ഒരു അലക്ക് യന്ത്രത്തിന്റെ കഥ.
പ്രളയത്തിന്‍റെ മുന്നൊരുക്കം പോലെ , അഴയിലെ തുണികള്‍ അതിവേഗം എടുത്തുകൊണ്ടു ഓടാനായിരുന്നു അവള്‍ക്കു തോന്നിയത്. നനവ് മാറിത്തുടങ്ങിയതെയുള്ളൂ, ചിലത് ഉണങ്ങാനിട്ടതുപോലെ തന്നെ. കാലം തെറ്റിയ മഴയെ അവള്‍ ശപിച്ചു. അലക്കുയന്ത്രത്തിന്റെ രണ്ടാമത്തെ അറ പണിമുടക്കിയിരുന്നില്ലെങ്കില്‍ ഉണക്കിയെടുക്കാമായിരുന്നു. ഇതിപ്പോള്‍ മുറികളിലങ്ങിങ്ങു തോരണം വിരിച്ചതു പോലെ കലഹക്കൂട്ടിനൊരു കാരണമാവും.
"നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ് നനഞ്ഞ തുണികള്‍ മുറിക്കുള്ളില്‍ തോരയിടരുതെന്ന്. അതെങ്ങനാ പുതിയൊരു മെഷീന്‍ വാങ്ങാന്‍ സമ്മതിക്കില്ലല്ലോ!"നന്നാക്കാനാവില്ലെന്നു കഴിഞ്ഞവട്ടവും എഴുതി തള്ളിയപ്പോള്‍ പുതിയത് വാങ്ങാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. വര്‍ഷങ്ങളുടെ കൂട്ട് വേണ്ടെന്നു വയ്ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. മോനുണ്ടായപ്പോഴാണത് വീട്ടിലെത്തിയത്. എത്രയോ വര്‍ഷങ്ങള്‍ മുന്നോട്ടു പോയി! അവന്‍ പഠിക്കുകയും വളരുകയും വീടുവിട്ടകലെ പോവുകയും ചെയ്തു.
വക്ക് പൊട്ടിയ പാത്രം പോലെ, പാതിയായ അലക്ക് യന്ത്രം, സ്ഥലം മിനക്കെടുത്തി കൊണ്ട് അയാളെ ദേഷ്യം പിടിപ്പിച്ചു. ഇരിക്കാന്‍ അധികം സ്ഥലം വേണ്ടാത്ത, അദ്ധ്വാനം ഒട്ടും ആവശ്യമില്ലാത്ത എത്രയോ അലക്കുയന്ത്രങ്ങള്‍ വിപണിയിലുണ്ട്. ഒരിക്കല്‍ അവളുമായി അയാള്‍ കുറെയേറെ കടകള്‍ കയറി ഇറങ്ങിയതാണ്. ഒരു ചെറിയ പെട്ടകത്തിന്റെ വാതില്‍ തുറക്കും പോലെയൊന്ന് അയാള്‍ക്ക് ഇഷ്ടമാവുകയും ചെയ്തു,. പക്ഷെ അതിന്റെ വാതില്‍ അവളെ വയറു കീറിയുള്ള ശസ്ത്രക്രിയയെയാണ് ഓര്‍ മ്മിപ്പിച്ചത്. അതിനുള്ളില്‍ നിന്നും എന്തോ എത്തിനോക്കുന്നുവെന്ന തോന്നല്‍ അവളില്‍ മനംപിരട്ടലുണ്ടാക്കി. പുതിയതു വാങ്ങാത്തതിലുള്ള പിണക്കവും ചില്ലറ കശപിശയും അവള്‍ കാര്യമാക്കിയതേയില്ല.
"ആറു മാസത്തിലേറെ ഉപയോഗമില്ലാത്തതെല്ലാം ചവറ്റുകൂനയില്‍ ഉപേക്ഷിക്കണം. കേടായവ വീട്ടിലിരിക്കുന്നതു അപശകുനമല്ലാതെന്താ?" ചിലപ്പോഴെങ്കിലും അവയില്‍ അവളും പെടുമെന്ന് തമാശയോടെ കൂട്ടി ചേര്‍ത്തു.
അലക്കുയന്ത്രവും സ്റ്റാറ്റസ് അളവുകോലുകളില്‍ പെടുന്നു എന്നവള്‍ മനസ്സിലാക്കി. ആരെങ്കിലും വിരുന്നുകാര്‍ വരുമ്പോള്‍ അല്പം നനഞ്ഞ വസ്ത്രങ്ങളോടെ അവരെ സ്വീകരിക്കുമ്പോള്‍ അയാളുടെ മുഖത്തെ ചളിപ്പു അവള്‍ കണ്ടില്ലെന്ന് നടിച്ചു.
" നീയെന്താ ഇപ്പോഴും നനഞ്ഞീറനായി? കാണുന്നവര്‍ എന്ത് വിചാരിക്കും?"
അടക്കിപ്പിടിച്ച ശകാരസ്വരത്തില്‍ അയാളുടെ ചോദ്യം. കാറ്റിനെക്കാള്‍ വേഗതയില്‍ വസ്ത്രം മാറ്റി അടുക്കളയിലേക്കും പിന്നെ സ്വീകരണമുറിയിലെ വിശേഷങ്ങളി ലേക്കും അവള്‍ തിരിച്ചു വന്നിരുന്നു. മേശയിലെ വൈവിധ്യങ്ങളില്‍ അയാള്‍ അവളോടുള്ള ഈര്‍ഷ്യ മറന്നിട്ടുണ്ടാവനം.
അലക്കുയന്ത്രം അവളുടെ പകലുകളുടെ വിരസതയകറ്റി. തുണികള്‍ അവളുടെ കൂട്ടില്ലാതെ നനയ്ക്കപ്പെടുകയും ,ഉണക്കപ്പെടുകയും ചെയ്‌താല്‍ അവള്‍ തനിച്ചാവുമായിരുന്നു. നിറപ്പകിട്ടുള്ള തുണികള്‍ ഓരോന്നായി അലക്കാനായുള്ള അറയിലിട്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള ചലനങ്ങള്‍ സശ്രദ്ധം അവള്‍ നോക്കിക്കൊണ്ടേയിരുന്നു. നനയ്ക്കാനും ഉണങ്ങാനും പ്രത്യേക അറകള്‍ . മനസ്സിനും വേണ്ടേ അങ്ങിനെ? അടക്കുകയും തുറക്കുകയും ചെയ്യാവുന്നവ. അവള്‍ ഒരുപാട് മോഹിച്ച കടലിരമ്പങ്ങള്‍ യന്ത്രചലനങ്ങളിലൂടെ അവളിലേക്കിറങ്ങി.
അയാള്‍ക്കും അവള്‍ക്കുമിടയിലെ വാക്കുതര്‍ക്കങ്ങളില്‍ അവള്‍ നിശബ്ദയാവുന്നത് അയാള്‍ക്ക് തീരെ ഇഷ്ടമാവുന്നുണ്ടായിരുന്നില്ല.
" രണ്ടു പേര്‍ മാത്രമുള്ള ഈ വീട്ടില്‍ ഇത്രയധികം നേരം തുണി നനയ്ക്കാനുണ്ടോ ? ഞാനെന്തെങ്കിലും പറയുമ്പോഴേക്കും നീ എപ്പോഴും ഓരോ ജോലികളില്‍ തിരക്കാവുന്നു, എനിക്ക് നിന്നെ തീരെ മനസ്സിലാവുന്നില്ല , ഇക്കാലമത്രയും നീ അങ്ങിനെ തന്നെയായിരുന്നു. ഇനീം മാറാന്‍ ഭാവമില്ലെന്നാണോ?"
"എനിക്ക് പരാതികളില്ല. സ്നേഹം വഴക്കടിച്ചു പുറത്തു കാട്ടാനുമറിയില്ല."
അവള്‍ പറഞ്ഞു നിര്‍ത്തി.
അയാളുടെ പൊട്ടിത്തെറികളുടെ ഏകദേശസ്വഭാവം ഇങ്ങനെ തന്നെയായിരുന്നു. തുറന്നു സംസാരിച്ചാല്‍ തീരുന്നതൊന്നുമല്ല. സംസാരിക്കാനുള്ള അനുവാദം വാക്കിലെയുള്ളൂ. അയാളുടെ മനസ്സെന്നും മറിച്ചാണ് ആഗ്രഹിച്ചിരുന്നത്. കലഹങ്ങള്‍ ഇടക്കെങ്കിലും അവളുടെ അമ്മയുടെ ഫോണ്‍ വിളികളായി അവളിലേക്കെത്തി.
" പിള്ള കളി മാറീല്യെ കുട്ടി, അവനെക്കൊണ്ടിങ്ങനെ പരാതി പറയിപ്പിക്കാണ്ടേ
അടങ്ങിയിരുന്നൂടെ? ഇതൊരു വാഷിംഗ് മെഷീന്‍ മാറ്റിവാങ്ങല്, അത്രെല്ലെയുള്ളൂ. ഓരോരുത്തര് പുതിയതു വാങ്ങാന്‍ പുകിലുണ്ടാക്കുമ്പോ നെനക്ക് എന്തിന്റെ കേടാ? പഴയത് പോട്ടേന്ന്, ഇനി ഇതുമ്മേ ല് സംസാരം ഇല്ല്യാട്ടോ .പിറന്നാള് വരെല്യെ , വയസ്സു മൂക്കണത്തിന്റെ വാശികള് കുറച്ചോളൂ." വയസ്സാം കാലത്ത് അമ്മയ്ക്കും സ്വൈര്യക്കേട് അല്ലാതെന്താ? അമ്മയ്ക്കെന്താ വാശിയില്ലേ? മറുപടി കേള്‍ക്കാന്‍ അമ്മ മിനക്കെട്ടില്ല. എപ്പോഴും അങ്ങിനെ തന്നെ ആയിരുന്നു അമ്മയും അച്ഛനും .
"അമ്മയ്ക്കെന്താ? വെറുതെ ഇങ്ങനെ?! മൂവ് ഓണ്‍ ഡിയര്‍ " എന്ന് പുഞ്ചിരിയോടെ മകനും. പിതോ രക്ഷതി കൌമാരേ, ഭര്‍ത്തോ രക്ഷതി ...... ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ! അത്ര തന്നെ..ഒരു വെറും അലക്ക് യന്ത്രത്തിനോട്
ഇഷ്ടം തോന്നാനും സ്വാതന്ത്ര്യപ്പുകിലുകള്‍..
രാവിലെ ഉണരും മുന്‍പേ മകന്റെ പിറന്നാളാശംസകള്‍ പ്രതീക്ഷിച്ചു. ആഫീസില്‍ പോകും മുന്‍പ് തിരക്കുകള്‍ക്കിടയില്‍ അവന്റെ അച്ഛനെപ്പോലെ അവനും മറന്നതാണോ? ഏടുകള്‍ വേഗം മറിയുന്ന പുസ്തകം പോലൊരു ജീവിതം. പണിയൊതുക്കുന്നതിനിടയില്‍ വാതിലില്‍ മണിനാദം, "കൊറിയര്‍ !"
എപ്പോഴത്തെയും പോലെ കവറുകള്‍ കൈപ്പറ്റാനൊരുങ്ങുമ്പോള്‍, വലിയൊരു പാര്‍സല്‍. മുന്‍വശം തുറക്കുന്ന വാതിലുള്ള അലക്കുയന്ത്രത്തിന്റെ പടം അതിനു മുകളില്‍. അകത്തു വയ്ക്കെണ്ടതെവിടെന്നു പറഞ്ഞു കൊടുക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അതിനു പിന്നാലെ വന്ന ടെലിഫോണ്‍ മണിയടി ശബ്ദങ്ങളും അവളറിഞ്ഞതേയില്ല. ചുഴിപോലെ കറങ്ങുന്ന അലക്കുയന്ത്രത്തിനു നടുവില്‍ തുണികള്‍ക്ക് പകരം അവള്‍ കറങ്ങുകയായിരുന്നു.
