Friday, 19 June 2015



 ഒരു അലക്ക് യന്ത്രത്തിന്റെ കഥ.

പ്രളയത്തിന്‍റെ  മുന്നൊരുക്കം പോലെ , അഴയിലെ തുണികള്‍ അതിവേഗം എടുത്തുകൊണ്ടു ഓടാനായിരുന്നു അവള്‍ക്കു തോന്നിയത്. നനവ്‌ മാറിത്തുടങ്ങിയതെയുള്ളൂ, ചിലത് ഉണങ്ങാനിട്ടതുപോലെ തന്നെ. കാലം തെറ്റിയ  മഴയെ അവള്‍ ശപിച്ചു. അലക്കുയന്ത്രത്തിന്റെ രണ്ടാമത്തെ അറ പണിമുടക്കിയിരുന്നില്ലെങ്കില്‍ ഉണക്കിയെടുക്കാമായിരുന്നു. ഇതിപ്പോള്‍ മുറികളിലങ്ങിങ്ങു തോരണം വിരിച്ചതു  പോലെ കലഹക്കൂട്ടിനൊരു കാരണമാവും.
"നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ് നനഞ്ഞ  തുണികള്‍ മുറിക്കുള്ളില്‍  തോരയിടരുതെന്ന്. അതെങ്ങനാ പുതിയൊരു മെഷീന്‍ വാങ്ങാന്‍ സമ്മതിക്കില്ലല്ലോ!"നന്നാക്കാനാവില്ലെന്നു കഴിഞ്ഞവട്ടവും എഴുതി തള്ളിയപ്പോള്‍ പുതിയത് വാങ്ങാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. വര്‍ഷങ്ങളുടെ കൂട്ട് വേണ്ടെന്നു വയ്ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. മോനുണ്ടായപ്പോഴാണത് വീട്ടിലെത്തിയത്. എത്രയോ വര്‍ഷങ്ങള്‍ മുന്നോട്ടു പോയി! അവന്‍ പഠിക്കുകയും വളരുകയും വീടുവിട്ടകലെ പോവുകയും ചെയ്തു.

വക്ക് പൊട്ടിയ പാത്രം പോലെ, പാതിയായ അലക്ക് യന്ത്രം, സ്ഥലം മിനക്കെടുത്തി കൊണ്ട് അയാളെ ദേഷ്യം പിടിപ്പിച്ചു. ഇരിക്കാന്‍ അധികം സ്ഥലം വേണ്ടാത്ത,  അദ്ധ്വാനം ഒട്ടും ആവശ്യമില്ലാത്ത എത്രയോ അലക്കുയന്ത്രങ്ങള്‍ വിപണിയിലുണ്ട്. ഒരിക്കല്‍ അവളുമായി അയാള്‍ കുറെയേറെ കടകള്‍ കയറി ഇറങ്ങിയതാണ്. ഒരു ചെറിയ പെട്ടകത്തിന്റെ വാതില്‍ തുറക്കും പോലെയൊന്ന് അയാള്‍ക്ക്  ഇഷ്ടമാവുകയും ചെയ്തു,. പക്ഷെ  അതിന്റെ വാതില്‍  അവളെ  വയറു കീറിയുള്ള  ശസ്ത്രക്രിയയെയാണ് ഓര്‍ മ്മിപ്പിച്ചത്. അതിനുള്ളില്‍ നിന്നും എന്തോ എത്തിനോക്കുന്നുവെന്ന തോന്നല്‍ അവളില്‍ മനംപിരട്ടലുണ്ടാക്കി.  പുതിയതു വാങ്ങാത്തതിലുള്ള പിണക്കവും  ചില്ലറ കശപിശയും  അവള്‍ കാര്യമാക്കിയതേയില്ല.

"ആറു മാസത്തിലേറെ  ഉപയോഗമില്ലാത്തതെല്ലാം ചവറ്റുകൂനയില്‍ ഉപേക്ഷിക്കണം. കേടായവ വീട്ടിലിരിക്കുന്നതു  അപശകുനമല്ലാതെന്താ?" ചിലപ്പോഴെങ്കിലും അവയില്‍ അവളും പെടുമെന്ന് തമാശയോടെ കൂട്ടി ചേര്‍ത്തു.

അലക്കുയന്ത്രവും സ്റ്റാറ്റസ് അളവുകോലുകളില്‍ പെടുന്നു എന്നവള്‍ മനസ്സിലാക്കി. ആരെങ്കിലും വിരുന്നുകാര്‍ വരുമ്പോള്‍ അല്പം നനഞ്ഞ വസ്ത്രങ്ങളോടെ അവരെ സ്വീകരിക്കുമ്പോള്‍ അയാളുടെ മുഖത്തെ ചളിപ്പു അവള്‍ കണ്ടില്ലെന്ന് നടിച്ചു.

" നീയെന്താ ഇപ്പോഴും നനഞ്ഞീറനായി? കാണുന്നവര്‍ എന്ത് വിചാരിക്കും?"

അടക്കിപ്പിടിച്ച ശകാരസ്വരത്തില്‍ അയാളുടെ ചോദ്യം. കാറ്റിനെക്കാള്‍ വേഗതയില്‍ വസ്ത്രം മാറ്റി അടുക്കളയിലേക്കും പിന്നെ സ്വീകരണമുറിയിലെ വിശേഷങ്ങളി ലേക്കും അവള്‍ തിരിച്ചു വന്നിരുന്നു.  മേശയിലെ വൈവിധ്യങ്ങളില്‍ അയാള്‍ അവളോടുള്ള ഈര്‍ഷ്യ മറന്നിട്ടുണ്ടാവനം.

അലക്കുയന്ത്രം അവളുടെ പകലുകളുടെ വിരസതയകറ്റി. തുണികള്‍  അവളുടെ കൂട്ടില്ലാതെ നനയ്ക്കപ്പെടുകയും ,ഉണക്കപ്പെടുകയും ചെയ്‌താല്‍ അവള്‍ തനിച്ചാവുമായിരുന്നു. നിറപ്പകിട്ടുള്ള  തുണികള്‍ ഓരോന്നായി അലക്കാനായുള്ള അറയിലിട്ട്‌ അങ്ങോട്ടുമിങ്ങോട്ടുമുള്ള  ചലനങ്ങള്‍ സശ്രദ്ധം അവള്‍ നോക്കിക്കൊണ്ടേയിരുന്നു. നനയ്ക്കാനും ഉണങ്ങാനും പ്രത്യേക അറകള്‍ . മനസ്സിനും വേണ്ടേ അങ്ങിനെ? അടക്കുകയും തുറക്കുകയും ചെയ്യാവുന്നവ. അവള്‍ ഒരുപാട് മോഹിച്ച  കടലിരമ്പങ്ങള്‍ യന്ത്രചലനങ്ങളിലൂടെ അവളിലേക്കിറങ്ങി.

അയാള്‍ക്കും അവള്‍ക്കുമിടയിലെ വാക്കുതര്‍ക്കങ്ങളില്‍ അവള്‍ നിശബ്ദയാവുന്നത് അയാള്‍ക്ക്‌ തീരെ ഇഷ്ടമാവുന്നുണ്ടായിരുന്നില്ല.

" രണ്ടു പേര്‍ മാത്രമുള്ള ഈ വീട്ടില്‍ ഇത്രയധികം നേരം തുണി നനയ്ക്കാനുണ്ടോ ? ഞാനെന്തെങ്കിലും പറയുമ്പോഴേക്കും നീ എപ്പോഴും ഓരോ ജോലികളില്‍ തിരക്കാവുന്നു, എനിക്ക് നിന്നെ തീരെ മനസ്സിലാവുന്നില്ല  , ഇക്കാലമത്രയും നീ അങ്ങിനെ തന്നെയായിരുന്നു. ഇനീം മാറാന്‍ ഭാവമില്ലെന്നാണോ?"

"എനിക്ക് പരാതികളില്ല. സ്നേഹം വഴക്കടിച്ചു പുറത്തു കാട്ടാനുമറിയില്ല."
അവള്‍ പറഞ്ഞു നിര്‍ത്തി.

അയാളുടെ പൊട്ടിത്തെറികളുടെ ഏകദേശസ്വഭാവം ഇങ്ങനെ തന്നെയായിരുന്നു. തുറന്നു സംസാരിച്ചാല്‍ തീരുന്നതൊന്നുമല്ല. സംസാരിക്കാനുള്ള അനുവാദം വാക്കിലെയുള്ളൂ. അയാളുടെ  മനസ്സെന്നും മറിച്ചാണ് ആഗ്രഹിച്ചിരുന്നത്. കലഹങ്ങള്‍ ഇടക്കെങ്കിലും അവളുടെ അമ്മയുടെ ഫോണ്‍ വിളികളായി അവളിലേക്കെത്തി.

" പിള്ള കളി മാറീല്യെ കുട്ടി, അവനെക്കൊണ്ടിങ്ങനെ പരാതി പറയിപ്പിക്കാണ്ടേ
അടങ്ങിയിരുന്നൂടെ? ഇതൊരു വാഷിംഗ്‌ മെഷീന്‍ മാറ്റിവാങ്ങല്, അത്രെല്ലെയുള്ളൂ. ഓരോരുത്തര് പുതിയതു വാങ്ങാന്‍ പുകിലുണ്ടാക്കുമ്പോ നെനക്ക് എന്തിന്റെ കേടാ? പഴയത് പോട്ടേന്ന്, ഇനി ഇതുമ്മേ ല് സംസാരം ഇല്ല്യാട്ടോ .പിറന്നാള് വരെല്യെ , വയസ്സു മൂക്കണത്തിന്റെ വാശികള് കുറച്ചോളൂ." വയസ്സാം കാലത്ത് അമ്മയ്ക്കും സ്വൈര്യക്കേട് അല്ലാതെന്താ?  അമ്മയ്ക്കെന്താ വാശിയില്ലേ? മറുപടി കേള്‍ക്കാന്‍ അമ്മ മിനക്കെട്ടില്ല. എപ്പോഴും അങ്ങിനെ തന്നെ ആയിരുന്നു അമ്മയും അച്ഛനും .

"അമ്മയ്ക്കെന്താ? വെറുതെ ഇങ്ങനെ?! മൂവ് ഓണ്‍ ഡിയര്‍ " എന്ന് പുഞ്ചിരിയോടെ മകനും. പിതോ രക്ഷതി കൌമാരേ, ഭര്‍ത്തോ രക്ഷതി ...... ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ! അത്ര തന്നെ..ഒരു വെറും അലക്ക് യന്ത്രത്തിനോട്
ഇഷ്ടം തോന്നാനും സ്വാതന്ത്ര്യപ്പുകിലുകള്‍..

രാവിലെ ഉണരും മുന്‍പേ മകന്റെ  പിറന്നാളാശംസകള്‍ പ്രതീക്ഷിച്ചു. ആഫീസില്‍ പോകും മുന്‍പ് തിരക്കുകള്‍ക്കിടയില്‍  അവന്റെ അച്ഛനെപ്പോലെ അവനും മറന്നതാണോ? ഏടുകള്‍ വേഗം മറിയുന്ന പുസ്തകം പോലൊരു ജീവിതം. പണിയൊതുക്കുന്നതിനിടയില്‍ വാതിലില്‍ മണിനാദം, "കൊറിയര്‍ !"
എപ്പോഴത്തെയും പോലെ കവറുകള്‍  കൈപ്പറ്റാനൊരുങ്ങുമ്പോള്‍, വലിയൊരു പാര്‍സല്‍. മുന്‍വശം തുറക്കുന്ന വാതിലുള്ള  അലക്കുയന്ത്രത്തിന്റെ  പടം അതിനു മുകളില്‍. അകത്തു വയ്ക്കെണ്ടതെവിടെന്നു പറഞ്ഞു കൊടുക്കാന്‍ അവള്‍ക്കു  കഴിഞ്ഞില്ല. അതിനു പിന്നാലെ വന്ന ടെലിഫോണ്‍ മണിയടി ശബ്ദങ്ങളും അവളറിഞ്ഞതേയില്ല. ചുഴിപോലെ കറങ്ങുന്ന അലക്കുയന്ത്രത്തിനു നടുവില്‍ തുണികള്‍ക്ക് പകരം അവള്‍ കറങ്ങുകയായിരുന്നു.



Thursday, 18 June 2015








തഞ്ചാവൂരില്‍  രഥചക്രമുരുളുമ്പോള്‍..


രണ്ടു വര്‍ഷമാവുന്നു തഞ്ചാവൂരും  പെരിയ കോവിലും ജീവിതത്തിന്റെ ഭാഗമായിട്ട്. അത്ര വലുതല്ലാത്ത ഒരു പട്ടണത്തിന്റെ ഒട്ടു മിക്ക ഭാഗത്തേക്ക്‌ പോകുമ്പോഴും ക്ഷേത്രമോ താഴികക്കുടമോ കണ്ടു കൊണ്ടുള്ള യാത്രയാണു പതിവ്‌. മുല്ലയും, മല്ലിയും, കനകാംബരവും ,പൂജ സാധനങ്ങളും നിറഞ്ഞ ഗോപുര വാതിലില്‍ തമിഴ് ക്ഷേത്രങ്ങളുടെ നടയില്‍  കാണുന്ന രഥം മാത്രമില്ല. പഴമക്കാരുടെ ഓര്‍മ്മകളില്‍പ്പോലും പെരിയ കോവിലില്‍ നൂറ്റാണ്ടുകളായി രഥം ഉണ്ടായിരുന്നില്ലത്രെ. വര്‍ഷങ്ങള്‍ക്കിപ്പുറം  തഞ്ചാവൂരിന്റെ രാജവീഥികളില്‍ പഴയ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന  രഥമുരുണ്ടു.അത്  കാണാനുള്ള ഭാഗ്യം ഇന്നലെ എനിക്കും ഉണ്ടായി. മുപ്പതു തച്ചന്മാരുടെ പതിനഞ്ചു മാസത്തെ അദ്ധ്വാനം വേണ്ടിവന്നു മനോഹരമായ ചിത്രവേലകളുള്ള തേരിന്റെ പണി പൂര്‍ത്തിയാക്കാന്‍. പള്ളിത്തേരില്‍ ത്യാഗരാജരെയും കമലാംബാളെയും കാണാന്‍  3 മണിക്കൂര്‍ നഗരപ്രദക്ഷിണം ചെയ്യേണ്ടിവന്നുവെങ്കിലും മനസ്സ് നിറഞ്ഞു. കൂടെ രണ്ടു ചെറു തേരുകളില്‍ ഉപദേവന്മാരായ ഗണപതിയും സുബ്രഹ്മണ്യസ്വാമിയും. തെക്ക് ,വടക്ക്, കിഴക്ക് , പടിഞ്ഞാറ്  ദിക്കുകളിലെ വീഥികളും അനുബന്ധ കോവിലുകളും കടന്നു ഊരുവലം അവസാനിപ്പിക്കാനെടുത്തത് 7 മണിക്കൂര്‍. കടുത്ത ചൂടും വകവയ്ക്കാതെ ആയിരങ്ങള്‍ തേരിനൊപ്പം, തഞ്ചാവുര്‍ എനിക്ക് സമ്മാനിച്ച മറക്കാനാവാത്ത അനുഭവം.

എല്ലാ പ്രൌഢിയോടുമോപ്പം ഒരു സുവര്‍ണ്ണ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ചരിത്രത്തിന്റെ സമ്മാനമായി പെരിയ കോവില്‍ . അഴകും വീര്യവും കൊണ്ട് അനുഗ്രഹീതനായ രാജരാജചോളനെ തൊട്ടടുത്തു കാണാം . സൂക്ഷിച്ചൊന്നു നോക്കിയാല്‍ ആ ശില്‍പ്പത്തിനുയിര്‍ വയ്ക്കുന്നോ?. രാജരാജന്‍ തന്‍റെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍  യോഗനിദ്രയിലാണ്ട ത്യാഗരാജമൂര്‍ത്തിക്ക് ദ്രാവിഡ ശില്പ്പകലയുടെ പൂര്‍ണ്ണതയില്‍ ഇരിപ്പിടം . അങ്ങിനെയുള്ള  ‍രാജരാജേശ്വരനും ബ്രിഹദീശ്വരനുമായ സാക്ഷാല്‍ ശിവപ്പെരുമാളിന്റെ ക്ഷേത്രം എന്നെപ്പോലുള്ളവര്‍ക്കുള്ള ദര്‍ശന പുണ്യം. ഇതിനേക്കാള്‍ മികച്ചതായൊന്നുo ഇല്ലെന്നു പലവട്ടം എന്നെ തോന്നിപ്പിച്ച മനോഹാരിത, വല്ലാത്ത മിഴിവുള്ള ശില്‍പ്പങ്ങള്‍. കാലങ്ങളെ അതിജീവിച്ചവ. ആയിരക്കണക്കിനു തച്ചന്മാരുടെ കരവിരുതും  വര്‍ഷങ്ങളായുള്ള തപസും തന്നെ, ആ സൌകുമാര്യത്തിനു പിന്നില്‍. ഉളിയൊച്ചകളുടെ താളങ്ങള്‍ മുഖരിതമാക്കിയ കല്‍മണ്ഡപങ്ങളില്‍ പിന്നീട് നൂപുരധ്വനികളും സംഗീതവുമുയര്‍ന്നു.

എല്ലാ വിശേഷങ്ങള്‍ക്കും ഇവിടുള്ള മറ്റു ക്ഷേത്രങ്ങളിലുള്ള ദര്‍ശനത്തിനായുള്ള തിരക്ക് പെരിയ കോവിലില്‍ കാണാറില്ല. പക്ഷെ സംഗീതവും നൃത്തവും അഭ്യസിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം അവിടെ ഒരിക്കലെങ്കിലും അവരുടെ കല അവതരിപ്പിക്കുക എന്നത് തന്നെയാണ്. കോവിലിനു ആയിരത്താണ്ട് തികഞ്ഞ സെപ്റ്റംബര്‍ 26 നു 2010 ല്‍ പദ്മാസുബ്രഹ്മണ്യവും ആയിരം പേരുള്‍പ്പെട്ട സംഘമാണ് നൃത്തം അവതരിപ്പിച്ചത് . ചിലങ്കയൊലിയില്ലാത്ത ഒരു വിശേഷവുമില്ലെന്നു തന്നെ പറയാം.108 നാട്യമുദ്രകള്‍ ആലേഖനം ചെയ്യപ്പെട്ട ഗോപുരങ്ങള്‍ നൃത്തത്തിനുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. സ്വാതി തിരുനാളിന്റെ സഭയിലെത്തിയ തഞ്ചാവൂര്‍ നര്‍ത്തകി സുഗന്ധവല്ലി ആരുടേയും മനസ്സില്‍ നിന്നും അത്രയെളുപ്പം മായാനിടയുണ്ടോ?


ക്ഷേത്രത്തിലെ മൂര്‍ത്തിയെക്കാള്‍ ക്ഷേത്രത്തിനു പ്രാധാന്യം കൊടുക്കാനെ പലപ്പോഴും തോന്നിയുള്ളൂ. അല്ലെങ്കിലും ഭഗവാനു മുന്‍പില്‍ പ്രാര്‍ത്ഥനയോടെ അധികം നിന്നുകൂടെന്നും പഴമക്കാര്‍ പറയുന്നു. യോഗനിദ്രയിലാണ്ട ത്യാഗരാജര്‍ നമ്മുടെ ആത്മാംശം തന്നെ വലിച്ചെടുക്കുമത്രേ. രാജഭരണത്തിന്റെ ഉപജാപങ്ങളുറങ്ങുന്ന ചുവരുകള്‍ക്കുള്ളില്‍ നമ്മിലേക്കാവാഹിക്കാന്‍ നല്ലതൊന്നുമില്ലെന്നാണോ ആവോ? എണ്ണമറ്റ തുരങ്കങ്ങളും ,കാവേരിയെ ദിശമാറ്റിയിഴുത്ത് കൊണ്ടുവന്നുണ്ടാക്കിയ ആഴമുള്ള കിടങ്ങുകളും , വായുസഞ്ചാരം നിഷേധിക്കപ്പെട്ട അറകളും കോവിലിന്റെ നിഗൂഢതകള്‍ക്കാക്കംകൂട്ടുന്നു.  കുംഭാഭിഷേകത്തിനിടയില്‍ യജ്ഞശാലയിലെ  തീ പിടുത്തത്തില്‍ ഉണ്ടായ പടുമരണങ്ങളുടെ കഥകളും പെരിയ കോവിലിന്റെ ചരിത്രത്തെ എപ്പോഴും വല്ലാതെ വേട്ടയാടിയിരുന്നു. ഇരുള്‍വഴികളില്‍ രാജപ്രതാപത്തില്‍ മുങ്ങിപ്പോയ ദുരന്തങ്ങളുടെ മാറ്റൊലികള്‍ ആയേക്കാമെല്ലാം. രാജരാജന്‍ ശിവപ്രതിഷ്ഠ നടത്തിയെങ്കിലും പിന്നീട്  മറാത്തരാജാക്കന്മാര്‍ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗയായി മാറ്റാന്‍ ശ്രമിച്ചിരുന്നതിനാലാണ് അനര്‍ത്ഥങ്ങള്‍ ഉണ്ടായതെന്നും  കേള്‍ക്കുന്നു. അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തില്‍ അങ്ങിനെയൊരു പിണക്കം ശിവന് ശക്തിയോട് തോന്നുമോ ആവോ? മറാത്ത രാജാവായ ശരഭോജിയുടെ കാലം തഞ്ചാവൂരിന്റെ  സുവര്‍ണ്ണകാലമായിരുന്നു. അന്നത്തെ ഭരണപരിഷ്കാരങ്ങളുടെ  പൊരുത്തക്കേടുകളാവാം  അപകടങ്ങള്‍ക്കു  കാരണമായത്‌.

പ്രധാന പ്രവേശനകവാടമാണ്  കേരളാന്തന്‍ഗോപുരം. ഇന്ദിരാഗാന്ധിയുടെ  സ്ഥാന ഭ്രംശത്തിനും അപമൃത്യുവിനു കാരണം പ്രധാന കവാടത്തിലൂടെ പ്രവേശിച്ചത്  കൊണ്ടാണ് എന്ന്  വിശ്വസിക്കപ്പെടുന്നു.  തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറും രോഗാതുരനായതും മരണപ്പെട്ടതും ഇതിനോട്  കൂട്ടിവായിക്കുന്നവരുണ്ട് .യുക്തിവാദിയായ കരുണാനിധി മറ്റൊരു കവാടത്തിലൂടെയാണത്രെ ക്ഷേത്രപരിപാടികളില്‍ പങ്കെടുക്കാനെത്തിയത്.      ഭയം കൊണ്ടാവുമോ  പുരട്ചി തലൈവി ജയലളിതയും നാളിതുവരെ  അതു വഴി ദര്‍ശനം  നടത്താത്തത്. വി ഐ പി കള്‍ക്കായി തുറന്ന പുതിയ കവാടം എത്രത്തോളം ഫലം നല്‍കും? അറിയില്ല.

വൈകുന്നേരങ്ങള്‍ ക്ഷേത്രത്തിനുള്ളിലെ പുല്‍ത്തകിടിയില്‍ ചിലവഴിക്കാനാണേറെപ്പേരും വരുന്നത്.എത്ര കടുത്ത വേനലിലും കുളിര്‍മ്മയുള്ള കാറ്റ് വീശുന്ന ശാന്തമായ അന്തരീക്ഷം. ഭക്തി  അതിലുണ്ടെന്നു തോന്നാറെയില്ല.  സുഹൃത്തുക്കളോടൊപ്പം അവിടെ പോയാല്‍ ദര്‍ശനത്തിനു മുതിരരുതെന്ന് പലരും പറഞ്ഞിരുന്നു. അതു അവഗണിച്ചു പോയത് എന്തായാലും യുക്തിവാദിയാണെന്നു കാണിക്കാനായിരുന്നില്ല.  മനോഹരമായൊരു സായാഹ്നം . ഏറെ ഇഷ്ടപ്പെടുന്നവരോടൊപ്പം പങ്കുവയ്ക്കാന്‍പറ്റുന്ന നിമിഷങ്ങള്‍ക്കൊരിടം . നീണ്ട ഇടനാഴികള്‍, പുരാണകഥകള്‍ പറഞ്ഞുതരുന്ന ചുവരുകളും  ചുവര്‍ചിത്രങ്ങളും, രണ്ടാള്‍പൊക്കമുള്ള ശിവലിംഗം, ഭീമാകാരനായ നന്ദി ഇതൊക്കെ കാണാതെങ്ങിനെ തിരികെ പോരും?  അസ്തമനത്തിന്റെ ഭംഗി ആസ്വദിച്ചു  വലംവയ്ക്കുമ്പോള്‍ കിട്ടിയ സന്തോഷം മറ്റെവിടെയും കിട്ടിയിട്ടില്ല. പക്ഷെ  വാക്കുകള്‍ അറംപറ്റിയോ? അതോ പെരിയ കോവിലിന്റെ ആരും ഭയക്കുന്ന ശാപം സത്യമായതോ? അറിയില്ല. ചില നഷ്ടങ്ങള്‍ നികക്കാനാവാത്തവയാണ്. പക്ഷെ എന്തും സാധ്യമാക്കുന്ന ശിവശക്തി എല്ലാം തിരിച്ചേകുംഎന്ന് വിശ്വസിക്കുന്നതല്ലേ നല്ലത്?

കൃഷ്ണശില കൊണ്ട് നിര്‍മ്മിച്ച  ക്ഷേത്രത്തിന്റെ പ്രത്യേകത 80  ടണ്‍‌ ഭാരമുള്ള വിമാനം തന്നെ, 200 അടി മുകളില്‍ എങ്ങിനെ എത്തിച്ചുവെന്നത് തികച്ചും വിസ്മയജനകം !പരമശിവന്റെ വാസസ്ഥാനമായ കൈലാസത്തിന്റെ  ഉത്തുംഗശൃംഗത്തിനെ ഓര്‍മ്മിപ്പിക്കുന്ന മകുടം തന്നെ ഏറ്റവും വലിയ സവിശേഷത. പൊള്ളയായ ഗോപുരത്തെ താങ്ങി നിര്‍ത്താനുള്ള വാസ്തുവിദ്യയത്രേ ഘനഗംഭീരമായ ആ മകുടം. പിരമിഡിന്റെ ആകൃതിയില്‍  200 അടി ഉയരമുള്ള ശ്രീകോവിലിന്റെ ഏറ്റവും മുകളില്‍ കയറാനുള്ള പടവുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട് . രാജരാജചോളനു  നേരിട്ട് അഭിഷേകം നടത്താനായി തയ്യാറാക്കിയതാണത്രേ ആ പടവുകള്‍ !പ്രധാനഗോപുരമാവട്ടെ മഹാമേരു പര്‍വതത്തെ പ്രതിനിധാനം ചെയ്യുന്നു. 2 മീറ്റര്‍ ഉയരമുള്ള നന്തിയുടെ വശങ്ങളിലുള്ള പടിക്കെട്ടുകളിലേറിയാണ്  പ്രദോഷത്തിനു അഭിഷേകം നടത്തുക.


ഗര്‍ഭ ഗൃഹത്തിനുള്ളില്‍ ഭഗവാന് ചുറ്റും കാറ്റു വലംവയ്ക്കുന്നതു പോലെ.  ചോളവാസ്തുവിദ്യയുടെ  ഈ സവിശേഷത ഭേദഭാവങ്ങളില്ലാത്ത ഈശ്വരാരാധനാ സംപ്രദായത്തെ സൂചിപ്പിക്കുന്നു. അതിവിസ്തൃതമായ ചുറ്റമ്പലവും കൂറ്റന്‍ കോട്ടമതിലും നാല് ദിശകളിലെ ശിഖരങ്ങളും വാസ്തുവിദ്യയനുസരിച്ചു  പ്രകൃതിക്ഷോഭങ്ങളെപ്പോലും തടുക്കാനുള്ള കരുത്തുനല്‍കുന്നവയാണ്.  ഓരോ തവണയും കാണാന്‍ ,ഒരുപാട്‌ശേഷിപ്പിക്കുന്ന ക്ഷേത്രപ്പെരുമയില്‍ മനം മയങ്ങി മടങ്ങുന്നവരില്‍ ഒരാളായി ഞാനും !