Wednesday, 20 September 2017





വല്ലിക്കെല്ലാം  തമാശയാണ്..വല്ലിയെന്നാൽ വല്ലിവേൽ മുരുകൻ.. സ്വാമിമലയിൽ  നേര്ച്ച നേർന്ന്  പിറന്നവൻ , അവിടെ അടിമ കിടന്നവൻ..കഥയെല്ലാം വല്ലിയുടേതാണ്..വരുന്ന ഓരോ ദിവസവും ഓരോ കഥകൾ..പച്ചക്കറിക്കാരനോട് അത്രയ്ക്കൊന്നും വേണ്ടെന്നൊരു താക്കീത് കാറ്റിൽ എപ്പോഴേ പറന്നു.. അത് പോയ വഴി പുല്ലു മുളച്ചില്ല. ചിലപ്പോഴൊക്കെ ചില ചോദ്യങ്ങളുടെ മുനയൊടിച്ചു ഞാനൊരു നുണ വച്ച് ഓട്ടയടച്ചു. എന്നിട്ടുള്ളിൽ അമർത്തിച്ചിരിച്ചു. കൊച്ചുകൊച്ചു സന്തോഷങ്ങളിലാണ് ജീവിതത്തിന്റെ ഇഴ പാവുന്നത്. ചങ്ങലകൾ വലിച്ചിഴച്ചു നടക്കുന്നത് നരകത്തിലല്ലേ ? അതിനുള്ള റിഹേഴ്സൽ ഇവിടുന്നെ തുടങ്ങേണ്ടല്ലോ.

ആഴ്ചയിൽ മൂന്നുവട്ടമെങ്കിലും വല്ലിയെ കാണും, ഇളം പച്ച നിറമുള്ള   തള്ളുവണ്ടിയിൽ എല്ലായിനവുമുണ്ടാവും, വാടിയതൊരിക്കലു മുണ്ടാവുകയുമില്ല. ചിലപ്പോഴെങ്കിലും ഒന്നും വേണ്ടെങ്കിലും ഞാൻ വാങ്ങുകയും ചെയ്യും.  ചില ശീലങ്ങൾ അങ്ങിനെയാണ്. കൊച്ചു കൊച്ചു വിശേഷങ്ങളിലൂടെയുള്ള യാത്രകൾ, മുടക്കാനിഷ്ടമില്ലാത്ത യാത്രകൾ.ചിലപ്പോൾ വല്ലിക്കൊപ്പം ഭാര്യയുമുണ്ടാവും, മഞ്ജുളക്കും വല്ലിയെ പോലെ തന്നെ ചിരി പകർത്തെഴുതിയ മുഖമാണ്. എഴുതും തോറും ഭംഗി കൂടിക്കൂടി  വരുന്ന പകർത്തെഴുതുകൾ.

രാവിലത്തെ ഫോൺ കോളുകളുടെ അങ്ങേ തലക്കൽ ഉള്ള ശബ്ദങ്ങൾക്കുമറിയാം വല്ലിയെ ,പലപ്പോഴും സംസാരം പാതിവഴിയിൽ അവസാനിപ്പിക്കുന്നത് വല്ലിയെത്തുമ്പോഴാണെന്നതാണ് കാരണം. ന്യൂ ഇയർ ആശംസ മുഴുമിക്കുമ്പോഴായിരുന്നു വല്ലിയുടെ ഇക്കൊല്ലത്തെ ആദ്യവരവ് . സംസാരത്തിന്റെ  വാൽക്കഷണത്തിലെത്തിയത് വല്ലിക്കു മുന്പിൽ. അടുത്ത ചോദ്യം "യാരക്കാ , ഉങ്ക  ഫ്രണ്ടാ ?"

" ആമാ, എതുക്ക്  കെട്ടീങ്കെ ? "

" ഒന്നുമില്ലൈ , ഇപ്പടി പാസമാ പേശണംന്നാൽ സുമ്മാ ഫ്രണ്ട് പത്താത് അക്കാ. റൊമ്പ ക്ലോസായിരുക്കണം, അതാനേ? സാർ അല്ലായെന്നെനിക്കു തെരിയും !"

ചില ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരമില്ലാതെ ഇരുട്ടിലലയുക എന്റെ പതിവാണ്.  വല്ലി പറഞ്ഞത് ശരിയാണ് , "സാർ" വിളിച്ചിട്ട് ഏതായാലും ചിരിച്ച മുഖത്തോടെ ഞാൻ വരാനിടയില്ല. കാര്യമാത്രപ്രസക്തമായ സംസാരങ്ങളിൽ ചിരിക്കിടമെവിടെ ? ബന്ധങ്ങൾ പഴകും തോറും ശീലങ്ങൾ ആയിക്കഴിഞ്ഞു.

എന്റെ ചിന്തകൾക്കിടയിൽക്കയറി അയാൾ വീണ്ടും!

"എനക്കും അപ്പടിയൊരു ഫ്രണ്ട്  ഇറുക്ക്‌ താൻ. എൻ  മാമാ പൊണ്ണു , കട്ടിക്കണം എന്നു നിനയ്ചേൻ , മുടിയലൈ, തമ്പിയും അവളെ  വിരുമ്പിട്ടാൻ , ആനാലും ദിനവും പേസുവോം. പത്തു വർഷമാച്ച് അക്കാ, ഇത് വരേയ്ക്കും ഏതുമേ കുറയലൈ ! " വല്ലിയുടെ മുഖത്ത് വിരിഞ്ഞ ചിരിക്കു കുസൃതിച്ചുവപ്പ് . ശബ്ദത്തിലെ ഇടർച്ച ഞാൻ കേട്ടില്ലെന്നു നടിച്ചു, അയാൾക്ക് പ്രസന്നഭാവം മാത്രമേ ചേരൂ.

എത്ര ലളിതമായാണ് ഒരു നെടുങ്കൻ പ്രണയകഥ വല്ലി  പറഞ്ഞത്! അമ്മാവന്റെ മകളെ ജ്യേഷ്ഠനും അനുജനും സ്നേഹിച്ചതിനാൽ വിവാഹം കഴിക്കാനായില്ല.  ഇത്തിരിയല്ല  നിരാശ, ജീവിതം ഗതിമാറ്റിയിട്ടും മാറാത്ത ഒരുൾത്തുടിപ്പ്‌ . പ്രണയം എന്നതിനെ പേരിടുന്നത് തന്നെ തെറ്റാണ്. പക്ഷെ വല്ലിയുടെ ശരികളിൽ അതുണ്ട്. മനസ്സിലല്ലേ പാസം ആരെയും നോവിക്കാതെ. വഴിമാറിയൊഴുകാനാവാത്ത പുഴ പോലെ  "ഒരു നിനൈവ് , നിറവ് ", ചില വാക്കുകളുടെ ഭംഗി തമിഴിൽ തന്നെ. മൊഴിമാറ്റം വേണ്ട .

നഷ്ടപ്രണയം ഒരു നീളൻ തുടരൻ പോലെ ജീവിതത്തിന്റെ ഓരോ ഏടുകളിലും നോവിന്റെ വിരലടയാളം പതിപ്പിക്കുന്നു എന്നൊക്കെയാണ് ഞാനിതുവരെ അറിഞ്ഞത്. തികച്ചും ബാലിശം. ഓർമ്മകൾ ഉറക്കാത്ത രാത്രികളിലെ ചിന്തയുടെ  നോവൊക്കെ പഴയ ക ൺസെപ്റ്. മൂക്കിപ്പൊടി വലിച്ച്‌  നിർത്താതെ തുമ്മുന്ന പഴയ കാരണവന്മാരെപ്പോലെ അലോസരപ്പെടുത്തുന്ന ചിന്തകൾ. നഷ്ടമാവുന്നു എന്ന് ചിന്തിക്കുന്നതെ തെറ്റാണ്. പട്ടു പോയെന്നു കരുതുന്നവ വേരിലെവിടെയോ പുതുനാമ്പിടും പോലെയേയുള്ളൂ, ഒന്നും എവിടെയും നഷ്ടമാവുന്നില്ല.

വല്ലിയുടെ തിളങ്ങുന്ന കണ്ണുകൾ പറഞ്ഞത് വാക്കുകൾ പറഞ്ഞതിനപ്പുറമാണ്. ഒരു നിമിഷം എങ്ങോട്ടോ ഓടിപ്പോയ മനസ്സിനെ വല്ലി വീണ്ടുമുണർത്തി.

"സൊല്ലുങ്കെ , എന്ന തപ്പാ ഇത്, നീങ്ക പഠിച്ചവങ്കൾ , പാസത്തെ മറയ്ക്കറുതു താൻ തപ്പ് , ഇല്ലൈയാ ? "

പുരാണത്തിലെ  വേൽ മുരുകന് വള്ളി തുണയ്ക്കാകാം, ഇവിടിപ്പോ പിറപ്പിലേ വേൽമുരുകനോട് വല്ലി ചേർന്നിരിക്കുന്നു. മഞ്ജുളയുടെ ചിരി മനസ്സിലെത്തിയെങ്കിലും, ഉത്തരത്തിനായി പരതേണ്ടി വന്നില്ല. ലോകത്തെ മാറ്റിമറിക്കുന്ന എന്തൊക്കെ നടക്കുന്നു ചുറ്റിലും. ഇതൊരൽപ്പം സ്നേഹം , അത് പുഴ പോലൊഴുകട്ടെ ,


















ഐകമത്യസൂക്തം ചൊല്ലുമ്പോൾ ...



കാരണാട്ടു കാവിലേക്കുള്ള വഴി പണ്ട് വല്ലാതെ  ഇടുങ്ങിയതായിരുന്നു. പണ്ടെന്നാൽ ഒരു പത്തിരുപതു കൊല്ലം മുൻപാണ്. ഹൈവേയിൽ നിന്നും രണ്ടു കിലോമീറ്റർ ഉള്ളിലേക്കാണ് കാവ് . കഷ്ടിച്ച് ഓട്ടോയോ, സ്കൂട്ടറോ പോവാനുള്ള വഴിയേയുള്ളൂ. ചെറിയ കൈത്തോടും വയലുകളും ഒരു വശത്ത് . ഒതുക്കുകൾ കയറിയാൽ കുത്തനെയുള്ള പടികൾ ,ഒറ്റവീർപ്പിനൊന്നും പടികൾ കയറാനാവില്ല. ഇടക്കൊന്നു നിന്നേ പറ്റൂ. പകലിലും മരങ്ങളുടെ നിഴലുകളിൽ ഒളിച്ചു കളിച്ച ഇരുട്ടിന്റെ കാലനക്കങ്ങൾ കാണാം. പടികൾക്കപ്പുറം ചെറിയ മുറ്റത്തു നിന്ന് നേരെ അകത്തേക്ക്, ഭഗവതിക്കരികിലേക്ക് ..

 ഒന്ന് കുനിഞ്ഞാലേ വാതില്പടിയിൽ  തലയിടിക്കാതെ  നാലമ്പലത്തിലേക്കു കടക്കാനാവൂ. ശ്രീകോവിലിൽ ഭഗവതിയെ പിൻവിളക്കിന്റെ വെളിച്ചത്തിൽ കാണാം, മുന്നിൽ വശങ്ങളിലെ  തൂക്കുവിളക്കിന്റെ വെളിച്ചത്തിനെപ്പോ നോക്കിയാലും തെളിച്ചം പോരാ. നടയിൽ മറ്റാരുമുണ്ടാവാറില്ല. ആഗ്രഹനിവർത്തിക്കാർ അന്നൊക്കെ തീരെ  കുറവായിരുന്നുവെന്നു വേണം കരുതാൻ. ഭഗവതിയുടെ നേർക്കു  നോക്കിയപ്പോൾ പറയാൻ കരുതി വച്ചതു മറന്നു. ഇളയത് എവിടെയാണാവോ? കാൽപ്പെരുമാറ്റം കേട്ടാലുടനെ എത്തുന്നതാണ്. പകരം വന്നത് കീഴ്ശാന്തി, മകനാണ്, മുൻപ് ഒരു ചിരിയിലൊതുങ്ങുന്ന പരിചയമുണ്ട്, നാരായണനുമായി . വെളുത്തിട്ട് നല്ല ഉയരമുണ്ട് . മുടി പറ്റെ വെട്ടിയിരിക്കുന്നു. സാധാരണ നാരായണൻ  തിടപ്പള്ളിയിൽ നിവേദ്യം ഉണ്ടാക്കുന്ന തിരക്കിലാവും.

"അച്ഛന് സുഖല്യാ , അതോണ്ടാ ഞാൻ. വന്നോളൂ , പുഷ്‌പാഞ്‌ജലി ഇപ്പൊ കഴിപ്പിക്കാട്ടോ. മകമല്ലേ നക്ഷത്രം , ഐകമത്യ സൂക്തം അല്ലേ പുഷ്‌പാഞ്‌ജലി? അച്ഛൻ പറഞ്ഞേൽപ്പിച്ചിരുന്നു."

ശ്രീകോവിലിലേക്ക് കയറും മുൻപ് തിരിഞ്ഞു നോക്കി ഇത്രയും അയാൾ പറഞ്ഞു. മന്ത്രങ്ങൾ ചൊല്ലുന്ന ശബ്ദം പിന്നാലെ . എന്തൊക്കെയായിരുന്നോ ചൊല്ലിയത്? എന്നോർമ്മയുണ്ടായിരുന്നു. ഇപ്പൊ മറന്നു.

ഓർമ്മയിൽ ആകെ നാരായണൻ പറഞ്ഞതേയുള്ളൂ , " ഉമക്ക് ഹരനെന്ന പോലെ , മഹാവിഷ്ണുവിന് ലക്ഷ്മിയെന്ന പോലെ തന്റെ ആളോട് ചേർത്തു വയ്ക്കാൻ ഭഗവതിയോട് മനസ്സുരുകി പറഞ്ഞോളൂട്ടോ". മേൽശാന്തി ഇങ്ങനൊന്നും പറയാറ് പതിവില്ല , ചെറിയൊരു ചിരി, പ്രസാദം വാങ്ങുമ്പോൾ ഒരു "സുമംഗലീ ഭവ', തീർന്നു. എന്ത് പ്രാർത്ഥിക്കണം എന്നൊക്കെ ആരെങ്കിലും പറയുന്നതാദ്യമായതു കൊണ്ട് കൗതുകം തോന്നി. ശ്രീകോവിലിൽ നിന്ന് പുറത്തെത്തി പ്രസാദം തന്നിട്ടാണ് ദീപാരാധനക്കുള്ള വട്ടം കൂട്ടൽ. പതിവിനു വിപരീതമായി അഷ്ടപദിയാണ്  കോളാമ്പിയിലൂടെ. ബാലമുരളീകൃഷ്ണയാണ് " ധീരസമീരേ .." അത് കൊണ്ട് ദീപാരാധനയ്ക്കു കാത്തു നിൽക്കുന്നതിന്റെ വിരസത പോയി. പണ്ടെപ്പോഴോ രാധയായിരുന്ന കഥയോർക്കാൻ നല്ല സുഖം.

 ദീപാരാധന കഴിഞ്ഞു പോകാനൊരുങ്ങിയപ്പോൾ നാരായണൻ ചോദിച്ചു , " നന്നായില്ലേ അഷ്ടപദി? സോപാനം പാടാനൊന്നും ആളില്ല്യ, അപ്പോ ഇതെങ്കിലും ആയ്ക്കോട്ടേല്ലേ? തൊഴാൻ തന്നെ ആള് കുറവ്. പിന്നെ കഴകത്തിനൊക്കെ വയ്ക്കാനെങ്ങിനെയാ? തനിച്ചാണോ വന്നത്? അമ്മയെ കണ്ടില്ലല്ലോ ? ഇരുട്ടായിരിക്കണൂ, മുറ്റത്തിന് താഴെ വരെ വരണോ? "

" വേണ്ട,  തനിച്ചല്ല,  ഓട്ടോയുണ്ട്, കാത്തു നിൽക്കുന്നുണ്ടാവും അയാൾ .പേടിക്കാനൊന്നൂല്ല ."

അഞ്ചായിരുന്നോ ഒൻപതായിരുന്നോ വെള്ളിയാഴ്ചകൾ? ഓർമ്മയില്ല. ഇരുട്ടിൽ എങ്ങോട്ടോ ഒക്കെ പോവാൻ വെമ്പിയിരുന്ന മനസ്സുമായി കുറെ നാൾ. അത് പെട്ടന്നൊന്നും കടന്നു പോയില്ല. ഭർത്താവിനോട് പിണങ്ങി വീട്ടിൽ തിരിച്ചെത്തിയതെന്തിനെന്ന്  അടക്കിപ്പിടിച്ചും , ഉച്ചത്തിലുമൊക്കെ ആളുകൾ ചോദിച്ചു തുടങ്ങിയിരുന്നു.

"ആയിരം കുടത്തിന്റെ വായ് അടയ്ക്കാം , ആളോൾടെ പറ്റ്വോ ? '' എന്ന് മുത്തശ്ശി പറഞ്ഞതോർക്കുന്നു."നീയ്യ്‌ എന്തിനേ പിണങ്ങിയത് ? കാര്യായിട്ടാ ? "
ചില ചോദ്യങ്ങൾക്ക്  ഉത്തരമില്ല. ഞാനാണോ അയാളാണോ പിണങ്ങിയത്? അതോ രണ്ടാളും പിണങ്ങിയില്ലേ? വെറുതെ മണ്ണപ്പം ചുട്ടു കളിച്ചപ്പോ ഒന്ന് വാശി പിടിച്ചേയുള്ളോ? പിണക്കം തീർക്കാനുള്ള വഴിപാടുകളോർക്കുമ്പോൾ ഇപ്പൊ തമാശയായി തോന്നുന്നു. ഐകമത്യസൂക്തം വെള്ളിയാഴ്ച തോറും, ഭഗവതിക്ക് ,അകന്നിരിക്കണോരുടെ മനസ്സടുപ്പിക്കാനുള്ള മന്ത്രാത്രെ, എത്ര ലളിതമാണ് കാര്യങ്ങൾ? എന്നിട്ടെടുത്തോ മനസ്സുകൾ?

വെള്ളിയാഴ്ച്ചകളിലെ ഭഗവതിയോടുള്ള ചങ്ങാത്തം പിരിമുറുക്കങ്ങളിൽ നിന്നും അഴിയാക്കുരുക്കുകളിൽ നിന്നും ഒരു താൽക്കാലികാശ്വാസം തന്നെയായിരുന്നു. ഒച്ചയും ബഹളവുമില്ലാതെ സമാധാനമായി ഒരൽപം നേരം.

 കാവിന്റെ പുറകിലത്തെ നാട്ടു വഴിയിലൂടെ അവരുടെ ഇല്ലത്തേക്ക് മച്ചിൻപുറത്തെ ഭഗവതിയുടെ മൂല വിഗ്രഹം തൊഴാൻ  പോവുമ്പോൾ , കൈയിലുരുമ്മുന്ന ശീമ കൊങ്ങിണികൾക്കപ്പുറത്തു നീല അമരിയുണ്ടെന്നു നാരായണൻ പറഞ്ഞു. " കുട്ടിക്ക് നിറയെ മുടിയുണ്ടല്ലോ , കുറച്ചു കൊണ്ടോയ്ക്കോളു, ഇനിയും നന്നായി വളരും  മുടി ." ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു കൊണ്ട് നാരായണന്റെ മുഖത്തെ ഭാവം കണ്ടില്ല, എന്റെ മുഖത്തെ അമർത്തിപ്പിടിച്ച  ചിരി അയാളും.  വഴിപാടു വട്ടമെത്തും മുൻപേ സമരം  സന്ധിയായി , പോവേണ്ടിവന്നു തട്ടകത്തിലേക്ക്.

അതൊക്കെ കഴിഞ്ഞിട്ട് വർഷം എത്രയായിരിക്കുന്നു! ഇത്രകാലായിട്ടിപ്പോഴാണ് വീണ്ടും കാവിലേക്ക്. വഴി വല്ലാതെ മാറിയിരിക്കുന്നു, വയലുകൾ പലതും പുരയിടങ്ങളായിരിക്കുന്നു. വഴിക്കു വീതി കൂട്ടിയപ്പോഴായിരുന്നിരിക്കണം കൈത്തോടിന്റെ അകാലമൃത്യു. ഇപ്പൊ പഴയ പോലെ കുത്തനെയുള്ള പടികൾ കയറേണ്ട. വേരുകൾ പടർത്തിയ നാഗദന്തി വെട്ടിമാറ്റിയപ്പോൾ കാവിന്റെ  മുറ്റത്തേക്ക് കയറാൻ എളുപ്പത്തിൽ വഴിയായി , ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം എന്നു പറയും പോലെ. നാലമ്പലത്തിലേക്കു കയറാൻ ഉയരമുള്ള വാതിൽ. നടക്കൽ സാമാന്യം തിരക്കുണ്ട്. ദീപാരാധനയ്ക്കു നട  അടച്ചിരുന്നു. പഴയ മൈക്ക് സെറ്റ് വച്ചിരുന്ന മുറിയില്ല. ശ്രീകോവിലിനു മുന്നിൽ ഇടക്കയുമായി സോപാനം പാടാൻ ഒരാൾ, " പ്രളയപയോധിജലേ .."  ബാലമുരളീകൃഷ്ണയുടെ ഗീതാഗോവിന്ദം പോലെയുള്ള സുഖമൊന്നുമില്ല, ന്നാലും നേരിട്ട് സോപാനം കേൾക്കുന്നതിന് പ്രത്യേക സുഖമുണ്ട്. നാരായണൻ ഉണ്ടോ ആവോ? ഇത്രയും മാറ്റങ്ങളിൽ അയാളും  മാറീട്ടുണ്ടാവും. ചിലപ്പോൾ എന്നെ തിരിച്ചറിഞ്ഞു എന്ന് തന്നെ വരില്ല.

ശ്രീകോവിലിന്റെ നടയിൽ  രശീതി വച്ച് മാറുമ്പോൾ നാരായണന്റെ ശബ്ദം. "എപ്പഴാ വന്നത്? ഞാൻ കണ്ടില്ലാട്ടോ. അങ്ങട്ട് നിന്നോളൂ , ഇപ്പൊ വരാം." നാരായണന് വയസ്സായിത്തുടങ്ങിരിക്കുന്നുവെന്നു കുറ്റിത്തലമുടിയിലെ നര ഓർമ്മിപ്പിച്ചു. ഇത്തിരി തടിച്ചിട്ടുമുണ്ട്. കാലത്തിന്റെ കൈയൊപ്പുകൾ.പറഞ്ഞ പോലെയധികം താമസിയാതെ എത്തി.

" നല്ല തിരക്കാണ്, വെള്ളിയാഴ്ചയല്ലേ? പണ്ടത്തെപ്പോലെയല്ല, ഓരോന്ന് വന്നു കൂടുമ്പോൾ മനുഷ്യനെക്കൊണ്ടാവാത്ത പരിഹാരങ്ങൾക്കു ദൈവങ്ങൾക്കരികിലേക്കെത്തുന്ന കാലമാണിത്. മോനുണ്ട് കൂടെ. സ്കൂളിൽ പോയി വന്നാൽ സഹായത്തിനു കൂടും. വല്ലാണ്ട് ചടച്ചു പോയീലോ! മുടിയൊക്കെ തോളൊപ്പായിലോ, ആകെ മാറിപ്പോയി. സുഖല്ലേ? അമ്മയെ ഇടയ്ക്കു കാണുമ്പോൾ ചോദിക്കാറുണ്ട്ട്ടോ. "

ഒരു ചിരി മറുപടിയായി നൽകാനെ  കഴിഞ്ഞുള്ളു, ചിലയിടങ്ങളിൽ അങ്ങിനെയാണ്. വിശേഷങ്ങൾക്കിടമില്ല.

വഴിപാടു രസീതി നോക്കാതെ തന്നെ " മകമല്ലേ  നക്ഷത്രം? ഐകമത്യസൂക്തം പുഷ്പാഞ്ജലി ? "

"ഇത്ര വർഷമായിട്ടും ഇത് മറന്നില്ലല്ലോ, എന്നാൽ ഇക്കുറി ഐകമത്യ സൂക്തം വേണ്ട , ഭാഗ്യ സൂക്തം മതീട്ടോ. കൊല്ലമിത്രായിട്ടും  ഐക്യം ഒന്നും ഉണ്ടായില്ല, ഭാഗ്യം ഉണ്ടാവുമോന്നു നോക്കാലോ ".

നാരായണൻ മറുപടി ഒന്നും പറയാതെ ശ്രീകോവിലിനുള്ളിലേക്കു പോയി. ഇരുത്തം വന്ന ശബ്ദത്തിലെ മന്ത്രങ്ങൾക്കൊപ്പം മുഴങ്ങിയ മണിനാദം മാത്രം പഴയത് . പ്രസാദം കൈയിലേക്ക് തരുമ്പോൾ ഒരു ചെറു ചിരിയോടെ പറഞ്ഞു " ഭാഗ്യസൂക്താണ് പറഞ്ഞ പോലെ. നമ്മളും കൂടി വിചാരിച്ചാലേ  മനസ്സില് ഐക്യമുണ്ടാവുള്ളൂ , ഭഗവതിക്ക് തനിയെ പറ്റില്ലാട്ടോ".

ഒരു കുസൃതി ചോദ്യം തിരിച്ചു ചോദിക്കാനാണ് തോന്നിയത്.  "നാരായണൻ അപ്പൊ പണ്ട് ഐകമത്യം മന്ത്രം ശരിക്കു ചൊല്ലീല്യേ? "



     .






















കമലാ സ്റ്റോറിലെ വൃദ്ധന്‍
*******************************

തെക്കേ വീഥിയിലെ തിരക്കേറിയ തെരുവിലാണ് കമലാ സ്റ്റോര്‍. എളുപ്പത്തില്‍ മുകളിലേക്കും താഴേക്കും ഊർത്തി  മാറ്റാവുന്ന ഇരുമ്പ് ഷട്ടറുകളുടെ സ്ഥാനത്ത് പഴയ വിജാഗിരികള്‍ പിടിപ്പിച്ച രണ്ടായി മടക്കാവുന്ന, തടികൊണ്ടുള്ള വാതില്‍ പാളികള്‍ ഉള്ള പഴയ ഒരു കട. സ്റ്റോര്‍ എന്ന് തുണിക്കടക്ക് പേരു അടുത്തയിടയൊന്നും കേട്ടതായി ഓര്‍മിക്കുന്നില്ല . ടെക്സ്റ്റയില്‍സ്, ഫാബ്രിക്സ് എന്നൊക്കെ വളരെപണ്ടേ തുണിക്കടയുടെ പേരുകള്‍ ജ്ഞാനസ്നാനപ്പെട്ടിരുന്നുവല്ലോ .
പത്തു മണിയാകുമ്പോഴേക്കും ഒരുമാതിരിപ്പെട്ട കടകളില്‍ വ്യാപാരം തുടങ്ങിയിട്ടുണ്ടാകും. എനിക്കാവട്ടെ അപ്പോഴേക്കും വീട്ടുപണിയൊതുക്കി പുറത്തേക്കു പോകാനുള്ള സാവകാശവും കിട്ടും. ഇതിപ്പോള്‍ പതിനൊന്നായിട്ടും കതകുകള്‍ തുറക്കാന്‍ ആരംഭിക്കുന്നതെയുള്ളൂ. ബ്ലൌസ് തയിക്കാനുള്ള തുണികള്‍ കമലാ സ്റ്റോറില്‍ നിന്ന് വാങ്ങു എന്നു അയല്‍ക്കാരി നിര്‍ബന്ധിച്ചു പറഞ്ഞതുകൊണ്ടാണിവിടേക്ക് തന്നെ വന്നത്. ചിലരുടെ നിർബന്ധങ്ങൾ തടുക്കാൻ വയ്യാത്തവയാണ്.അല്ലെങ്കില്‍ ഇത്ര തിരക്കുള്ള തെരുവില്‍, വണ്ടി പോലും പണിപ്പെട്ടു വയ്ക്കാന്‍ വിഷമിച്ചു വരേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.അത്യാവശ്യം പുതിയ കടകൾ പഴയകടത്തെരുവുകളിൽ നിന്നും അല്പം മാറി ,പാർക്കിങ്ങിനുള്ള ഇടവും വിട്ട്  പരിഷ്കരിച്ച രൂപഭാവങ്ങളും പേരുമായി ആരംഭിച്ചിട്ടുമുണ്ട്. ആനന്ദം, ശ്രീ സിൽക്‌സ് , മഹാരാജ ഫാഷൻസ് എന്നൊക്കെയുള്ള പേരുകൾക്കുമുണ്ട് പുതുമയുടെ ആകർഷണീയത. ഒരേ തരത്തിലുള്ള സാരികൾ അല്ലെങ്കിൽ പാന്റും ഷർട്ടും യൂണിഫോമായി ധരിച്ച സെയിൽസ് യുവതീയുവാക്കൾ എന്തും വാങ്ങിപ്പിക്കാൻ പോക്കറ്റിനെ പാകപ്പെടുത്തുന്ന തന്ത്രം അറിയുന്നവർ കൂടിയാവുമ്പോൾ പറയുകയും വേണ്ട. അതൊക്കെ വേണ്ടെന്നു വെച്ചിട്ടാണീ മോടിയില്ലാത്ത കടയിലേക്ക്. 
   
അല്പം പ്രായമായ ഒരാൾ കൊളുത്തുകളുള്ള നീളൻ ഇരുമ്പു കമ്പികള്‍ കൊണ്ടു തട്ടുകള്‍ മടക്കി മച്ചിലേക്ക് ഉയര്‍ത്തി വയ്ക്കുന്നതേയുണ്ടായിരുന്നുള്ളൂ ഞാനവിടെ എത്തുമ്പോൾ .മണി പതിനൊന്നു കഴിഞ്ഞിട്ടുണ്ടാവണം. വണ്ടിയൊതുക്കാനുള്ള സ്ഥലം തീരെ ഇല്ല കടയുടെ മുന്നില്‍. ഒരോരത്ത്  അടുക്കി വച്ച സൈക്കിളുകള്‍,പഴയ കരിപ്പച്ച കളറുള്ള ഹെർകുലിസ്, അറ്റ്‌ലസ്, സൈക്കിളുകളുടെ ഗണത്തില്‍ പെട്ടതാവണം. പരസ്യ ബോര്‍ഡ് പോലെ ഹാൻഡിലിനെ ബന്ധിപ്പിക്കുന്ന ബാറില്‍ കമല സ്റ്റോര്‍ എന്നെഴുതിയ റെക്സിന്‍ തയ്ച്ചു പിടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത്‌ പത്തെണ്ണമെങ്കിലും കാണും. ഇപ്പോഴാരാണോ ഇത്രയും സൈക്കിളുകള്‍  ഉപയോഗിക്കുന്നത്? ടി വി എസ് ഫിഫ്ടിയില്‍ കുറഞ്ഞ ഒന്നിനെ ഇരുചക്രത്തിൽ കാണാന്‍ എളുപ്പമല്ല. ഒറ്റക്കും തെറ്റക്കും വൈകുന്നേരം നിരത്തുകളില്‍ സൈക്കിളോടിക്കുന്ന വയസ്സന്മാരെ കാണാറുണ്ട്‌. പകലത്തെ പണി കഴിഞ്ഞു ആഞ്ഞു ചവുട്ടി വീടെത്താന്‍ തത്രപ്പെടുന്നവര്‍. ഈ തുണിക്കടയില്‍ ഇത്രയും സൈക്കിളുകള്‍ ഓടിക്കുന്നവരുണ്ടോ ആവോ ! അതോ വയസ്സന്മാരാണോ കൂടുതൽ?എനിക്ക് വയസ്സാവുന്നുണ്ടെന്നു സൗകര്യപൂർവം മറന്നാണ് അങ്ങിനെ ചിന്തിച്ചത്.

ഇപ്പോഴത്തെ സെയിൽസുകാരുടെ  കണ്‍സെപ്റ്റ് പ്രകാരം ബൈക്കോ, സ്കൂട്ടിയോ അത്യാവശ്യമാണ്‌. സ്‌കൂട്ടർ സൈക്കിളുകളുടെ അടുത്ത് വയ്ക്കാൻ തോന്നിയില്ല, എങ്ങാനും ഒന്ന് തെറ്റിയാൽ എല്ലാം കൂടി മറിഞ്ഞടിച്ചു വീണാലോ. രണ്ടാമതൊന്നു ചിന്തിച്ചാൽ കടയ്ക്കുള്ളിലേക്ക് കടന്നില്ലെങ്കിലോ എന്ന് ഭയന്ന് മുന്നോട്ടു നടന്നു. പടി കയറിയപ്പോൾ പൂജയുടെ ഭാഗമായ സാമ്പ്രാണി പുകയ്ക്കുന്നതേയുള്ളൂ. 
ഒന്നറച്ചു നിന്നപ്പോൾ, കൗണ്ടറിൽ നിന്നും ഒരാൾ "ഒരു നിമിഷം കാക്കൂ" എന്ന് നല്ല ചിരിയോടെ.. 
അപ്പോഴാണ് കൗണ്ടറിലെ മേശ ശ്രദ്ധിച്ചത്. വലതു വശത്തായി ചില്ലു പതിച്ച മേശ, പ്രൊപ്രൈറ്റർ എന്നെഴുതിയ ചെറിയൊരു ബോർഡ് മേശമേൽ. മേശയുടെ ഇരിപ്പിടത്തിനു പിന്നിൽ പല നിറത്തിലുള്ള കല്ലുകൾപതിപ്പിച്ച വെങ്കിടാചലപതിയുടെ ചില്ലിട്ട ഫോട്ടോ. പലതരം ബൾബുകൾ മിന്നുകയും തെളിയുകയും ചെയ്യുന്നുണ്ട്. ചിത്രത്തിൽ അരളിയും, തുളസിയും ചേർത്ത് പിന്നിയ മാല. മുന്നിലുള്ള സ്റ്റാൻഡിൽ കെടാവിളക്ക് , പുകയുന്ന സാമ്പ്രാണി തിരി, വെള്ളം നിറച്ച ചില്ലു ഗ്ലാസിൽ ഒരു ചെറുനാരങ്ങാ എന്നിവ..മേശമേൽ മഞ്ഞൾ, കുങ്കുമം, കളഭം ഇവ വെള്ളിക്കിണ്ണത്തിൽ. അടുത്തൊരു തട്ടത്തിൽ കുറച്ചു മുല്ലമാല. കടയിൽ വരുന്ന സ്ത്രീകൾക്ക് കൊടുക്കാനുള്ളതാണത്. ഇപ്പോഴും ഇങ്ങനൊക്കെയുണ്ടല്ലോ എന്നോർത്തു നിന്നപ്പോൾ മേശക്കരികിൽ ഇരുന്ന അലക്കിത്തേച്ച വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ അകത്തേക്ക് പോവാൻ അനുവാദം തന്നു.


തികച്ചും അപരിചിതമായ ലോകത്തേക്കെന്ന വണ്ണം അകത്തേക്ക് കടന്നപ്പോൾ ശ്രദ്ധിച്ചത് കടയിൽ സാധനമെടുത്തു കൊടുക്കുന്നവരെയാണ്. എല്ലാവര്ക്കും വേഷം വെള്ള ഷർട്ടും മുണ്ടും, സ്ത്രീകൾ ആരും തന്നെയുണ്ടെന്ന് തോന്നിയില്ല. ചെറുപ്പക്കാരെയും കണ്ടില്ല, അല്പം പ്രായമായവർ. ഒരു പക്ഷെ കടയിൽ ജോലിക്ക് ആദ്യമായി വന്നപ്പോൾ അവർ ചെറുപ്പക്കാരായിരുന്നിരിക്കാം. പിന്നീട് മറ്റു ജോലികളിലേക്ക് മാറാതെ ഇവിടെ തന്നെ നിന്നിട്ടുമുണ്ടാവും. എന്റെ ആവശ്യം ഒരു പടി പുറകിലുള്ള തലമുറയോടെങ്ങിനെ പറയും , പറഞ്ഞാലും മനസ്സിലാവുമോ എന്നൊരു ചിന്താക്കുഴപ്പവും തോന്നാതിരുന്നില്ല.  
കൈയിലുണ്ടായിരുന്ന സാരി ആദ്യം കണ്ടയാളിനെ ഏൽപ്പിച്ച് ബ്ലൗസിനുള്ള തുണിയെന്നു പറഞ്ഞപ്പോൾ " റ്റു ബൈ റ്റു  ബ്ലൗസ് തുണി കാണിക്കൂ  " എന്ന് അങ്ങേത്തലക്കലുള്ള ആളിനോട് അയാൾ ഉറക്കെ പറഞ്ഞു. കടയുടെ മറ്റേ അറ്റം വരെ കൂടെ വരാനൊന്നും അയാൾ മിനക്കെട്ടില്ല. ഇതല്ലാതെ മറ്റെന്തെങ്കിലും വേണോ എന്നന്വേഷിച്ചുമില്ല.

പുറത്തു നിന്നും കാണും പോലെയല്ല, അകത്തേക്ക് നല്ല നീളമുള്ള കടയാണ്. വേണ്ടതെന്താണെന്ന് അങ്ങറ്റം ചെന്ന് പറയാൻ ഉറപ്പിച്ചു. നല്ല തെളിഞ്ഞ മുഖമുള്ള, സെയിൽസ്മാൻ എന്ന് വിളിക്കാനാവാത്ത ഒരാൾ. വൃദ്ധൻ എന്നെങ്ങിനെ പറയും?പക്ഷെ അയാൾക്ക് 65 മുകളിൽ പ്രായം കാണും, തീർച്ച .ഒരു പക്ഷെ എഴുപത്തിനു മുകളിലുമാവാം. ഇങ്ങോട്ടുള്ളതിനേക്കാൾ ഭവ്യതയോടെ ഞാൻ ചോദിച്ചു " സാരിക്കു കോട്ടൺ ബ്ലൗസ് വേണം , പ്രിന്റുള്ളത്. ടു ബൈ ടു വേണ്ട."  
"ഇതിനു ടു ബൈ ടു തുണിയേ ചേരൂ. പൂക്കളുള്ള തുണികളൊക്കെ പഴയ കാലത്തല്ലേ ?"
"എനിക്ക് വേണ്ടത് ചുവപ്പും പച്ചയും പൂക്കളും ഇലകളുമുള്ള തുണിയാണ്, ദാ അവിടെ മുകളിലത്തെ നിരയിൽ ഇടത്തേയറ്റത്തു കാണുന്നുണ്ടല്ലോ.അതെടുത്തു തരൂ"
അത് പറഞ്ഞു കഴിഞ്ഞാണ് അയാളുടെ മുഖത്തേക്ക് നോക്കിയത്. നരച്ചു തുടങ്ങിയ കണ്ണുകളിലെ തിളക്കം എന്നിൽ എന്തോ തിരയുകയായിരുന്നോ?

 " എന്റെ മകളും നിങ്ങളെപ്പോലെ തന്നെയായിരുന്നു , ഏതു വേണമോ തറപ്പിച്ചു വേണമെന്ന് പറയുന്നവൾ. ഞാനെടുത്തു തരാം . പക്ഷെ പൂക്കളേക്കാൾ ആ സാരിക്ക് ചേരുന്നത് പുള്ളികളുള്ള തുണിയാണ്". 
എന്റെ തിരഞ്ഞെടുക്കലിനെ ഗൗനിക്കാതെ  താഴേക്കുള്ള ഗോവണിപ്പടികൾ ചൂണ്ടിക്കാണിച്ചു അയാൾ പറഞ്ഞു, "അവിടെ വേറെയും തുണിത്തരങ്ങളുണ്ട് , ഒന്ന് വന്നു നോക്കൂ." 
താഴേക്കുള്ള കുത്തനെയുള്ള പടികൾ അയാളോടൊപ്പം ഇറങ്ങുമ്പോൾ വശങ്ങളിൽ നിരത്തിയടുക്കിയ പല വർണ്ണങ്ങളിലുള്ള തുണിത്തരങ്ങൾ കണ്ടു. അതിൽ നിന്ന് അയാൾ ഒരു പുള്ളികളുള്ള ചുരുൾ തിരഞ്ഞെടുത്തുകൊണ്ട് പറഞ്ഞു " ഇതാണ് നിങ്ങൾക്ക് ചേരുക. കയറിവരുമ്പോൾ വാതിലിൽ തന്നെ ഇവിടുത്തെ തയ്യൽക്കാരൻ ഇരിക്കുന്നുണ്ട് , നല്ലവണ്ണം തയ്ക്കും ,എന്റെ മകൾക്കുള്ള ബ്ലൗസുകളും പേരക്കുട്ടിക്കുള്ള കുപ്പായങ്ങളും അയാളാണ് തയ്ക്കുന്നത്‌ .അവിടെ കൊടുത്താൽ മതി ."
ഇത്രയും കേട്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല " മകൾ എവിടെയാണ്? അടുത്താണോ വിവാഹം കഴിപ്പിച്ചിരിക്കുന്നത് ?"

അയാൾ അതിനുത്തരം പറയാൻ മിനക്കെട്ടില്ല. പേരക്കുട്ടിയുടെ പുള്ളിയുടുപ്പുകളെപ്പറ്റിയും അത് തയ്‌ക്കുന്ന വിധത്തെപ്പറ്റിയും പറയാൻ തുടങ്ങി. ചോദിക്കുന്നതിനല്ല ഉത്തരം. അസമയത്തെ  അയാളുടെ സംസാരം എന്നെ ശ്വാസം മുട്ടിക്കും പോലെ തോന്നിത്തുടങ്ങിയിരുന്നു. പടിക്കെട്ടുകളിലെ തുണിത്തരങ്ങളുടെ ഗന്ധവും മന്ത്രണം പോലെയുള്ള അയാളുടെ ശബ്‌ദവും കൂട്ടിക്കുഴഞ്ഞപ്പോൾ, എന്ത് കൊണ്ടോ എന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു. 
എത്ര വേണമെന്ന് അളവ് പറയാതിരുന്നിട്ടും , ഏതു വേണമെന്ന് തിരഞ്ഞെടുക്കാതിരുന്നിട്ടും പുള്ളികളുള്ള തുണി അയാൾ ബ്ലൗസിനായി മുറിച്ചു കഴിഞ്ഞിരുന്നു. എന്റെ കൈയിലേക്ക് തന്നു കൊണ്ട് പിറുപിറുക്കുന്ന പോലെ അയാൾ പറഞ്ഞു " പേരക്കുട്ടിയേയുള്ളൂ ബാക്കി, അവളുടെ അമ്മ പോയി, കുട്ടീടെ അച്ഛൻ തന്നെ, മണ്ണെണ്ണയൊഴിച്ച്‌ , രണ്ടാളും പോയി..നിങ്ങളെ കണ്ടപ്പോൾ അവൾ മനസ്സിൽ വന്നു അതോണ്ടാ. അവൾക്കിഷ്ടാ പുള്ളികളുള്ള തുണി. ഇത് വച്ചോളു , നിങ്ങൾക്കും ഇഷ്ടമാവും. " 
അയാൾ തന്ന തുണി പതിയെ എന്റെ കൈ വിരലുകളെ പൊള്ളിക്കാൻ തുടങ്ങിയിരുന്നു. ചുറ്റും മണ്ണെണ്ണയുടെ ഗന്ധംഎന്നെ പൊതിയുന്നതായി തോന്നി   , ദേഹത്തൊക്കെ വല്ലാതെ ചൂട് പടരും പോലെ, വളരെ പണിപ്പെട്ട്  അയാളുടെ മുഖത്തേക്ക് നോക്കി, നനവുള്ള കണ്ണുകൾ, പിന്നീടൊരു വട്ടം കൂടി നോക്കാൻ ആയില്ല, കാലുകൾ വലിച്ചു വച്ച് കൗണ്ടറിലേക്ക് , നടന്നെത്താൻ പറ്റാത്ത ദൂരമായി തോന്നുന്നുണ്ടായിരുന്നു. വീടെത്തിയിട്ടു വേണം തണുത്തവെള്ളത്തിൽ കുളിരുവോളം നിന്നാ പൊള്ളലിന്റെ വേവ് മനസ്സിൽ നിന്ന് അടർത്തിമാറ്റാൻ..