കൂടുമാറ്റം .
"പന്തലുപണിക്കാരെത്തിയോ?കാലത്തെ എത്തുംന്നാണല്ലോ പറഞ്ഞേ.മണി പതിനൊന്നു കഴിഞ്ഞിട്ടും കാണാനില്ല "ജയകൃഷ്ണന്‍ നായര്‍ വേവലാതിപ്പെട്ടു.
കല്യാണ വീട്ടില്‍ പന്തല്‍ നാല് ദിവസം മുന്‍പേ ഇട്ടെന്നു കരുതിയും തെറ്റില്ല. വിശേഷം നടക്കുന്നിടം നേരത്തെ കൂട്ടി ആളുകള്‍ക്ക് തിരിച്ചറിയെണ്ടേ? അത് മാത്രവുമല്ല ആഘോഷങ്ങളുടെ എണ്ണം ഇപ്പോ കൂടിവരുന്നതുകൊണ്ട് എല്ലാരും മറക്കാനും സാധ്യതയുണ്ട്.പണ്ടൊക്കെ ആണ്ടിലും സംക്രാന്തിക്കുമേ ആഘോഷങ്ങള്‍ പതിവുള്ളു. കല്യാണങ്ങള്‍ക്ക് ബന്ധുക്കള്‍ മാത്രം,ഇപ്പൊ നാടടച്ചല്ലേ ക്ഷണം. കല്യാണം വീട്ടില്‍ നടത്താമെന്ന് ബന്ധുക്കളുടെ അഭിപ്രായം. മുറ്റത്തും പറമ്പിലും മുഴുവന്‍ പന്തല്‍,ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കുംവേണ്ടി. കല്യാണം കാണാന്‍ പരിചയക്കാര്‍ക്ക് താല്പ്പര്യമൊന്നുമില്ല.അവരെ വെറുതെ ബുദ്ധിമുട്ടിക്കാതെ വൈകുന്നേരം വിരുന്നു ടൌണ്‍ ഹാളില്‍, മാമാങ്കം പിന്നെയും നീട്ടാം,പക്ഷെ മതിയെന്ന് വച്ചു. മകള്‍ ഒന്നെയുള്ളൂവെന്നുകരുതി എന്തിനും ഒരു കണക്കു വേണ്ടേ.ഇത് തന്നെ വറീത് മാപ്പിളെടെ മോന് ഒരു തുണ്ട് തീറെഴുതീട്ടാ.
വീതംവച്ചപ്പോള്‍ ഇത്തിരി കൂടുതല്‍ കിട്ടിയില്ലേ എന്ന് പലരും ചോദിച്ചേക്കാം, അത് വെറുതെയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അമ്മയുടെയും അമ്മൂമ്മയുടെയും വീതം ചേര്‍ത്തെഴുതി വാങ്ങുമ്പോള്‍ അവരെ നോക്കാനുള്ള ഉത്തരവാദിത്തവും കൂടെ വരില്ലേ?പിന്നെ മണ്ണ് കൈയിലിരിക്കുന്നതുവരെ അതിനെന്തു വില? കൈമറിഞ്ഞാലെ വില വരൂ,പറയുമ്പോള്‍ കോടികളുടെ ആസ്തിയെന്നൊക്കെ പറയാം.പറച്ചിലിലെന്തു കാര്യം? ആ കോടികളുടെ ഭാരം ഇപ്പൊ ശെരിക്കും തണ്ടെല്ല് വേദനിപ്പിക്കുന്നുമുണ്ട്. ആവലാതികള്‍ പലതും ആരോടും പങ്കു വയ്ക്കാനുമാവില്ല. എന്നാലും വൈകിട്ട് പന്തലുകാര് വരണേനു മുന്‍പ് തന്നെ അമ്മാവന്മാരോടു വരാന്‍ പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങളില്‍ തീരുമാനമെടുത്തെ പറ്റു.
കല്യാണത്തിനിനി കഷ്ട്ടിച്ചു നാല് ദിവസമേയുള്ളു,അതിനിടയില്‍ അനര്‍ത്ഥങ്ങളൊന്നും ഉണ്ടാവാതിരിക്കട്ടെ. വടക്കേ മുറിയില്‍ അമ്മുമ്മ വയ്യാതായി കിടപ്പ് തുടങ്ങിയിട്ട് മാസം 2 കഴിഞ്ഞു. ഇപ്പൊ ദാപത്തു ദിവസായിട്ട് അരി ആഹാരവുമില്ല . വിളിച്ചാല്‍ മിണ്ടാട്ടമുണ്ടായിരുന്നതാണ്.ഇപ്പൊ രണ്ടു ദിവസായിട്ട് അതുമില്ല.ഇടക്കെപ്പോഴെങ്കിലും കാലോ കൈയോ ഒന്നനക്കും അത്രതന്നെ.
ആശുപത്രിയില്‍ കിടത്തീട്ടോന്നും ചെയ്യാനില്ലെന്ന് പറഞ്ഞിട്ടാണ് വീട്ടിലേക്കു കൊണ്ട് വന്നത്. വല്ലാത്തൊരു കുറുകലിന്റെ ശബ്ദം വന്നപ്പോഴാണ് ഓക്സിജന്‍ കൊടുത്തു തുടങ്ങിയത്. കല്യാണത്തിരക്കിനിടയില്‍ ശ്രദ്ധക്കുറവ് വരേണ്ടന്നു വച്ച് ഒരു മാസം മുന്നേ ഹോംനേഴ്സിനെയും വച്ചു.ഇതില്‍ കൂടുതലൊക്കെ ആരാ ഇപ്പോഴത്തെ കാലത്ത് ചെയ്യുക?പക്ഷെ ചിലപ്പോഴെങ്കിലും സ്വാര്‍ത്ഥനാകാതെയും വയ്യ,മനസ്സോടെയല്ലെങ്കിലും. എല്ലാരേയും വിളിച്ചുകൂട്ടി ഒന്ന് വിവരമറിയിക്കണം അത്രതന്നെ, അഭിപ്രായങ്ങളാരാഞ്ഞാല്‍ ഒന്നും നടക്കില്ല,ഒന്നും എങ്ങും എത്തുകയുമില്ല. പടിഞ്ഞാന്റ്റെ മുറിയില്‍ അമ്മൂമ്മ ഇതൊക്കെ അറിയുന്നുണ്ടോ ആവോ.
പൂമുഖത്തെ ഒച്ചപ്പാടുകള്‍ അമ്മൂട്യമ്മയെ ഉണര്‍ത്തി . എന്താണ് കാര്യമെന്നറിയാഞ്ഞിട്ട് അവര്‍ക്ക് വല്ലാതെ ദേഷ്യം വന്നു.
"ഈ മുറിയില്‍ വെളിച്ചം കുറവാണെന്ന് എനിക്ക്പരാതിയുണ്ടെന്നറിഞ്ഞിട്ടും എന്തിനാണോ കഴിഞ്ഞാഴ്ച ഇങ്ങോട്ട് മാറ്റിയത്? ആളും പേരുമില്ലാതെ ഇങ്ങേയറ്റത്തെ മുറിയില്‍ കിടന്നാല്‍ ഒന്ന് അറിയാന്‍ വയ്യ. ആര് വരുന്നു പോവുന്നു ഒന്നും! അല്ല, അറിഞ്ഞിട്ടെന്തിനാ എന്നൊരു ചോദ്യാവും! ന്നാലും പേരക്കുട്ടീടെ ഒരേയൊരു സന്താനത്തിന്റെ പൊടമുറിയല്ലേ? ഇതിപ്പോ ഈ കുടുമ്മത്തിലെ നാലാമത്തെ തലമുറ,ഭാഗ്യം തന്നെ ഈശ്വരാ! കാണാനിനിക്ക് യോഗം തന്നൂലോ!" അമ്മൂട്ട്യമ്മയുടെ ശബ്ദം പുറത്തേക്കു വ്യക്തമായി വരുന്നുണ്ടായിരുന്നില്ല. പറയുന്നതെല്ലാം എല്ലാവര്ക്കും മനസ്സിലാവണമെന്നവര്‍ ശഠിക്കുകയും ചെയ്തു.
അടുത്തിരുന്ന കൂട്ടിരുപ്പുകാരി മുഖത്തിനടുത്തെക്ക് ചെവി ചേര്‍ത്തു വച്ചു ചോദിക്കുന്നു "വല്യമ്മ എന്താ പറഞ്ഞെ? വയ്യായ കൂടുതലുണ്ടോ?ഞാനിത്തിരി ചുണ്ട് നനച്ചു തരട്ടെ?"
"ഇവള്ക്കിതെന്തിന്റെ കേടാ? ചെവി കേള്‍ക്കില്യെ?ഒന്നപ്പ്രത്തു പോയി വിശേഷങ്ങള്‍ അറിഞ്ഞു വന്നിവിടെ പറയ്യാ,ങേഹേ ,അതില്ല , വല്യമ്മേടെ അടുത്തൂന്നു പോവില്ല്യത്രേ! ഇതാപ്പോ നന്നായെ ! ഒന്നെഴീക്കാനും സംസാരിക്കാനുമുള്ള കഷ്ടമേയുള്ളൂ.ഒരു വസ്തൂം കഴിക്കാനും തോന്നണില്ലാ.അതിനിപ്പോ എന്താ ചെയ്യാ?മനുഷ്യനല്ലേ അങ്ങനീം വരാലോ.തീരെ സഹിക്കാന്‍ വയ്യാത്തത് കാഴ്ചക്കാരുടെ അടക്കം പറച്ചിലുകളാണ്. വയ്യാതെ കെടക്കണോരുക്കിത്തിരി സ്വൈര്യം കൊടുക്കാനല്ല വരവ്. വന്നു കണ്ടോ, പോവാ അത്രതന്നെ ! ന്നാലും ആരെയെങ്കിലും കാണാന്‍പറ്റുന്നത് സന്തോഷം തന്നെ,എത്ര നാളായി ഈ കിടപ്പുതുടങ്ങീട്ട് .പാടത്തും തൊടിയിലും ആവോളം പണിത ദേഹല്ലേ ,കിടക്കേല്കിടക്കാന്‍ അത് കൂട്ടാക്കണില്ല. കാലിലും കൈയിലുമൊക്കെനീരാണത്രേ,മടക്കാനും നിവര്‍ത്താനും വയ്യ ,ഒരു വശത്തേക്ക് ചരിഞ്ഞാണീ കിടപ്പ്. നിവര്‍ന്നു കിടക്കാന്‍ ശരീരം അനുവദിക്കുന്നില്ല. മൂത്തമകള്‍ രാധക്കുട്ടിക്കും വയസ്സായി 75 കഴിഞ്ഞു മകരത്തില് ,പണ്ടത്തെപ്പോലെ എണീല്‍പ്പിക്കാനും കിടത്താനുമൊന്നും അവള്‍ക്കും വയ്യ. പിന്നെ കല്യാണത്തിരക്കും.അതാണീ പെങ്കൊച്ചിനെ നിര്‍ത്തീത്. എന്താണെന്തോ പേര്,ബിന്ദുന്നോ സിന്ധൂന്നോ മറ്റോ വിളിക്കണ കേട്ടു.ആ കൊച്ചു വന്നേപ്പിന്നെ ഒന്നും മിണ്ടാനും വയ്യ,അപ്പൊ പേരെന്തിനാ വിളിക്കണേ!" അമ്മൂട്ട്യമ്മയ്ക്കു നല്ല ക്ഷീണം തോന്നി, വായ്ട്ടലച്ചാല്‍ ഇങ്ങനെയാ. അതെങ്ങനെയാ അവരെന്തു പറഞ്ഞാലും ആര്‍ക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല.
ജയക്കുട്ടന്റെ വാക്കുകളെതിര്‍ക്കാന്‍ രാധക്കുട്ടിക്കായില്ല, പറയണത് കാര്യായാല്‍ മൂപ്പിളമ നോക്കേണ്ടകാര്യമില്ല. അവന്‍ എന്ന് വിളിക്കാമെന്നെയുള്ളൂ, ഒന്നിനോണം പോന്നവനായി. തന്നോളം വളര്‍ന്നാല്‍ താനെന്നു തന്നെ വിളിക്കണമെന്നവര്‍ക്കറിയാം.
" എട്ടന്മാര്‍ക്കു അലോഹ്യം തോന്നീട്ട് കാര്യമില്ല. അമ്മയാണെന്ന് വച്ചാലും അവസ്ഥകള്‍ നോക്കണ്ടേ? ഇനിയിപ്പോ പറേണതിനോട് യോജിക്കാന്‍ വയ്യെങ്കില്‍ ഒരു 10 ദിവസത്തേക്ക് അമ്മയെ അങ്ങട്ടെവിടെയെങ്കിലും കൊണ്ടോയ്ക്കോളു. പക്ഷെ അതും അത് പറയുമ്പം അങ്ങട്ടും ഇങ്ങട്ടും നോക്കല്ലാതെ, "ശെരി" എന്ന് നിങ്ങളാരും പറയണില്ലല്ലോ.കല്യാണത്തിന് കഷ്ടിച്ചോരാഴ്ചയല്ലെയുള്ളൂ. അമ്മ അങ്ങട്ടും ഇങ്ങട്ടുമില്ലാന്ന മട്ടിലാ. കണിയാനോടും ചോദിച്ചു,യമന്‍റെ കണക്കെഴുതാറായില്ലത്രേ , ഇതിപ്പോ ഗതികേടുകൊണ്ടാ.എന്തേലും സംഭവിച്ചു പോയാല്‍ എല്ലാം മാറ്റിവയ്ക്കേണ്ടി വരും. അത് ശെരിയാണോ? ശകുനപ്പിഴയാവില്ലേ? അപ്പൊ പിന്നെ ആശുപത്രീലിക്ക് തന്നെ മാറ്റാം.ഒന്നും സംഭവിക്കാണ്ടിരിക്കട്ടെ.ഇനി അങ്ങിനെന്തെങ്കിലും വന്നൂച്ചാല്‍ കല്യാണം നടക്കണേനു തടസ്സം വരാനും പാടില്ല. മൂന്നാല് ദിവസോക്കെ വെന്റിലെറ്ററില്‍ ആവാം, എന്തേലുമൊന്നു തീരുമാനാക്കൂ." രാധക്കുട്ടി പറഞ്ഞു നിര്‍ത്തി.
ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു, പരസ്പരം നോക്കി "അപ്പൊ അങ്ങിനെ തന്നെ "എന്ന് പറഞ്ഞവസാനിപ്പിക്കുന്നതാവും ബുദ്ധിയെന്നു തോന്നിക്കാണും. അല്ലെങ്കില്‍ത്തന്നെ അവനവന്റെ വീട്ടില്‍ പുകിലുണ്ടാക്കീട്ടെന്തിനാ ? എടുത്താല്‍ പൊങ്ങാത്ത പ്രാരാബ്ധകെട്ടേലക്കാന്‍ ആരെയും എളുപ്പം കിട്ടില്ല.
പൂമുഖത്തെ സംസാരം മുഴുവനും മനസ്സിലായില്ലെങ്കിലും സംസാരവിഷയം താനാണെന്ന് അമ്മൂട്ട്യമ്മ അറിഞ്ഞു. വയ്യായ്മയുടെ വിശേഷങ്ങള്‍ പറഞ്ഞതാവുമെന്നു അവര്‍ കരുതി.പക്ഷെ ആരുടെ മരണത്തെപ്പറ്റിയായിരുന്നു ചര്‍ച്ചയെന്നവര്‍ക്ക് പിടികിട്ടിയില്ല.ആരെങ്കിലുമാവട്ടെ, അവരുടെ ചിന്തകളില്‍ ഗൌരിയുടെ വിവാഹം മാത്രമേയുണ്ടായിരുന്നുള്ളൂ. എഴുന്നേറ്റു പോകാനായില്ലെങ്കിലും അകക്കണ്ണില്‍ എല്ലാം അവര്‍ കണ്ടു. ദിവസങ്ങള്‍ മണിക്കൂറുകളായി ചുരുങ്ങുന്നതും മുറ്റത്തെ പന്തലില്‍ നാദസ്വരത്തിന്റെയും തവിലിന്റെയും ഗട്ടിമേളം മുഴങ്ങുന്നതും അവരനുഭവിച്ചു. ഗൌരി സര്‍വാഭരണ വിഭൂഷിതയായി നിലവിളക്കുമേന്തി പന്തലില്‍ ! ആ സുഖത്തില്‍ അലിഞ്ഞു കിടന്നപ്പോള്‍ കിടക്കയില്‍ നിന്നുംഒരു തൂവല്‍ പോലെ അവരെ
എടുത്തു മാറ്റിയതും, നീട്ടിവിളിക്കുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്കുള്ള യാത്രയും അവര്‍ അറിഞ്ഞതേയില്ല. ഗൌരിയെ പോലെ അവരും ഒരു കൂടുമാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു.....അനിവാര്യമായ ഒരു പറിച്ചു നടീല്‍ !

sketch super
ReplyDeleteനന്നായിട്ടുണ്ട്.ഇതിനെന്നതാ ഒരു അഭിപ്രായം എഴുതുന്നേ??സങ്കടം വരുന്ന രീതിയിൽ തന്നെ എഴുതി.
ReplyDelete