Saturday, 27 December 2014

ഇട്ടി...
തിരുക്കരുഗാവുരിലെക്കുള്ള ഇന്നലത്തെ യാത്രയില്‍ പാതയുടെ ഇരുവശവും സ്വര്‍ണ്ണവര്‍ണ്ണരാശി പതിയെ പൊട്ടുതൊട്ടുതുടങ്ങിയ വയലുകള്‍ കണ്ടു.കതിര് പൊട്ടിത്തുടങ്ങിയിട്ടെയുള്ളൂ.കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന പച്ചപ്പ്‌ നാട്ടിന്‍പുറത്തെ പാട വരമ്പുകളിലൂടെയുള്ള യാത്രയോര്‍മ്മിപ്പിച്ചു. അവിടവിടെ ചെറുതായി പുക പൊങ്ങുന്നുണ്ടായിരുന്നു. ഇരുളന്മാരാവും,എലികളെ പാടശേഖരങ്ങളില്‍ നിന്നും തുരത്താന്‍ അവര്‍ക്കുള്ള വൈദഗ്ധ്യം മറ്റാര്‍ക്കുമില്ല.പക്ഷെ അവരൊക്കെ ഇട്ടിയുടെ അത്ര വരുമോ?
ബാല്യത്തില്‍ മുത്തശ്ശന്‍റെ കൂടെയുള്ള യാത്രകളിലൊന്നു വേട്ടോന്‍ ഇട്ടിയെ തേടിയായിരുന്നു. ചെറിയ തെന്നലുള്ള പാടവരമ്പിലൂടെയുള്ള നടപ്പ് നല്ല ബുദ്ധിമുട്ട് തന്നെ. ഇട്ടിയുടെ വീടറ്റം പോവേണ്ടി വരാറില്ല. അതിനു മുന്‍പേ ഏതെങ്കിലുമൊരു പാടത്തുനിന്ന് ഇട്ടിയുടെ ശബ്ദം കേള്‍ക്കാം, " പൊയ്ക്കൊള് തമ്രാ, വരണുണ്ട്, ". എപ്പോഴാ, എന്നാ വര്വാ എന്നൊന്നും ചോദിക്കാതെ ഞങ്ങള്‍ മടങ്ങും. പിറ്റേന്നു കാലത്ത് തന്നെ ഇട്ടി മുറ്റത്തുണ്ടാവും , തനിച്ചല്ല ഭാര്യ കാളിയും ,മകനും. മൂക്കൊലിപ്പിച്ചു മണ്ണിലുരുളാന്‍ തയ്യാറായിരിക്കുന്ന ഒരു കുറുമ്പന്‍!
മുറുക്കാന്‍ കറപിടിച്ച പല്ലുകള്‍ ഒന്ന് കൂടി ചുവപ്പിക്കാന്‍ പാളത്തൊപ്പിയില്‍ നിന്ന് അടക്കയും പുകയിലയുമെടുത്തു വെറ്റിലക്കൊടിയുടെ ചുവട്ടിലേക്ക്‌. കുന്തംകാലിലിരുന്നു വിസ്തരിച്ചൊരു മുറുക്ക്, ഉള്ളംകൈയിലൊന്നു തിരുമ്മി മുറുക്കാന്‍ അല്പം കാളിക്കും. അവര്‍ക്കിടയിലെ സംസാരം വേറെന്തോ മൊഴിയായിരുന്നത് കൊണ്ട് മനസ്സിലാവുമായിരുന്നില്ല.
കാളിയെക്കാണാന്‍ നല്ല ശേലായിരുന്നു.നീട്ടിത്തുളച്ച കാതില്‍ തോട,പല നിറത്തിലുള്ള മുത്തുകള്‍ കൊണ്ടുള്ള മാലകള്‍ കഴുത്തു നിറയെ, പുള്ളിയും, പൂക്കളും നിറഞ്ഞ കുപ്പായം , കടും നിറത്തിലുള്ള മുണ്ട്.അന്നൊക്കെ കുറത്തികള്‍ വല്ലപ്പോഴും വരുമ്പോള്‍ മാത്രേ ഇത്തരം വേഷങ്ങള്‍ കാണാന്‍ പറ്റു. പേരമ്മയുടെ കണ്ണ് വെട്ടിച്ചടുത്തു പോയാല്‍ ഒരു പാട് കഥകള്‍ , കൈയിലുള്ള പൊക്കണത്തില്‍ നിന്നാണോ എന്തോ കാളി ഇത്രയും കഥകള്‍ എടുത്തിരുന്നത്. യക്ഷിയും, മാടനും, വരത്തു പോക്കുകളുംനിറഞ്ഞു നിന്ന ഒരുപാടു കഥകള്‍..
പാടത്തേക്കു പണി ആയുധങ്ങളുമായി ഇട്ടിയിറങ്ങിയാല്‍ കാളിയും ,പാരയും,കുറുവടിയും, ചൂടുകറ്റയും ,മണ്ണെണ്ണ വിളക്കുമൊക്കെയായി
പിന്നാലെ. കുഞ്ഞിനെ വരമ്പിലിരുത്തി അവര്‍ പണി തുടങ്ങും.ചേറിലേക്കിറങ്ങാന്‍ എപ്പോഴാ തരംകിട്ടുക എന്ന് നോക്കിയിരിക്കുകയാണവന്‍ !
ആദ്യം പുകക്കല്‍ , വരമ്പിലെ ചെറിയതും വലുതുമായ എല്ലാ മാളങ്ങളിലും പുകച്ചു എലികളെ പിടിക്കുക. അത് കഴിഞ്ഞു നീറ്റെലികളെ പിടിക്കുക , വെള്ളത്തില്‍ മറഞ്ഞിരിക്കാന്‍ കഴിയുന്ന അതിനെ പിടിക്കാന്‍ അത്ര എളുപ്പമല്ല. 11 മണിയോടെ പ്രാതലിനു കയറുമ്പോഴേക്കും കുറെ എലികളെ പിടിച്ചു വരമ്പില്‍ കൂട്ടിയിട്ടുണ്ടാവും.
"വൈകുന്നെരമാവുമ്പോഴേക്കും തീര്വോ ഇട്ടി ?" എന്നാ മുത്തശ്ശന്‍റെ ചോദ്യത്തിന് "തീര്‍ക്കാം, അല്ലെങ്കില്‍ ഒന്നും കൂടി വന്നുപോവാം " എന്നുത്തരം. ഇട്ടിയെ കാണുമ്പോഴേക്കും എലികള്‍ മറയുമെന്നു കാളി. ഹാംലിനിലെ കുഴലൂത്തുകാരനെ പോലെ എലികളെയും കൊണ്ടു മറയുന്ന കുഴലൂത്തുകാരനായി ഇട്ടി..വൈകുന്നേരം പണി തീര്‍ത്തു പണിക്കൂലിയായി നെല്ലളന്നു വാങ്ങി അവര്‍ പോകുമ്പോള്‍ നഷ്ടബോധം എനിക്ക്.
"നല്ല കഥകളാണ് പേരമ്മേ ,കേട്ടു തീരണ മുന്‍പ് കാളി പോയി,ഇനി എന്നാ വരിക? അടുത്ത വട്ടം പോവുമ്പോള്‍ എന്തായാലും അവരുടെ വീട് കണ്ടുപിടിക്കണം."
"അതുങ്ങളുക്ക് അങ്ങിനെ വീടോന്നുല്ല.അങ്ങനേ നടക്കും, എവിടെയെങ്കിലും കിടക്കും." വീടില്ലാതെയും ജീവിക്കാം എന്നത് അപ്പോഴത്തെ ഒരു പുതിയ അറിവായിരുന്നു..പിന്നെയും ഒരു പാട് വട്ടം അവരെ കണ്ടു..ഇട്ടി കിടപ്പിലായപ്പോഴെന്നോ കാണാന്‍ പോയപ്പോഴാണ് അവരുടെ പുതിയ വീട് കണ്ടത്. മകന്റെ കൂടെയാണ് താമസം, പരസഹായം കൂടാതെ വയ്യാതായിരിക്കുന്നു. ഭിത്തിയില്‍ ഒരു ഫോട്ടോ ചില്ലിട്ടു വച്ചിരിക്കുന്നു, മകനാണെന്ന് കാളി പറഞ്ഞു. ഒരു സിനിമ നടന്‍റെ ച്ഛായ, പഴയ കുറുമ്പനെ എനിക്കവനില്‍ കണ്ടുപിടിക്കാനായില്ല. "അവനിക്കു ഈ പണി പിടിക്കില്ല, ഇപ്പൊ ഓട്ടുകമ്പനീലാ." വയലുകളിലേറെയും ഇഷ്ടികക്കളങ്ങളും , തെങ്ങിന്‍ തോട്ടങ്ങളുമാവുമ്പോള്‍ പഴയപണികള്‍ പുതിയവക്ക് വഴിമാറുന്നു. പഴയ മനുഷ്യരും..

1 comment: