Saturday, 27 December 2014




ഇത്തവണത്തെ പനി ഒരു പാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. മുഖം പുതപ്പിനടിയിലേക്കു പൂഴ്ത്തിയപ്പോള്‍ ഒരുപാടു ചിത്രങ്ങള്‍..
പനി തുടങ്ങുമ്പോഴേ ഹോസ്റ്റല്‍ വാര്‍ഡന്‍റെ അനുവാദം വാങ്ങി തറവാട്ടിലേക്ക്..അവിടെ ഡോക്ടറും ഗുളികയുമൊന്നുമില്ല. നല്ല ചുക്കും, കുരുമുളകും, തുളസിയും ,മല്ലിയുമൊക്കെ ഇട്ട കരുപ്പെട്ടിക്കാപ്പി. പുട്ടുകുടത്തിലെ തിളച്ച വെള്ളത്തില്‍ കര്‍പ്പൂരത്തിന്‍റെയും,പനിക്കൂര്‍ക്കയുടെയും തുളസിയിലയുടെയും ഗന്ധതിലൊരാവി പിടുത്തം..പനിദിനങ്ങളില്‍ മാത്രം കാണുന്ന കമ്പിളി നന്നായി പുതച്ചുമൂടി ..ഒന്ന് വിയര്‍ക്കുമ്പോള്‍ ആവി പറക്കുന്ന കഞ്ഞി..കൂട്ടിനു ചുട്ട പപ്പടം ,ഇഞ്ചിയും പുളിയും ചേര്‍ത്തരച്ച തേങ്ങാചമ്മന്തി.. നേര്‍ത്ത നീല നിറത്തിലുള്ള വിള്മ്പുള്ള കവടിപിഞ്ഞാണി , സ്വര്‍ണ്ണ നിറത്തില്‍ ഈര്‍ക്കില്‍ കുത്തിയ ഒരു പ്ലാവില..പനി ശരിക്കും ഒരവധി ദിവസത്തിന്‍റെ ആഘോഷമായിരുന്നു.
കൂടിയാല്‍ രണ്ടു ദിവസം പനിക്കത്രയെ ആയുസ്സുണ്ടായിരുന്നുള്ളൂ..പനി മാറിയതിന്‍റെ നിരാശയില്‍ വീണ്ടും ഹോസ്റ്റലിന്‍റെ മടുപ്പിലേക്ക്..
വീണ്ടുമൊരു പനിച്ചൂടില്‍ ഇന്നലെ കിടക്കയെ ശരണം പ്രാപിച്ചപ്പോള്‍ തൊട്ടയലത്തു നിന്ന് സുഹൃത്തിന്റെ വക തമിള്‍ സ്റ്റൈല്‍ കഞ്ഞി ..കഞ്ഞിക്കങ്ങിനെ മലയാളം എന്നും തമിള്‍ എന്നുമുണ്ടോ എന്നാവും അല്ലെ? അരിയും ചെറുപയര്‍ പരിപ്പുമിട്ടു വേവിച്ചുടച്ചു, കൂട്ടിനു മാങ്ങാ വറ്റലും..സുഹൃത്തിനൊരുപാട് നന്ദി.. കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച പനിക്കും..
പക്ഷെ മനസ്സ് മടുപ്പിക്കുന്ന ഗന്ധമുള്ള ഈ ഗുളികകളെ എന്ത് ചെയ്യും? പേടിപ്പിക്കുന്ന പേരുകളുമായി രംഗപ്രവേശം ചെയ്യുന്ന പനിയെ ഒതുക്കാന്‍ വേറെന്തു വഴി?

1 comment:

  1. പനി മാറിയ നിരാശ..ഹ .ഹാ!!!!
    ഇതു വായിച്ചപ്പോൾ ഒരു പനിയങ്ങ്‌ പിടിപ്പിച്ചാലോന്നായി ആലോചന.

    ReplyDelete