Friday, 27 November 2015

അമ്മൂട്ടിയും ഗന്ധര്‍വന്മാരും.. ഗന്ധര്‍വന്മാര്‍ എപ്പഴാ വരിക? രാത്രിയിലോ പകലോ? അതോ നേരവും കാലവും ഒന്നും നോക്കാതെയാണോ? പൌര്‍ണമിക്കും അമാവാസിക്കും പ്രത്യക്ഷപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ അവര്‍.ഇനിയിപ്പോ സമയം തെറ്റി വന്നാലല്ലേ അവര്‍ക്കങ്ങിനെയൊക്കെ വരാന്‍ പറ്റുമോ എന്ന് തീര്‍ച്ചപ്പെടുത്താനാവൂ. .അമ്മൂട്ടിയുടെ സംശയങ്ങള്‍ നീളുകയാണ്.. വടക്കെലേക്കു പോണെങ്കില്‍ അമ്മോടോന്നു ചോദിക്കുകയെ വേണ്ടൂ. സന്ധ്യകഴിഞ്ഞാല്‍ ചേരുമരങ്ങള്‍ക്കിടയിലൂടെ പോകാന്‍ വിലക്കുംന്നെയുള്ളൂ. "വല്ല ബാധയോറ്റെ കൂട്യാലോ?" ബാധകളൊക്കെ മരത്തുംമ്മല് വവ്വാലുകളെപ്പോലെ തലകിഴുക്കനാമ്പാട് തൂങ്ങിക്കിടക്ക്വാണോ ആവോ? ബാധകള് വേണ്ടാന്ന്..കണ്ണും തുറിച്ചു നാക്കും വെളീലിട്ടു ആകെ പേടിപ്പിച്ചാലോ?

പക്ഷെ ഗന്ധര്‍വന്‍എന്ന് കേള്‍ക്കാന്‍ തന്നെ എന്തു രസാണ്...കണ്ടാല്‍എങ്ങിനെയാവോ? നല്ല ഭംഗീണ്ടാവും, വീണ വായിക്കും, പാട്ടൊക്കെ പാടും, പിന്നെയും എന്തൊക്കെയാ കഥകള്‍..സിനിമയിലുമുണ്ടുട്ടോ..ഗന്ധര്‍വക്ഷേത്രം എന്നൊരു സിനിമേല് , പക്ഷെ ഒടുവില് കണ്ടൂ അയാള് ഗന്ധര്‍വനായിരുന്നില്ലാന്ന്, മനുഷ്യനായിരുന്നു.. അപ്പഴേ തൊട്ടു വിചാരിക്കണതാണ്, പറ്റിയാല്‍ ഒന്ന് നേരില്‍ കാണണം എന്ന്..ഗന്ധര്വനായി വന്ന് ഒടുവില്‍ മനുഷ്യനായാലോ? മീനഭരണി കഴിഞ്ഞേപ്പിന്നെയാ കാത്തു കാത്തിരുന്നിട്ട് ഗന്ധര്‍വന്‍ പോലൊന്ന് വന്നത്..ഗന്ധര്‍വന്‍ പോലെയോ? അതോ ഗന്ധര്‍വന്‍ തന്നെയോ? വെറുതെ നിലാവത്തു വടക്കെപ്പ്രത്തു നിന്നല്ലേയുള്ളൂ. പാലപ്പൂവിന്റെ ഗന്ധമൊന്നും വന്നതുമില്ല. എന്നിട്ടും മേലാകെ തിണര്‍ത്തു കിടന്നു. മുഖത്തും കഴുത്തിലും വിരലടയാളങ്ങള്‍ പോലെ..കാറ്റിലെന്തെങ്കിലും പറന്നു വന്നതാവുമെന്നെ കരുതിയുള്ളൂ..രണ്ടു ദിവസം, പാട് പോലും നിക്കാതെ അതെല്ലാം എങ്ങട്ടോ പോയില്ലേ?
അടുത്ത പൌര്‍ണമിക്കും പിന്നെയുള്ള പൌര്‍ണമികള്‍ക്കും കഥ തുടര്‍ന്നപ്പോഴല്ലേ ഉറപ്പിക്കാനായുള്ളൂ.പുള്ളുവത്തി നാവേറ് പാടുമ്പോള്‍ സര്‍പ്പത്താന്മാരെയും മാനത്തൂടെപ്പോയ യക്ഷന്മാരെയും വര്‍ണ്ണിച്ചപ്പോള്‍ അമ്മൂട്ട്യുടെ മനസ്സ് നിറയുകയായിരുന്നു.. മീനം കഴിഞ്ഞിപ്പോള്‍ ചിങ്ങമായിരിക്കണൂ, പൌര്‍ണമി കണക്കു തെറ്റിച്ചതേയില്ല. അമ്മൂട്ടിയുടെ തിണര്‍പ്പുകള്‍ അവളുടെ കവിളുകളെ ചുവപ്പിച്ചു..ചുവപ്പിച്ചു കൊണ്ടേയിരുന്നു.. തിണര്‍പ്പിനു മരുന്നെന്താ? ദൃഷ്ടി ദോഷത്തിനു നൂലും, പിന്നെ ജപിച്ച പഞ്ചസാരയും, അതും ഫലിക്കാഞ്ഞപ്പോള്‍ കൊല്ലന്‍ വൈദ്യന്റെ കഷായവും.. "ഇതോണ്ട് മാറണ്ടതാണ്, ഈ കുട്ടിക്കെന്താ മാറാത്തെ?" വൈദ്യന്റെ ആത്മഗതം കേട്ട് അമ്മൂട്ടിയുടെ ചുണ്ടില്‍ ചിരി ! എങ്ങിനെ അടക്കിയോ ആവോ? കഷായം കുടിച്ചു ഗന്ധര്‍വനെ അകറ്റാനൊ? അമ്മൂട്ടിയുടെ ജനാലയുടെ വെളിയില്‍ കഷായക്കറകള്‍ ആരും കണ്ടതേയില്ല..അവളുടെ സ്വപ്നത്തിലെ ഗന്ധര്‍വന്‍, പൌര്‍ണമികള്‍ക്കപ്പുറവും അമാവാസികള്‍ക്കിപ്പുറവുമുള്ള ദിവസങ്ങളിലെക്കും ചെക്കേറിക്കൊണ്ടിരുന്നു...