തഞ്ചാവൂരില്‍ രഥചക്രമുരുളുമ്പോള്‍..
രണ്ടു വര്‍ഷമാവുന്നു തഞ്ചാവൂരും പെരിയ കോവിലും ജീവിതത്തിന്റെ ഭാഗമായിട്ട്. അത്ര വലുതല്ലാത്ത ഒരു പട്ടണത്തിന്റെ ഒട്ടു മിക്ക ഭാഗത്തേക്ക് പോകുമ്പോഴും ക്ഷേത്രമോ താഴികക്കുടമോ കണ്ടു കൊണ്ടുള്ള യാത്രയാണു പതിവ്. മുല്ലയും, മല്ലിയും, കനകാംബരവും ,പൂജ സാധനങ്ങളും നിറഞ്ഞ ഗോപുര വാതിലില്‍ തമിഴ് ക്ഷേത്രങ്ങളുടെ നടയില്‍ കാണുന്ന രഥം മാത്രമില്ല. പഴമക്കാരുടെ ഓര്‍മ്മകളില്‍പ്പോലും പെരിയ കോവിലില്‍ നൂറ്റാണ്ടുകളായി രഥം ഉണ്ടായിരുന്നില്ലത്രെ. വര്‍ഷങ്ങള്‍ക്കിപ്പുറം തഞ്ചാവൂരിന്റെ രാജവീഥികളില്‍ പഴയ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രഥമുരുണ്ടു.അത് കാണാനുള്ള ഭാഗ്യം ഇന്നലെ എനിക്കും ഉണ്ടായി. മുപ്പതു തച്ചന്മാരുടെ പതിനഞ്ചു മാസത്തെ അദ്ധ്വാനം വേണ്ടിവന്നു മനോഹരമായ ചിത്രവേലകളുള്ള തേരിന്റെ പണി പൂര്‍ത്തിയാക്കാന്‍. പള്ളിത്തേരില്‍ ത്യാഗരാജരെയും കമലാംബാളെയും കാണാന്‍ 3 മണിക്കൂര്‍ നഗരപ്രദക്ഷിണം ചെയ്യേണ്ടിവന്നുവെങ്കിലും മനസ്സ് നിറഞ്ഞു. കൂടെ രണ്ടു ചെറു തേരുകളില്‍ ഉപദേവന്മാരായ ഗണപതിയും സുബ്രഹ്മണ്യസ്വാമിയും. തെക്ക് ,വടക്ക്, കിഴക്ക് , പടിഞ്ഞാറ് ദിക്കുകളിലെ വീഥികളും അനുബന്ധ കോവിലുകളും കടന്നു ഊരുവലം അവസാനിപ്പിക്കാനെടുത്തത് 7 മണിക്കൂര്‍. കടുത്ത ചൂടും വകവയ്ക്കാതെ ആയിരങ്ങള്‍ തേരിനൊപ്പം, തഞ്ചാവുര്‍ എനിക്ക് സമ്മാനിച്ച മറക്കാനാവാത്ത അനുഭവം.
എല്ലാ പ്രൌഢിയോടുമോപ്പം ഒരു സുവര്‍ണ്ണ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ചരിത്രത്തിന്റെ സമ്മാനമായി പെരിയ കോവില്‍ . അഴകും വീര്യവും കൊണ്ട് അനുഗ്രഹീതനായ രാജരാജചോളനെ തൊട്ടടുത്തു കാണാം . സൂക്ഷിച്ചൊന്നു നോക്കിയാല്‍ ആ ശില്‍പ്പത്തിനുയിര്‍ വയ്ക്കുന്നോ?. രാജരാജന്‍ തന്‍റെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ യോഗനിദ്രയിലാണ്ട ത്യാഗരാജമൂര്‍ത്തിക്ക് ദ്രാവിഡ ശില്പ്പകലയുടെ പൂര്‍ണ്ണതയില്‍ ഇരിപ്പിടം . അങ്ങിനെയുള്ള രാജരാജേശ്വരനും ബ്രിഹദീശ്വരനുമായ സാക്ഷാല്‍ ശിവപ്പെരുമാളിന്റെ ക്ഷേത്രം എന്നെപ്പോലുള്ളവര്‍ക്കുള്ള ദര്‍ശന പുണ്യം. ഇതിനേക്കാള്‍ മികച്ചതായൊന്നുo ഇല്ലെന്നു പലവട്ടം എന്നെ തോന്നിപ്പിച്ച മനോഹാരിത, വല്ലാത്ത മിഴിവുള്ള ശില്‍പ്പങ്ങള്‍. കാലങ്ങളെ അതിജീവിച്ചവ. ആയിരക്കണക്കിനു തച്ചന്മാരുടെ കരവിരുതും വര്‍ഷങ്ങളായുള്ള തപസും തന്നെ, ആ സൌകുമാര്യത്തിനു പിന്നില്‍. ഉളിയൊച്ചകളുടെ താളങ്ങള്‍ മുഖരിതമാക്കിയ കല്‍മണ്ഡപങ്ങളില്‍ പിന്നീട് നൂപുരധ്വനികളും സംഗീതവുമുയര്‍ന്നു.
എല്ലാ വിശേഷങ്ങള്‍ക്കും ഇവിടുള്ള മറ്റു ക്ഷേത്രങ്ങളിലുള്ള ദര്‍ശനത്തിനായുള്ള തിരക്ക് പെരിയ കോവിലില്‍ കാണാറില്ല. പക്ഷെ സംഗീതവും നൃത്തവും അഭ്യസിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം അവിടെ ഒരിക്കലെങ്കിലും അവരുടെ കല അവതരിപ്പിക്കുക എന്നത് തന്നെയാണ്. കോവിലിനു ആയിരത്താണ്ട് തികഞ്ഞ സെപ്റ്റംബര്‍ 26 നു 2010 ല്‍ പദ്മാസുബ്രഹ്മണ്യവും ആയിരം പേരുള്‍പ്പെട്ട സംഘമാണ് നൃത്തം അവതരിപ്പിച്ചത് . ചിലങ്കയൊലിയില്ലാത്ത ഒരു വിശേഷവുമില്ലെന്നു തന്നെ പറയാം.108 നാട്യമുദ്രകള്‍ ആലേഖനം ചെയ്യപ്പെട്ട ഗോപുരങ്ങള്‍ നൃത്തത്തിനുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. സ്വാതി തിരുനാളിന്റെ സഭയിലെത്തിയ തഞ്ചാവൂര്‍ നര്‍ത്തകി സുഗന്ധവല്ലി ആരുടേയും മനസ്സില്‍ നിന്നും അത്രയെളുപ്പം മായാനിടയുണ്ടോ?
ക്ഷേത്രത്തിലെ മൂര്‍ത്തിയെക്കാള്‍ ക്ഷേത്രത്തിനു പ്രാധാന്യം കൊടുക്കാനെ പലപ്പോഴും തോന്നിയുള്ളൂ. അല്ലെങ്കിലും ഭഗവാനു മുന്‍പില്‍ പ്രാര്‍ത്ഥനയോടെ അധികം നിന്നുകൂടെന്നും പഴമക്കാര്‍ പറയുന്നു. യോഗനിദ്രയിലാണ്ട ത്യാഗരാജര്‍ നമ്മുടെ ആത്മാംശം തന്നെ വലിച്ചെടുക്കുമത്രേ. രാജഭരണത്തിന്റെ ഉപജാപങ്ങളുറങ്ങുന്ന ചുവരുകള്‍ക്കുള്ളില്‍ നമ്മിലേക്കാവാഹിക്കാന്‍ നല്ലതൊന്നുമില്ലെന്നാണോ ആവോ? എണ്ണമറ്റ തുരങ്കങ്ങളും ,കാവേരിയെ ദിശമാറ്റിയിഴുത്ത് കൊണ്ടുവന്നുണ്ടാക്കിയ ആഴമുള്ള കിടങ്ങുകളും , വായുസഞ്ചാരം നിഷേധിക്കപ്പെട്ട അറകളും കോവിലിന്റെ നിഗൂഢതകള്‍ക്കാക്കംകൂട്ടുന്നു. കുംഭാഭിഷേകത്തിനിടയില്‍ യജ്ഞശാലയിലെ തീ പിടുത്തത്തില്‍ ഉണ്ടായ പടുമരണങ്ങളുടെ കഥകളും പെരിയ കോവിലിന്റെ ചരിത്രത്തെ എപ്പോഴും വല്ലാതെ വേട്ടയാടിയിരുന്നു. ഇരുള്‍വഴികളില്‍ രാജപ്രതാപത്തില്‍ മുങ്ങിപ്പോയ ദുരന്തങ്ങളുടെ മാറ്റൊലികള്‍ ആയേക്കാമെല്ലാം. രാജരാജന്‍ ശിവപ്രതിഷ്ഠ നടത്തിയെങ്കിലും പിന്നീട് മറാത്തരാജാക്കന്മാര്‍ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗയായി മാറ്റാന്‍ ശ്രമിച്ചിരുന്നതിനാലാണ് അനര്‍ത്ഥങ്ങള്‍ ഉണ്ടായതെന്നും കേള്‍ക്കുന്നു. അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തില്‍ അങ്ങിനെയൊരു പിണക്കം ശിവന് ശക്തിയോട് തോന്നുമോ ആവോ? മറാത്ത രാജാവായ ശരഭോജിയുടെ കാലം തഞ്ചാവൂരിന്റെ സുവര്‍ണ്ണകാലമായിരുന്നു. അന്നത്തെ ഭരണപരിഷ്കാരങ്ങളുടെ പൊരുത്തക്കേടുകളാവാം അപകടങ്ങള്‍ക്കു കാരണമായത്.
പ്രധാന പ്രവേശനകവാടമാണ് കേരളാന്തന്‍ഗോപുരം. ഇന്ദിരാഗാന്ധിയുടെ സ്ഥാന ഭ്രംശത്തിനും അപമൃത്യുവിനു കാരണം പ്രധാന കവാടത്തിലൂടെ പ്രവേശിച്ചത് കൊണ്ടാണ് എന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറും രോഗാതുരനായതും മരണപ്പെട്ടതും ഇതിനോട് കൂട്ടിവായിക്കുന്നവരുണ്ട് .യുക്തിവാദിയായ കരുണാനിധി മറ്റൊരു കവാടത്തിലൂടെയാണത്രെ ക്ഷേത്രപരിപാടികളില്‍ പങ്കെടുക്കാനെത്തിയത്. ഭയം കൊണ്ടാവുമോ പുരട്ചി തലൈവി ജയലളിതയും നാളിതുവരെ അതു വഴി ദര്‍ശനം നടത്താത്തത്. വി ഐ പി കള്‍ക്കായി തുറന്ന പുതിയ കവാടം എത്രത്തോളം ഫലം നല്‍കും? അറിയില്ല.
വൈകുന്നേരങ്ങള്‍ ക്ഷേത്രത്തിനുള്ളിലെ പുല്‍ത്തകിടിയില്‍ ചിലവഴിക്കാനാണേറെപ്പേരും വരുന്നത്.എത്ര കടുത്ത വേനലിലും കുളിര്‍മ്മയുള്ള കാറ്റ് വീശുന്ന ശാന്തമായ അന്തരീക്ഷം. ഭക്തി അതിലുണ്ടെന്നു തോന്നാറെയില്ല. സുഹൃത്തുക്കളോടൊപ്പം അവിടെ പോയാല്‍ ദര്‍ശനത്തിനു മുതിരരുതെന്ന് പലരും പറഞ്ഞിരുന്നു. അതു അവഗണിച്ചു പോയത് എന്തായാലും യുക്തിവാദിയാണെന്നു കാണിക്കാനായിരുന്നില്ല. മനോഹരമായൊരു സായാഹ്നം . ഏറെ ഇഷ്ടപ്പെടുന്നവരോടൊപ്പം പങ്കുവയ്ക്കാന്‍പറ്റുന്ന നിമിഷങ്ങള്‍ക്കൊരിടം . നീണ്ട ഇടനാഴികള്‍, പുരാണകഥകള്‍ പറഞ്ഞുതരുന്ന ചുവരുകളും ചുവര്‍ചിത്രങ്ങളും, രണ്ടാള്‍പൊക്കമുള്ള ശിവലിംഗം, ഭീമാകാരനായ നന്ദി ഇതൊക്കെ കാണാതെങ്ങിനെ തിരികെ പോരും? അസ്തമനത്തിന്റെ ഭംഗി ആസ്വദിച്ചു വലംവയ്ക്കുമ്പോള്‍ കിട്ടിയ സന്തോഷം മറ്റെവിടെയും കിട്ടിയിട്ടില്ല. പക്ഷെ വാക്കുകള്‍ അറംപറ്റിയോ? അതോ പെരിയ കോവിലിന്റെ ആരും ഭയക്കുന്ന ശാപം സത്യമായതോ? അറിയില്ല. ചില നഷ്ടങ്ങള്‍ നികക്കാനാവാത്തവയാണ്. പക്ഷെ എന്തും സാധ്യമാക്കുന്ന ശിവശക്തി എല്ലാം തിരിച്ചേകുംഎന്ന് വിശ്വസിക്കുന്നതല്ലേ നല്ലത്?
കൃഷ്ണശില കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ പ്രത്യേകത 80 ടണ്‍ ഭാരമുള്ള വിമാനം തന്നെ, 200 അടി മുകളില്‍ എങ്ങിനെ എത്തിച്ചുവെന്നത് തികച്ചും വിസ്മയജനകം !പരമശിവന്റെ വാസസ്ഥാനമായ കൈലാസത്തിന്റെ ഉത്തുംഗശൃംഗത്തിനെ ഓര്‍മ്മിപ്പിക്കുന്ന മകുടം തന്നെ ഏറ്റവും വലിയ സവിശേഷത. പൊള്ളയായ ഗോപുരത്തെ താങ്ങി നിര്‍ത്താനുള്ള വാസ്തുവിദ്യയത്രേ ഘനഗംഭീരമായ ആ മകുടം. പിരമിഡിന്റെ ആകൃതിയില്‍ 200 അടി ഉയരമുള്ള ശ്രീകോവിലിന്റെ ഏറ്റവും മുകളില്‍ കയറാനുള്ള പടവുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട് . രാജരാജചോളനു നേരിട്ട് അഭിഷേകം നടത്താനായി തയ്യാറാക്കിയതാണത്രേ ആ പടവുകള്‍ !പ്രധാനഗോപുരമാവട്ടെ മഹാമേരു പര്‍വതത്തെ പ്രതിനിധാനം ചെയ്യുന്നു. 2 മീറ്റര്‍ ഉയരമുള്ള നന്തിയുടെ വശങ്ങളിലുള്ള പടിക്കെട്ടുകളിലേറിയാണ് പ്രദോഷത്തിനു അഭിഷേകം നടത്തുക.
ഗര്‍ഭ ഗൃഹത്തിനുള്ളില്‍ ഭഗവാന് ചുറ്റും കാറ്റു വലംവയ്ക്കുന്നതു പോലെ. ചോളവാസ്തുവിദ്യയുടെ ഈ സവിശേഷത ഭേദഭാവങ്ങളില്ലാത്ത ഈശ്വരാരാധനാ സംപ്രദായത്തെ സൂചിപ്പിക്കുന്നു. അതിവിസ്തൃതമായ ചുറ്റമ്പലവും കൂറ്റന്‍ കോട്ടമതിലും നാല് ദിശകളിലെ ശിഖരങ്ങളും വാസ്തുവിദ്യയനുസരിച്ചു പ്രകൃതിക്ഷോഭങ്ങളെപ്പോലും തടുക്കാനുള്ള കരുത്തുനല്‍കുന്നവയാണ്. ഓരോ തവണയും കാണാന്‍ ,ഒരുപാട്‌ശേഷിപ്പിക്കുന്ന ക്ഷേത്രപ്പെരുമയില്‍ മനം മയങ്ങി മടങ്ങുന്നവരില്‍ ഒരാളായി ഞാനും !
No comments:
Post a Comment