Wednesday, 15 April 2015





കുപ്പിവളകള്‍


കൃഷ്ണയുടെ കൈയിലെ കരിവളകള്‍ കണ്ടപ്പോഴാണ് കുപ്പിവളകളോട് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നുവെന്നോര്‍ത്തത്. എന്നായിരുന്നു ആ ഇഷ്ടം തുടങ്ങിയതെന്നോര്‍മ്മയില്ല.കുട്ടിക്കാലത്തു വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനു കൈ നിറയെ വാങ്ങിയിരുന്ന വളകള്‍ ഓര്‍മ്മയുണ്ട്,എട്ടാം ഉത്സവത്തിനാവും മിക്കവാറും തറവാട്ടിലേക്കുള്ള യാത്ര, കാഴ്ച ശിവേലിയും വേലയും കഴിഞ്ഞാല്‍ തിരക്കിനിടയിലൂടെ അച്ഛന്റെ കൈപിടിച്ച് കിഴക്കേ നടയിലെ ആദ്യത്തെ കടയിലേക്ക്.തൂക്കിയിട്ടിരിക്കുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ കണ്ണഞ്ചുന്ന തിളക്കത്തിലും നിറങ്ങളിലുമുള്ള വളകള്‍. ഓരോ വളകള്‍ക്കും ഓരോ പേരുകള്‍, വളകളെക്കാള്‍ പേരുകള്‍ക്കാവും മുന്‍‌തൂക്കം.ഓര്‍മ്മയിലേറ്റം പഴയതു സ്കൈലാബ്, നല്ല തിളക്കമുള്ള ചുവപ്പ് രാശിയുള്ള വളകള്‍. ആകാശത്തു നിന്ന് കത്തിയെരിഞ്ഞു ഭൂമിയില്‍ പതിച്ചതു കൊണ്ടാവും തീജ്വാലയെ ഓര്‍മ്മിപ്പിച്ചിരുന്നു ആ വളകള്‍. അപ്പഴപ്പോഴത്തെ സിനിമപ്പേരുകളൊക്കെ വളയ്ക്കിട്ടിരുന്നുവെന്നാണോര്‍മ്മ. കടക്കാരന്‍ അയാള്‍ക്കുമാത്രമുള്ള കരവിരുതോടെ എത്ര ചെറുതെന്നു തോന്നുന്ന വളയും കൈയില്‍ അണിയിച്ചിരുന്നു. അടുത്ത ദിവസം സ്കൂളിലേക്കുള്ള യാത്രയ്ക്കു വല്ലാത്തൊരുന്മേഷം,കളികള്‍ക്കൊടുവില്‍ വളകളുടെ ആയുസ്സ് കൂടിയാല്‍ ഒരാഴ്ച. ഉത്സവത്തിനേക്കാള്‍ മനസ്സിലിടം പിടിച്ചത് വളകളും, റിബ്ബണും ,പല നിറത്തിലുള്ള പൊട്ടുകളും തന്നെ. 

ലോകം വളരെ ചെറുതായിരുന്നു, ഒരു "ഠ" വട്ടമെയുള്ളൂ..ബാല്യത്തില്‍ നിന്ന് കൌമാരത്തിലെത്തിയപ്പോഴും ഇഷ്ടമൊട്ടും കുറഞ്ഞില്ല..കൂടിയതേയുള്ളൂ. മനസ്സില്‍ ചേക്കേറിയ നിറംപിടിപ്പിച്ച പ്രണയത്തിനും മേമ്പൊടി വളകിലുക്കം തന്നെ.ഇടവഴിയില്‍ ഉടഞ്ഞുവീണ വളത്തുണ്ടുകളുടെ പ്രണയത്തുടിപ്പ് കൈകളിലൂടെ വളക്കാരന്‍ അറിഞ്ഞിട്ടുണ്ടാവും തീര്‍ച്ച. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് അയാളുടെ മുഖം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുതുടങ്ങിയിരിക്കുന്നു.

ഉത്സവപ്പറമ്പിലെ വളകള്‍ പൊട്ടിത്തീരും മുന്‍പ് വളച്ചെട്ടിയെത്തും, വയസ്സായ ഒരാള്‍. മരം കൊണ്ടുള്ള പെട്ടിയില്‍, പല അറകളിലായി അടുക്കിയിരിക്കുന്ന അത്ര പകിട്ടില്ലാത്ത പച്ച, ചുവപ്പ്, കറുപ്പ്, നീല എന്നീ ഒറ്റ നിറം മാത്രമുള്ള തമിഴ് വളകള്‍. അതിനോട് കമ്പം കുറവായിരുന്നു. അയാളെ പോലെ തന്നെ വയസ്സന്‍ നിറങ്ങള്‍.




പിന്നീടെപ്പോഴോ കാലപ്പഴക്കത്തില്‍ ആ ഇഷ്ടങ്ങളെല്ലാം കൈമോശം വന്നു പോയി..അലച്ചിലിലെവിടെയോക്കെയോ വളകളുടെ കിലുക്കം ഉണര്‍ത്തിയിരുന്നു. വളകള്‍ സമ്മാനമായിക്കിട്ടിയ ആഘോഷങ്ങള്‍, വിവാഹങ്ങള്‍,ഓരോ വിശേഷത്തിനും ചേരുന്ന വളകള്‍ വാങ്ങാനുള്ള യാത്രകള്‍ , അങ്ങിനെയങ്ങിനെ......പക്ഷെ അതൊന്നും മനസ്സിനെ നീണ്ട ഉറക്കത്തില്‍ നിന്നുണര്‍ത്തിയില്ല.. ചാര്‍മിനാരിലെ ചൂടി ബസാറിന്റെ മാസ്മരികതയില്‍ മനം മയങ്ങി വാങ്ങിക്കൂട്ടിയ വളകള്‍ അലമാരയിലുറങ്ങിയതെയുള്ളൂ. തെലുങ്കു വിവാഹങ്ങള്‍ക്കു അതിഥികള്‍ക്ക് ആദ്യം കിട്ടുക വളകളാണ്, ഓരോരുത്തരുടെയും കൈയളവില്‍ വളക്കാരന്‍ ഉലയിലൂതി ലോഹത്തില്‍ വളച്ചുണ്ടാക്കി മുത്തുകളും കല്ലുകളും പതിച്ചെടുക്കുന്ന മനോഹരമായ ഹൈദരാബാദി അരക്കുവളകള്‍. വളകള്‍ വേണ്ടെന്നു പറഞ്ഞുകൂടാ, അതാണവിടത്തെ രീതി. വളകളും പൂവുമില്ലാതെ എന്ത് പെണ്ണ് !


വര്‍ഷങ്ങള്‍ക്കപ്പുറം അന്യനാട്ടില്‍ വച്ചു അമ്മയാവാന്‍ കാത്തിരിക്കുമ്പോള്‍ അധികമാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം കിട്ടി, ഒരു " സീമന്തം ",കുറെ നല്ല സുഹൃത്തുക്കളുടെ സമ്മാനം,അവരുടെ  ശീലങ്ങള്‍ക്കൊപ്പം  അവരിലൊരാളായി ഒരാഘോഷം! മഞ്ഞളും, കുങ്കുമവും, പുതു വസ്ത്രവും ,പൂവും, കൈനിറയെ നിറപ്പകിട്ടുള്ള കുപ്പി വളകളും ! കുറെ ദിവസം വളകള്‍ കൈകളിലുണ്ടായിരുന്നെങ്കിലും അത് ശീലമായില്ല. 


ഇപ്പൊ പെട്ടെന്ന് ഒരിഷ്ടം. വീണ്ടും നിറങ്ങള്‍ ,കണ്ണാടിവളകളുടെ ഇമ്പമാര്‍ന്ന ശബ്ദം കേള്‍ക്കാനൊരാശ, നടക്കുമോ എന്തോ? ഇഷ്ടം തോന്നിയാലുടനെ നടത്തുകതന്നെ..അങ്ങിനെയല്ലേ?

ഇഷ്ടമല്ലേ , വന്നതുപോലെ തന്നെ ഒരു ഞൊടിയിടയില്‍ ഓടിപ്പോയാലോ ?






2 comments:

  1. ഗൃഹാതുരത നിറഞ്ഞ ഓർമ്മകൾ,

    ReplyDelete
  2. കുപ്പിവളകളോട് ഇപ്പോഴും പെരുത്ത ഇഷ്ടം തന്നെ. സ്വപ്ന പഴയ നല്ല തിളക്കമുള്ള സ്കൈലാബ്‌ വളകളെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു ഒപ്പം പഴയ ചില ഓർമ്മകളെയും.

    ReplyDelete