Thursday, 27 October 2016



കണവനാൽ കൈവിട്ട പൊൺ !


രാവിലെ മഹേശ്വരി  പണികഴിഞ്ഞു  നേരത്തെ പോകണമെന്നു  പറഞ്ഞുകൊണ്ടാണ് വന്നത്. ഇടക്കങ്ങിനെ പതിവുണ്ട് , കുട്ടികളുടെ സ്കൂളിൽ പോകാനോ, റേഷൻ കടയിൽ പോകാനോ, അമ്മയോടൊപ്പം ആശുപത്രിയിലിലേക്കോ അങ്ങിനെ എന്തെങ്കിലും. ഇതിപ്പോ അതിനൊന്നുമല്ല, താലൂക് ആഫീസിലേക്കാണ് പോകുന്നത് . കഴിഞ്ഞ മൂന്നു മാസമായി അവൾ അവിടെ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. ഒന്നിന് പുറകെ ഒന്നൊന്നായി ഓരോ സർട്ടിഫിക്കറ്റുകൾ കൊടുത്ത് കൊണ്ടേയിരിക്കുന്നു ഒരു വലിയ തലവേദന ഒഴിവാക്കിക്കിട്ടാൻ!

മഹേശ്വരിയുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി,ഭർത്താവുപേക്ഷിച്ചിട്ട് എട്ടു  വർഷവും. രണ്ടു മൂന്ന് വട്ടം ഞാനയാളെ കണ്ടിട്ടുണ്ട് ഇവിടുത്തെ വീട്ടുപടിക്കൽ. അയാളാണെന്നറിഞ്ഞാൽ അവൾ ഓടി അകത്തു കയറി എന്റെ പിന്നിൽ പതുങ്ങും. അയാളെ പേടിച്ചു കതകടക്കാനൊന്നും ഞാനിതുവരെ ശ്രമിച്ചിട്ടില്ല. ഗേറ്റ് കടന്ന് അകത്തേക്ക് വരാൻ ആയാളും  ധൈര്യപ്പെട്ടിട്ടില്ല. ഉപേക്ഷിച്ചു പോവുന്നതോടെ എല്ലാം അവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ഇടയ്ക്കു ബന്ധു വീടുകളിൽ വച്ചും പൊതു നിരത്തുകളിൽ വച്ചുമുള്ള ദേഹോപദ്രവങ്ങളിൽ നിന്നും ചീത്തവിളിയിൽ നിന്നും അവൾക്കു രക്ഷപ്പെടാമായിരുന്നു. സഹിക്കാൻ വയ്യാതാവുമ്പോൾ അവളും അച്ഛനും പോലീസ് സ്റ്റേഷനിൽ പരാതിയുമായി അലയും. ഒന്ന് പേടിപ്പിച്ചു വിട്ടാൽ ആറുമാസത്തേക്ക് സ്വൈര്യം. തൊല്ല സ്ഥിരമായൊഴിയാൻ വിവാഹമോചനമേയുള്ളൂ മാർഗ്ഗം, അതാവട്ടെ അത്ര എളുപ്പവുമല്ല. കുറഞ്ഞതേഴുവർഷം കോടതിവരാന്തയിലാക്കാമെന്നു മാത്രം.

ഭർത്താവുപേക്ഷിച്ച  സ്ത്രീകൾക്കുള്ള പദ്ധതികളിലൊനിന്റെ പിന്നാലെയാണ്  മഹേശ്വരി ഇപ്പോൾ.'അമ്മ " സർക്കാർ സ്കീമുകളിലൊന്നായ ആലംബഹീനരായ സ്ത്രീകൾക്കുള്ള പട്ടികയിൽ മഹേശ്വരിയും പെടുമല്ലോ. കണവൻ കൈവിട്ടാലും  കടവുളുണ്ടല്ലോ കൂടെ . 'കണവൻ കൈവിട്ട പൊൺ" എന്ന് തന്നെയാണ് സർട്ടിഫിക്കറ്റിൽ  എഴുതുക.

"ഇന്നേക്ക് താൻ താലൂക് ഓഫീസിലിരുന്നു അവർ വരസൊല്ലിയിരുക്കാറ് , അതുക്കപ്പുറം കൈയെഴുത്തു വാങ്കി രജിസ്ട്രാർ ഓഫീസുക്ക് , അതോടെ മുടിഞ്ചിടും  അക്കാ അലച്ചിൽ ! സൈക്കിളിലേ പോയിടുവേൻ ! അമ്മാ ഇറുക്കിരവരെയ്ക്കും താൻ എല്ലാം പണ്ണമുടിയും !"

ഇത് കിട്ടിയാൽ പിന്നെ തല്ലും വഴക്കിനും അയാൾ  വരില്ലെന്നാണവളുടെ പ്രതീക്ഷ. ഓരോ പ്രതീക്ഷകളല്ലേ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.അത് പോലെ ഒരു പ്രതീക്ഷയാണ് ജയലളിതയിലും  അവൾക്ക് .
'അമ്മ എന്നാൽ അവളുടെ അമ്മയല്ല സാക്ഷാൽ ജയലളിത തന്നെ. സൗജന്യങ്ങളുടെ രാഷ്ട്രീയത്തിനു വല്ലാത്ത പ്രാധാന്യം കൊടുക്കുന്നവരാണ് തമിഴ്‍ മക്കൾ . അതിൽ പെട്ടതാണെങ്കിലും സ്ത്രീകൾക്കായി കുറെയധികം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് 'അമ്മ. മിക്സിയും , ഫാനും ,ലാപ്ടോപ്പും സൈക്കിളും ഒക്കെത്തന്നെ. കണവനാൽ കൈവിട്ട പെണ്ണിന് മാസം 400 രൂപാ സഹായധനം ഉണ്ട്, കൂടാതെ സ്വയം തൊഴിലിനുള്ള  വായ്പകളും .

 " എൻ പസങ്കൾ വളന്തു വര വരേയ്ക്കുമാവുത് അമ്മാ ഇരുന്താൽ പോതും , അതുക്കാഹ  സാമി കുമ്പിടറേൻ അക്കാ. നിജമാ ദിവാലിയോടെ അമ്മാ നല്ലായിടും ഇല്ലിയാ? പെരിയ കോവിലിൽ നന്ദിക്കു പ്രദോഷത്തിനു അതുക്കാഹ  മക്കൾ അഭിഷേകം നടത്തിയിരുക്ക്‌, ഉടൽ സൂട് കുറഞ്ഞിടും. "

ചിലപ്പോഴെങ്കിലും  വ്യക്തികൾക്കായുള്ള അന്ധമായ ആരാധന  കാണുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്. രാഷ്രീയ അതിജീവനത്തിന്റെ പാതകളിലൂടെ യാത്ര ചെയ്തുവെന്നല്ലാതെ ജയലളിതക്ക് മഹത്വമൊന്നും അവകാശപ്പെടാനുമില്ല. പക്ഷെ മഹേശ്വരിയുടെ വിശ്വാസങ്ങളെ എനിക്ക് ചോദ്യം ചെയ്യേണ്ട.  അവൾ ചിന്തിക്കുന്നതിൽ അവളുടെ ശരിയുണ്ട്, എഴുത്തും വായനയും അറിയാത്ത , ഭർത്താവുപേക്ഷിച്ച ഒരു സ്ത്രീയുടെ ഇന്നത്തെ സമൂഹത്തിലെ അവസ്ഥ പലരും ചർച്ച ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്. അവളിലേക്കുറ്റു നോക്കുന്ന സമൂഹത്തിന് അവളുടെ വഴിനടത്തത്തിലെ തെറ്റ് കുറ്റങ്ങൾ മാത്രമേ കാണാനാവൂ.മറിച്ചെന്തെങ്കിലും കാണണമെന്ന താല്പര്യവുമില്ല. ഞാനടക്കമുള്ളവർ എന്ത് ചെയ്തു എന്നാലോചിക്കുമ്പോൾ  ആത്‌മനിന്ദയും തോന്നുന്നു.

അവളുടെ പ്രാർത്ഥനകളും വിശ്വാസങ്ങളും അവൾക്കു കൂട്ടായിരിക്കട്ടെ, കണവൻ കൈവിട്ടാലും കടവുൾ കാക്കട്ടെ അവളെ !
























Friday, 21 October 2016





ജിന്നും ജിമ്മും, ഞാനും അവളും !


ഫോണിലെ  കിളി ചിലച്ചു . ഒരു പ്രഭാതവന്ദനം, അതും തികച്ചും ഔപചാരികം..കണ്ണാടി മൂക്കിൻമേൽ തന്നെയില്ലേയെന്നു ഉറപ്പു വരുത്തി പ്രൊഫൈൽ ചിത്രത്തിൻറെ കൊച്ചു പതിപ്പിലേക്കു  സൂക്ഷിച്ചു നോക്കി.ആള് മാറീട്ടില്ല, അത് തന്നെ, കണവനൂണ്ടു കൂടെ പടത്തില്, എന്ത് കീറാമുട്ടിയാണോ ഇന്ന്? മറുപടി ഇനി ഫോൺ വിളി തന്നെയാണ് ഭേദമെന്നുറപ്പിച്ചു ഡയൽ ചെയ്യാനൊരുങ്ങുമ്പോൾ,വിളി  ഇങ്ങോട്ട്!!

" ഹലോ , പറയൂ കണ്മണീ എന്താണ് വിശേഷം? " വിളിച്ചയാളിനെ മറികടന്ന് ആദ്യം സംസാരിക്കുമ്പോൾ എന്താ ഒരു സുഖം!

" ഒന്നൂല്യ , വെർതേ വിളിച്ചതാണ്, ഇത്തിരി കഴിഞ്ഞാ പിന്നെ തിരക്കാവും അതാണ് ! ഒന്ന് വിളിച്ചിട്ട് പോവാലോന്നോർത്തു ."

" തെരക്കേ , അതെന്താപ്പോ ഒരു പുതിയ തിരക്ക് ? ഇന്നെങ്ങാട്ടും  പോണ പണിയൊന്നുമില്ലല്ലോ?എല്ലാരും സ്കൂളിക്കും ഓഫീസിലിക്കും പോയില്ലേ ? ഇനിയിപ്പെന്താ സ്പെഷല് ? "  ഇത് വേറെന്തോ കാര്യോള്ള സംഭവാണ് , ഉറപ്പാ.

" അതേയ് നല്ല കാലു വേദന, ഡോക്ടർ പറയാണ്‌ ഭാരം കുറക്കണംന്ന്. ഞാനാണെങ്കിൽ ജിമ്മിൽ പോണേന് ഉഴപ്പും. അതോണ്ട് കണവൻ ജിമ്മിലെ ഇൻസ്ട്രക്ടർക്കു ഒരു ക്ലാസ് കൊടുത്തു ഇന്നലെ. അവർ രാവിലെ ന്നെ വിളിച്ചു, ഞാൻ വരാന്നു പറഞ്ഞത് ഒഴുക്കൻ മട്ടിലായോണ്ട്, ദാ ഇപ്പൊ പിന്നേം വിളിച്ചു. ഇനി പോവാണ്ട് പറ്റില്ല . എന്നെ കൊണ്ട് വയ്യ , ഈ വണ്ണം ഇവിടിരുന്നാ എന്താത്ര കുഴപ്പം? നമ്മള് ശരീരത്തിനെ വെർതെ ഉപദ്രവിക്കണോ ? ലങ്ങേർക്കിതെന്തിന്റെ കേടാവോ ? ഇനിയിപ്പോ ഞാനെന്താ ലാക്മെ ഫാഷൻ വീക്കിന് പോണോ? ഇപ്പൊ ഉള്ള കല്യാണം കളവാണം മുതലായ വാരാന്ത്യ കലാപരിപാടികൾ കൊണ്ട് തന്നെ മടുത്തിരിക്കുവാ. ഉള്ള കാര്യം പറയാലോ കഥകളിക്കുപോലും ഇത്രേം ഒരുക്കം വേണ്ടാന്നു തോന്നും ചിലരെ കാണുമ്പോൾ ! അതോണ്ട് തീർന്നാലും വേണ്ടില്ല , അടുത്തേക്ക് വന്നിട്ട് ചിലര് , ഇത്തിരി ഉറക്കെ ( മറ്റുള്ളോര് കേൾക്കണം) "ഒന്ന് ചീർത്തോ കുട്ട്യേ? ജിമ്മിലിക്ക് കാണാനേ ഇല്ലല്ലോ", എന്നൊക്കെ പറയുമ്പഴാ പെറുവിരലിന് അങ്ങിനെ മേപ്പട്ടേക്കു.. ഒന്നും പറയാണ്ടിരിക്യാ ഭേദം..ഇതിനിടയിലാ കണവന്റെ വക ഉപദേശം."   

അപ്പോ  കാര്യം അതാണ് , ഇത്തിരി തടിയുള്ളതാണ് പ്രശ്നം . പിന്നെ കാലുവേദന, അതിനു ദേഹമനങ്ങാത്ത മറ്റെന്തേലും നോക്കണം ! അല്ല പിന്നെ !  പക്ഷെ അതിവിടെ വിലപ്പോവില്ല , കാരണം അയാളുടെ  നല്ല പാതി ഫിറ്റ്നസ് ഫ്രീക് ആണ്. വേറെന്താ ഒരു വഴി! കുരിശായല്ലോ !

ഭർത്താക്കന്മാരുടെ  കുടവയറിലും കഷണ്ടിയിലും  ,  ഏതെങ്കിലും ഭാര്യമാർ  വേവലാതിപ്പെട്ടതായി എനിക്കറിയില്ല. ഉത്സവത്തിനും പെരുന്നാളിനുമൊക്കെ വിറ്റിരുന്ന ആപ്പിൾ  ബലൂൺ പോലെയുള്ള കുമ്പ ഐശ്വര്യാത്രെ , ചന്ദ്രക്കല പോലെ തെളിഞ്ഞു വരണ നെറ്റി ( കഷണ്ടി എന്നുപയോഗിക്കാൻ പാടില്ല ) ബുദ്ധിരാക്ഷസനായെന്റേം ! ഇനി നല്ല പ്രായത്തിൽ നര വന്നാലോ അത് ഭാഗ്യലക്ഷണോം!

 "എന്താ ആലോചിക്കണേ ? മറുപടിയൊന്നൂല്ലേ? സ്വഭാവത്തിൽ തന്റെ കൂടപ്പിറപ്പല്ലേ അങ്ങേര്! ന്യായം പറയാനുള്ള  ആലോചനേലാവുംല്ലേ?   "

" ഞാനാലോചിക്കുവായിരുന്നു വണ്ണം കുറച്ചാലെന്താണ് എന്ന്. കഴിഞ്ഞാഴ്ച പുറത്തു പോയപ്പോ ഇതുപോലൊന്ന് ഇവിടേം നടന്നതാണ്. കണ്ടാൽ തെറ്റില്ലെന്ന് തോന്നുന്ന ഒരു വേഷം ഇട്ടു കാണിച്ചപ്പോ ട്രയൽ റൂമിന്റെ വാതിൽക്കൽ നിന്ന് നായര് പറഞ്ഞ ഒരു കമന്റ് ! ഹോ , എനിക്കോർക്കാൻ  വയ്യ. കമന്റിനേക്കാൾ കഷ്ടമായത് അവിടെ നിന്ന പെങ്കൊച്ചിന്റെ  നോട്ടമാണ്,  എന്റെ  പൊന്നേ ,അതിന്റെ മുഖത്തൂന്നു എന്ത് വേണേലും വായിക്കാം , മിണ്ടാതുരിയാടാതെ ഞാൻ ട്രയൽ റൂം വിട്ടു. പിന്നെ അത്തരം സാഹസത്തിനു മുതിർന്നതുമില്ല . ഇനി പറയ്‌ വണ്ണം കുറയ്‌ക്കണതല്ലേ ഭേദം? "

"നിക്ക് വണ്ണം കുറക്കാൻ പറഞ്ഞതിലല്ലെടോ പ്രശ്‌നം! അതിനു  പിന്നിലെന്താന്നോർത്തിട്ടാ !"

" അതിന്റെ  പിന്നിലെന്താ, തന്റെ കാലുവേദന , വേറെന്താവാനാ , നായർക്ക് സ്നേഹം കൂടീട്ടല്ലേ , പാവം."

"അല്ലെടോ, ഇത് വേറെയാ ..ഉച്ചക്ക് ഫോൺ വിളി ഓഫീസിനു പുറത്തിറങ്ങി നിന്ന് വിളിക്കാൻ തുടങ്ങീപ്പോഴേ ഞാൻ വിചാരിച്ചതാ , ന്തോ ണ്ടല്ലോന്ന് ."

ഇതേതാ പുതിയ കഥ, എനിക്ക് തീരെ പരിചയമില്ലാത്ത ഒരു ലൈൻ, പുതിയൊരു ട്വിസ്റ്റ് , ഇന്ററസ്റ്റിംഗ് . " പറയെടോ, എന്താ പ്രശ്നം ?"

"എനിക്കിതൊന്നും തീരെ അറിയില്ലായിരുന്നു. ലങ്ങേര്  എപ്പോ വിളിച്ചാലും ഞാൻ പറയണതൊന്നും കേൾക്കാൻ പറ്റില്ലേയ് , ഒരു ജാതി കാറ്റ് മൂളണപോലെ  കേൾക്കേം ചെയ്യാം, എന്താന്നു ചോദിച്ചപ്പഴാ , ഓഫീസിനു പുറത്തു ഒരു ചെറിയ കുളത്തിനടുത്തു നിന്നാ ഫോൺ വിളി എന്ന് പറഞ്ഞത്. "

"അതിപ്പോ തന്നോട് മിണ്ടണത് ആരും കേൾക്കണ്ടല്ലോന്ന് വച്ചിട്ടാവും , പാവം,വിട്ടു കള ." അല്ലെങ്കിലും ഇത്തിരി പ്രൈവസി ഒക്കെ വേണ്ടേ, അതിലെന്താണ് തെറ്റ് !

" അല്ലെടോ, ഇന്നലെ ജിമ്മിൽ പോയപ്പോ അവിടുത്തെ പിള്ളേര്  പറയണു നായരുടെ ഓഫീസിനടുത്തെ  ആ കുളത്തില് ഒരു  മുസ്ലിം പെങ്കുട്ടി പണ്ട് വീണു മരിച്ചൂന്ന് , ആത്മഹത്യ,അതും പ്രേമ നൈരാശ്യം. അവരെ പിന്നേം കണ്ടോരുണ്ടത്രെ,  കണ്ടാലാരും മയങ്ങിപ്പോവുന്ന ജിന്നാത്രേ !  ഞാൻ ഫോണില് സംസാരിക്കണത് കേൾക്കാൻ ജിന്നാവും സമ്മതിക്കാത്തത്. അങ്ങേര് ഉറപ്പായും അതിനെ കണ്ടു കാണും. ജിന്ന്  ആവേശിക്കുംന്നൊക്കെയാ കഥേല് കെട്ടേക്കണത് . അതാവും ഇങ്ങനെയൊക്കെ !  ഞാനിനി ജിന്നിനെപ്പോലെ ആവണമെന്നാണോന്റെ ഭഗവാനെ ! "

ഈശ്വരാ , കളി കൈവിട്ടു പോയോ? ജിന്നിനെ ഒതുക്കാനെന്താ ഒരു വഴി?  ഗൂഗിൾ ഭഗവാൻ രക്ഷിക്യോ?  ജിന്ന്  എന്നു ടൈപ്പ് ചെയ്യേണ്ട താമസം എന്തൊക്കെയാ ഓപ്‌ഷൻസ് ! അപ്പൊ ഇത്രയധികം പേരോ ജിന്നിനു പുറകെ? കലികാലം !












Tuesday, 4 October 2016





കാലം തെറ്റിയ ചിന്തകൾ..


കാവേരിയിൽ  ഇന്നലെ മുതൽ നീർച്ചാലുകൾ കണ്ടു തുടങ്ങി , ഒരുപാട് വാഗ്‌വാദങ്ങൾക്കും യുദ്ധങ്ങൾക്കും ഒടുവിൽ  കാവേരി പുതാറിലെത്തി എന്ന് മഹേശ്വരി പറയുന്നുണ്ടായിരുന്നു. ഭർത്താവായ അഗസ്ത്യരുടെ കമണ്ഡലുവിൽ നിന്നും അനുവാദമില്ലാതൊഴുകിയതിന്റെ ശാപം പേറുന്ന കാവേരിയും കാവേരീ തടങ്ങളും. ഭാര്യയെ ബന്ധനസ്‌ഥയാക്കിയതിന്റെ  അഗസ്ത്യന്റെ ന്യായാന്യായങ്ങളുടെ കഥ കേട്ടതും മഹേശ്വരിയിൽ നിന്ന്.ആറ്റിൽ വെള്ളമില്ലാത്തതു കാരണം വിനായക ചതുർത്ഥിയുടെ  വിനായകരെ പോലും ഒഴുക്കാനായിട്ടില്ല പോലും . കറുത്ത ഓടനെറുമ്പുകൾ  വിനായകരുടെ "സോദനൈ' അറിയിക്കാൻ വീടെങ്ങും പറവിയെത്രെ. ഓരോരോ കഥകൾ പുഴയ്ക്കും ദൈവങ്ങൾക്കും.     

 കാവേരിയുടെ കാലൊച്ചക്കു കാതോർത്തിരിക്കുകയായിരുന്നു ഞാനും , വൈകുന്നേരങ്ങളിലെ കാറ്റിന് ഇനി നേർത്ത തണുപ്പുണ്ടാവും..രാത്രി നടത്തങ്ങൾക്ക്‌  ഉണർവ്വും. നീരൊഴുക്കും അതിൻമേൽ പകൽസൂര്യന്റെ സ്പർശവും ചേർന്നാൽ ഇടക്കൊരല്പം മഴ..ഗന്ധക ഭൂമിയെ തണുപ്പിക്കാനുള്ള  പനിനീർ തുള്ളികൾ. നീരൊഴുക്കു തുടങ്ങിയാൽ പുഴയ്ക്കു  മുകളിലൂടെ ഉള്ള തീവണ്ടിപ്പാളങ്ങളുടെ ശബ്ദങ്ങൾ നേർത്തു തുടങ്ങും. ആസുരതാളങ്ങളെ  താരാട്ടിന്റെ ഊഞ്ഞാലാട്ടങ്ങളായി മാറ്റാനുള്ള മാന്ത്രിക ശക്തിയുണ്ട് പുഴയ്‌ക്ക്‌. പുഴക്ക് മുകളിലെത്തുമ്പോഴാണ് ചൂളം വിളി , പഴയ ഇമ്പമൊന്നുമില്ല, ചിലപ്പോൾ അലറിക്കരയുമ്പോലെ. പാളങ്ങൾക്കിരുവശവുമുള്ള കൂരകളിലെ കലഹങ്ങൾ വാശിത്തുമ്പിൽ  ഇടക്കൊക്കെ തുടുത്ത ചെമ്പരത്തിപ്പൂവിതളുകളായി  ചിതറിത്തെറിക്കുന്നതു കൊണ്ടാവും ചൂളം വിളികൾ മാറിപ്പോയത്. മരണം എല്ലാത്തിനെയും വല്ലാതെ മാറ്റുന്നു..

വരാനിരിക്കുന്ന ചെറുമഴകളോടൊപ്പമാണ്  മരമല്ലിയിലെ പൂക്കൾ ഉതിരാനുള്ള കാലം. മരച്ചുവട്ടിൽ കാറ്റത്തുതിർന്ന പുഷ്പങ്ങളുടെ ഗന്ധമറിയാൻ എത്തുന്ന യക്ഷന്മാരുടെയും ഗന്ധർവന്മാരുടെയും നിഴലുകൾ. കൂടെ വേഗത്തിലിഴഞ്ഞപ്രത്യക്ഷമാവുന്ന ശംഖു വരയനുകൾ. ഇടക്കെപ്പോഴോ വിരുന്നു വരാറുള്ള വിഷ ജാതിയൊന്നിനെ ഈയടുത്തൊരാൾ തളച്ചുവത്രെ. .അവരുടെയൊക്കെ  സ്വൈരവിഹാരത്തിന്  ഞാനാവും തടസ്സം . എന്റെ കാലടിയൊച്ചകൾ അവയെ വല്ലാതെ അലോസരപ്പെടുത്തുണ്ടാവും.  ഇടക്കൊന്നു തല പൊന്തിച്ചു  നോക്കി ഇഷ്ടമില്ലാത്തൊരു ഭാവവുമായി  കുറുകെ പോവുന്നുണ്ടവർ. ചിലപ്പോൾ എന്റെ നിഴലിനു മുകളിലൂടെ! മുന്നിലുള്ള വഴിവിളക്കിന്റെ സമ്മാനമായ നിഴൽ എനിക്ക് മുന്നിലാണ് പതിയുന്നത് ..വളവു തിരിയുമ്പോൾ നീളം വയ്ച്  എനിക്കരികിലാവുന്ന നിഴൽ. നിഴലിനെ ഇടക്കൊപ്പമാക്കുകയും ചിലപ്പോൾ പിന്തുടരുകയും ചെയ്യുന്ന ഞാൻ! പിന്നിലുണ്ടെന്നുറപ്പിക്കുന്ന നിഴലുകളെക്കാൾ ഒപ്പമാവുന്നവ തന്നെ നന്ന്..പിന്തിരിഞ്ഞുള്ള
 നോട്ടങ്ങളെക്കാൾ മുന്നോട്ടുള്ള കാൽവയ്പുകൾക്കുറപ്പുണ്ടാവും തീർച്ച..