കാരണവര്‍.
സ്വപ്‌നങ്ങള്‍ അങ്ങിനെയാണ്..വെറുതെ അങ്ങ് കടന്നു വരും , ഒരു ചോദ്യോം പറച്ചിലിനും നില്‍ക്കേമില്ല, മുഴുവന്‍ കാഴ്ച കാട്ടുകയുമില്ല..പാതി വഴിയില്‍ നമ്മളെ വിട്ടിട്ടു ഓടിക്കളയും..സ്വപ്നബാക്കി കാണാന്‍ നോമ്പ് നോറ്റാലും നടക്കുകയുമില്ല.വെറുതെ ഉറങ്ങിക്കിടക്കണ എന്നെ അലോസരപ്പെടുത്താന്‍ എത്തിയത് പത്തുനൂറു വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന കാരണോരാണ്, അങ്ങേരെ ഞാന്‍ കണ്ടിട്ടോന്നൂല്ല..എന്നിട്ടും ഒറ്റ മുണ്ടും ഉടുത്ത് ഒരു മാറാപ്പും തൂക്കി വടിയും ചുഴറ്റി ഒരു വരവ്...കേട്ടുകേഴ്വിയില്‍ നിന്ന് വന്നയാളാനെന്നു തോന്നുകയേ ഇല്ല..
ഒരിക്കലും മുടക്കാത്ത കര്‍ക്കിടക വാവുബലി യുടെ കഥയിലാണ് മുത്തമ്മാവനെ പറ്റി അറിഞ്ഞത്.വാവുബലി മുടക്കാതെ വയ്ക്കുന്നത് മുത്തമ്മാവന് വേണ്ടിയാണത്രേ..മുത്തമ്മാവന്‍ മരിച്ചിട്ട് ഒരുപാടു കാലമായി, അച്ഛമ്മയുടെ ചെറുപ്പത്തിലായിരുന്നത്രേ ആ മരണം.അവര്‍ക്കും അങ്ങേരെക്കുറിച്ചു നേരിയ ഓര്‍മ്മയെയുള്ളൂ.ഉമ്മറത്തേക്കു സ്ത്രീജനങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലം,ദൂരെ നിന്ന് മാത്രേ കണ്ടിട്ടുള്ളൂ.
പേര് കേട്ട മന്ത്രവാദിയായിയായിരുന്നു മുത്തമ്മാവന്‍.സല്ക്കര്‍മ്മി തന്നെ, ബ്രഹ്മചാരിയായിരുന്നു, തറവാടിന്റെ എല്ലാ ഉയര്‍ ച്ചക്കും കാരണം അതായിരുന്നുവെന്നു ചരിത്രം. ആജാനുബാഹു ,കഴ്ത്തില് രുദ്രാക്ഷം,ഒറ്റമുണ്ടേ ഉടുക്കൂ,മാറാപ്പ് എപ്പോഴും കൂടെ, ഊര് തെണ്ടല് തന്നെ..ദേശായ ദേശങ്ങളൊക്കെ യാത്ര ചെയ്തിട്ടാണ് വരവ്..കൈയില്‍ ഒരിക്കല്‍ ഗംഗാ ജലവും ഉണ്ടായിരുന്നൂത്രേ. പോയിട്ടുണ്ടാവുമായിരിക്കും അവിടെയും, കാലകാലങ്ങള്‍ ആ മണ്‍പാത്രം പൂജാമുറിയില്‍ ഉണ്ടായിരുന്നു..എപ്പോഴെങ്കിലുമേ തറവാട്ടിലേക്ക് വരൂ.വരുമ്പോള്‍ എല്ലാ വിശേഷങ്ങളും തിരക്കിയറിയും. ആരെങ്കിലും വന്നു വിളിച്ചാല്‍ കര്‍മ്മങ്ങള്‍ക്കായി പോവും. ബാക്കി സമയം ജപവും ധ്യാനവും തന്നെ. അതിനു ഭംഗം വരുതാനാനാര്‍ക്കും ധൈര്യമില്ല തന്നെ.
കിടപ്പിലായിരുന്ന കാലത്ത് വടക്കിനിയില്‍ ഒതുങ്ങിക്കൂടിയ മുത്തമ്മാവന്‍ആരെയും അകത്തേക്ക് വരാന്‍ അനുവദിച്ചില്ല. സേവയൊക്കെ ഉണ്ടായിരുന്ന ആളല്ലേ അകത്തു പോവാനുംഎല്ലാര്‍ക്കും ഭയം. കിണ്ടിയില്‍ പാല്‍ ജനാലയില്‍ വയ്ക്കുമ്പോള്‍ ശുഷ്കിച്ച കൈത്തലം കൊണ്ട് അച്ഛമ്മയുടെ തലയില്‍ കൈ വച്ചൂത്രേ.അധികമൊന്നും കിടന്നില്ല, സ്വച്ഛന്ദ മൃത്യു വരിചൂന്നാ അച്ഛമ്മയുടെ പക്ഷം.
മരിച്ചാല്‍ അന്നൊക്കെ ആണ്ടുബലി ആരും മുടക്കാറില്ല, തറവാട്ടിലെ അടുത്ത ആണ്തരിയുടെ കര്‍ത്തവ്യമായിരുന്നു അത്. പിന്നെടെപ്പോഴോ തറവാട്ടില്‍ അരുതായകള്‍ കണ്ടു തുടങ്ങിയപ്പോള്‍ മുത്തമ്മാവനുള്ള ആണ്ടുബലി കര്‍ക്കിടകവാവിനു ചെയ്യണമെന്നു പ്രശ്നവശാല്‍ കണ്ടെത്തി.വെറും ആണ്ടു ബലി മാത്രമല്ല ,പല ചിട്ടകളോടെ, അടിച്ചു തളിച്ച് ശുദ്ധ മാക്കിയ മുറിയില്‍ അത്താഴം , എല്ലാം തയ്യാറാക്കി വച്ച് അമ്മാവനഹിതമായതെന്തെങ്കിലും അറിയാതെ പ്രവര്‍ത്തിച്ചെങ്കില്‍ അതിനൊരു ക്ഷമാപണംഏറ്റവും മുതിര്‍ന്ന ആളിന്റെ വക, ബാക്കിയുള്ളവര്‍ ഏറ്റ് ചൊല്ലും. മുറിയടച്ചു കുറെ നേരം കാത്തിരുന്നു പിന്നീടു തുറക്കുമ്പോള്‍ വന്നുപോയെന്ന സങ്കല്‍പം .
അവിടുത്തെ അടുത്ത ആണ്‍തരിയായ അച്ഛന്‍ ഭൂലോകത്തിന്റെ ഏതു കോണി ലായാലും ആ ദിവസം മുടക്കാന്‍ ധൈര്യപ്പെട്ടുമില്ല.പക്ഷെ കേരളത്തിന്റെ തനതു ആഘോഷമായ ബന്ദ് 50 വര്‍ഷം മുന്‍പും ഉണ്ടായിരുന്നതിനാല്‍ ഒരിക്കല്‍ ജോലിസ്ഥലത്തുനിന്നും അച്ഛനു വാവിന് പുറപ്പെടാനൊത്തില്ല. കെട്ടുകഥയല്ല, മുത്തമ്മാവന്‍ അച്ഛനെ ജോലിസ്ഥലത്തു അന്വേഷിച്ചെത്തിയത്രെ, അച്ഛന് കാണാന്‍ പറ്റിയില്ല ,കൂടെ ജോലിചെയ്യുന്നോരുടെ വിവരണത്തില്‍ അത് മറ്റാരുമാവാന്‍ തരമില്ലെന്നു പറയപ്പെടുന്നു. അല്ലാതെ കേരളത്തിന്റെ വടക്കേ മൂലയില്‍ വണ്ടിയും പിടിച്ചു അച്ഛന്റെ ചെല്ലപ്പേര് ചൊല്ലി അന്വേഷിച്ചു ചെല്ലാന്‍ വേറെ ആരാണ്?..ഒന്നിരുത്തി ചിന്തിക്കുമ്പോള്‍ ശരിയാവുമോന്നൊരു സംശയം..
കഥയിലെ ഈ മുത്തമ്മാവന്‍ ആണ് ഇന്ന് രാവിലെ എന്നെ ഉണര്‍ത്തിയത്..എന്തിനാണോ എന്തോ..എന്തോര്‍മ്മിപ്പിക്കാന്‍ എത്തിയതാണോ എന്തോ.രാവിലെ കുളിച്ചു വിളക്ക് കത്തിക്കുമ്പോള്‍ അച്ഛന്‍ പറയുന്നപോലെ മുത്തമ്മാവനെ മനസ്സിലോര്‍ത്തു..അഹിതമായതെന്തെങ്കിലും....
ഏയ്!!ചുമ്മാ വന്നതാവും.
ReplyDeleteഎല്ലാ തറവാട്ടിലും കാണും ഇങ്ങനെ ഒരു കാരണവർ..ഉറപ്പായും അതൊരു മന്ത്രവാദി ആയിരിക്കുകയും ചെയ്യും.....യോഗീശ്വരനെന്നും,വെല്ല്യമ്മവനെന്നുമുള്ള വിളിപ്പേരിൽ പിൻ തലമുറക്ക് പേടിസ്വപ്നമായി തുടരുകയും ചെയ്യും..