Friday, 30 December 2016





എനിക്കൊരു കാൽപെട്ടി വേണം. അരികുകളിൽ പിത്തള തകിടുകൾ പിടിപ്പിച്ച എന്നാൽ അത്രക്കൊന്നും മോടി പിടിപ്പിക്കാത്ത ഒരു കാൽപെട്ടി. അരികും മൂലകളും നന്നേ മിനുസ്സപ്പെടുത്തിയതാവണം. താക്കോലിനുള്ളിൽ ദ്വാരമുണ്ടായിരിക്കണം. പഴുതിലൂടെ അകത്തു ചെന്ന് ഇണയെ കണ്ടെത്തിയാൽ മാത്രം തുറക്കുന്ന പൂട്ടാവണം. കരി വീട്ടിയുടെ കാതൽ നേർത്ത ഘനത്തിൽ പലകയാക്കി ചിന്തേരിട്ടു മിനുപ്പിച്ച പുറം. പിത്തള തകിട് പിടിപ്പിച്ച കാലുകൾ. രാത്രി കട്ടിൽ കീഴിൽ നിന്നൊന്നു വലിച്ചാലും ശബ്ദമുണ്ടാക്കാത്തവ ആകട്ടെ . കിട്ടുപ്പണിക്കനെപ്പോലുള്ളൊരെ കിട്ടാനൊക്കെ വിഷമമാണ്, എന്നാലും കിട്ടുന്ന നല്ല തച്ചന്റെ കര വിരുതിൽ മിനുങ്ങട്ടെ പുറം. എന്റെ വച്ചിരുപ്പുകൾക്കായി, സൂക്ഷിപ്പുകൾക്കായി  ഞാൻ മാത്രം തുറക്കുന്ന എന്റെ സ്വകാര്യതയായിരിക്കട്ടെ അത്.


ആകെ കണ്ടുമറന്ന കാൽപ്പെട്ടി മുത്തശ്ശിയുടേതാണ്. മുത്തശിയുടെ കാല്‍പെട്ടിക്കുള്ളില്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. ആ കാല്പെട്ടി പലപ്പോഴും തുറന്നു കണ്ടിട്ടുണ്ട്. മുകളിലെ മൂടിയില്‍ നീളത്തില്‍ പിടിപ്പിച്ച ചെറിയ കള്ളികള്‍. എന്തെങ്കിലും കടലാസോ മറ്റോ വെക്കാറുണ്ടായിരുന്നിരിക്കും. പഴേ ചില കത്തുകളും നീല നിറത്തിലുള്ള ഇന്‍ലണ്ടുകളും , ചന്ദനനിറത്തിലുള്ള പോസ്റ്റ് കവറുകളും, കാർഡുകളും.....എന്തിനായിരുന്നു ഇൻലൻഡുകൾ എന്നറിയില്ല. മുത്തശ്ശി വായിക്കുന്നതല്ലാതെ എഴുതുന്നത് കണ്ടിട്ടേയില്ല. ആകെയുള്ള എഴുത്ത് പത്താഴത്തിന്റെ വശങ്ങളിൽ മലയാള ലിപികളിൽ എനിക്ക് മനസ്സിലാകാത്ത അക്കങ്ങൾ എഴുതിയിരുന്നതാണ് . എടുക്കുന്ന നെല്ലിന്റെ അളവിനപ്പുറം മുത്തശ്ശിക്ക് എഴുതാനൊന്നും ഉണ്ടായിരുന്നിട്ടുണ്ടാവില്ല. ഇന്നാണെങ്കിൽ അക്കങ്ങൾ എഴുതിയെഴുതി പാവം മടുത്തു പോയേനെ. ഇന്നത്തെ ജീവിതം അക്കങ്ങളിലൂടെ മാത്രമേ ചരിക്കുന്നുള്ളു. മേൽവിലാസങ്ങൾ ഇല്ലാത്ത വെറും അക്കങ്ങളുടെ നിര, ടെലിഫോൺ നമ്പറുകൾ.പണ്ടത്തെ പോലെ കലണ്ടറിൽ എഴുതി വയ്ക്കാനൊന്നും പറ്റില്ലല്ലോ, നോട്ടുപുസ്തകങ്ങളിലോ മറ്റോ കുറിച്ചാൽ കൂനനെറുമ്പുകൾ നിരയായി പോകും പോലെ, അക്കങ്ങൾകൊണ്ടുള്ള പുതിയ  തിരിച്ചറിയൽ കാർഡുകൾ. തൊടിയും, വീടും, കരയും തപാലാപ്പീസും ഒന്നും ഓർത്തുവയ്ക്കേണ്ടതില്ലാത്ത പുതിയ മേൽവിലാസങ്ങൾ.

കാൽപെട്ടിക്കുള്ളിൽ വശങ്ങളിൽ രണ്ടു കള്ളികൾ. ഒന്നിന്റെ അടപ്പു പലക ചീന്തുകൾ അടിച്ചത്. അതിൽ ഉണങ്ങിത്തുടങ്ങിയ ഒരു കൈത പൂവ് . പെട്ടി തുറക്കുമ്പോൾ തന്നെ മയക്കുന്ന ഗന്ധം , വെറുതെയല്ല പുടവയുടെ ഗന്ധത്തിൽ ഗന്ധർവ്വൻ മയങ്ങീന്നൊക്കെ കഥകളിൽ കേട്ടിരിക്കുന്നത് ! അടുത്ത കള്ളിയിൽ  പിങ്ക് വർണ്ണ കടലാസ്സിൽ പൊതി . വെള്ളിയിലും സ്വർണ്ണ നിറത്തിലുമുള്ള ഒന്നോ രണ്ടോ കുടുക്കുകൾ, റൗക്കയുടേത്. തങ്കപ്പൻ മൂപ്പരുടെ അടുത്ത് നിന്നു പ്രത്യേകം പണിയിച്ചു വാങ്ങുന്നതാണ്. മറ്റൊരു പൊതിയിൽ പടി വച്ച ഈരെഴ മുത്ത് മാല. അല്ലാതെ മറ്റ് ആഭരണങ്ങളൊന്നുമില്ല. നീളത്തിൽ ഞാന്നു കിടക്കുന്ന തുളകളുള്ള കാതുകളായിരുന്നു മുത്തശ്ശിയുടേത്  ഓല ചുരുട്ടി വച്ച് വലുതാക്കിയ തുളകൾ. തുള വലതായതു കൊണ്ടാവും കമ്മലിട്ടു കണ്ടിട്ടേയില്ല. പണ്ടെപ്പോഴോ ചിറ്റുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്...
മൽമൽ തുണി കൊണ്ടുള്ള രണ്ടോ മൂന്നോ അലക്കിയ റൗക്കകൾ, ബാലരാമപുരം കൈത്തറിയുടെ മുണ്ടും നേര്യതും , കറുത്ത പുളിയിലക്കരയൻ ഒന്ന്, കരിം പച്ച,  കര തൊട്ടശുദ്ധമാക്കാത്ത കസവു കരയൊന്ന് . രണ്ടു കച്ച തോർത്തും രണ്ടോ മൂന്നോ മന്മൽ മുണ്ടും. പുറത്തേക്കിറങ്ങുമ്പോൾ എന്തു വേഷം വേണമെന്ന സംശയമൊന്നും ഒരിക്കലും വന്നിട്ടുണ്ടാവില്ല, തീർച്ച.
മുത്തശന്‍ പറയും മുത്തശിയുടെ വച്ചിരുപ്പുകള്‍ മുഴുവന്‍ ആ കാല്പെട്ടിയിലാണെന്ന് . തുറന്നു കണ്ടപ്പോഴൊന്നും അങ്ങിനൊന്നു ഞാന്‍ കണ്ടിട്ടില്ല. അത്ര കൌതുകത്തോടെ കാണാനൊന്നും അതിലുണ്ടായിരുന്നില്ല എന്നാണു തോന്നുന്നത്. ആര്‍ക്കും എടുക്കാന്‍ പാകത്തില്‍ കട്ടിലിനു തലയ്ക്കലെ ജനാലയുടെ കൊളുത്തില്‍ തൂക്കിയ പ്ലാസ്റ്റിക് വള്ളികൾ പിന്നലിട്ടുണ്ടാക്കിയ സഞ്ചിക്കുള്ളിലെ ഒരു കായ സഞ്ചിക്കുള്ളിലായിരുന്നു കാല്പെട്ടിയുടെ താക്കോല്‍. അതിനൊപ്പം പത്താഴത്തിന്റെയും ചായ്‌പ്പിന്റെയും താക്കോലുകള്‍. ഇതൊന്നും പൂട്ടി സൂക്ഷിക്കുന്നതൊരിക്കലും കണ്ടിട്ടേയില്ല. പിന്നെന്തിനാണാവോ താക്കോൽ?
വില പിടിപ്പുള്ളതൊന്നും ഇല്ലാതിരുന്നിട്ടും,  ഇല്ലാത്ത കാര്യത്തിനു പിണങ്ങി വലിയമ്മായി ഒരിക്കല്‍ മുത്തശിയുടെ കാല്പെട്ടി തുറന്നു. കോടി മണക്കുന്ന മുണ്ടും നേരിയതും തനിക്കു വേണമെന്ന് പറഞ്ഞു കൊണ്ട് പോകുകയും ചെയ്തു. കൂടെ വെള്ളോട്ടിന്‍ കിണ്ടിയും നിലവിളക്കും. ചോദിച്ചിരുന്നെങ്കില്‍ സന്തോഷത്തോടെ കൊടുക്കുമായിരുന്നില്ലേ, ആവോ ! പിടിച്ചു വാങ്ങലുകളുടെ രസം അനുഭവിക്കാനാവുമോ ആവോ അമ്മായി അന്നങ്ങനെ ചെയ്തത്. ചിലര്‍ അങ്ങനെ ആണ്, എല്ലാം പിടിച്ചു വാങ്ങാന്‍ ശ്രമിക്കും. സ്നേഹം പോലും! പുതു മഴയില്‍ പെയ്യുന്ന ആലിപ്പഴങ്ങള്‍ പോലെ പിടിച്ചു വാങ്ങുന്നവ നൊടിയിടയിലലിഞ്ഞു തീരുമെന്ന് മനസ്സിലാകാതെ പിന്നെയും  ഓരോന്നിനുവേണ്ടി മുറവിളി കൂട്ടുകയും ചെയ്യും. സ്നേഹത്തിന്റെ വിചിത്ര വഴികൾ!

മുത്തശ്ശിയുടെ മരണം ഓർക്കാപ്പുറത്തായിരുന്നു. " ഞാൻ പോയാലേ നീയെന്റെ വിലയറിയൂ" എന്ന മുത്തശ്ശന്റെ സ്ഥിരം പല്ലവിയെ മറികടന്നു മുത്തശ്ശി മുന്നേ പോയി. പത്താഴത്തിൽ വേണ്ടുവോളം അരിയും, ഭരണികളിൽ, ഉപ്പേരിയും, ചക്ക വരട്ടിയതും നിറച്ചു വച്ചിട്ട് തിരക്കിട്ടെങ്ങോട്ടാണോ പോയത് ? നേരം വൈകി പുഴയിലേക്ക് കുളിക്കാൻ പോയ പോലെയൊരു യാത്ര.

ചടങ്ങുകൾ കഴിഞ്ഞു ഒരുച്ചക്കാണ് വലിയമ്മായി മുത്തശ്ശിയുടെ കാൽപ്പെട്ടി തുറന്നത്. "നോക്കീം കണ്ടുമൊക്കെ വേണം തുറക്കാൻ !അവളെന്തൊക്കെയാ വച്ചിരിക്കുന്നത് എന്നറിയില്ല, മറ്റുള്ളോരു തുറക്കണതൊന്നും അവൾക്കു പിടിച്ചൂന്നു വരില്ല  " എന്നൊക്കെയുള്ള മുത്തശ്ശന്റെ പറച്ചിലുകൾ അമ്മായിമാർ കേട്ടോ ആവോ. പെട്ടിക്കുള്ളിൽ കൈതപ്പൂ ഉണങ്ങിപൊടിയാറായിരുന്നു. അതിന്റെ ഗന്ധം ആത്മാവിലെപ്പോഴോ അലിഞ്ഞിരിക്കുന്നു. അതവിടെ നിന്നുപോയാലും ആ ഗന്ധം എന്നെ വിട്ടൊഴിയില്ല , തീർച്ച..

"നീയിങ്ങോട്ടു വരൂ , ഇത് നിനക്കിരിക്കട്ടെ എന്ന് വലിയമ്മായി " , തറവാട്ടിലെ ഏക പുരുഷപ്രജയുടെ മകളെന്ന സ്ഥാനത്തിനാവും എന്റെ കൈയിൽ അച്ഛന്റെ കടുക്കനും ,മുത്തശ്ശിയുടെ ഈരേഴ മുത്തുമാലയും, കടുത്ത പിങ്ക് നിറമുള്ള മുത്തശ്ശിയുടെ കരസ്പർശമുള്ള അതേ  കടലാസ്സിൽ. കാൽപെട്ടി അനാഥമായി അവിടുണ്ടായിരുന്നു , പിന്നെയും വളരെക്കാലം, അതിന്റെ അവകാശികൾ തറവാട് ഭാഗത്തിനാവും എത്തിയിട്ടുണ്ടാവുക. ആർക്കും വേണ്ടാത്ത സാധങ്ങളുടെ ലിസ്റ്റിൽ അതും, ഭരണിയും , കൽച്ചട്ടികളും ഒക്കെ പാതിയമ്പുറത്തു കിടന്നിരുന്നൂന്നാണോർമ്മ.  ഓർമ്മകൾ പൊടിതട്ടാനുള്ള കാലമാണിപ്പോൾ, ചില ഓർമ്മകളാവട്ടെ മനസ്സിനെ ചില ആഗ്രഹങ്ങളിലേക്കെത്തിക്കുന്നു. ഇപ്പൊ അതിന്റെ രൂപം കാൽപ്പെട്ടിയാണ്.

പല നിറങ്ങളിലുള്ള സാരികള്‍ നിറച്ച വലിയ രണ്ടലമാരികള്‍. എങ്ങോട്ടെങ്കിലും പോകാനിറങ്ങുമ്പോള്‍ എപ്പോഴും ചിന്താക്കുഴപ്പമാണ്  അടുക്കിയടുക്കി വച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് ഏതു വേണം തിരഞ്ഞെടുക്കാനെന്ന്. വാങ്ങിയതിലേറെ പങ്കും മറ്റുള്ളവരുടെ ഇഷ്ടത്തിന്. "നിനക്കിതു ചേരും" എന്ന മൊഴിയില്‍ തിരഞ്ഞെടുപ്പവസാനിപ്പിച്ചു മടക്കുകളിലൊതുങ്ങി അലമാരയില്‍ ശ്വാസം മുട്ടുകയാണ്. അതിനോടൊക്കെ ഇനി യാത്ര പറയാം. തിരഞ്ഞെടുപ്പുകൾ എന്നെയും ശ്വാസം മുട്ടിക്കുകയാണിപ്പോൾ.

എന്റെ ഇഷ്ടങ്ങളിൽ ഒതുങ്ങുന്ന രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങൾ , പഴയ ചില കത്തുകൾ, ഒരു കൈതപ്പൂ , ഇത്തിരി സ്നേഹം,  എന്നെയും കാത്തിരിക്കുന്ന പ്രണയം , ഇനിയും കാണാനിരിക്കുന്ന സ്വപ്നങ്ങൾ , പഴയ ഈരേഴ മുത്തുമാല , ഇത്രയുമുള്ള എന്റെ സമ്പാദ്യങ്ങൾക്കായി ഒരു കാൽപ്പെട്ടി മതി. കരിവീട്ടിയുടെ കാതൽ കൊണ്ടുണ്ടാക്കിയ ഉറപ്പുള്ള ഒരു കാൽപെട്ടി..






Wednesday, 14 December 2016







ദക്ഷിണേന്ത്യയുടെ നെല്ലറയും ചോള  ശില്പകലയുടെ ഈറ്റില്ലവുമായ തഞ്ചാവൂരിലെ ജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ  നിന്നും താൽക്കാലികമായെങ്കിലും രക്ഷപ്പെടാൻ തണുവൂറുന്ന മേഘാലയത്തിലേക്കായിരുന്നു  യാത്ര.  ഇവിടെ നിന്നും അങ്ങോട്ടെത്തിപ്പെടൽ അത്ര എളുപ്പമായിരുന്നില്ല..തീവണ്ടിയിലുള്ള യാത്രാദൈർഘ്യം ഒഴിവാക്കാൻ  അടുത്ത വിമാനത്താവളമായ തിരുച്ചിറപ്പള്ളിയിൽ നിന്നും , ചെന്നൈ, കൽക്കത്ത , ഗുവാഹത്തി വഴി  ഷില്ലോങ് എന്നൊരു നീണ്ട യാത്രാ ലിസ്റ്റ് ആണ് തയ്യാറാക്കിയത്. അവധിക്കാല രസങ്ങളെ മടുപ്പിക്കുന്ന ദിവസം മുഴുവൻ അങ്ങിങ്ങലയുന്ന കണക്റ്റിംഗ് ഫ്ലൈറ്റുകളിലുള്ള യാത്ര എന്ന് മക്കൾ. അവരെ കുറ്റം പറയാനുമാവില്ല ,രാത്രി കൽക്കത്തയിലെത്തുമ്പോഴേക്കും മടുത്തിരുന്നു. കൽക്കത്തയിൽ സംഘത്തിലെ ആന്ധ്രയിൽനിന്നുള്ളവർ ഞങ്ങൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു.


പിറ്റേന്നു രാവിലെ കൽക്കത്തയിൽ നിന്നും ഗുവാഹത്തിയിലേകക് , നോർത്ത് ഈസ്റ്റിന്റെ പ്രവേശന കവാടമായ  അവിടെ രണ്ടു ദിവസം , ബ്രഹ്മപുത്രയെയും ,കാമാഖ്യയെയും കാണാതെങ്ങിനെ ഗുവാഹത്തി വിടും? ഗുവാഹത്തിയിൽ  വിമാനത്താവളത്തിന് വെളിയിൽ ഞങ്ങൾക്കുള്ള വാനുമായി  ഗൈഡ്  കാത്തു നിന്നിരുന്നു. ഗൈഡിന്റെ പേര് "കമൽ "എന്ന് ദക്ഷിണേന്ത്യക്കാരായ ഞങ്ങളും  "കൊമൽ " എന്ന അസമീസ് ഉച്ചാരണത്തിൽ അയാളും. എന്തായാലും ഞങ്ങളുടെ "കമൽ" എന്ന സംബോധനയിൽ നീരസമൊന്നും കാണി

ച്ചില്ലെന്നു മാത്രമല്ല നല്ല സൗഹൃദത്തിലാവുകയും ചെയ്തു. ഇനിയങ്ങോട്ടുള്ള യാത്രയിൽ അയാളുണ്ടാവും കൂടെ..ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു അൽപ്പം വിശ്രമിച്ച ശേഷമായിരുന്നു ബ്രഹ്മപുത്ര നദിയിലെ ഉമാനന്ദ ദ്വീപിലേക്കുള്ള യാത്ര. ദ്വീപിലേക്ക്‌ പോവാനുള്ള ബോട്ടുകൾ ധാരാളം. കടൽപോലെ പരന്നൊഴുകുന്ന നദിയുടെ മുകൾഭാഗം വേനലിൽ  ശാന്തമാണ്‌. എന്നാൽ  അടിയൊഴുക്കുകൾ ഇത്രയധികം അടിത്തട്ടിലൊളിപ്പിച്ച നദി മറ്റൊരിടത്തും ഉണ്ടാവാൻ വഴിയില്ല.e

ലോകത്തിലെ ഏറ്റവും കുറവ് ആൾത്താമസമുള്ള ദ്വീപാണ് ഉമാനന്ദ ദ്വീപെന്നു പറയപ്പെടുന്നു. ബ്രിട്ടീഷുകാർ പീകോക്ക് ഐലൻഡ് എന്നാണിത് പേരിട്ടത്. ദ്വീപിന് മയിൽപ്പീലിയുടെ ആകൃതിയായതിനാലാണ്  ഈ പേര്. ആഹോം രാജാവായ ഗദാധർ സിംഗ്  ആണത്രേ ഇവിടുത്തെ ശിവക്ഷേത്രം നിർമ്മിച്ചത്. ഉമ അഥവാ പാർവതി ദേവിയെ സന്തോഷിപ്പിക്കാൻ പരമശിവൻ ഇവിടെ വസിച്ചിരുന്നുവത്രെ. അതിനാലാണ് ഉമാനന്ദ ദ്വീപ് എന്ന് പേര് വന്നതെന്നയിതീഹ്യം. തന്റെ തപം മുടക്കാൻ ശ്രമിച്ച കാമദേവനെ പരമശിവൻ ഭസ്മമാക്കിയതിവിടെയാണെന്നു  മറ്റൊരു കഥയുമുണ്ട്. അങ്ങിനെ ഭസ്മാചൽ എന്നൊരു പേരുമുണ്ട് ഈ ദ്വീപിന്.

ബ്രഹ്മപുത്രയിലെ യാത്ര അനുഭവിച്ചറിയേണ്ടതാണ്. നദിയുടെ ഗന്ധമറിഞ്ഞു, കാറ്റിന്റെ തലോടലേറ്റ് മനസ്സ് കുളിർപ്പിക്കുന്ന യാത്ര. ബോട്ടിറങ്ങി, വഴുക്കുന്ന മണ്ണിലൂടെ നടന്നു ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ ഇരു വശവുമിരിക്കുന്ന സന്യാസികളെ  ശ്രദ്ധിച്ചു. വലിയ രുദ്രാക്ഷങ്ങളും നിറമുള്ള മാലകളും ധരിച്ചവർ, അഘോരികളാവാം . ചിലർ ധ്യാനത്തിലാവും, കണ്ണടച്ച് ചുറ്റുമുള്ളതൊന്നും  അറിയാതെ , മറ്റു ചിലർ വെറും മണ്ണിൽ ശാന്തമായി ഉറങ്ങുന്നു. കുത്തനെയുള്ള പടവുകൾ കയറി മുകളിലെത്തിയപ്പോൾ അപൂർവമായി മാത്രം കാണപ്പെടുന്ന  ഗോൾഡൻ ലങ്കൂർ എന്ന ഇനത്തിൽ പെട്ട കുരങ്ങുകളെ ഊട്ടുന്നു ചിലർ. ക്ഷേത്രത്തിലേക്കാണെന്നുള്ള കാര്യം മറന്ന് കൗതുകത്തോടെ  അതിനു പിന്നാലെ പോയി. അധികം താമസിയാതെ ക്ഷേത്ര ദർശനം കഴിഞ്ഞു നെറ്റിയിൽ  പൂജാരി തൊട്ടു തന്ന സിന്ദൂരവുമായി മറു കരയിലേക്ക്. അടുത്ത യാത്ര ഗുവാഹത്തിയിൽ നിന്നും 12 കിലോമീറ്റർ  അകലെയുള്ള  മറ്റൊരു പ്രധാന തീർഥാടനകേന്ദ്രമായ   വസിഷ്ടാശ്രമത്തിലേക്ക്.  ആഹോം രാജാവായ രാജരാജേശ്വർ പണികഴിപ്പിച്ചതാണീ ആശ്രമം. വസിഷ്ഠ മുനി ഇതിനുള്ളിലെ  ഗുഹയിൽ തപസ്സു ചെയ്തിരുന്നു എന്നാണു വിശ്വാസം. മേഘാലയത്തിൽ നിന്നുത്ഭവിക്കുന്ന സന്ധ്യ, കാന്ത, ലളിത എന്നീ നദികളുടെ സംഗമ സ്ഥാനത്താണീ ആശ്രമം. ഈ ത്രിവേണി സംഗമത്തിൽ മുങ്ങിയാൽ എല്ലാ പാപങ്ങൾക്കും പരിഹാരമാവുമത്രെ. അധികം കുത്തൊഴുക്കില്ലാത്ത ഭാഗത്ത് പാറക്കെട്ടുകളിൽ വഴുക്കാതെയിറങ്ങി കാൽ നനച്ചു അല്പം ജലം ശിരസ്സിലും തളിക്കാൻ മറന്നില്ല, പാപപരിഹാരാർത്ഥം !

 അടുത്ത യാത്ര  ഗുവാഹത്തിയിലെ ബേട്കച്ചിയിലുള്ള  പൂർവ തിരുപ്പതി  എന്നറിയപ്പെടുന്ന വെങ്കടേശ്വര ക്ഷേത്രത്തിലേക്കായിരുന്നു. തെങ്ങും, അശോകമരങ്ങളും, മറ്റു ഫലവൃക്ഷങ്ങളും , പുൽത്തകിടിയും, വലിയ പൂന്തോട്ടവുമുള്ള മനോഹരമായ ക്ഷേത്രം.പകലിന്റെ ചൂടിനെ ഇറക്കിവയ്ച്ചൽപ്പം വിശ്രമിക്കാൻ നല്ലൊരിടം. അധികം വൈകും മുൻപ് ഹോട്ടലിൽ തിരിച്ചെത്തി. പുറത്തെ ചൂടും അലച്ചിലും കൊണ്ട് എല്ലാവരും വല്ലാതെ തളർന്നിരുന്നു.അത്താഴം കഴിച്  ഒന്നുറങ്ങി എണീറ്റാലേ അടുത്ത  പുലർച്ചയിലെ യാത്രയ്‌ക്കൊരുങ്ങാൻ പറ്റൂ.

പിറ്റേന്നു രാവിലെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് ഷില്ലോങ്ങിലേക്കു യാത്ര തുടങ്ങി. യാത്രാ മദ്ധ്യേ കാമാഖ്യ ക്ഷേത്രത്തിലിറങ്ങി. കാമാഖ്യ ക്ഷേത്രത്തെക്കുറിച്ചു ഒരുപാട് വായിച്ചറിഞ്ഞായിരുന്നു യാത്ര. താന്ത്രിക ജ്ഞാനത്തിന്റെയും സന്യാസദീക്ഷകളുടെയും ഈറ്റില്ലം ,നിഗൂഢതയുറങ്ങുന്ന സർവ്വാഭീഷ്ട പ്രദായിനിയുടെ ശക്തിപീഠം. നീലാചലത്തിൽ വസിക്കുന്ന ദേവിക്കു ബ്രഹ്മപുത്ര നദിയാണ് അലങ്കാരം. കാമാഖ്യയുടെ ഭാവങ്ങൾ തന്നിലേക്കാവാഹിക്കുന്ന, വർഷത്തിലൊരിക്കൽ കാമാഖ്യ ചുവപ്പിക്കുന്ന ബ്രഹ്മപുത്ര . ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ ഇരുവശത്തുമുള്ള കടകളിൽ പലനിറത്തിലുള്ള മാലകൾ..പളുങ്കും, മുത്തുകളും, രുദ്രാക്ഷവും. പൂമാലകൾ , പൂജ സാമഗ്രികൾ എന്നിവയുടെ കടകളിൽ പതിവ് പൂജാപുഷ്പങ്ങൾ കണ്ടില്ല. അവിടെ ബന്ദിയും , ചെമ്പരത്തിയും , നീലക്കോളാമ്പിയും ഇടം പിടിച്ചിരുന്നു. ചെമ്പരത്തിമാല വാങ്ങിയത് പൂജക്കല്ല കഴുത്തിലണിയാനാണെന്നു കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്. മാലയണിഞ്ഞു കുങ്കുമം തൊട്ട് പൂജക്കുള്ള താലവുമായി അമ്പലത്തിലേക്ക് നടക്കുന്നവരെ കൗതുകത്തോടെയാണ് ആദ്യം നോക്കിയത്. പടവുകൾ കയറി ക്ഷേത്രത്തിലെത്തിയപ്പോഴേക്കും കൗതുകം മറ്റൊരു ഭാവത്തിനു വഴിമാറിയിരുന്നു. ചുവപ്പിൽ കുളിച്ച മതിൽക്കകം , ഢോലിന്റെ താളത്തിനൊപ്പിച്ചു നൃത്തചുവടു വയ്ക്കുന്ന ചുവന്നവസ്ത്രം ധരിച്ച ഭക്തർ, സന്യാസികളും, സാധാരണക്കാരും,അവരുടെ നടുവിൽ അറിയാതെ താളക്രമത്തിലേക്കു വീണുപോകുമെന്ന തിരിച്ചറിവിൽ ഞാൻ. 


അഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നു പറയപ്പെടുന്നു, സമുദ്രഗുപ്‌തൻറെ ചില രേഖകളിൽ അങ്ങിനെ കാണുന്നുണ്ട്. ഗുപ്‌തന്മാരുടെ ശില്പകലാ രീതിയാണ് കൂടുതലും ഇവിടെ കാണാനാവുന്നത് . ക്ഷേത്ര വിമാനം തേനറയുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹത്തിൽ വിഗ്രഹപ്രതിഷ്ഠയില്ല , ശക്തി സൂചകമായി യോനി ആലേഖനം ചെയ്ത നീരുറവയാൽ നനഞ്ഞു കൊണ്ടിരിക്കുന്ന ഒരു ശില മാത്രം. സൗഭാഗ്യ കുണ്ഡത്തിൽ ശുദ്ധിവരുത്തി ക്ഷേത്രദർശനത്തിനൊരുങ്ങുന്ന വിശ്വാസികൾക്ക് ഗർഭഗൃഹത്തിലേക്കുള്ള ഓരോ വാതായനവും ഓരോ പടിവാതിലുകളാണ്,ആദ്യത്തേത് സൗഭാഗ്യത്തിലേക്കും, രണ്ടാമത്തേത് മോക്ഷപ്രാപ്തിയിലേക്കും .

ക്ഷേത്രത്തിനുള്ളിൽ പൂജകൾ കനത്ത മന്ത്രോച്ചാരണങ്ങളോടെ നടന്നുകൊണ്ടിരുന്നു, ചുവപ്പു കുങ്കുമം തൊട്ട പ്രാവുകളും, ആട്ടിൻ കുട്ടികളും പലരുടെയും മടിയിൽ..ബലിയ്ക്കാവുമോ എന്നു ഭയന്നു. പക്ഷെ അതു ദാനമാണത്രെ , ബലി നൽകാൻ ഇഷ്ടമില്ലാത്തവർക്കുള്ള പൂജ. ബലി നൽകുന്ന ഇടമറിയാതെ നടന്നപ്പോൾ മൂർച്ചയേറിയ വാൾ ഉയരുന്നത് കാണേണ്ടിവന്നു .എന്തു കാഴ്ചക്കുള്ളിൽ എത്തരുതെന്നു നിനയ്ക്കുന്നുവോ അതു കാണാനുള്ള യോഗമാണ് നമുക്കുണ്ടാവുക, അതാവട്ടെ കാഴ്ചയിലൂടെയല്ലാതെ ഗന്ധത്തിലൂടെ തലച്ചോറിലേക്ക് ഇരച്ചുകയറി. പുറത്തിറങ്ങി ഗർഭ ഗൃഹത്തിന്റെ പിന്നിലെ പടിയിൽ ശക്തിയുടെ അനുഗ്രഹത്തിനായി നെറ്റി ചേർത്തു , പുറത്തു ആഗ്രഹനിവൃത്തിക്കായി കെട്ടിയ വലിയ മണികളുടെ കൂട്ടം, മണികളുടെ ശബ്ദം ഉച്ചസ്ഥായിയിൽ. അവിടെ നിന്ന് നേരെ ഷില്ലോങ്ങിലേക്കുള്ള യാത്ര തുടങ്ങി. 


ഗുവാഹത്തിയിലേക്കു പോവുന്നതിനു പകരം ഷില്ലോങ്ങിലേക്കു നേരിട്ട് വിമാനയാത്രയായിരുന്നെങ്കിൽ നന്നായിരുന്നുവെന്നു  ചിലർ അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ നൂറിലേറെ കിലോമീറ്ററുകൾ  നീളുന്ന മനോഹരമായ കാഴ്ചകളുള്ള  യാത്ര വിമാനയാത്രക്ക് വേണ്ടി ഒഴിവാക്കിയിരുന്നെങ്കിൽ വല്ലാത്ത നഷ്ടമായിരുന്നേനെ.  ഉച്ചഭക്ഷണം കഴിക്കാനുള്ള വിശപ്പുണ്ടായിരുന്നില്ലെങ്കിലും ഇടയിലൊരു ധാബയിലിറങ്ങി . അധികമാരും വരാറില്ലാത്തതു കൊണ്ടാവും കാര്യമായൊന്നും അവിടെയുണ്ടായിരുന്നില്ല. ആകെയുള്ള ഓപ്ഷൻ നൂഡിൽസ് അതും "മാഗി" തന്നെ. കുട്ടികൾക്കു മാഗിയും ആഘോഷം തന്നെ. കൂട്ടുകാരൊപ്പം മറന്നു തുടങ്ങിയ തെലുങ്കു പൊടി തട്ടിയെടുത്തു തുടങ്ങിയിരുന്നു അവർ.  


 ചാറ്റൽ മഴയിൽ ഗുവാഹത്തി - ഷില്ലോങ് ദേശീയ പാതയിലൂടെയായിരുന്നു  യാത്ര. ഡിവൈഡർ കൊണ്ട് തിരിച്ച റോഡിന്റെ ഒരു വശം അസ്സാമും മറുവശം മേഘാലയയും ആണെന്ന് ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു. മേഘാലയ  സംസ്ഥാനപ്പിറവിക്ക്‌ മുൻപ് അവിഭക്ത ആസ്സാമിന്റെ തലസ്ഥാനമായിരുന്നു ഷില്ലോങ്. പിന്നീടാണ് അസം, ഡിസ്പുർ തലസ്ഥാനമാക്കിയത്. ഹൈവേയുടെ രണ്ടു വശത്തുമുള്ള പെട്രോൾ പമ്പുകൾക്കു  വേറെ വേറെ  പേരുകൾ. കമ്പനി ഐ ഓ സി തന്നെയെങ്കിലും ആസാമിന്റെ സ്വന്തം റിഫൈനറിയായ  ദിഗ്‌ബോയി റിഫൈനറിയുടെതായതിനാൽ  ഐ ഒ സി ബോർഡിനുപകരം അസം ഓയിൽ എന്നാണ്  കണ്ടത്. മേഘാലയ പെട്രോൾ പമ്പിന്  ഐഒസി ബോർഡ് തന്നെ. പാതയുടെ മേഘാലയ യുടെ  വശത്തു വിലക്കുറവുള്ള മദ്യവും മറ്റു സാധനങ്ങളും ലഭിക്കുമ്പോൾ മറുവശത്തു എല്ലാത്തിനും തീവില. ഗുവാഹത്തി പൊതുവെ ചിലവേറിയ സ്ഥലമായതു കൊണ്ടാവും .   
മേഘാലയയിലേക്കുള്ള യാത്രയിൽ  ഹൈവേ നിർമ്മാണത്തിനായി വശങ്ങളിലുള്ള കുന്നുകളിൽ മണ്ണ് മാറ്റിയിരിക്കുന്നു രീതി ശ്രദ്ധിക്കുകയുണ്ടായി..മണ്ണ് കൃത്യമായ കണക്കിൽ അരിഞ്ഞു മാറ്റി, പടവുകളായി തിരിച്ചു മണ്ണൊലിപ്പ് തടയുന്നതിനായി വേരുള്ള പുൽ ചെടികൾ  വച്ച് പിടിപ്പിച്ചിരിക്കുന്നു. അടിക്കടി മണ്ണിടിച്ചിൽ ഉണ്ടാവാനിടയുള്ള ഇത്തരം സ്ഥലങ്ങളിൽ , വികസനത്തിനിടയിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ കൊടുത്ത ശ്രദ്ധ അഭിനന്ദനാർഹം  തന്നെ. ഷില്ലോങ്ങിലേക്കുള്ള യാത്രയിൽ വളരെക്കുറച്ചു പട്ടണങ്ങളേ കണ്ടുള്ളൂ, ഏറെയും ചെറിയ ഗ്രാമങ്ങൾ, ഇടയ്ക്കു താഴ്വാരങ്ങളിൽ കൃഷിയിടങ്ങൾ. തീരെ ഉയരം കുറഞ്ഞ തരത്തിലുള്ള കൃഷികൾ, മുട്ടക്കോസും , കോളിഫ്ലവറും പോലുള്ളവ. താഴ്വരയുടെ പച്ചപ്പിൽ നിറം പിടിപ്പിക്കാൻ  ഇളം മഞ്ഞയും വയലറ്റും നിറങ്ങളിലുള്ള പേരറിയാപ്പൂക്കൾ . 

ആസ്സമീസ്‌ മാതൃകയിലുള്ള ചരിഞ്ഞ മേൽക്കൂരയുള്ള ഒറ്റനില വീടുകൾ. തകരപ്പാളികൾ കൊണ്ടുള്ള മേൽക്കൂരകളാണേറെയും. ഹൈവേയിലെ കടകളിലും ബസ് സ്റ്റോപ്പുകളിലും പോലും ആളുകൾ നന്നേ കുറവ്.  ഇടയ്ക്കിടയ്ക്ക് വ്യൂ പോയിന്റുകളിൽ വണ്ടി നിർത്തിയിരുന്നു. കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പച്ചപ്പിനു കണ്ണ് തട്ടാതെ മേഘക്കീറുകൾ. പ്രധാന പാതയിൽ നിന്നും പറ്റുന്നിടത്തോളം താഴേക്കിറങ്ങി ആ മനോഹാരിത ഒപ്പിയെടുക്കുന്ന അല്പം സാഹസികരായ ടൂറിസ്റ്റുകളെയും കാണാം. ഷില്ലോങ്ങിനോടടുത്തു തുടങ്ങിയപ്പോഴേക്കും മഴ മൂടൽ മഞ്ഞിന് വഴിമാറിയിരുന്നു. മുൻ സീറ്റിൽ ഇരുന്നതിനാൽ കാഴ്ചയെ മറയ്ക്കുന്ന കോടമഞ്ഞു പരക്കുന്നതറിഞ്ഞു. കാഴ്ചകൾ തീരെ വ്യക്തമാവാതെ വണ്ടി ഓടിക്കുന്നതിനെ കുറിച്ചുള്ള  ആശങ്ക ഗൈഡിനെ അറിയടിച്ചപ്പോൾ ഒരു പുഞ്ചിരിയായിരുന്നു മറുപടി. മനഃപാഠമാക്കിയ വഴികളും , കാറ്റും, മഴയും, മഞ്ഞും നൽകിയ  അനുഭവസമ്പത്തും ദൈവാധീനവുമുള്ളപ്പോൾ എന്ത് ഭയം ! നൊങ്പോയിലെ  ഉമിയം  തടാകത്തിൽ സമയത്തിനെത്താനുള്ള ശ്രമത്തിലായിരുന്നു ഡ്രൈവർ. മഴയും മൂടൽ മഞ്ഞും കാരണം നന്നേ പതുക്കെയായിരുന്നു യാത്ര. അവിടെ എത്തിയപ്പോഴേക്കും അഞ്ചുമണികഴിഞ്ഞു. അത് കൊണ്ട് തടാകത്തിലേക്കുള്ള യാത്ര ഷില്ലോങ്ങിൽ നിന്നും തിരികെയുള്ള യാത്രയിൽ ആക്കാമെന്നു തീരുമാനിച്‌ തടാകത്തിന്റെ വ്യൂ പോയിന്റിൽ കുറച്ചു സമയം ചിലവഴിച്ചു വീണ്ടും ഷില്ലോങ്ങിലേക്കുള്ള യാത്ര . അതിരാവിലെ തുടങ്ങിയ യാത്രയും  ചൂടിൽ നിന്നും തണുപ്പിലേക്കുള്ള കാലാവസ്ഥാവ്യതിയാനവും കൊണ്ട് എല്ലാവരും വല്ലാതെ ക്ഷീണിച്ചിരുന്നു. ഹോട്ടലിൽ എത്തി ഒന്ന് ഫ്രഷ് ആയി  വീണ്ടും അത്താഴത്തിനൊരുമിച്ചു. പിറ്റേന്നത്തെ യാത്ര രാവിലെ ഏഴു മണിക്ക് ചിറാപ്പുഞ്ചിയിലേക്കെന്നോർമ്മിപ്പിക്കാൻ ഗൈഡ് കമൽ എത്തി. 


ചിറാപുഞ്ചി എന്നാൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന സ്ഥലം എന്ന പഠിച്ചറിവ് സ്കൂളിൽ നിന്നെയുണ്ട്. യാത്രയ്ക്കിടയിലെ  കാഴ്ചയിൽ പുല്‍മൈതാനങ്ങള്‍ക്കും മൊട്ടക്കുന്നുകള്‍ക്കും ഇടയിലായി അങ്ങിങ്ങു കുറെ കുടിലുകള്‍, പള്ളികള്‍,നിഷ്‌കളങ്കരായ ഗ്രാമീണ ജനത.    കണ്ടാൽ  ഒരു തനി യൂറോപ്യയന്‍ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പ്  . വെറുതെ അല്ല ഈ സ്ഥലത്തിന് പാശ്ചാത്യര്‍ കിഴക്കിന്റെ സ്‌കോട്‌ലന്‍ഡ് എന്ന വിശേഷണം നല്‍കിയത്.

 ചെറിയ ചാറ്റൽ മഴയെ ഉണ്ടായിരുന്നുള്ളൂ. പല വെള്ളച്ചാട്ടങ്ങളും ദൂരെ നിന്ന് മാത്രമേ കാണാൻ സാധിക്കൂ.ആദ്യം  നിര്‍ത്തിയത് പാതയോരത്തുള്ള  വാകബ വെള്ളച്ചാട്ടത്തിനടുത്താണ്. കുത്തനെയുള്ള ഇറക്കത്തിലുള്ള കുന്നിന്‍ ചെരുവിലൂടെ താഴോട്ട് ഏതാണ്ട് ഒരു കിലോമീറ്ററോളം  നടന്നെത്തിയാല്‍ ചെറിയ മറ്റൊരു വെള്ളച്ചാട്ടവും കാണാം.  താഴോട്ടുള്ള നടത്തം അത്ര എളുപ്പമല്ല . അതുപോലെ തന്നെ മുകളിലേക്കുള്ള കയറ്റവും.സംരക്ഷണ ഭിത്തികള്‍ കാര്യമായൊന്നുമില്ലാതെ ഒരു വശത്ത്  അഗാധമായ കൊക്ക. വളരെ  ദൂരെ 340  മീറ്റർ  ഉയരത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ നിന്ന് പതിക്കുന്ന നോഹ്കലിക  വെള്ളച്ചാട്ടമായിരുന്നു അടുത്ത കാഴ്ച.  തൂവെള്ള നിറത്തിൽ പാൽ നുരയും പോലെ ജലം  ഒരു നീല തടാകത്തിലേക്കു പതിക്കുന്നത് വ്യക്തമായി കാണാനായതിന്റെ സന്തോഷം എല്ലാവരും ക്യാമറയിൽ പകർത്തി ആഘോഷിച്ചു.മഴ കനത്തിരുന്നെങ്കിലോ മഞ്ഞു  നിറഞ്ഞിരുന്നെങ്കിലോ അത് കാണാനാകുമായിരുന്നില്ല. അടുത്തത് കിഴക്കൻ ഖാസിക്കുന്നിലെ  "സെവൻ സിസ്റ്റേഴ്സ് വാട്ടർ ഫാൾ " എന്ന വെള്ളച്ചാട്ടമായിരുന്നു. മഴക്കാലമാണെങ്കിൽ മാത്രമേ ഏഴു വെള്ളച്ചാട്ടങ്ങളും കാണാനാവൂ എന്ന് ഗൈഡ് പറയുന്നുണ്ടായിരുന്നു. 

 രാമകൃഷ്ണ മിഷൻ ആശ്രമം കാണാനുള്ള പരിപാടി മഴ മൂലം ഒഴിവാക്കേണ്ടി വന്നു. വളരെ ദൂരെയുള്ള ഗ്രാമങ്ങളിലുള്ള കുട്ടികൾ പഠിക്കാനെത്തുന്നതു ചിറാപുഞ്ചിയിലെ മിഷൻ സ്കൂളിലാണ്.ഉപരിപഠനത്തിനു ഷില്ലോങ്ങിലേക്കു പോവേണ്ടി വരുന്നത് കൊണ്ട് വളരെ ചുരുക്കം പേരെ പഠനം മുഴുമിക്കാറുള്ളുവത്രേ. വളരെ തന്ത്രപ്രധാനമായ അതിർത്തി സംസ്ഥാനമായതിനാൽ ജനസാന്ദ്രത കൂട്ടി കൃഷിയിടങ്ങൾ വളർത്തിയെടുക്കാൻ സർക്കാർ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടിവിടെ. അധിനിവേശസാധ്യതകൾ ജനബാഹുല്യം ഇല്ലാത്തിടത്താണല്ലോ കൂടുതൽ ഉണ്ടാവുക. സർക്കാർ ഉടമസ്ഥതയിലാണ് ഭൂമിയുടെ ഏറിയ പങ്കും.  

എക്കോപ്പാർക്കും തങ്കരംഗ് നാഷണൽ പാർക്കുമാണ് പിന്നീട് സന്ദർശിച്ചത്. വ്യത്യസ്ത ഇനങ്ങളിലുള്ള ഓർക്കിഡുകളായിരുന്നു എക്കോപാർക്കിന്റെ സവിശേഷത. എക്കോപാർക്കിന്റെ വ്യൂ പോയിന്റിൽ നിന്നും ബൈനോക്കുലറിലൂടെ  ബംഗ്ലാദേശിലെ വെള്ളപ്പൊക്കം കൊണ്ടുണ്ടായ കുഴിവുകളുള്ള താഴ്ന്ന ചതുപ്പായ സമതലം ഏറെക്കുറെ വ്യക്തമായിക്കാണാം. 

അവിടെ നിന്ന് മൗസുമായ്  ഗുഹകളിലെത്തിയപ്പോഴേക്കും  ഉച്ചയായിരുന്നു. മഴ കനക്കും മുൻപ് ഗുഹക്കുള്ളിലേക്കു കയറി. 150  മീറ്റർ മാത്രം നീളമുള്ള ഗുഹക്കുള്ളിൽ വേണ്ടത്ര വെളിച്ചം കിട്ടാൻ ഫ്ളഡ്  ലൈറ്റുകൾ ഉപയോഗിച്ചിരിക്കുന്നു.  ഈർപ്പമുള്ള ചുവരുകൾ , ഇടയ്ക്കു വെള്ളവും കിനിഞ്ഞിറങ്ങുന്ന ചുണ്ണാമ്പു കല്ലുകൾ പ്രകൃതിയുടെ കരവിരുതിൽ വിചിത്ര രൂപങ്ങളുടെ ചുവർച്ചിത്രങ്ങളുണ്ടാക്കിയിരിക്കുന്നു . വളവും തിരിവുമുള്ള ഇടനാഴിയിലൂടെയാണ് പോവേണ്ടത്. ഗുഹയുടെ ചില ഇടുക്കുകളിൽ പുറത്തു നിന്നുള്ള വെളിച്ചവും മഴവെള്ളവും  കടന്നു വരുന്നുണ്ട്.വെള്ളം കെട്ടിക്കിടക്കുന്ന പാറക്കല്ലുകൾക്കിടയിലൂടെ വേണം നടക്കാൻ.  വഴുക്കുന്നതിനാൽ ചപ്പൽ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്‌ . ഈർപ്പമുള്ളയിടത്തുള്ള തേൾ പോലെയുള്ള ഇഴജന്തുക്കൾ പാറയിടുക്കുകളിൽ ഉള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മഴ വല്ലാതെ കനത്തപ്പോഴാണ് ഗുഹയിൽ നിന്ന് പുറത്തിറങ്ങാനായത്. തൊട്ടടുത്തുള്ള ഭക്ഷണശാലയിൽ നിന്ന് മിതമായ വിലയിൽ  നല്ല സ്വാദുള്ള  ഉച്ചഭക്ഷണം. വിഭവങ്ങൾ ഫ്രൈഡ് റൈസും മോമോസും തന്നെ.

എവിടെയും കാര്യങ്ങൾ നിയന്ത്രിക്കുന്നത് സ്ത്രീകൾ, ഹോട്ടൽ നടത്തിപ്പിലും , കടകളിലും എല്ലാം അങ്ങിനെതന്നെ. എല്ലാവരുടെയും പക്കൽ നെഞ്ചിനു കുറുകെ ഇട്ട ചെറിയ സ്ലിങ് ബാഗ്. പണം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം അതിൽ നിന്ന്. മേഘാലയയിലേത് അമ്മവഴിക്കുള്ള പിന്തുടർച്ചാവകാശ സമ്പ്രദായം ആണ്. സ്ത്രീകൾക്കാണ് മുൻതൂക്കം എന്നുള്ളത് കൊണ്ട് തന്നെ പുരുഷന്മാർ പ്രത്യേകിച്ച് ജോലികളിലേർപ്പെടാൻ മടിച്ചു നിൽക്കുന്നതായി തോന്നി. അതുകൊണ്ടു തന്നെ ആസ്സാമിൽ നിന്നാരും മേഘാലയ യിലേക്ക് വിവാഹം കഴിച്ചു വരാൻ ഇഷ്ടപ്പെടുന്നില്ല എന്നായി കമൽ. അസാമിലെ പുരുഷന്മാർക്ക് അലസജീവിതം ഇഷ്ടമല്ലെന്നയാൾ തമാശയായാണെങ്കിലും കൂട്ടിച്ചേർത്തു. 

ബ്രിട്ടീഷുകാർ പത്തൊൻപതാം നൂറ്റാണ്ടിൽ അധികാരം സ്ഥാപിക്കുന്നതിന് മുൻപ് വരെ ഖാസി, ജൈന്റാല , ഗാരോ എന്നീ ഗോത്രങ്ങളുടെ കീഴിലായിരുന്നു ഇവിടം. സ്വാതന്ത്രലബ്ധി വരെയുള്ള ബ്രിട്ടീഷ് അധിനിവേശത്തിന്റെ സ്വാധീനം ഇപ്പോഴും കാണാം. 75% ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ് , ഔദ്യോഗിക ഭാഷ ഇംഗ്ളീഷും. ഗ്രാമപ്രദേശങ്ങളിലുള്ള അധികം വിദ്യാഭ്യാസമില്ലാത്തവർ ഖാസിയും ഗാരോയും സംസാരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നതാവട്ടെ ബ്രിട്ടീഷ് ഉച്ചാരണശുദ്ധിയോടെ തന്നെയാണ്. 

അടുത്ത യാത്ര ഷില്ലോങ്ങിൽ നിന്നും  90കിലോമീറ്റർ  അകലെയുള്ള  ഇൻഡോ ബംഗ്ളാദേശ് അതിർത്തിക്കരികിലുള്ള , ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള  മൗലിനൊങ് എന്ന ഗ്രാമത്തിലേക്കാണ്. "ഗോഡ്സ് ഓൺ ഗാർഡൻ " എന്നൊരു പേരുമുണ്ടീയിടത്തിന്. ഗ്രാമത്തിനുള്ളിൽ മുള കൊണ്ടുള്ള ചവറ്റുകൊട്ടകൾ കാണാം. പ്ലാസ്റ്റിക് ഉപയോഗം ,പുകവലി എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ബാക്കിവരുന്ന  ഖരമാലിന്യങ്ങൾ   സംസ്കരിച്ചു വളമാക്കി മാറ്റുന്നു. ഏതാണ്ട് നൂറു ഖാസി കുടുംബങ്ങളിലായി അഞ്ഞൂറോളം പേർ  ഇവിടെ താമസമുണ്ട്.പാൽ മറ്റു സാധനങ്ങൾ എന്നിവയ്ക്ക്  അവർക്കു ഷില്ലോങ്ങിനെ ആശ്രയിക്കേണ്ടി വരുന്നു. കൃഷി തന്നെയാണ് ജീവനോപാധി. പൈനാപ്പിൾ , അടയ്ക്ക, ചൂലുണ്ടാക്കുന്ന നീളൻ പുല്ല് , മറ്റു പഴ വർഗങ്ങൾ എന്നിവയാണ് കൃഷി. ഞങ്ങൾ പോകുമ്പോൾ സ്ത്രീകൾ അടയ്ക്ക വൃത്തിയാക്കുന്ന ജോലികളിൽ വ്യാപൃതരായിരുന്നു. കേരളത്തിലെ ഉൾ നാടൻ ഗ്രാമങ്ങളെ ഓർമിപ്പിച്ചു മൗലിനൊങ് . 

 ശാന്തമായ ഒരു അവധിക്കാലം ആസ്വദിക്കാൻ വരുന്ന ടൂറിസ്റ്റുകൾക്കായി "ഹോം സ്റ്റേ"കൾ ലഭിക്കും. മുള കൊണ്ടുണ്ടാക്കിയ ഒരു ഹോംസ്റ്റേകണ്ടപ്പോൾ ഒരിക്കലെങ്കിലും അവധിക്കാലം ചിലവഴിക്കണമെന്നു തോന്നാതിരുന്നില്ല. അത്രക്കും മനോഹരമായിരുന്നു അത്. 40 മിനിറ്റ് നടന്നാൽ ബംഗ്ലാദേശ്‌ അതിർത്തിയിൽ പഴയ ബാർട്ടർ രീതിയിൽ പഴവർഗങ്ങളും പച്ചക്കറിയും കൊടുത്തു ഇഷ്ടം പോലെ മത്സ്യം വാങ്ങാം.  ഇന്ത്യയിലെ 100 % സാക്ഷരതയുള്ള ഗ്രാമങ്ങളിലൊന്നാണിത്. ഗ്രാമവാസികളിലേറിയ പങ്കും നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഖാസി ഗ്രാമജീവിതത്തിന്റെ നന്മകൾ നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കേണ്ടതുണ്ടെന്നുറപ്പിച്ചാണ് അവിടം വിട്ടത്.

അടുത്തത്  ലിവിങ് റൂട്ട് ബ്രിഡ്ജ് , നദിക്കു കുറുകെയുള്ള  മരങ്ങളുടെ വേരുകൾകൊണ്ടുണ്ടാക്കിയ പാലങ്ങൾ, വലിയ ഇനം റബർ മരങ്ങളുടെയും അത്തിമരത്തിന്റെയും  വേരുകളാണ് ഇത്തരം പാലങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മരത്തൈകള്‍ ഇരു കരകളിലും നട്ടു പിടിപ്പിച്ച് അതിന്റെ വേരുകള്‍ വളരുംതോറും മുളയോടോപ്പം കൂട്ടിക്കെട്ടുമ്പോഴാണ്   റൂട്ട് ബ്രിഡ്ജുകള്‍ പരിണാമം പ്രാപിക്കുന്നത്  പതിറ്റാണ്ടുകള്‍ വേണ്ടി വരുന്ന നിര്‍മ്മാണ പ്രക്രിയ തദ്ദേശീയരായ ഖാസി ജനതയുടെ കൈവിരുതിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനം കൂടിയാണ്.കാടിനുള്ളില്‍ സഞ്ചാരികള്‍ക്കുള്ള വെള്ളവും പഴവർഗ്ഗങ്ങളും , അടക്കയും  ഒക്കെ വിറ്റു അന്നന്നത്തെ ഉപജീവനത്തിന് ഉള്ള മാര്‍ഗ്ഗം തേടുന്ന ഗ്രാമീണരെ  കാണാം. കാഴ്ചയിൽ വ്യത്യസ്തമായ ആകൃതിയുള്ള ഭംഗിയുള്ള  അടയ്ക്ക, വില്പനക്കാരി " സ്വീറ്റ്  നട്ട്"  എന്ന് പറയുന്നത് കേട്ട് വാങ്ങി രുചിച്ചപ്പോൾ വല്ലാത്ത ചവർപ്പ്. ഇവിടുള്ളവർ എപ്പോഴും അടക്ക ചവച്ചു നടക്കുന്നതും  കാണാം. സമയപരിമിതി കാരണം ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് ഒഴിവാക്കേണ്ടി വന്നു.

അടുത്ത യാത്ര എലിഫന്റ  വെള്ളച്ചാട്ടം കാണാനായിരുന്നു. ചാറ്റൽ മഴയും മഞ്ഞും നന്നായുണ്ടായിരുന്നു. അടുത്തുള്ള കടയിൽ നിന്നും കുടകൾ വാടകയ്ക്ക് വാങ്ങിയാണ് വെള്ളച്ചാട്ടം കാണാനിറങ്ങിയത്‌.താഴേക്കിറങ്ങാൻ 450   പടവുകളുണ്ട്. ആനയുടെ ആകൃതിയിലുള്ള പാറയുടെ  അരികിലൂടെയുള്ളതിനാൽ ബ്രിട്ടീഷുകാരാണ് എലിഫന്റാ എന്ന പേരിതിനു നൽകിയത്. ഭൂമികുലുക്കത്തിൽ ആ പാറ നശിച്ചു പോയെങ്കിലും പേര് മാറിയില്ല . ഖാസി  ഭാഷയിൽ "ത്രീ സ്റ്റെപ് വാട്ടർ ഫാൾ" എന്നർത്ഥം വരുന്ന " ക്  ഷയിദ്  ലൈ പറ്റിങ്  ഖോഹ്‌സീ" എന്ന പേരിട്ടു വിളിക്കുന്നു. ഞങ്ങൾ പോകുന്നതിനു തലേന്നായിരുന്നു മേഘാലയ വിനോദസഞ്ചാര  വികസനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇവിടം സന്ദർശിച്ചത്. മഴയുടെ തണുപ്പ് മാറ്റാൻ അടുത്തുള്ള കടകളിലേക്ക്. അവിടെയും വിഭവം മാഗി തന്നെ. നമ്മളെപ്പോലെ മിനക്കെട്ടു അടുക്കളയിൽ സമയം ചിലവഴിക്കാനൊന്നും ഇവർക്ക് താൽപ്പര്യമില്ലെന്ന് തോന്നി. രാത്രി ഷില്ലോങ്ങിൽ ചിലവഴിച്ചു രാവിലെ ഡോൺബോസ്‌കോ മ്യൂസിയവും ,ഉമിയം  തടാകവും കണ്ടു ഗുവാഹത്തിയിലേക്കു മടങ്ങാനായിരുന്നു പ്ലാൻ. രാത്രി ഷില്ലോങ്ങിലൽപ്പം  ഷോപ്പിംഗ്. ഷില്ലോങ് നഗരത്തിന്റെ ഹൃദയ ഭാഗം എന്നു വിശേഷിപ്പിക്കാവുന്ന പോലീസ് ബസാർ ഹോട്ടലിനു തൊട്ടടുത്തുതന്നെയായിരുന്നു. അഞ്ചു ദിവസത്തെ വടക്കു കിഴക്കൻ ഭക്ഷണരീതികൾ എല്ലാവര്ക്കും മടുത്തു തുടങ്ങിയിരുന്നു. ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ടതു റെസ്റ്റോറന്റുകളിൽ  തൈര് കിട്ടാതെ വന്നപ്പോഴാണ്. മേഘാലയയിൽ അത് പതിവില്ലത്രേ. പോലീസ് ബസാര്‍ ഒട്ടാകെ ചുറ്റി കറങ്ങിയിട്ടും ഒറ്റ ദക്ഷിണേന്ത്യൻ ഹോട്ടലും കണ്ടില്ല .ഒടുവിൽ ഗൂഗിളിനെ ആശ്രയിക്കേണ്ടി വന്നു. ലേശം ഉള്ളിലേക്ക് മാറി "മദ്രാസ് കഫേ  അന്വേഷിച്ചപ്പഴാണ്  അറിഞ്ഞത്, ഓണർ തിരുച്ചിറപ്പള്ളിക്കാരൻ , തമിഴ് കേട്ടതും അവർ റൊമ്പ ഹാപ്പി ! ഇഡ്‌ലി സാമ്പാർ , ഫിൽറ്റർ കോഫി പ്രമാദം.പ്രഭാതഭക്ഷണം കൂടി അവിടന്ന് ഓർഡർ ചെയ്ത് കുറച്ചു ഷോപ്പിംഗ്. 

അതിരാവിലെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തു ഡോൺബോസ്‌കോ മ്യൂസിയം കാണാൻ പുറപ്പെട്ടു. ഏഴു നിലകളിൽ ഭംഗിയായി സജ്ജീകരിച്ചിട്ടുള്ള ഒരു മ്യൂസിയമാണിത്. വടക്കുകിഴക്കൻ ഇന്ത്യയുടെ ഏഴു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് ഏഴുനിലകൾ.മേഘാലയയിലെ ഗോത്രവർഗ്ഗക്കാരുടെ ചരിത്രം, സംസ്കാരം, ജീവിത രീതികൾ, സംഗീതം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഇവിടെ കാണാം. അവരുടെ സംഗീതം ഇപ്പോഴുള്ള പല സിനിമ ഗാനങ്ങളുടെ ഈണം ഓർമ്മിപ്പിക്കാതിരുന്നില്ല.ഗവേഷണ വിദ്യാർത്ഥികൾക്കും ആന്ത്രോപോളജിസ്റ്റുകൾക്കും വളരെ സഹായകമാണ് ഈ മ്യൂസിയം.  

ആടുത്ത  ലക്ഷ്യസ്ഥാനം ഉമിയം തടാകം ആയിരുന്നു. ബാരാപ്പാനിയെന്നും അറിയപ്പെടുന്ന ഈ തടാകം ഉമിയും നദിക്കു കുറെ നിർമ്മിച്ച റിസെർവോയർ ആണ്.  ദേശീയപാതയരുകില്‍ തന്നെയാണ് തടാകം. എയര്‍ടെല്ലിന്റെ 4G പരസ്യം ചിത്രീകരിച്ചത് ഇവിടെ വെച്ചാണ്. വാട്ടര്‍ സ്കേറ്റിംഗ്, വാട്ടർ സൈക്ലിംഗ് ,ബോട്ടിങ് എന്നിവക്കുള്ള സൗകര്യങ്ങള്‍ ഒക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കുള്ള ഒരു ലക്ഷണവും അവിടെ ചെന്നെത്തും വരെ ഉണ്ടായിരുന്നില്ല. പക്ഷെ പെട്ടന്നിരുണ്ട് കൂടിയൊരു മഴ. നടുക്കുന്ന ഇടിയും മിന്നലും കാറ്റും. ഷെൽട്ടറിൽ കാത്തു നിൽക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. തണുത്തു വിരസിച്ചെങ്കിലും മഴയിൽ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ അകഴിഞ്ഞതു ഭാഗ്യമായി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മഴയുടെ ഓർമ്മ പോലും വരുത്താത്ത നല്ല വെയിൽ. ബോട്ടിങ്ങിനു വീണ്ടും എല്ലാം ഒരുങ്ങി, ചിലർ സഹായിക്കൊപ്പം വാട്ടർ സ്കൂട്ടർ ഓടിക്കാനുള്ള ക്യൂവിലിടം പിടിച്ചു. ജലവൈദ്യുതി ഉത്പാദനത്തിനപ്പുറം പരിസ്ഥിതി സംരക്ഷണത്തിന് കൂടി ഈ തടാകം പ്രാധാന്യം നൽകുന്നു. തിക്കും തിരക്കും അധികമില്ലാത്തതു  കൊണ്ടാവും അകളങ്കിതമായ സൗന്ദര്യം അങ്ങിനെ തന്നെ നിലനിൽക്കുന്നത്.

അധികം വൈകുന്നതിന് മുൻപ് ഗുവാഹത്തിയി ലേക്കുള്ള യാത്ര തുടരുമ്പോൾ ഒരിക്കൽ കൂടി മടങ്ങി വരേണ്ടതാണ് എന്നൊരു തീരുമാനത്തിലേക്കെത്തിയിരുന്നു മനസ്സ്. ആറു  ദിവസം  നീണ്ട മേഘാലയന്‍ അനുഭവങ്ങള്‍ അയവിറക്കികൊണ്ട് വീണ്ടും ചോളസാമ്രാജ്യത്തിന്റെ ചൂടിലേക്ക് .  ഒരു കൂട്ടം ഓര്‍മ്മകളും ജീവിതാനുഭവങ്ങളും സൗഹൃദവും അവശേഷിപ്പിച്ചു കൊണ്ട് ആ യാത്രയും പര്യവസാനിക്കുകയായി.ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്ക് എല്ലാവരുമൊരുമിച്ചു,കൽക്കത്തയിൽ നിന്നും ബാക്കിയുള്ളവർ ഹൈദരാബാദിലേക്ക്. അടുത്ത വേനലവധിക്ക് മറ്റൊരു യാത്രയ്ക്ക് വീണ്ടും ഒരുമിക്കാനായി.

































Saturday, 3 December 2016



ഏറെക്കാലത്തിനു ശേഷമാണ് നാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നത്..മറന്നു തുടങ്ങിയ ഒരുപാട് മുഖങ്ങൾ ഓർത്തെടുത്തു..പിന്നെ കുറച്ചു പുതിയ മുഖങ്ങളും.

ചിത്രത്തിൽ ഉള്ളയാൾ "കറുകയിൽ കൈമൾ  "  പേര് കൊച്ചുമഠത്തിൽ ഗോപാലൻ നായർ. ഞാൻ നല്ലപ്പഴാണ് കാണുന്നത്. വൈക്കഷ്ടമിക്ക് പോയി കാണിക്കയിട്ടു വന്ന കഥ പറഞ്ഞു.. മറന്നു തുടങ്ങിയിരുന്നതോർമ്മിക്കാൻ ഒരു കാരണമായി. കഥയിൽ മഞ്ചലുണ്ടായിരുന്നതോർത്തു, മടിച്ചില്ല ,ചോദിച്ചു " മഞ്ചലിലാ പോയെ?" 

"ഏയ് , ഇല്ല, ഇപ്പൊ മഞ്ചലെവിട്യാ? ടാക്സി വിളിക്കും , കൂടെ വരാനാളുമുണ്ടേ, തുണയ്ക്ക് . അതെന്താപ്പോ അങ്ങിനെയൊരു സംശയം? "    

"പഴയ കഥേല് മഞ്ചലെന്നോർമ്മ" .മനസ്സിലെ ചിത്രം വേറെ ആയിരുന്നു..

"വലിയ മാറ്റോന്നൂല്ല , ചടങ്ങൊക്കെ പഴേത് തന്നെ..വള്ളത്തിൽ പോവാൻ വെള്ളല്ല്യാണ്ടായില്യേ ? എത്ര കാലായി? പക്ഷെ 21  കൊല്ലായി ചടങ്ങു മുടക്കീട്ടില്ല. നീയ്യ്‌ കേട്ട കഥ ഒരുപാട് പഴേതാവൂല്ലോ .."

" അതെ. പഴേതാ ,ഒരു മുപ്പതു കൊല്ലമെങ്കിലും കാലം പോയതിത്തിരി വേഗായീന്നാ തോന്നണേ.."  

  ചിലപ്പോഴൊക്കെ വെറും പഴഞ്ചനാവാനാണിഷ്ടം..

വൈക്കത്തഷ്ടമി നാളിൽ വലിയ കാണിക്കയിലെ ആദ്യ കാണിക്കയായ ചെത്തിപ്പൂവ് സമർപ്പിക്കാനുള്ള അവകാശമുള്ളയാൾ. വൈക്കത്തപ്പന്റെ വിഗ്രഹത്തിൽ ആദ്യമായി തെച്ചിപ്പൂവ് കാണിക്കയായി ഇട്ടതു കറുകയിൽ കൈമളുടെ പിൻ തലമുറക്കാരത്രേ. ക്ഷേത്രത്തിന്റെ ഉൽപ്പത്തിയോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു ഇതിന്  .കഥ ഞാൻ പണ്ട് കുട്ടിയായിരുന്നപ്പോൾ കേട്ടതാണ്..അന്ന് പറഞ്ഞു തന്നതാവട്ടെ മുൻപ് കറുകയിൽ കൈമൾ സ്ഥാനം വഹിച്ചിരുന്ന തൈക്കാട്ടു സുകുമാരൻ നായർ എന്ന മുത്തശ്ശിയുടെ  ബന്ധുവും..

   കഠിനമായ വ്രതാനുഷ്ടാങ്ങളോടെ , ചുവന്ന പട്ടും  ഉടവാളുമായി  അടുത്തുള്ള ഐശ്വര്യഗന്ധർവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നതാണ് വൈക്കത്തേക്കുള്ള യാത്ര. അഷ്ടമി ദിനം ഉച്ചയോടെ മഞ്ചലിൽ മേളവാദ്യങ്ങളോടെ എത്തുന്ന കൈമളിന് ആചാരവിധിപ്രകാരമുള്ള  സ്വീകരണം. അർദ്ധ രാത്രിയോടെ നാലമ്പലത്തിൽ പ്രവേശിച്ചു പണക്കിഴിയും സ്വർണ്ണം കൊണ്ടുള്ള തെച്ചിപ്പൂവും കാണിക്കയർപ്പിച്ചതിനു ശേഷം മടക്കം. മറ്റു ദിവസങ്ങളിൽ വൈക്കത്തമ്പലത്തിൽ പ്രവേശിക്കാനുള്ള അനുവാദം കൈമൾക്കില്ല..

ഇത് കഥയുടെ ആധാരമായ വിശ്വാസം..

കേൾക്കാൻ സുഖമുള്ള കൊച്ചു വിശേഷങ്ങൾ..