ഞാനാ വേണ്ടാന്നു വച്ചേ. ഇപ്പൊ കാലം കഴിഞ്ഞില്ലേ പെണ്‍കുട്ട്യോള്‍ക്കാ പ്രശ്നം, അവര്‍ക്ക് നമ്മുടെ പഠിപ്പു പോരാ, അല്ലെങ്കില്‍ ജോലി! ഇപ്പോഴത്തെ പെണ്പിള്ളേര്‍ക്ക് ജോലിയില്ലാത്തവരെ വേണ്ടാത്രേ! എത്രാമത്തെ പെണ്ണുകാണലാണെന്ന് ഓര്‍മ്മയില്ല, ഇപ്പൊ കുറെ വര്‍ഷായി ഇത് തന്നെ പണി.


മാസം നാലായി സര്‍ക്കാര്‍ജോലി കിട്ടിയിട്ട്. ഇത്രയും നാളും അതായിരുന്നു കല്യാണം നടക്കാത്തതിന്റെ പ്രധാന കാരണം. സര്‍ക്കാര്‍ ജോലിക്കായി 18 വയസ്സില്‍ തുടങ്ങിയ യജ്ഞം ഫലം കണ്ടത് 40 ല്‍. ആ തത്രപ്പാടിനിടയില്‍ ഒന്നു പ്രേമിച്ചും കൂടിയില്ല. പി എസ് സി പരീക്ഷ വിളിക്കുമ്പോഴൊക്കെ കാസര്‍ഗോടുവരെ പോയി പരീക്ഷ എഴുതണതിന്‍റെ ചിന്തേല് നടക്കണോനു എന്ത് പ്രേമം? അതോണ്ടൊരു ഇരട്ടപ്പേരു തന്നെ വീണു. പലരും  മാറീം മറഞ്ഞും നിന്നു വിളിക്കണത് ചെവീലെത്താണ്ടൊന്നുമല്ല..അതൊക്കെ അങ്ങിനെ കിടക്കും! പിന്നെ ജോലി കിട്ടീട്ടു മതി കല്യാണം എന്നൊരു മോഹവുമുണ്ടായിരുന്നു. എന്നാ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോയ്‌ക്കൂടേന്നാവും അടുത്ത ചോദ്യം. വണ്ടിക്കൂലീം കൊടുത്ത് പൊതിച്ചോറും കെട്ടി എവിടെയെങ്കിലും വൈകിട്ട് വരെയൊരു കണക്കപ്പിള്ള പണിയെടുക്കുന്നതിനേക്കാള്‍ വരുമാനം  ഇത്തിരി പാടത്തും ,പറമ്പിലും പിന്നെ ഇന്‍ഷുറന്‍സ് ഏജന്ടിന്‍റെ പണിയും ചെയ്‌താല്‍ കിട്ടും. എന്നാലും പാന്‍റും കോട്ടുമിട്ട് നിസ്സാര ശമ്പളത്തിന് പോവുന്നോനു തന്നെ വിവാഹ മാര്‍ക്കെറ്റില്‍ വില! മലയാളീടെ ദേശിയ വസ്ത്രമായ മുണ്ടുടുക്കുന്ന എന്നെപ്പോലൊരുവന്‍ ആ കാരണം കൊണ്ട് തന്നെ ഔട്ട്‌.പരിഷ്കാരം ഇല്ലാത്ത വനെന്നു കളിയാക്കല്‍.  കഴിഞ്ഞ പെണ്ണ് കാണലിനു എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പാന്റിട്ട്‌ പോവേണ്ടി വന്നുവെന്നത് പരസ്യമായ രഹസ്യം.എന്നിട്ടും ഒന്നും നടന്നില്ല. വല്ലാത്തൊരു തലയിലെഴുത്തു തന്നെ.


തല മോശമല്ലാത്ത രീതിയില്‍ നരച്ചു തുടങ്ങി.അതിപ്പോ ആരുടെ നരക്കാത്തെ? കറുപ്പിച്ചിട്ടെ അടുത്ത പെണ്ണുകാണലിനു പോകുന്നുള്ളൂ.ആദ്യോക്കെ കൂടെ വരാന്‍ ഏട്ടനോ സുഹൃത്തുക്കളോ ഒക്കെയുണ്ടായിരുന്നു,ഇപ്പൊ തന്നെയാ വിരുന്ന്.ബ്രോക്കറെ മാറ്റി ഇന്‍റെര്‍നെറ്റില്‍ പരസ്യം കൊടുക്കാനും എല്ലാരും പറയുന്നുണ്ട്. കന്യകുമാരീലും കാസര്‍ഗോടുമുള്ള പെണ്ണായാല്‍ ഇവിടുന്നെല്ലാരും അങ്ങോട്ട്‌ പോണ്ടേ? നമുക്കിവിടെ അടുത്ത് ചുറ്റു വട്ടത്തിലുള്ളവരു മതീന്ന്. അടുത്തത്‌ കാവില്  മീനഭരണി , അത് വരെ കാക്കണോ? അങ്ങിനെ കല്യാണമൊക്കണ കാലമൊക്കെ പോയീന്നു തോന്നുന്നു.മീനത്തിലുറപ്പിക്കാന്‍ ഇനി മാട്രിമോണി സൈറ്റ് തന്നെ ശരണം! നാളെ ഒരു ദിവസം ലീവ് എടുത്തു അതിന്റെ പണി നോക്കാം.അല്ലെങ്കില്‍ ഗണപതിക്കല്യാണം പോലെ നീണ്ടു നീണ്ടു പോവും. ഗണപതിപ്രീതിക്കു കറുകമാലയും, കദളിപ്പഴവും , പായസവും, വെറ്റിലയും ഒന്നും കുറയ്ക്കേണ്ട , എനിക്കായി കാത്തിരിക്കുന്നോളെ ഉടനെ അരികില്‍ എത്തിക്കട്ടെ ..