Saturday, 27 December 2014

കരുണ...
ചെറിയ ഒരു അപകടവും അതിന്റെ സുഖപ്പെടലിന്റെ ഇടവേളയും കഴിഞ്ഞു. ഇന്നലെ അതിനു കാരണഭൂതനെ വീണ്ടും കണ്ടു.ഒരു കാരണവുമില്ലാതെ എന്നെ ഇങ്ങോട്ട് വന്നിടിച്ചു നിഷ്കരുണം താഴെ വീഴ്ത്തിയ അയാളെ..
കാറ്റിനൊപ്പം പറക്കാറുള്ള ഞാന്‍ പനിപ്രമാണിച്ച് അല്പം മര്യാദയില്‍ വണ്ടിയോടിക്കുമ്പോഴായിരുന്നു എന്നെ മറികടന്നു പോകാനുള്ള ധൃതിയില്‍ അയാള്‍ എന്‍റെ വണ്ടിയിലിടിച്ചത്. വണ്ടിക്കു ചക്രം രണ്ടേയുള്ളൂ എന്നതിനാല്‍ താഴെ വീഴാതെ തരമില്ലായിരുന്നു. അയാളുടെ ബൈക്ക് ഇടിച്ചേക്കുമോ എന്ന് സംശയിച്ചതും അടുത്ത നിമിഷം അത് സംഭവിച്ചു..വീഴുന്നതിനേക്കാള്‍ കൂടെയുള്ള 4 വയസ്സുകാരനെ കുറിച്ചോര്‍ത്തായിരുന്നു ആധി. അവന്‍ വല്ലാതെ പേടിച്ചു, കൈമുട്ടിലല്പം ചോര പൊടിഞ്ഞിട്ടുണ്ട്‌. വീണിടത്ത് നിന്നും എഴുന്നേല്ക്കാന്‍ അല്പം ബുദ്ധിമുട്ടി. ചുറ്റും ഓടിക്കൂടിയതത്രയും പരിചിത മുഖങ്ങള്‍, നാട്ടുവഴികളില്‍ പരിചയക്കാരാണ് കൂടുതല്‍.
ഒരു വിധത്തില്‍ തട്ടിക്കുടഞ്ഞെഴുന്നേറ്റു നോക്കിയത് പ്രതിയുടെ മുഖത്തേക്ക്. അയാള്‍ക്കൊന്നും പറ്റിയില്ല, എന്‍റെ വണ്ടി നേരെ വച്ച് അയാള്‍ അടുത്ത് വന്നു ചോദിച്ചു “ എന്തെങ്കിലും പറ്റിയോ?” കാല്പ്പാദത്തിലെ മുറിവ് അയാള്‍ കണ്ടിരുന്നില്ല.
ചുറ്റും കൂടിയവര്‍ കയര്‍ത്തു “ കണ്ടൂടെ എന്താണു പറ്റിയതെന്നു?” അയാളുടെ മുഖത്തേക്ക് വീണ്ടും ഞാന്‍ നോക്കി, വല്ലാത്തൊരു ദൈന്യ ഭാവം ,"എന്നെ ഒന്നും പറയല്ലേ, വെറുതെ വിടണേ," എന്ന ഭാവം.കാല്‍ മുട്ടിലെ ചതവും മുറിവുമൊക്കെ ഞാന്‍ മറന്നു.അയാളുടെ മുഖത്ത് നോക്കി കയര്‍ക്കാന്‍ തോന്നിയില്ല..അയാള്‍ മോനെ തൊടാനൊരു ശ്രമം നടത്തി,അവന്‍ പേടിച്ചരണ്ട് എന്നോടൊട്ടി. അയാളുടെ മുഖം വിവര്‍ണ്ണമായി. .

ഒന്നും ചോദിക്കാതെ വിടുന്നതെങ്ങിനെ? എന്‍റെ തെറ്റായിരുന്നെങ്കില്‍ വിട്ടേക്കാമായിരുന്നു. ആ കുറവ് നികത്താന്‍ ഞാന്‍ ചോദിച്ചു “ സ്കൂള്‍ വിട്ട സമയമല്ലേ? ശ്രദ്ധിച്ചു വണ്ടിയോടിക്കെണ്ടേ? ഞാന്‍ വളരെ പതുക്കെയാണല്ലോ ഓടിച്ചിരുന്നത്.”
(പതിവിനു വിപരീതമായി വളരെ പതിയെ വണ്ടിയോടിച്ചിരുന്നത് കൊണ്ട് അങ്ങിനെ ഉറപ്പിച്ചു ചോദിക്കാനായി) കാഴ്ചക്കാരില്‍ ഒരാള്‍ക്കല്പം ചിരി വന്നോ? ഓ, ഇപ്പൊ മനസ്സിലായി, സ്ഥിരമായി പറപ്പിച്ചു പോകുന്നത് അയാളുടെ മുന്നിലൂടെയായിരുന്നു..തിരിച്ചു ചിരി സമ്മാനിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല,.വെറുതെ വിട്ടു..

ഏതായാലും പരിക്ക് വലുതല്ലാത്തത് കൊണ്ട് നേരെ വീട് പറ്റുന്നതാണ് നല്ലതെന്ന് തോന്നി.ഒരു വിധത്തില്‍ വണ്ടിയില്‍ തന്നെ വീട്ടിലെത്തി..മുറിവുണങ്ങി കാലു തറയില്‍ ശരിക്കൂന്നാന്‍ 5 ദിവസം.എന്നെ ആ പെടാപ്പാടു പെടുത്തിയ മാന്യദേഹമാണ് മുന്നില്‍...അല്പം നര കയറിത്തുടങ്ങിയ താടി..കണ്ണിനു താഴെ കഷ്ടപ്പാടു നല്‍കിയ വലയങ്ങള്‍..ചിരിക്കാനൊരു ശ്രമം നടത്തുകയായിരുന്ന മുഖത്ത് വീണ്ടും ദൈന്യത , ആ ഭാവമാണ് അയാളെ വെറുതെ വിടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു മാപ്പപേക്ഷയുടെ ഭാവം നിറഞ്ഞ നോട്ടം, ഇത്തിരി ദേഷ്യം മനസ്സിലുണ്ടായിരുന്നെങ്കിലും ആ നിമിഷം അതലിഞ്ഞില്ലതായി. ഇതിനെക്കാള്‍ എത്രയോ വലിയ കാര്യങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ ക്ഷമിക്കുന്നുണ്ട്, അപ്പൊ ഇതൊരു ചെറിയ വീഴ്ച്ചയല്ലേ പോട്ടേ.

No comments:

Post a Comment