Thursday, 30 July 2015



യാത്രയയപ്പ് ...








ഈ പ്രാണന്‍ എന്ന് പറഞ്ഞാ എന്താന്നാ? ഇച്ചിരീം ഇമ്മിണീം വാക്കിലൊന്നും തീരണ സംഗതിയല്ല അത്.. ജീവനെ ഉള്ളിലെക്കാവാഹിക്കണ പോലെ തന്നെ ദേഹം വിട്ടകലുമ്പഴും പറഞ്ഞാല്‍ തീരാത്ത ഒരു പാട് കെട്ടുപാടുകളുണ്ടതിന്. പിന്നീം പിന്നീം വരിഞ്ഞു മുറുക്കണ സ്നേഹത്തിന്റെയും, മടുപ്പിന്റെയും,ദേഷ്യത്തിന്റെയും, അതും കൂടിയ വെറുപ്പിന്റെയും ഒക്കെ അഴിയാക്കുരുക്കുകള്‍. പ്രാണന്‍ എളുപ്പം അങ്ങട്ട് പോവേമില്ല, തിരികെ ഇങ്ങട്ട് ബോധത്തിലേക്ക്‌ വരുവേമില്ല . കുറെ നാള് വയ്യാണ്ട് കെടക്കാം , പിന്നെ ബോധം തീരെ മറയാം, വേണെങ്കില്‍ ഇടയ്ക്കു കണ്ണ് തുറക്കാം, കൈ കാലനക്കങ്ങള്‍ കണ്ടു മരണ ലക്ഷണങ്ങള്‍ മറ്റുള്ളോര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും അവസരം കൊടുക്കാം.

 മരണത്തിലേക്കുള്ള യാത്ര ചെറുതായാല്‍ കൂടെ നിലവിളിക്കാനാളുണ്ടാവും. അതിത്തിരി നീണ്ടാലോ , മടുപ്പ് കാരണം ഒന്ന് കണ്ണീര്‍ പൊഴിച്ചിട്ട് അവര്‍ ഇങ്ങനെ പറയും " അങ്ങട്ട് വേഗം വിളിച്ചാല്‍ മതിയായിരുന്നു, കണ്ടു നില്‍ക്കാന്‍ പറ്റണില്ല". ഇത്തിരി കൂടി വൈകിയാല്‍, "നിക്ക് നിക്കാന്‍ പറ്റുംന്നു തോന്നണില്ല. പിള്ളേര്‍ക്ക് പരീക്ഷ, പണികള്‍ അവതാളത്തില്‍ , എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ അറീച്ചാ മതി ", എന്നാവും.

പാറൂട്ട്യേമ കിടപ്പിലായിട്ട് ആറു  മാസത്തിലേറെയായില്ലേ! വയസ്സ് 98 കഴിഞ്ഞു. സൂക്കേടോന്നൂല്ലാ ,എണീക്കാന്‍ വയ്യാതായി, അത്ര തന്നെ. ഒരു വശത്തേക്ക് ഉണ്ടായിരുന്ന വളവ്‌ രൂപമാകെ മാറ്റി. കൂഞ്ഞിക്കൂടിയോരെല്ലിന്‍ കൂട്. അല്‍പ പ്രാണന്‍ എന്ന് പറയാമ്പറ്റില്ലാട്ടോ, അനക്കം കാര്യായിട്ടൊന്നുമില്ലെങ്കിലും  പ്രാണന്‍ മുറുകിപ്പിടിച്ചങ്ങു കിടക്കാ. അങ്ങട്ടൂല്ല ,ഇങ്ങട്ടും. മിനക്കേട് തന്നെ അല്ലാണ്ടെന്താ? എനിക്കും ഇതാവില്ലേ ഗതിയെന്നല്ലേ മനസ്സില് വരണ ചോദ്യം, ആയിക്കോട്ടെ , ഇതൊക്കെ പറയാനും ഒരാള് വേണ്ടേ? മരിച്ചാപ്പിന്നെ ഞാനിതൊക്കെ എപ്പഴാ പറയാ?

പാറൂട്ട്യേമ്മടെ സ്വത്തുക്കളൊക്കെ പണ്ടേ മക്കള്‍ക്കും, കൊച്ചുമക്കള്‍ക്കും എഴുതി കൊടുത്തൂലോ. ഇഷ്ടണ്ടായിട്ടൊന്നുവല്ലാന്നേ.വേറെ വഴിയില്ലാഞ്ഞാ! ആള്വോളക്ക് വെലയിണ്ടാവണെങ്കില്‍ അര്‍ത്ഥം വേണം. അത് കൈയീന്നു പോയപ്പോ തീര്‍ന്നില്ലേ? ആരൂല്ലാണ്ടേ കിടപ്പ് തുടങ്ങീട്ടു ആഴ്ച രണ്ടായി. കഴിക്കാനൊന്നും വേണ്ട, ചുണ്ടുമ്മേലിത്തിരി  തിരിശീലയിലിറ്റിച്ചാല്‍ ധാരാളം. അതിനും ആര്‍ക്കും വയ്യ, പിന്നെ സമയം കിട്ടുമ്പഴൊന്നു കയറാമെന്ന് വയ്ക്കണതും സ്വാര്‍ഥത തന്നെ, നാളെ നിക്കും വരാലോ ഈ ഗതി.
 അതോണ്ടല്ലേ ഇന്നലെ  വിളക്ക് വയ്ക്കണ നേരത്ത് കൊച്ചുമോന്റെ വക വെളിച്ചപ്പാടുറയല്‍ കേക്കേണ്ടി വന്നത്! പാറൂട്ട്യേമ കേട്ടോ ആവോ? " ഇതെന്‍റെ വീടായിപ്പോ, ഇവിടാരാ വരണ്ടെന്ന് ഞാനാ തീരുമാനിക്യാ , മക്കളാണെന്നൊന്നും ആരും ന്യായം പറയണ്ട , നിക്കിഷ്ടല്ലാത്ത ഒരാളും ഇബ്ടെ കേറില്ല അത്രന്നെ ." അരിശം മൂത്തപ്പോള്‍ നല്ല വിക്കും, ശേലായി. വീതം വയ്പ്പിനിടയിലെ കശപിശകളില്‍ അമ്മായിയും,കുഞ്ഞമ്മയും, ചെറിയച്ഛനുമൊക്കെ സ്ഥാനം തെറ്റും,പണല്ലേ ഏറ്റം വലുത്, മണ്ണും. അതിനപ്പുറതെക്ക് ആരും വളര്‍ന്നിട്ടൂല്ല.

വേലയ്ക്കു നിക്കണ പെണ്ണ് വന്നു പറഞ്ഞിട്ടാ ഒന്നത്രടം പോയത്. പോയോണ്ട് ഇതൊക്കെ  കാണുകേം കേള്‍ക്കേം ചെയ്തു. ജീവന്‍ പോവാന്‍ കിടക്കുമ്പഴുമുണ്ടോ ഇങ്ങനത്തെ വാശികള്, അഹമ്മതി അല്ലാതെന്താ? ഇക്കണ്ടതൊക്കെ ഉണ്ടാക്കിയ ആ ജീവന് പോകുമ്പഴെന്താ വേണ്ടേ? വേണ്ടതെന്തായാലും കഞ്ഞീടെ വെള്ളമിറ്റിക്കാന്‍ ആരൂല്ല. മുറീലു
വല്ലാത്തൊരു ഗന്ധോമുണ്ട്. അതോണ്ടാവും എത്തി നോക്കാന്‍ പോലും എല്ലാര്‍ക്കും മടി. ആസ്പത്രീന്നു വീട്ടിലെക്കാക്കിയത് മുതല്‍ ഒഴിയാബാധയായി. ഇടയ്ക്കു കൂടുമ്പഴെക്ക് ഊര്‍ദ്ധ്വന്‍ വലിക്ക്യാന്നു വച്ചു എല്ലാരീം വിളിപ്പിക്കും. അതന്നെ ഇപ്പൊ എത്ര വട്ടായീന്നു! ന്നാലും ഇനി താമസമുണ്ടാവില്ലെന്നു ഇന്നലേ തോന്നീര്‍ന്നു. രാവിലെ ആയപ്പോഴേക്കും പോയി, ദൂരെ അധികാളോന്നൂല്ല വന്നു കാണാന്‍! എന്നാലും ഉച്ച കഴിഞ്ഞിട്ട് മതിയെല്ലാം എന്നായി..അതോണ്ടെന്താ ഫ്രീസര്‍ കൊണ്ട് വന്നു, ആളെ അതിലാക്കി. പിന്നെ നല്ല വലിപ്പത്തിലൊരു മാല അതിനു മുകളില്‍. പാറൂട്ട്യേമയുടെ പടള്ള രണ്ടു ഫ്ലെക്സ്‌, വരണ വഴീല്, ആര്‍ക്കു കാണാനാവോ? ഇരിക്കട്ടെ, അവരുടെ ചിരിച്ച മുഖം മറന്നു തുടങ്ങീര്‍ന്നു. മരിച്ചാല്‍ പിന്നെ മോശല്ല, കാണാന്‍ ആളുണ്ടാവും, കണ്ണീര്‍ വാര്‍ക്കാനും, ചന്ദനത്തിരിയും സുഗന്ധങ്ങളും  ! ചുറ്റും ആളും, അല്ലെങ്കില്‍ ആര്‍ക്കും വേണ്ടാതെ ഒരു കോണില്‍  !

മതി ഇതിനപ്പുറം ചിന്ത പോവണ്ടാ! അല്ലെങ്കില്‍ ഓരോന്ന് നിരുവിച്ചു അതിനുള്ളില്‍ ഞാനാണെന്ന് തോന്നും, മക്കളൊക്കെ ദൂരെയല്ലേ വരാനൊക്കെ പാടാവും. ഇത്രേയുള്ളൂ..















Wednesday, 15 July 2015



അന്നയും പൊന്നിയും, ഞാനും..

വയലിലെ  രാസവളപ്രയോഗം കഴിഞ്ഞു കിട്ടുന്ന ഒരുപ്പുഴുക്കന്‍ നെല്ല്,  പുഴുങ്ങിക്കുത്തിയെടുത്ത  അരി കേടാകാതിരിക്കാന്‍ ബോറിക് ആസിഡ് എന്നൊരു രാസ വസ്തു ചേര്‍ക്കുന്നത് കണ്ടിട്ടുണ്ട്.അതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും പറയേണ്ട. എന്നാല്‍ ഇതൊന്നും വേണ്ട എന്ന് വച്ചു ഒരു വര്‍ഷത്തേക്കുള്ള അരി വാങ്ങാമെന്നു വച്ചു. പുഴുങ്ങലും കുത്തലും, മിനക്കേടുമില്ല. തഞ്ചാവൂരിന്റെ പൊന്നു വിളയുന്ന ,കാവേരി നനയിച്ച മണ്ണിലെ "പൊന്നി അരി ". തുമ്പപ്പൂവ് പോലെ വെളുത്ത ഒരിക്കലും മടുപ്പിക്കാത്ത അരി. മലയാളിയുടെ സങ്കല്‍പ്പങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാവും, എങ്കിലും രുചിയില്‍ ഏതിനോടും കിട പിടിക്കും.

വിളവെടുപ്പിന്റെ സമയം കഴിഞ്ഞു. ഇപ്പൊ മുദ്രാവാക്യം എല്ലാം ജൈവം എന്നല്ലേ? എന്നാ ഞാനായിട്ട് പിന്നാക്കമാവണ്ടാന്നു വച്ചു. ബോറിക് ആസിഡ് പോലെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാതെയുള്ള നല്ലരി. ദക്ഷിണേന്ത്യയുടെ നെല്ലറയായ  പൊന്നു വിളയുന്ന തഞ്ചാവൂരിലെ "പൊന്നി" അരി.

പണ്ടത്തെപ്പോലെ പത്തായത്തില്‍ നിന്ന്  നെല്ലളന്നു, പുഴുങ്ങിയുണങ്ങി , കുത്തി അരിയാക്കി , പേറ്റിത്തിരിക്കുകയൊന്നും വേണ്ട. നെല്ലെടുക്കാന്‍ പോത്തന്‍ മാപ്പിളയും , പുഴുങ്ങിയുണങ്ങാന്‍ അന്നയും വേണ്ട.നെല്ല് കുത്തുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ആദ്യം അവരുടെ മുഖമാണ്  മനസ്സില്‍ തെളിയുക. തറവാട്ടില്‍ വിശേഷങ്ങളുടെ തുടക്കം നെല്ല് കുത്തലില്‍ നിന്നാണ്. നല്ല ഉയരമുള്ള പത്താഴത്തില്‍ നിന്നും നെല്ലളക്കുന്നതെപ്പോഴും പോത്തന്‍ മാപ്പിളയാണ്. വിരുന്നുകാരുടെ കണക്കനുസരിച്ചാണ് എത്ര പറയെന്നുറപ്പിക്കുക. ചാണകം മെഴുകി വെടിപ്പാക്കിയ വാലുള്ള കോരുകുട്ടയില്‍ നിറച്ചു കൊണ്ടുവരുന്ന നെല്ല്  പറയില്‍ അളന്നു പുറത്തേക്ക് കൊടുക്കുന്നതെപ്പോഴും പോത്തന്‍ മാപ്പിളയാണ്. ചാച്ചുകെട്ടിയില്‍ പുഴുങ്ങാനുള്ള വട്ടം കൂട്ടല്‍  അപ്പോഴേക്കും  അന്ന  പൂര്‍ത്തിയാക്കിയിട്ടുണ്ടാവും. ചെമ്പില്‍ നെല്ല് തിളക്കുമ്പോള്‍ വിറകുന്താനും, പാകമാവുമ്പോള്‍ വെള്ളം തോര്‍ത്തി പനമ്പില്‍ വിരിക്കാനും അന്ന തന്നെ.
ഒട്ടു മിക്കപ്പോഴും അവരുടെ സംസാരം കലഹത്തില്‍ ചെന്നെത്തും. അകം പണിക്കു പോത്തന്‍ മാപ്പിള പുറം പണിക്കു അന്നയും! അതിനു പോത്തന്‍ മാപ്പിളക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു.

" അതിപ്പോ പണ്ട് തോമാശ്ലീഹ നേരിട്ട് വന്നു കൂട്ടം ചേര്‍ത്തതാ നമ്മുടെ കുടുംബക്കാരെ, അതിനെലും വലിയ മഹത്വമോന്നും ഇനി കിട്ടാനുമില്ല. മാവേലില്‍ എന്ന എന്റെ കുടുംബവീട്ടിലെ ചക്കിലാട്ടിയ എണ്ണയാ കണക്കില്ലാക്കൊല്ലങ്ങളായി ഇവിടുത്തെ തേവര്‍ക്കെടുക്കുന്നത്. ഇനിയിപ്പോള്‍ അവിടുത്തെ ചക്കില്‍ നിന്നല്ലെങ്കിലോ, മ്മടെ വീട്ടീന്ന് കാരണോമ്മാര് തൊട്ടാലെ അമ്പലത്തിലേക്കുള്ള എണ്ണ എടുക്കൂ ", പറയുമ്പോള്‍ പോത്തന്‍ മാപ്പിളയുടെ മുഖത്തിനു നല്ല തെളിച്ചം.

അന്നയാവട്ടെ വയനാട്ടിലെങ്ങുന്നോ കെട്ടി വന്ന മാര്‍ഗ്ഗം കൂടിയ ക്രിസ്ത്യാനി. അന്നയുടെ കെട്ടിയവന്‍ വര്‍ഗ്ഗീസ്‌ പണ്ട്  തേയിയായിരുന്നൂന്നു പോത്തന്‍ പറയുന്നിടത്ത് അന്നയ്ക്കു കലി മൂക്കും, ബാക്കിയുള്ളവ പിറു പിറുക്കലുകളില്‍ തുടരും.

 "നിങ്ങള് പോണ പോലെ തന്നെയാ ഞങ്ങളും പള്ളീക്ക് പോണേ,അതേ തമ്പിരാനെത്തന്നെയാ ഞാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കണേ, പിന്നെ നമ്മക്ക് എന്ത് വ്യത്യാസം, പാടത്തും പറമ്പിലുമല്ലേ  നമ്മള് രണ്ടാളും പണിയണെ? അപ്പഴക്കെ അകോം പുറോമുണ്ടോ? പത്താഴത്തിലെത്തുമ്പോഴല്ലേ മഹിമ കൂടുന്നുള്ളൂ? ഹിതാപ്പോ നല്ല കഥ! "

ഈ കഥക്കുത്തരം ഇത് വരെ കിട്ടിയിട്ടില്ല. പോത്തന്‍ മാപ്പിളയുടെ മകള്‍ നഴ്സ് ആയി ജെര്‍മനിക്ക് പോയെന്നും, മാപ്പിളയും കൂടെ പോയെന്നും കേട്ടു, ഒരു തിരിച്ചു വരവുണ്ടായിട്ടുണ്ടാവില്ല, പ്രായമേറെ ചെന്നിരുന്നു. അന്ന മക്കളും കൊച്ചു മക്കളുമോത്തു സസുഖം വാണു ഏറെക്കാലം , അന്നയുടെ മക്കള്‍ ക്രിസ്ത്യാനിയും , ഹിന്ദുവുമൊക്കെയായി പലവട്ടം മാറിയും മറിഞ്ഞും കഴിച്ചൂത്രേ. നെല്‍വയലുകള്‍  ഇഷ്ടിക കളങ്ങള്‍ക്കും മറ്റു കൃഷികള്‍ക്കും വഴിമാറിയതിനാല്‍ ,അവരെ പിന്നെ പണിക്കു വിളിക്കേണ്ടിയുംവന്നില്ല. അപ്പൊ പിന്നെ നാടന്‍ കുത്തരിയെക്കാള്‍ നല്ലത് "പൊന്നി "തന്നെ അല്ലെ?








Thursday, 2 July 2015





മക്കള്‍ വളരുമ്പോള്‍..



രാത്രി കുറച്ചേറെ ആയിരുന്നു, പൊതുവേ തിരക്ക് കുറഞ്ഞ റോഡില്‍ പതിവില്ലാത്ത തിരക്ക്. ഒന്‍പതു മണിയോടെ നിരത്തുകള്‍ വിജനമാവാറുണ്ട്. വീട്ടിലെത്താനുള്ള തിരക്കുണ്ടായിരുന്നെങ്കിലും ടൂവീലെറിന്‍റെ പിന്‍ സീറ്റില്‍ മകനുണ്ടായിരുന്നത് കൊണ്ട് പതിയെ ആയിരുന്നു യാത്ര. വേഗതക്കുറവിനോടുള്ള അതൃപ്തി അവന്‍ പലവട്ടം പ്രകടിപ്പിക്കുകയും ചെയ്തു.
 " അമ്മയെന്താ അച്ഛനെ പോലെ? നമുക്കിത്തിരി വേഗം പോവാം.ഇത് ബോറാ!"

അല്‍പ്പമൊന്നു വേഗം കൂട്ടി മുന്‍പിലുള്ള മിനി വാനിനെ മറികടന്നു മുന്നിലെത്തിയപ്പോഴാണ് വാന്‍ ഡ്രൈവറിനെ ഞങ്ങളുടെ മറികടക്കല്‍ പ്രകോപിപ്പിച്ചുവന്നു മനസ്സിലാക്കിയത്‌. അടുത്ത സിഗ്നലില്‍ തിരിയാനുള്ള അടയാളം കാണിച്ചത് വകവയ്ക്കാതെ കാറ്റുപോലെ ഒരു ബൈക്ക് മുന്നോട്ടെടുത്തു,അതും റോങ്ങ്‌ സൈഡില്‍ . ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാല്‍ ഏതാണ്ട് ഒപ്പമെത്തിയ വാനിന്റെയും ബൈക്കിന്‍റെയും ഇടയില്‍ ഞങ്ങളും കൊച്ചു വണ്ടിയും ഒരു നിമിഷം പകച്ചു. വലിയൊരപകടം ഒഴിവായ ആശ്വാസത്തിലായിരുന്നു ഞാന്‍. സിഗ്നലില്‍ തിരിയാനൊരുങ്ങിയ എന്നോട് മോന്‍ ആവശ്യപ്പെട്ടത് ബൈക്കിനെ പിന്തുടരാന്‍.

"സമയം പത്തു മണി കഴിഞ്ഞു, ഇനി അതിന്റെ പുറകെ പോയിട്ടെന്തിനാ? അയാള്‍ ഏതെങ്കിലും വഴിയില്‍ തിരിഞ്ഞാല്‍ പുറകെ പോകുന്നതും വേരുതെയാവും! " ഞാനവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

" അയാള്‍ നമ്മുടെ നേരെ മുന്നിലുണ്ട്, അമ്മ നമുക്ക് ഫോളോ ചെയ്യണം, നമ്പര്‍ പ്ലേറ്റ് പോലുമില്ലാത്ത വണ്ടിയാണ്. " മോന്റെ നിര്‍ബന്ധം.

കൂടുതലൊന്നും ആലോചിക്കാതെ പുറകെ പോയി, നല്ല വേഗത്തില്‍ ,അയാളും കണ്ടിട്ടുണ്ടാവും. അടുത്ത 2 കിലോമീറ്റര്‍ ദൂരം അയാളുണ്ടായിരുന്നു, പെട്ടെന്ന് കാണാതായി. പിന്നീടങ്ങോട്ട് വിജനം, വഴി വിളക്കുകളുമില്ല. അസമയത്തെ യാത്രയിലെ വശപ്പിശകുകള്‍ ആലോചിച്ചു യാത്ര അവിടെ അവസാനിപ്പിച്ചു തിരിഞ്ഞപ്പോള്‍ മോന്റെ ആത്മഗതം "അമ്മ ഇത്തിരി കൂടി വേഗത്തിലായിരുന്നെങ്കില്‍ കൈയോടെ പിടിക്കായിരുന്നു.ഇതിപ്പോ അമ്മ അച്ഛന് പടിക്ക്യാന്നാ തോന്നണേ."

കുട്ടികള്‍ എത്ര പെട്ടന്നാണ് വളരുന്നത്‌?