Saturday, 27 December 2014

ഇട്ടി...
തിരുക്കരുഗാവുരിലെക്കുള്ള ഇന്നലത്തെ യാത്രയില്‍ പാതയുടെ ഇരുവശവും സ്വര്‍ണ്ണവര്‍ണ്ണരാശി പതിയെ പൊട്ടുതൊട്ടുതുടങ്ങിയ വയലുകള്‍ കണ്ടു.കതിര് പൊട്ടിത്തുടങ്ങിയിട്ടെയുള്ളൂ.കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന പച്ചപ്പ്‌ നാട്ടിന്‍പുറത്തെ പാട വരമ്പുകളിലൂടെയുള്ള യാത്രയോര്‍മ്മിപ്പിച്ചു. അവിടവിടെ ചെറുതായി പുക പൊങ്ങുന്നുണ്ടായിരുന്നു. ഇരുളന്മാരാവും,എലികളെ പാടശേഖരങ്ങളില്‍ നിന്നും തുരത്താന്‍ അവര്‍ക്കുള്ള വൈദഗ്ധ്യം മറ്റാര്‍ക്കുമില്ല.പക്ഷെ അവരൊക്കെ ഇട്ടിയുടെ അത്ര വരുമോ?
ബാല്യത്തില്‍ മുത്തശ്ശന്‍റെ കൂടെയുള്ള യാത്രകളിലൊന്നു വേട്ടോന്‍ ഇട്ടിയെ തേടിയായിരുന്നു. ചെറിയ തെന്നലുള്ള പാടവരമ്പിലൂടെയുള്ള നടപ്പ് നല്ല ബുദ്ധിമുട്ട് തന്നെ. ഇട്ടിയുടെ വീടറ്റം പോവേണ്ടി വരാറില്ല. അതിനു മുന്‍പേ ഏതെങ്കിലുമൊരു പാടത്തുനിന്ന് ഇട്ടിയുടെ ശബ്ദം കേള്‍ക്കാം, " പൊയ്ക്കൊള് തമ്രാ, വരണുണ്ട്, ". എപ്പോഴാ, എന്നാ വര്വാ എന്നൊന്നും ചോദിക്കാതെ ഞങ്ങള്‍ മടങ്ങും. പിറ്റേന്നു കാലത്ത് തന്നെ ഇട്ടി മുറ്റത്തുണ്ടാവും , തനിച്ചല്ല ഭാര്യ കാളിയും ,മകനും. മൂക്കൊലിപ്പിച്ചു മണ്ണിലുരുളാന്‍ തയ്യാറായിരിക്കുന്ന ഒരു കുറുമ്പന്‍!
മുറുക്കാന്‍ കറപിടിച്ച പല്ലുകള്‍ ഒന്ന് കൂടി ചുവപ്പിക്കാന്‍ പാളത്തൊപ്പിയില്‍ നിന്ന് അടക്കയും പുകയിലയുമെടുത്തു വെറ്റിലക്കൊടിയുടെ ചുവട്ടിലേക്ക്‌. കുന്തംകാലിലിരുന്നു വിസ്തരിച്ചൊരു മുറുക്ക്, ഉള്ളംകൈയിലൊന്നു തിരുമ്മി മുറുക്കാന്‍ അല്പം കാളിക്കും. അവര്‍ക്കിടയിലെ സംസാരം വേറെന്തോ മൊഴിയായിരുന്നത് കൊണ്ട് മനസ്സിലാവുമായിരുന്നില്ല.
കാളിയെക്കാണാന്‍ നല്ല ശേലായിരുന്നു.നീട്ടിത്തുളച്ച കാതില്‍ തോട,പല നിറത്തിലുള്ള മുത്തുകള്‍ കൊണ്ടുള്ള മാലകള്‍ കഴുത്തു നിറയെ, പുള്ളിയും, പൂക്കളും നിറഞ്ഞ കുപ്പായം , കടും നിറത്തിലുള്ള മുണ്ട്.അന്നൊക്കെ കുറത്തികള്‍ വല്ലപ്പോഴും വരുമ്പോള്‍ മാത്രേ ഇത്തരം വേഷങ്ങള്‍ കാണാന്‍ പറ്റു. പേരമ്മയുടെ കണ്ണ് വെട്ടിച്ചടുത്തു പോയാല്‍ ഒരു പാട് കഥകള്‍ , കൈയിലുള്ള പൊക്കണത്തില്‍ നിന്നാണോ എന്തോ കാളി ഇത്രയും കഥകള്‍ എടുത്തിരുന്നത്. യക്ഷിയും, മാടനും, വരത്തു പോക്കുകളുംനിറഞ്ഞു നിന്ന ഒരുപാടു കഥകള്‍..
പാടത്തേക്കു പണി ആയുധങ്ങളുമായി ഇട്ടിയിറങ്ങിയാല്‍ കാളിയും ,പാരയും,കുറുവടിയും, ചൂടുകറ്റയും ,മണ്ണെണ്ണ വിളക്കുമൊക്കെയായി
പിന്നാലെ. കുഞ്ഞിനെ വരമ്പിലിരുത്തി അവര്‍ പണി തുടങ്ങും.ചേറിലേക്കിറങ്ങാന്‍ എപ്പോഴാ തരംകിട്ടുക എന്ന് നോക്കിയിരിക്കുകയാണവന്‍ !
ആദ്യം പുകക്കല്‍ , വരമ്പിലെ ചെറിയതും വലുതുമായ എല്ലാ മാളങ്ങളിലും പുകച്ചു എലികളെ പിടിക്കുക. അത് കഴിഞ്ഞു നീറ്റെലികളെ പിടിക്കുക , വെള്ളത്തില്‍ മറഞ്ഞിരിക്കാന്‍ കഴിയുന്ന അതിനെ പിടിക്കാന്‍ അത്ര എളുപ്പമല്ല. 11 മണിയോടെ പ്രാതലിനു കയറുമ്പോഴേക്കും കുറെ എലികളെ പിടിച്ചു വരമ്പില്‍ കൂട്ടിയിട്ടുണ്ടാവും.
"വൈകുന്നെരമാവുമ്പോഴേക്കും തീര്വോ ഇട്ടി ?" എന്നാ മുത്തശ്ശന്‍റെ ചോദ്യത്തിന് "തീര്‍ക്കാം, അല്ലെങ്കില്‍ ഒന്നും കൂടി വന്നുപോവാം " എന്നുത്തരം. ഇട്ടിയെ കാണുമ്പോഴേക്കും എലികള്‍ മറയുമെന്നു കാളി. ഹാംലിനിലെ കുഴലൂത്തുകാരനെ പോലെ എലികളെയും കൊണ്ടു മറയുന്ന കുഴലൂത്തുകാരനായി ഇട്ടി..വൈകുന്നേരം പണി തീര്‍ത്തു പണിക്കൂലിയായി നെല്ലളന്നു വാങ്ങി അവര്‍ പോകുമ്പോള്‍ നഷ്ടബോധം എനിക്ക്.
"നല്ല കഥകളാണ് പേരമ്മേ ,കേട്ടു തീരണ മുന്‍പ് കാളി പോയി,ഇനി എന്നാ വരിക? അടുത്ത വട്ടം പോവുമ്പോള്‍ എന്തായാലും അവരുടെ വീട് കണ്ടുപിടിക്കണം."
"അതുങ്ങളുക്ക് അങ്ങിനെ വീടോന്നുല്ല.അങ്ങനേ നടക്കും, എവിടെയെങ്കിലും കിടക്കും." വീടില്ലാതെയും ജീവിക്കാം എന്നത് അപ്പോഴത്തെ ഒരു പുതിയ അറിവായിരുന്നു..പിന്നെയും ഒരു പാട് വട്ടം അവരെ കണ്ടു..ഇട്ടി കിടപ്പിലായപ്പോഴെന്നോ കാണാന്‍ പോയപ്പോഴാണ് അവരുടെ പുതിയ വീട് കണ്ടത്. മകന്റെ കൂടെയാണ് താമസം, പരസഹായം കൂടാതെ വയ്യാതായിരിക്കുന്നു. ഭിത്തിയില്‍ ഒരു ഫോട്ടോ ചില്ലിട്ടു വച്ചിരിക്കുന്നു, മകനാണെന്ന് കാളി പറഞ്ഞു. ഒരു സിനിമ നടന്‍റെ ച്ഛായ, പഴയ കുറുമ്പനെ എനിക്കവനില്‍ കണ്ടുപിടിക്കാനായില്ല. "അവനിക്കു ഈ പണി പിടിക്കില്ല, ഇപ്പൊ ഓട്ടുകമ്പനീലാ." വയലുകളിലേറെയും ഇഷ്ടികക്കളങ്ങളും , തെങ്ങിന്‍ തോട്ടങ്ങളുമാവുമ്പോള്‍ പഴയപണികള്‍ പുതിയവക്ക് വഴിമാറുന്നു. പഴയ മനുഷ്യരും..
കാരണവര്‍.
സ്വപ്‌നങ്ങള്‍ അങ്ങിനെയാണ്..വെറുതെ അങ്ങ് കടന്നു വരും , ഒരു ചോദ്യോം പറച്ചിലിനും നില്‍ക്കേമില്ല, മുഴുവന്‍ കാഴ്ച കാട്ടുകയുമില്ല..പാതി വഴിയില്‍ നമ്മളെ വിട്ടിട്ടു ഓടിക്കളയും..സ്വപ്നബാക്കി കാണാന്‍ നോമ്പ് നോറ്റാലും നടക്കുകയുമില്ല.വെറുതെ ഉറങ്ങിക്കിടക്കണ എന്നെ അലോസരപ്പെടുത്താന്‍ എത്തിയത് പത്തുനൂറു വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന കാരണോരാണ്, അങ്ങേരെ ഞാന്‍ കണ്ടിട്ടോന്നൂല്ല..എന്നിട്ടും ഒറ്റ മുണ്ടും ഉടുത്ത് ഒരു മാറാപ്പും തൂക്കി വടിയും ചുഴറ്റി ഒരു വരവ്...കേട്ടുകേഴ്വിയില്‍ നിന്ന് വന്നയാളാനെന്നു തോന്നുകയേ ഇല്ല..
ഒരിക്കലും മുടക്കാത്ത കര്‍ക്കിടക വാവുബലി യുടെ കഥയിലാണ് മുത്തമ്മാവനെ പറ്റി അറിഞ്ഞത്.വാവുബലി മുടക്കാതെ വയ്ക്കുന്നത് മുത്തമ്മാവന് വേണ്ടിയാണത്രേ..മുത്തമ്മാവന്‍ മരിച്ചിട്ട് ഒരുപാടു കാലമായി, അച്ഛമ്മയുടെ ചെറുപ്പത്തിലായിരുന്നത്രേ ആ മരണം.അവര്‍ക്കും അങ്ങേരെക്കുറിച്ചു നേരിയ ഓര്‍മ്മയെയുള്ളൂ.ഉമ്മറത്തേക്കു സ്ത്രീജനങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലം,ദൂരെ നിന്ന് മാത്രേ കണ്ടിട്ടുള്ളൂ.
പേര് കേട്ട മന്ത്രവാദിയായിയായിരുന്നു മുത്തമ്മാവന്‍.സല്ക്കര്‍മ്മി തന്നെ, ബ്രഹ്മചാരിയായിരുന്നു, തറവാടിന്റെ എല്ലാ ഉയര്‍ ച്ചക്കും കാരണം അതായിരുന്നുവെന്നു ചരിത്രം. ആജാനുബാഹു ,കഴ്ത്തില് രുദ്രാക്ഷം,ഒറ്റമുണ്ടേ ഉടുക്കൂ,മാറാപ്പ് എപ്പോഴും കൂടെ, ഊര് തെണ്ടല് തന്നെ..ദേശായ ദേശങ്ങളൊക്കെ യാത്ര ചെയ്തിട്ടാണ് വരവ്..കൈയില്‍ ഒരിക്കല്‍ ഗംഗാ ജലവും ഉണ്ടായിരുന്നൂത്രേ. പോയിട്ടുണ്ടാവുമായിരിക്കും അവിടെയും, കാലകാലങ്ങള്‍ ആ മണ്‍പാത്രം പൂജാമുറിയില്‍ ഉണ്ടായിരുന്നു..എപ്പോഴെങ്കിലുമേ തറവാട്ടിലേക്ക് വരൂ.വരുമ്പോള്‍ എല്ലാ വിശേഷങ്ങളും തിരക്കിയറിയും. ആരെങ്കിലും വന്നു വിളിച്ചാല്‍ കര്‍മ്മങ്ങള്‍ക്കായി പോവും. ബാക്കി സമയം ജപവും ധ്യാനവും തന്നെ. അതിനു ഭംഗം വരുതാനാനാര്‍ക്കും ധൈര്യമില്ല തന്നെ.
കിടപ്പിലായിരുന്ന കാലത്ത് വടക്കിനിയില്‍ ഒതുങ്ങിക്കൂടിയ മുത്തമ്മാവന്‍ആരെയും അകത്തേക്ക് വരാന്‍ അനുവദിച്ചില്ല. സേവയൊക്കെ ഉണ്ടായിരുന്ന ആളല്ലേ അകത്തു പോവാനുംഎല്ലാര്‍ക്കും ഭയം. കിണ്ടിയില്‍ പാല്‍ ജനാലയില്‍ വയ്ക്കുമ്പോള്‍ ശുഷ്കിച്ച കൈത്തലം കൊണ്ട് അച്ഛമ്മയുടെ തലയില്‍ കൈ വച്ചൂത്രേ.അധികമൊന്നും കിടന്നില്ല, സ്വച്ഛന്ദ മൃത്യു വരിചൂന്നാ അച്ഛമ്മയുടെ പക്ഷം.
മരിച്ചാല്‍ അന്നൊക്കെ ആണ്ടുബലി ആരും മുടക്കാറില്ല, തറവാട്ടിലെ അടുത്ത ആണ്തരിയുടെ കര്‍ത്തവ്യമായിരുന്നു അത്. പിന്നെടെപ്പോഴോ തറവാട്ടില്‍ അരുതായകള്‍ കണ്ടു തുടങ്ങിയപ്പോള്‍ മുത്തമ്മാവനുള്ള ആണ്ടുബലി കര്‍ക്കിടകവാവിനു ചെയ്യണമെന്നു പ്രശ്നവശാല്‍ കണ്ടെത്തി.വെറും ആണ്ടു ബലി മാത്രമല്ല ,പല ചിട്ടകളോടെ, അടിച്ചു തളിച്ച് ശുദ്ധ മാക്കിയ മുറിയില്‍ അത്താഴം , എല്ലാം തയ്യാറാക്കി വച്ച് അമ്മാവനഹിതമായതെന്തെങ്കിലും അറിയാതെ പ്രവര്‍ത്തിച്ചെങ്കില്‍ അതിനൊരു ക്ഷമാപണംഏറ്റവും മുതിര്‍ന്ന ആളിന്റെ വക, ബാക്കിയുള്ളവര്‍ ഏറ്റ് ചൊല്ലും. മുറിയടച്ചു കുറെ നേരം കാത്തിരുന്നു പിന്നീടു തുറക്കുമ്പോള്‍ വന്നുപോയെന്ന സങ്കല്‍പം .
അവിടുത്തെ അടുത്ത ആണ്‍തരിയായ അച്ഛന്‍ ഭൂലോകത്തിന്റെ ഏതു കോണി ലായാലും ആ ദിവസം മുടക്കാന്‍ ധൈര്യപ്പെട്ടുമില്ല.പക്ഷെ കേരളത്തിന്റെ തനതു ആഘോഷമായ ബന്ദ്‌ 50 വര്‍ഷം മുന്‍പും ഉണ്ടായിരുന്നതിനാല്‍ ഒരിക്കല്‍ ജോലിസ്ഥലത്തുനിന്നും അച്ഛനു വാവിന് പുറപ്പെടാനൊത്തില്ല. കെട്ടുകഥയല്ല, മുത്തമ്മാവന്‍ അച്ഛനെ ജോലിസ്ഥലത്തു അന്വേഷിച്ചെത്തിയത്രെ, അച്ഛന് കാണാന്‍ പറ്റിയില്ല ,കൂടെ ജോലിചെയ്യുന്നോരുടെ വിവരണത്തില്‍ അത് മറ്റാരുമാവാന്‍ തരമില്ലെന്നു പറയപ്പെടുന്നു. അല്ലാതെ കേരളത്തിന്റെ വടക്കേ മൂലയില്‍ വണ്ടിയും പിടിച്ചു അച്ഛന്റെ ചെല്ലപ്പേര് ചൊല്ലി അന്വേഷിച്ചു ചെല്ലാന്‍ വേറെ ആരാണ്?..ഒന്നിരുത്തി ചിന്തിക്കുമ്പോള്‍ ശരിയാവുമോന്നൊരു സംശയം..
കഥയിലെ ഈ മുത്തമ്മാവന്‍ ആണ് ഇന്ന് രാവിലെ എന്നെ ഉണര്‍ത്തിയത്..എന്തിനാണോ എന്തോ..എന്തോര്‍മ്മിപ്പിക്കാന്‍ എത്തിയതാണോ എന്തോ.രാവിലെ കുളിച്ചു വിളക്ക് കത്തിക്കുമ്പോള്‍ അച്ഛന്‍ പറയുന്നപോലെ മുത്തമ്മാവനെ മനസ്സിലോര്‍ത്തു..അഹിതമായതെന്തെങ്കിലും....
കരുണ...
ചെറിയ ഒരു അപകടവും അതിന്റെ സുഖപ്പെടലിന്റെ ഇടവേളയും കഴിഞ്ഞു. ഇന്നലെ അതിനു കാരണഭൂതനെ വീണ്ടും കണ്ടു.ഒരു കാരണവുമില്ലാതെ എന്നെ ഇങ്ങോട്ട് വന്നിടിച്ചു നിഷ്കരുണം താഴെ വീഴ്ത്തിയ അയാളെ..
കാറ്റിനൊപ്പം പറക്കാറുള്ള ഞാന്‍ പനിപ്രമാണിച്ച് അല്പം മര്യാദയില്‍ വണ്ടിയോടിക്കുമ്പോഴായിരുന്നു എന്നെ മറികടന്നു പോകാനുള്ള ധൃതിയില്‍ അയാള്‍ എന്‍റെ വണ്ടിയിലിടിച്ചത്. വണ്ടിക്കു ചക്രം രണ്ടേയുള്ളൂ എന്നതിനാല്‍ താഴെ വീഴാതെ തരമില്ലായിരുന്നു. അയാളുടെ ബൈക്ക് ഇടിച്ചേക്കുമോ എന്ന് സംശയിച്ചതും അടുത്ത നിമിഷം അത് സംഭവിച്ചു..വീഴുന്നതിനേക്കാള്‍ കൂടെയുള്ള 4 വയസ്സുകാരനെ കുറിച്ചോര്‍ത്തായിരുന്നു ആധി. അവന്‍ വല്ലാതെ പേടിച്ചു, കൈമുട്ടിലല്പം ചോര പൊടിഞ്ഞിട്ടുണ്ട്‌. വീണിടത്ത് നിന്നും എഴുന്നേല്ക്കാന്‍ അല്പം ബുദ്ധിമുട്ടി. ചുറ്റും ഓടിക്കൂടിയതത്രയും പരിചിത മുഖങ്ങള്‍, നാട്ടുവഴികളില്‍ പരിചയക്കാരാണ് കൂടുതല്‍.
ഒരു വിധത്തില്‍ തട്ടിക്കുടഞ്ഞെഴുന്നേറ്റു നോക്കിയത് പ്രതിയുടെ മുഖത്തേക്ക്. അയാള്‍ക്കൊന്നും പറ്റിയില്ല, എന്‍റെ വണ്ടി നേരെ വച്ച് അയാള്‍ അടുത്ത് വന്നു ചോദിച്ചു “ എന്തെങ്കിലും പറ്റിയോ?” കാല്പ്പാദത്തിലെ മുറിവ് അയാള്‍ കണ്ടിരുന്നില്ല.
ചുറ്റും കൂടിയവര്‍ കയര്‍ത്തു “ കണ്ടൂടെ എന്താണു പറ്റിയതെന്നു?” അയാളുടെ മുഖത്തേക്ക് വീണ്ടും ഞാന്‍ നോക്കി, വല്ലാത്തൊരു ദൈന്യ ഭാവം ,"എന്നെ ഒന്നും പറയല്ലേ, വെറുതെ വിടണേ," എന്ന ഭാവം.കാല്‍ മുട്ടിലെ ചതവും മുറിവുമൊക്കെ ഞാന്‍ മറന്നു.അയാളുടെ മുഖത്ത് നോക്കി കയര്‍ക്കാന്‍ തോന്നിയില്ല..അയാള്‍ മോനെ തൊടാനൊരു ശ്രമം നടത്തി,അവന്‍ പേടിച്ചരണ്ട് എന്നോടൊട്ടി. അയാളുടെ മുഖം വിവര്‍ണ്ണമായി. .

ഒന്നും ചോദിക്കാതെ വിടുന്നതെങ്ങിനെ? എന്‍റെ തെറ്റായിരുന്നെങ്കില്‍ വിട്ടേക്കാമായിരുന്നു. ആ കുറവ് നികത്താന്‍ ഞാന്‍ ചോദിച്ചു “ സ്കൂള്‍ വിട്ട സമയമല്ലേ? ശ്രദ്ധിച്ചു വണ്ടിയോടിക്കെണ്ടേ? ഞാന്‍ വളരെ പതുക്കെയാണല്ലോ ഓടിച്ചിരുന്നത്.”
(പതിവിനു വിപരീതമായി വളരെ പതിയെ വണ്ടിയോടിച്ചിരുന്നത് കൊണ്ട് അങ്ങിനെ ഉറപ്പിച്ചു ചോദിക്കാനായി) കാഴ്ചക്കാരില്‍ ഒരാള്‍ക്കല്പം ചിരി വന്നോ? ഓ, ഇപ്പൊ മനസ്സിലായി, സ്ഥിരമായി പറപ്പിച്ചു പോകുന്നത് അയാളുടെ മുന്നിലൂടെയായിരുന്നു..തിരിച്ചു ചിരി സമ്മാനിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല,.വെറുതെ വിട്ടു..

ഏതായാലും പരിക്ക് വലുതല്ലാത്തത് കൊണ്ട് നേരെ വീട് പറ്റുന്നതാണ് നല്ലതെന്ന് തോന്നി.ഒരു വിധത്തില്‍ വണ്ടിയില്‍ തന്നെ വീട്ടിലെത്തി..മുറിവുണങ്ങി കാലു തറയില്‍ ശരിക്കൂന്നാന്‍ 5 ദിവസം.എന്നെ ആ പെടാപ്പാടു പെടുത്തിയ മാന്യദേഹമാണ് മുന്നില്‍...അല്പം നര കയറിത്തുടങ്ങിയ താടി..കണ്ണിനു താഴെ കഷ്ടപ്പാടു നല്‍കിയ വലയങ്ങള്‍..ചിരിക്കാനൊരു ശ്രമം നടത്തുകയായിരുന്ന മുഖത്ത് വീണ്ടും ദൈന്യത , ആ ഭാവമാണ് അയാളെ വെറുതെ വിടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു മാപ്പപേക്ഷയുടെ ഭാവം നിറഞ്ഞ നോട്ടം, ഇത്തിരി ദേഷ്യം മനസ്സിലുണ്ടായിരുന്നെങ്കിലും ആ നിമിഷം അതലിഞ്ഞില്ലതായി. ഇതിനെക്കാള്‍ എത്രയോ വലിയ കാര്യങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ ക്ഷമിക്കുന്നുണ്ട്, അപ്പൊ ഇതൊരു ചെറിയ വീഴ്ച്ചയല്ലേ പോട്ടേ.


രാവിലെ നല്ലൊരു മഴ..ഇപ്പൊ പെയ്തൊഴിഞ്ഞേയുള്ളൂ..വീടിനു മുന്‍പിലുള്ള മൈതാനത്തില്‍ കിളികളുടെ കളകളാരവം,ഒരു പാടിനങ്ങള്‍..എണ്ണാനൊരു ശ്രമം നടത്തി..വിഫലം..ഒരു കൂട്ടം മൈനകള്‍,ചവറ്റില കിളികള്‍, തുത്തു കുണുക്കികള്‍, നീളമുള്ള വാലുള്ള കാക്കതമ്പുരാട്ടി, മഞ്ഞക്കിളികള്‍, പേരില്ലാത്തവ വേറെയും.വെയിലൊന്ന് തെളിഞ്ഞാല്‍ എവിടെനിന്നൊക്കെയോ എത്തുന്ന ചിത്ര ശലഭങ്ങള്‍. ഓരോ ദിവസവും ഓരോ നിറങ്ങളില്‍..
തന്ജാവൂരിനെ ഇഷ്ടപ്പെടാന്‍ ഇനിയെന്ത് വേണം !
വാര്‍ദ്ധക്യം...
തലയില്‍ ഇല്ലാത്ത മുടി മാടിയൊതുക്കി, തോള്‍ സഞ്ചിയിലെല്ലാം ഉണ്ടോയെന്നു ഒന്ന് കൂടി തിട്ടം വരുത്തി മുത്തശ്ശന്‍ നീട്ടിയൊന്നു വിളിച്ചു, "ദേ ഞാനിറങ്ങുന്നു.." അടുക്കളയിലെ കാലടി ശബ്ദം ഉമ്മറത്തെത്താന്‍ അല്പമൊന്നു വൈകി..വാതത്തിന്റെ അസ്കിത കാലുകളെ മുന്നിലെക്കല്ല പിന്നിലെക്കാണ് വലിക്കുന്നത്.." പുറപ്പെടുകയായോ? ഒന്നും മറന്നിട്ടില്ലല്ലോ?" ചോദ്യം മുന്നിലെത്തി..എവിടെക്കാണെന്നു ചോദിച്ചാല്‍ അലോഹ്യമാവുമോ എന്നോര്‍ത്ത് ചോദ്യം മുഖത്തൊ തുക്കി മുത്തശശി നിന്നു." അപ്പൊ എങ്ങിനെയാ പോക്ക്?"
"എന്‍റെ കൈ പിടിച്ചു താന്‍ ഈ ഒതുക്കു കല്ല്‌ ഒന്നിറക്കി വിട്ടാല്‍ മതി, പിന്നെ ഞാനങ്ങു..അത്രേയുള്ളൂ.." മുഴുമിക്കാത്ത വരികള്‍ ശീലമായതുകൊണ്ട് മുത്തശി ബാക്കി ചോദിച്ചില്ല..
"ആഹാ..വീട്ടിനുള്ളില്‍ നടക്കാന്‍ വയ്യാത്ത ഞാന്‍ എങ്ങിനെയാ അത്രടം വരിക? "ആ ചോദ്യം വല്ലാത്തതായിരുന്നു."മഴ കാരണം മുറ്റത്തും നടയിലും വല്ലാതെ വഴുക്കും ,ഇനി വീണ് ഇടങ്ങേറായി കിടന്നാലോ? അത് പിന്നെയും ബുദ്ധിമുട്ടാവില്ലേ? കിടപ്പിലായാല്‍ ചേതമാര്‍ക്കാ?വണ്ടിയും വള്ളവുമൊക്കെ പിടിച്ചെല്ലാരും ഓടിയെത്തണ്ടേ?"
"എന്നാ പിന്നെ യാത്ര മാറ്റിവയ്ക്കാം അല്ലെ? ഇത്തവണയും കളിയോഗവും അക്ഷരശ്ലോകസദസ്സും മുടങ്ങി.. അല്ലെങ്കില്‍ എന്നാ മുടങ്ങാത്തെ അല്ലെ? ഓരോ തവണയും ഞാന്‍ യാത്രക്കൊരുങ്ങുമ്പോള്‍ നിനക്കറിയാം ഞാന്‍ പോവില്ലെന്ന്..എന്നിട്ടും അതേ ചോദ്യങ്ങള്‍ നീ ചോദിക്കും."അച്ഛനിപ്പോഴും യാത്രക്കൊരുങ്ങലുണ്ടോ "എന്ന മക്കളുടെ ചോദ്യത്തിന് നീ മൂളലില്‍ ഉത്തരമൊതുക്കുന്നതൊന്നും എനിക്ക് മനസ്സിലാവായ്കയല്ല കേട്ടോ ? വലതു കാലിനു നീരുണ്ട്, പിന്നെ പുകവലി ശീലം തന്ന ഒരു മരവിപ്പ് ഇടത്തേക്കാലില്‍, വയസ്സ് 82,ചെവി അല്പം പതുക്കെയാണെങ്കിലും നല്ല കാഴ്ച.എന്നാലും എന്നെ അങ്ങിനങ്ങു തോല്പ്പിക്കാമെന്നാരും കരുതേണ്ട.ഞാന്‍ നിരീച്ചാലും നടക്കാന്‍ പലതുമുണ്ടുട്ടോ ഇവിടെ."
പതിവു രംഗങ്ങള്‍ കഴിഞ്ഞു..ഇനി ചാരുകസേരയിലമര്‍ന്നുകൊണ്ട് കൈകൊണ്ടുള്ള കഥകളി മാത്രം..ഇടയ്ക്കു ആത്മഗതവും.
കളിയടക്കയും വെറ്റിലയും വച്ചൊന്നു കല്ലില്‍ ചതച്ചൊരു കൂട്ട് ,ഈ പിണക്കം മാറ്റാനത് മതി.എത്ര മനോഹരമാണീ ജീവിതം! അല്ലലും അലച്ചിലുമില്ലാതെ..ഒരു നേര്‍രേഖയിലൂടെ ഒരു ജീവിതം!
ഇന്ന് രാവിലെ കണ്ണാടിയുടെ മുന്നിലെ ഒരു സൂക്ഷ്മനിരീക്ഷണത്തിനൊടുവിലാണ് ചെവിയുടെ ഇരു വശങ്ങളിലും ഭസ്മം വീണതുപോലെ പടര്‍ന്നു കയറുന്ന നരയെ ഞാന്‍ കണ്ടു പിടിച്ചത്, നാല്പ്പതുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍..അതിനെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തക്കിടയിലാണ് മുത്തശ്ശന്‍ മനസ്സിലെത്തി യത്.
നര പണ്ടേ എനിക്കിഷ്ടമല്ല..ചിലപ്പോള്‍ വാര്‍ദ്ധക്യം ഇഷ്ടമല്ലാത്തത്‌ കൊണ്ടാവും..വാര്‍ദ്ധക്യം മനോഹരമാണെന്ന് പറയുന്നവരാണ് ഏറെയും,ജീവിതാസ്തമനത്തിലും ഉദയത്തിന്റെ ഭംഗി കണ്ടെത്തുന്നവര്‍..കൊച്ചു കൊച്ചു പിണക്കങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയും ജീവിതത്തിനു നിറപ്പകിട്ടേറ്റുന്നവര്‍..അവര്‍ക്കാവട്ടെ ഈ കുറിപ്പ്..



ഇത്തവണത്തെ പനി ഒരു പാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. മുഖം പുതപ്പിനടിയിലേക്കു പൂഴ്ത്തിയപ്പോള്‍ ഒരുപാടു ചിത്രങ്ങള്‍..
പനി തുടങ്ങുമ്പോഴേ ഹോസ്റ്റല്‍ വാര്‍ഡന്‍റെ അനുവാദം വാങ്ങി തറവാട്ടിലേക്ക്..അവിടെ ഡോക്ടറും ഗുളികയുമൊന്നുമില്ല. നല്ല ചുക്കും, കുരുമുളകും, തുളസിയും ,മല്ലിയുമൊക്കെ ഇട്ട കരുപ്പെട്ടിക്കാപ്പി. പുട്ടുകുടത്തിലെ തിളച്ച വെള്ളത്തില്‍ കര്‍പ്പൂരത്തിന്‍റെയും,പനിക്കൂര്‍ക്കയുടെയും തുളസിയിലയുടെയും ഗന്ധതിലൊരാവി പിടുത്തം..പനിദിനങ്ങളില്‍ മാത്രം കാണുന്ന കമ്പിളി നന്നായി പുതച്ചുമൂടി ..ഒന്ന് വിയര്‍ക്കുമ്പോള്‍ ആവി പറക്കുന്ന കഞ്ഞി..കൂട്ടിനു ചുട്ട പപ്പടം ,ഇഞ്ചിയും പുളിയും ചേര്‍ത്തരച്ച തേങ്ങാചമ്മന്തി.. നേര്‍ത്ത നീല നിറത്തിലുള്ള വിള്മ്പുള്ള കവടിപിഞ്ഞാണി , സ്വര്‍ണ്ണ നിറത്തില്‍ ഈര്‍ക്കില്‍ കുത്തിയ ഒരു പ്ലാവില..പനി ശരിക്കും ഒരവധി ദിവസത്തിന്‍റെ ആഘോഷമായിരുന്നു.
കൂടിയാല്‍ രണ്ടു ദിവസം പനിക്കത്രയെ ആയുസ്സുണ്ടായിരുന്നുള്ളൂ..പനി മാറിയതിന്‍റെ നിരാശയില്‍ വീണ്ടും ഹോസ്റ്റലിന്‍റെ മടുപ്പിലേക്ക്..
വീണ്ടുമൊരു പനിച്ചൂടില്‍ ഇന്നലെ കിടക്കയെ ശരണം പ്രാപിച്ചപ്പോള്‍ തൊട്ടയലത്തു നിന്ന് സുഹൃത്തിന്റെ വക തമിള്‍ സ്റ്റൈല്‍ കഞ്ഞി ..കഞ്ഞിക്കങ്ങിനെ മലയാളം എന്നും തമിള്‍ എന്നുമുണ്ടോ എന്നാവും അല്ലെ? അരിയും ചെറുപയര്‍ പരിപ്പുമിട്ടു വേവിച്ചുടച്ചു, കൂട്ടിനു മാങ്ങാ വറ്റലും..സുഹൃത്തിനൊരുപാട് നന്ദി.. കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച പനിക്കും..
പക്ഷെ മനസ്സ് മടുപ്പിക്കുന്ന ഗന്ധമുള്ള ഈ ഗുളികകളെ എന്ത് ചെയ്യും? പേടിപ്പിക്കുന്ന പേരുകളുമായി രംഗപ്രവേശം ചെയ്യുന്ന പനിയെ ഒതുക്കാന്‍ വേറെന്തു വഴി?