Thursday, 26 February 2015



അമ്മമാര്‍..


മുകളിലത്തെ വീട്ടില്‍ പ്രിയ താമസത്തിനെത്തിയിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും പ്രിയയുടെ അമ്മയെ അധികമൊന്നും പുറത്തേക്കു കാണാറുണ്ടായിരുന്നില്ല. പടിക്കെട്ടുകള്‍ ഇറങ്ങി താഴെ എത്തുമ്പോഴേക്കും അവര്‍ വല്ലാതെ കിതച്ചിരുന്നു .അവര്‍ക്ക് കാലുകളില്‍ നല്ല നീരുണ്ടായിരുന്നു ,മാത്രമല്ല നല്ല വണ്ണിച്ച പ്രകൃതം. പ്രിയയെപ്പോലെ ശ്രീത്വം അവരുടെ മുഖത്തുണ്ടായിരുന്നില്ല. ഇടക്കെപ്പോഴോ തമാശയായി പ്രിയയോടുഞാനതുപറയുകയും ചെയ്തു. പ്രിയ പറഞ്ഞ മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. "അതെന്റെ പെറ്റമ്മയല്ല,പോറ്റമ്മയാണ്. എന്റെ പെറ്റമ്മ മധുരയിലാണ്, ഞാനുമായി ഒത്തു പോവാന്‍ വലിയ പാടാണ്. എനിക്കിവരെയാണ് എന്റെ അമ്മയേക്കാള്‍ ഇഷ്ടം.പാവത്തിനാരുമില്ല, മക്കളുമില്ല ,ബന്ധുക്കളുമില്ല,സമ്പാദിച്ചതത്രയും എനിക്കല്ലേ തന്നത്. ഇപ്പൊ ഞാനല്ലാതെ ആരാണ് അവരെ നോക്കുക? എന്റെ അമ്മയ്ക്ക് വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ വന്നപ്പോള്‍ ഈ അമ്മയാണ് അപ്പാവെ വീണ്ടും എന്റെ അമ്മയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തത്. വിവാഹം കഴിഞ്ഞതോടെ എന്റെ അമ്മ മല്ലിക ഇവരെ വീട്ടിനു പുറത്താക്കി. അതിന്റെ പ്രായശ്ചിത്തം ഞാനിപ്പോള്‍ ഇങ്ങനെ ചെയ്യുന്നു.എന്റെ ഭര്‍ത്താവും പറയുന്നു അതാണ്‌ ശരിയെന്ന്. " എനിക്കും തോന്നി, അത് തന്നെയാണ് ശരിയെന്ന്. ന്യായവുമതാണ്, പ്രിയയോടുള്ള ഇഷ്ടം അല്‍പ്പം കൂടി കൂടിയതറിയിക്കുന്ന ഒരു പുഞ്ചിരി സമ്മാനിച്ച്‌ ഞാന്‍ തലയാട്ടി.


"ഞാന്‍ അപ്പാവെപ്പോലെ വെളുത്തിട്ടാണ്‌, എന്റെ രണ്ടു അമ്മമാരേപോലെയുമല്ല. അപ്പാ ആണഴകില്‍  "അഴകര്‍ സ്വാമി" മാതിരി ,അപ്പാവുക്കു ഞാന്‍ ജീവനായിരുന്നു." പ്രിയയുടെ വാക്കുകളില്‍ അപ്പാ നിറഞ്ഞു നിന്നു.അവളുടെ മുഖത്തിന്റെയും മനസ്സിന്‍റെയും അഴക് അതുപോലെ നിലനില്‍ക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. മനസ്സിന്റെ നൈര്‍മ്മല്യം ഈശ്വരദാനമാണ്, നന്മയുള്ളവര്‍ക്ക് മാത്രം കിട്ടുന്നത്.


പ്രിയയോടുള്ളത് പോലെ പോറ്റമ്മ മുത്തുലക്ഷ്മി അമ്മാളോടും എനിക്കിഷ്ടം കൂടി. ബദ്ധപ്പെട്ടിട്ടാണെങ്കിലും ഇടക്കൊക്കെ അവര്‍ താഴെ ഇറങ്ങിവന്നെന്നോട് സംസാരിച്ചു, ഒരുപാടു കഥകള്‍ . ചിലപ്പോഴൊക്കെ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി പറഞ്ഞു കരഞ്ഞു. അവര്‍ പ്രിയയുടെ സ്വന്തം അമ്മയല്ലെന്നുള്ളത് സംസാരത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചു ,ഞാനും അതറിഞ്ഞതായി ഭാവിച്ചില്ല. അവര്‍ക്ക് പ്രിയയോടുള്ള സ്നേഹത്തിന്റെ അളവറിയാമായിരുന്നത് കൊണ്ട് അമ്മയായിട്ടേഎനിക്കു തോന്നിയുള്ളൂ.

ഇടക്കെപ്പോഴെങ്കിലും അവര്‍ മധുരക്ക് പോയിരുന്നു. പോയിട്ട് വരുമ്പോഴെല്ലാം നെരുക്കിക്കെട്ടിയ മല്ലിപ്പൂവ്എനിക്കും കൊണ്ട് വന്നിരുന്നു.മധുരയിലെ മല്ലിപ്പൂവിന്റെ സുഗന്ധവും ഭംഗിയും പൂവു വയ്ക്കുന്ന ശീലമില്ലാത്ത എന്നെയും ഭ്രമിപ്പിച്ചു. ഇത്തവണ പോയിവന്നതുമുതല്‍ അമ്മയ്ക്ക് അസഹ്യമായ കാലുവേദനയാണെന്ന് പ്രിയ പറഞ്ഞു. തിരക്കിനിടയില്‍ കുറച്ചുനേരമൊതുക്കിവച്ച് അവരെ കാണാന്‍ പോയി.  നീര് വച്ച് വീര്‍ത്ത കാലുകള്‍ നീട്ടിവച്ചു കിടക്കുകയായിരുന്ന അവര്‍ എന്നെ കണ്ടതും എണീക്കാനൊരു ശ്രമം നടത്തി . " ഈ യാത്ര വേണ്ട വേണ്ട  എന്ന് ഞാന്‍ പാപ്പാവോട് പലവട്ടം പറഞ്ഞതാണ്, അത് കേള്‍ക്കണ്ടേ? ഇപ്പൊ പാരുങ്കോ ഒന്നും ചെയ്യാനാവാതെ ഈ കിടപ്പ്.അനുജത്തിക്ക് സുഖമില്ലെന്നു കേട്ടപ്പോള്‍ പോകണമെന്ന് മനസ്സില്‍ തോന്നിയതാണ്,പക്ഷെ പ്രിയ സമ്മതിച്ചില്ല.പിന്നെ അവാളുടെ ഫോണ്‍ വന്നതും എന്നെ അയച്ചു.അതിപ്പടിയായി."
 " പ്രിയയുടെ അമ്മക്കാണോ സുഖക്കേട്‌ ?" എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. " എന്നോടെ തങ്കക്ക്, അവാളും പ്രിയാവോടെ അമ്മ താന്‍." അവര്‍ പറഞ്ഞു. "

 പിന്നീടു ഒന്ന് നിര്‍ത്തി എന്തോ ആലോചിച്ചു കൊണ്ട്  അവര്‍ പറഞ്ഞു, " ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഒരേയൊരു പാപ്പാ, പ്രിയ.ആനാല്‍ പാപ്പാവുക്ക് മല്ലിയെ പുടിക്കാത്‌. ഞാനെന്തു ചെയ്യും? ഞങ്ങള്‍ രണ്ടാളും കൂടിയല്ലേ വളര്‍ത്തത്. മല്ലിയുടെ ഗുണം അപ്പടി താന്‍. പ്രിയ സൊല്ലലിയാ?പ്രിയാവോടെ മനസ്സില്‍ മല്ലിയും എന്‍ കണവരും എന്നോട് സെന്തതെല്ലാം ഓര്‍മ്മയിരുക്ക്. ഒരു കുട്ടി വേണമെന്ന് കരുതിയാണ് വിവാഹം നടക്കാതിരുന്ന തങ്കയെ എന്‍ കണവനുക്കെ കട്ടി വയ്ത്തത്. പക്ഷെ അവള്‍ക്കും കുട്ടികളുണ്ടായില്ല. പിന്നെ ഉള്ളിലുള്ള ഊരില്‍ പോയി  യാര്‍ക്കോപിറന്തു 3 നാള്‍ മാത്രമായ പാപ്പാവേ ഞാനാണ് കൊണ്ട് വന്നത്. അപ്പൊ മല്ലി ഓടിയെത്തി. അങ്ങിനെ ആരെയും അറിയിക്കാതെ വേറെ ഒരു ഗ്രാമത്തിലാണ് ഞങ്ങള്‍ പാപ്പാവേ വളര്‍ത്തത്.  അവാളും കഷ്ടപ്പെട്ടിരുക്ക്. എല്ലാം കഴിഞ്ഞു പാപ്പാവുക്ക് 5വയസ്സ് കഴിഞ്ഞു സ്വന്തം ഗ്രാമത്തിലെത്തിയപ്പോള്‍ അവള്‍ കെഞ്ചി ,പാപ്പാ അവളുക്കു പിറന്നതാണെന്നെ പറയാവൂ എന്ന്. തട്ടിക്കളയാന്‍ തോന്നിയില്ല. എപ്പോഴും തങ്കയുടെ സന്തോഷം പാത്തു ശീലമാച്ച്. പക്ഷെ  കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും മാറി. അവളും പാപ്പാവും മറ്റും പോതുമെന്നു, ഞാന്‍ ഭാരം.അങ്ങിനെ വീട് വിട്ടു എത്ര നാള്‍. ഒന്ന് കാണാന്‍ പോലും സമ്മതിക്കുമായിരുന്നില്ല.പ്രിയാ എല്ലാംസൊല്ലിയിരിക്കും അല്ലിയാ?" കഥയിലെ അപ്രതീക്ഷിതമായ വഴിത്തിരിവില്‍ ചിന്തകള്‍ തന്നെ വഴിമുട്ടിയിരിക്കുകയായിരുന്ന എന്നെ അവരുടെ ചോദ്യം ഉണര്‍ത്തി.

" ഇല്ല പ്രിയ ഒന്നും പറഞ്ഞിട്ടില്ല. പ്രിയയെ എപ്പോഴും രണ്ടുഅമ്മമാരുള്ള ഭാഗ്യവതിയെന്നാണ് ഞങ്ങള്‍ പറയുക, അതങ്ങിനെ തന്നെയിരിക്കട്ടേ, മൂന്ന് അമ്മമാരുള്ള ഭാഗ്യവതി! അധികമാര്‍ക്കും കിട്ടാത്ത പുണ്യം! എന്നോടിതൊന്നും പറഞ്ഞതായി പറയേണ്ട." ഞാന്‍ പറഞ്ഞു.

"അതും ശരിയാണ്. 15 വയസ്സുള്ളപ്പോഴാണ് പ്രിയ തന്നെ ഈ സത്യങ്ങളൊക്കെ അറിഞ്ഞത്. അവള്‍ക്കതൊന്നും താങ്ങാനായില്ല. മനസ്സിന്റെ താളം തന്നെ തെറ്റി ,2കൊല്ലത്തോളം മരുന്നും മന്ത്രവും , അലയാത്ത കോവിലുകളില്ല, പാപ്പാവേക്കാള്‍ വലുതൊന്നുമില്ല എനിക്ക്. കടവുള്‍ പുണ്യത്തില്‍ നല്ല മാപ്പിള കിടച്ചുത്. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ കൂടെ , മല്ലിയെ പാക്കറുതുക്ക് വര്‍ഷത്തിലൊരിക്കല്‍ പാപ്പാ പോകും. പാപ്പാ താന്‍ എന്‍ പുണ്യം! കുഴന്തേ പെത്തുക്കണം എന്നില്ല. പിറവി മനസ്സില്‍ നിന്നല്ലേ. " അവരുടെ കണ്ണുകള്‍ നിറഞ്ഞ്  ഒഴുകിത്തുടങ്ങി. പതുക്കെ ഒന്ന് തലോടി ആശ്വസിപ്പിച്ചു ഞാനെഴുനെറ്റു. താഴെ പ്രിയയുടെ വണ്ടിയുടെ ശബ്ദം, എന്റെ നിറഞ്ഞ കണ്ണുകള്‍ പ്രിയ കാണാതിരിക്കട്ടെ.എല്ലാവരെക്കാള്‍ ഭാഗ്യവതി ആയ പ്രിയ ,മൂന്ന് അമ്മമാര്‍ അപൂര്‍വ്വം.അറിയാത്ത ആ അമ്മയും ഒരിക്കല്‍ മടങ്ങിയെത്തുമോ പ്രിയയെ തേടി?...
..















Thursday, 12 February 2015



കൂടുമാറ്റം .


"പന്തലുപണിക്കാരെത്തിയോ?കാലത്തെ  എത്തുംന്നാണല്ലോ പറഞ്ഞേ.മണി പതിനൊന്നു കഴിഞ്ഞിട്ടും കാണാനില്ല "ജയകൃഷ്ണന്‍ നായര്‍ വേവലാതിപ്പെട്ടു.
 കല്യാണ വീട്ടില്‍ പന്തല്‍ നാല് ദിവസം മുന്‍പേ ഇട്ടെന്നു കരുതിയും തെറ്റില്ല. വിശേഷം നടക്കുന്നിടം നേരത്തെ കൂട്ടി ആളുകള്‍ക്ക് തിരിച്ചറിയെണ്ടേ? അത് മാത്രവുമല്ല ആഘോഷങ്ങളുടെ എണ്ണം ഇപ്പോ കൂടിവരുന്നതുകൊണ്ട് എല്ലാരും മറക്കാനും സാധ്യതയുണ്ട്.പണ്ടൊക്കെ ആണ്ടിലും സംക്രാന്തിക്കുമേ ആഘോഷങ്ങള്‍ പതിവുള്ളു. കല്യാണങ്ങള്‍ക്ക് ബന്ധുക്കള്‍ മാത്രം,ഇപ്പൊ നാടടച്ചല്ലേ ക്ഷണം. കല്യാണം വീട്ടില്‍ നടത്താമെന്ന് ബന്ധുക്കളുടെ അഭിപ്രായം. മുറ്റത്തും പറമ്പിലും മുഴുവന്‍ പന്തല്‍,ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കുംവേണ്ടി. കല്യാണം കാണാന്‍ പരിചയക്കാര്‍ക്ക് താല്പ്പര്യമൊന്നുമില്ല.അവരെ വെറുതെ ബുദ്ധിമുട്ടിക്കാതെ  വൈകുന്നേരം വിരുന്നു ടൌണ്‍ ഹാളില്‍, മാമാങ്കം പിന്നെയും നീട്ടാം,പക്ഷെ മതിയെന്ന് വച്ചു. മകള്‍ ഒന്നെയുള്ളൂവെന്നുകരുതി എന്തിനും ഒരു കണക്കു വേണ്ടേ.ഇത് തന്നെ വറീത് മാപ്പിളെടെ മോന് ഒരു തുണ്ട് തീറെഴുതീട്ടാ.

 വീതംവച്ചപ്പോള്‍ ഇത്തിരി കൂടുതല്‍ കിട്ടിയില്ലേ എന്ന് പലരും ചോദിച്ചേക്കാം, അത് വെറുതെയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അമ്മയുടെയും അമ്മൂമ്മയുടെയും വീതം ചേര്‍ത്തെഴുതി വാങ്ങുമ്പോള്‍ അവരെ നോക്കാനുള്ള ഉത്തരവാദിത്തവും കൂടെ വരില്ലേ?പിന്നെ മണ്ണ് കൈയിലിരിക്കുന്നതുവരെ അതിനെന്തു വില?  കൈമറിഞ്ഞാലെ വില വരൂ,പറയുമ്പോള്‍ കോടികളുടെ ആസ്തിയെന്നൊക്കെ പറയാം.പറച്ചിലിലെന്തു കാര്യം? ആ കോടികളുടെ ഭാരം ഇപ്പൊ ശെരിക്കും തണ്ടെല്ല് വേദനിപ്പിക്കുന്നുമുണ്ട്. ആവലാതികള്‍ പലതും ആരോടും പങ്കു വയ്ക്കാനുമാവില്ല. എന്നാലും വൈകിട്ട് പന്തലുകാര് വരണേനു മുന്‍പ് തന്നെ അമ്മാവന്മാരോടു വരാന്‍ പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങളില്‍ തീരുമാനമെടുത്തെ പറ്റു.

 കല്യാണത്തിനിനി കഷ്ട്ടിച്ചു നാല് ദിവസമേയുള്ളു,അതിനിടയില്‍ അനര്‍ത്ഥങ്ങളൊന്നും ഉണ്ടാവാതിരിക്കട്ടെ. വടക്കേ മുറിയില്‍ അമ്മുമ്മ വയ്യാതായി കിടപ്പ് തുടങ്ങിയിട്ട് മാസം 2 കഴിഞ്ഞു. ഇപ്പൊ ദാപത്തു ദിവസായിട്ട് അരി ആഹാരവുമില്ല . വിളിച്ചാല്‍ മിണ്ടാട്ടമുണ്ടായിരുന്നതാണ്.ഇപ്പൊ രണ്ടു ദിവസായിട്ട് അതുമില്ല.ഇടക്കെപ്പോഴെങ്കിലും കാലോ കൈയോ ഒന്നനക്കും അത്രതന്നെ.
ആശുപത്രിയില്‍ കിടത്തീട്ടോന്നും ചെയ്യാനില്ലെന്ന് പറഞ്ഞിട്ടാണ് വീട്ടിലേക്കു കൊണ്ട് വന്നത്. വല്ലാത്തൊരു കുറുകലിന്റെ ശബ്ദം വന്നപ്പോഴാണ് ഓക്സിജന്‍ കൊടുത്തു തുടങ്ങിയത്. കല്യാണത്തിരക്കിനിടയില്‍ ശ്രദ്ധക്കുറവ് വരേണ്ടന്നു വച്ച് ഒരു മാസം മുന്നേ ഹോംനേഴ്സിനെയും വച്ചു.ഇതില്‍ കൂടുതലൊക്കെ ആരാ ഇപ്പോഴത്തെ കാലത്ത് ചെയ്യുക?പക്ഷെ ചിലപ്പോഴെങ്കിലും സ്വാര്‍ത്ഥനാകാതെയും വയ്യ,മനസ്സോടെയല്ലെങ്കിലും. എല്ലാരേയും വിളിച്ചുകൂട്ടി ഒന്ന് വിവരമറിയിക്കണം അത്രതന്നെ, അഭിപ്രായങ്ങളാരാഞ്ഞാല്‍ ഒന്നും നടക്കില്ല,ഒന്നും എങ്ങും എത്തുകയുമില്ല. പടിഞ്ഞാന്റ്റെ മുറിയില്‍ അമ്മൂമ്മ ഇതൊക്കെ അറിയുന്നുണ്ടോ ആവോ.

പൂമുഖത്തെ ഒച്ചപ്പാടുകള്‍  അമ്മൂട്യമ്മയെ ഉണര്‍ത്തി . എന്താണ് കാര്യമെന്നറിയാഞ്ഞിട്ട്‌ അവര്‍ക്ക് വല്ലാതെ ദേഷ്യം വന്നു.

"ഈ മുറിയില്‍ വെളിച്ചം കുറവാണെന്ന് എനിക്ക്പരാതിയുണ്ടെന്നറിഞ്ഞിട്ടും എന്തിനാണോ കഴിഞ്ഞാഴ്ച ഇങ്ങോട്ട് മാറ്റിയത്? ആളും പേരുമില്ലാതെ ഇങ്ങേയറ്റത്തെ മുറിയില്‍ കിടന്നാല്‍ ഒന്ന് അറിയാന്‍ വയ്യ. ആര് വരുന്നു പോവുന്നു ഒന്നും! അല്ല, അറിഞ്ഞിട്ടെന്തിനാ എന്നൊരു ചോദ്യാവും! ന്നാലും പേരക്കുട്ടീടെ ഒരേയൊരു സന്താനത്തിന്റെ പൊടമുറിയല്ലേ? ഇതിപ്പോ ഈ കുടുമ്മത്തിലെ നാലാമത്തെ തലമുറ,ഭാഗ്യം തന്നെ ഈശ്വരാ! കാണാനിനിക്ക് യോഗം തന്നൂലോ!" അമ്മൂട്ട്യമ്മയുടെ ശബ്ദം പുറത്തേക്കു വ്യക്തമായി വരുന്നുണ്ടായിരുന്നില്ല. പറയുന്നതെല്ലാം എല്ലാവര്ക്കും മനസ്സിലാവണമെന്നവര്‍ ശഠിക്കുകയും ചെയ്തു.

 അടുത്തിരുന്ന കൂട്ടിരുപ്പുകാരി മുഖത്തിനടുത്തെക്ക് ചെവി ചേര്‍ത്തു വച്ചു ചോദിക്കുന്നു "വല്യമ്മ എന്താ പറഞ്ഞെ? വയ്യായ കൂടുതലുണ്ടോ?ഞാനിത്തിരി ചുണ്ട് നനച്ചു തരട്ടെ?"

"ഇവള്ക്കിതെന്തിന്റെ കേടാ? ചെവി കേള്‍ക്കില്യെ?ഒന്നപ്പ്രത്തു പോയി വിശേഷങ്ങള്‍ അറിഞ്ഞു വന്നിവിടെ പറയ്യാ,ങേഹേ ,അതില്ല , വല്യമ്മേടെ അടുത്തൂന്നു പോവില്ല്യത്രേ! ഇതാപ്പോ നന്നായെ ! ഒന്നെഴീക്കാനും സംസാരിക്കാനുമുള്ള കഷ്ടമേയുള്ളൂ.ഒരു വസ്തൂം കഴിക്കാനും തോന്നണില്ലാ.അതിനിപ്പോ എന്താ ചെയ്യാ?മനുഷ്യനല്ലേ അങ്ങനീം വരാലോ.തീരെ സഹിക്കാന്‍ വയ്യാത്തത് കാഴ്ചക്കാരുടെ അടക്കം പറച്ചിലുകളാണ്. വയ്യാതെ കെടക്കണോരുക്കിത്തിരി സ്വൈര്യം കൊടുക്കാനല്ല വരവ്. വന്നു കണ്ടോ, പോവാ അത്രതന്നെ ! ന്നാലും ആരെയെങ്കിലും കാണാന്‍പറ്റുന്നത് സന്തോഷം തന്നെ,എത്ര നാളായി ഈ കിടപ്പുതുടങ്ങീട്ട് .പാടത്തും തൊടിയിലും ആവോളം പണിത ദേഹല്ലേ ,കിടക്കേല്കിടക്കാന്‍ അത് കൂട്ടാക്കണില്ല. കാലിലും കൈയിലുമൊക്കെനീരാണത്രേ,മടക്കാനും നിവര്‍ത്താനും വയ്യ ,ഒരു വശത്തേക്ക് ചരിഞ്ഞാണീ കിടപ്പ്. നിവര്‍ന്നു കിടക്കാന്‍ ശരീരം അനുവദിക്കുന്നില്ല.  മൂത്തമകള്‍ രാധക്കുട്ടിക്കും വയസ്സായി 75 കഴിഞ്ഞു മകരത്തില് ,പണ്ടത്തെപ്പോലെ എണീല്‍പ്പിക്കാനും കിടത്താനുമൊന്നും അവള്‍ക്കും വയ്യ. പിന്നെ കല്യാണത്തിരക്കും.അതാണീ പെങ്കൊച്ചിനെ നിര്‍ത്തീത്‌. എന്താണെന്തോ പേര്,ബിന്ദുന്നോ സിന്ധൂന്നോ മറ്റോ വിളിക്കണ കേട്ടു.ആ കൊച്ചു വന്നേപ്പിന്നെ ഒന്നും മിണ്ടാനും വയ്യ,അപ്പൊ പേരെന്തിനാ  വിളിക്കണേ!" അമ്മൂട്ട്യമ്മയ്ക്കു നല്ല  ക്ഷീണം തോന്നി, വായ്ട്ടലച്ചാല്‍ ഇങ്ങനെയാ. അതെങ്ങനെയാ അവരെന്തു പറഞ്ഞാലും ആര്‍ക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

"ഗൌരി അകത്തേക്ക് ചെല്ലൂ, എന്നിട്ട് ദക്ഷിണ വച്ചനുഗ്രഹം വാങ്ങൂ.അമ്മുമ്മ എല്ലാം അറിയുന്നുണ്ടാവും." ജയക്കുട്ടന്റെ ശബ്ദം . തുടുത്ത വിരലുകള്‍ ശുഷ്കിച്ച കൈകാലുകളെ സ്പര്‍ശിക്കുന്നത് അമ്മൂട്ട്യമ്മ അറിഞ്ഞു.വിവാഹത്തിനിനിയും ദിവസങ്ങളുണ്ടായിട്ടും ഇപ്പോഴേ ദക്ഷിണയെന്തിനെന്നു അവരോര്‍ത്തു. എന്തോ ഒരു അരുതായ്മ അവരെ അലട്ടിക്കൊണ്ടിരുന്നു."രാധാക്കുട്ട്യുടെ മകന്‍ ജയക്കുട്ടനു ,ഒന്നേയുള്ളൂ മകനും മകളുമായിട്ട് ഗൌരി, അവളെ  ഇത്തിരി ദൂരത്താണ്കൊടുക്കണേന്നാ കേട്ടെ. 20 തികഞ്ഞില്ല ,പുതിയോരിടത്തുഎങ്ങനാവുമോ എന്തോ. ഒന്നല്ലേയുള്ളൂ കെട്ടിച്ചു ആ പയ്യനെ  ഇങ്ങട്ട് നിര്‍ത്തായിരുന്നു തറവാട്ടില്‍ത്തന്നെ. ഇതിപ്പോ ഒരു പറിച്ചു നടീല്‍ , നേരെയാക്കിത്തരണേ ഈശ്വരമ്മാരെ." അമ്മുട്ട്യമ്മയുടെ ചിന്തകളെ മുറിച്ചു കൊണ്ട് പൂമുഖത്തു ശബ്ദങ്ങളുയര്‍ന്നു.

ജയക്കുട്ടന്റെ വാക്കുകളെതിര്‍ക്കാന്‍ രാധക്കുട്ടിക്കായില്ല, പറയണത് കാര്യായാല്‍ മൂപ്പിളമ നോക്കേണ്ടകാര്യമില്ല. അവന്‍ എന്ന് വിളിക്കാമെന്നെയുള്ളൂ, ഒന്നിനോണം പോന്നവനായി. തന്നോളം വളര്‍ന്നാല്‍ താനെന്നു തന്നെ വിളിക്കണമെന്നവര്‍ക്കറിയാം.

 " എട്ടന്മാര്‍ക്കു അലോഹ്യം തോന്നീട്ട് കാര്യമില്ല. അമ്മയാണെന്ന് വച്ചാലും അവസ്ഥകള്‍ നോക്കണ്ടേ? ഇനിയിപ്പോ പറേണതിനോട് യോജിക്കാന്‍ വയ്യെങ്കില്‍ ഒരു 10 ദിവസത്തേക്ക് അമ്മയെ അങ്ങട്ടെവിടെയെങ്കിലും കൊണ്ടോയ്ക്കോളു. പക്ഷെ അതും അത് പറയുമ്പം അങ്ങട്ടും ഇങ്ങട്ടും നോക്കല്ലാതെ, "ശെരി" എന്ന് നിങ്ങളാരും പറയണില്ലല്ലോ.കല്യാണത്തിന് കഷ്ടിച്ചോരാഴ്ചയല്ലെയുള്ളൂ. അമ്മ അങ്ങട്ടും ഇങ്ങട്ടുമില്ലാന്ന മട്ടിലാ. കണിയാനോടും ചോദിച്ചു,യമന്‍റെ  കണക്കെഴുതാറായില്ലത്രേ , ഇതിപ്പോ ഗതികേടുകൊണ്ടാ.എന്തേലും സംഭവിച്ചു പോയാല്‍ എല്ലാം മാറ്റിവയ്ക്കേണ്ടി വരും. അത് ശെരിയാണോ? ശകുനപ്പിഴയാവില്ലേ? അപ്പൊ പിന്നെ ആശുപത്രീലിക്ക് തന്നെ മാറ്റാം.ഒന്നും സംഭവിക്കാണ്ടിരിക്കട്ടെ.ഇനി അങ്ങിനെന്തെങ്കിലും വന്നൂച്ചാല്‍ കല്യാണം നടക്കണേനു തടസ്സം വരാനും പാടില്ല. മൂന്നാല് ദിവസോക്കെ വെന്റിലെറ്ററില്‍ ആവാം, എന്തേലുമൊന്നു തീരുമാനാക്കൂ." രാധക്കുട്ടി പറഞ്ഞു നിര്‍ത്തി.

ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു, പരസ്പരം നോക്കി "അപ്പൊ അങ്ങിനെ തന്നെ "എന്ന് പറഞ്ഞവസാനിപ്പിക്കുന്നതാവും ബുദ്ധിയെന്നു തോന്നിക്കാണും. അല്ലെങ്കില്‍ത്തന്നെ അവനവന്റെ വീട്ടില്‍ പുകിലുണ്ടാക്കീട്ടെന്തിനാ ? എടുത്താല്‍ പൊങ്ങാത്ത പ്രാരാബ്ധകെട്ടേലക്കാന്‍ ആരെയും എളുപ്പം കിട്ടില്ല.

പൂമുഖത്തെ സംസാരം മുഴുവനും മനസ്സിലായില്ലെങ്കിലും സംസാരവിഷയം താനാണെന്ന് അമ്മൂട്ട്യമ്മ അറിഞ്ഞു. വയ്യായ്മയുടെ വിശേഷങ്ങള്‍ പറഞ്ഞതാവുമെന്നു അവര്‍ കരുതി.പക്ഷെ ആരുടെ മരണത്തെപ്പറ്റിയായിരുന്നു ചര്‍ച്ചയെന്നവര്‍ക്ക് പിടികിട്ടിയില്ല.ആരെങ്കിലുമാവട്ടെ, അവരുടെ ചിന്തകളില്‍ ഗൌരിയുടെ വിവാഹം  മാത്രമേയുണ്ടായിരുന്നുള്ളൂ. എഴുന്നേറ്റു പോകാനായില്ലെങ്കിലും അകക്കണ്ണില്‍ എല്ലാം അവര്‍ കണ്ടു. ദിവസങ്ങള്‍ മണിക്കൂറുകളായി ചുരുങ്ങുന്നതും മുറ്റത്തെ പന്തലില്‍ നാദസ്വരത്തിന്റെയും തവിലിന്റെയും ഗട്ടിമേളം മുഴങ്ങുന്നതും അവരനുഭവിച്ചു. ഗൌരി സര്‍വാഭരണ വിഭൂഷിതയായി നിലവിളക്കുമേന്തി പന്തലില്‍ !  ആ സുഖത്തില്‍ അലിഞ്ഞു കിടന്നപ്പോള്‍ കിടക്കയില്‍ നിന്നുംഒരു തൂവല്‍ പോലെ അവരെ
എടുത്തു മാറ്റിയതും, നീട്ടിവിളിക്കുന്ന ആംബുലന്‍സില്‍  ആശുപത്രിയിലേക്കുള്ള യാത്രയും  അവര്‍ അറിഞ്ഞതേയില്ല. ഗൌരിയെ പോലെ അവരും ഒരു കൂടുമാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു.....അനിവാര്യമായ ഒരു പറിച്ചു നടീല്‍ !