Thursday, 30 July 2015



യാത്രയയപ്പ് ...








ഈ പ്രാണന്‍ എന്ന് പറഞ്ഞാ എന്താന്നാ? ഇച്ചിരീം ഇമ്മിണീം വാക്കിലൊന്നും തീരണ സംഗതിയല്ല അത്.. ജീവനെ ഉള്ളിലെക്കാവാഹിക്കണ പോലെ തന്നെ ദേഹം വിട്ടകലുമ്പഴും പറഞ്ഞാല്‍ തീരാത്ത ഒരു പാട് കെട്ടുപാടുകളുണ്ടതിന്. പിന്നീം പിന്നീം വരിഞ്ഞു മുറുക്കണ സ്നേഹത്തിന്റെയും, മടുപ്പിന്റെയും,ദേഷ്യത്തിന്റെയും, അതും കൂടിയ വെറുപ്പിന്റെയും ഒക്കെ അഴിയാക്കുരുക്കുകള്‍. പ്രാണന്‍ എളുപ്പം അങ്ങട്ട് പോവേമില്ല, തിരികെ ഇങ്ങട്ട് ബോധത്തിലേക്ക്‌ വരുവേമില്ല . കുറെ നാള് വയ്യാണ്ട് കെടക്കാം , പിന്നെ ബോധം തീരെ മറയാം, വേണെങ്കില്‍ ഇടയ്ക്കു കണ്ണ് തുറക്കാം, കൈ കാലനക്കങ്ങള്‍ കണ്ടു മരണ ലക്ഷണങ്ങള്‍ മറ്റുള്ളോര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും അവസരം കൊടുക്കാം.

 മരണത്തിലേക്കുള്ള യാത്ര ചെറുതായാല്‍ കൂടെ നിലവിളിക്കാനാളുണ്ടാവും. അതിത്തിരി നീണ്ടാലോ , മടുപ്പ് കാരണം ഒന്ന് കണ്ണീര്‍ പൊഴിച്ചിട്ട് അവര്‍ ഇങ്ങനെ പറയും " അങ്ങട്ട് വേഗം വിളിച്ചാല്‍ മതിയായിരുന്നു, കണ്ടു നില്‍ക്കാന്‍ പറ്റണില്ല". ഇത്തിരി കൂടി വൈകിയാല്‍, "നിക്ക് നിക്കാന്‍ പറ്റുംന്നു തോന്നണില്ല. പിള്ളേര്‍ക്ക് പരീക്ഷ, പണികള്‍ അവതാളത്തില്‍ , എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ അറീച്ചാ മതി ", എന്നാവും.

പാറൂട്ട്യേമ കിടപ്പിലായിട്ട് ആറു  മാസത്തിലേറെയായില്ലേ! വയസ്സ് 98 കഴിഞ്ഞു. സൂക്കേടോന്നൂല്ലാ ,എണീക്കാന്‍ വയ്യാതായി, അത്ര തന്നെ. ഒരു വശത്തേക്ക് ഉണ്ടായിരുന്ന വളവ്‌ രൂപമാകെ മാറ്റി. കൂഞ്ഞിക്കൂടിയോരെല്ലിന്‍ കൂട്. അല്‍പ പ്രാണന്‍ എന്ന് പറയാമ്പറ്റില്ലാട്ടോ, അനക്കം കാര്യായിട്ടൊന്നുമില്ലെങ്കിലും  പ്രാണന്‍ മുറുകിപ്പിടിച്ചങ്ങു കിടക്കാ. അങ്ങട്ടൂല്ല ,ഇങ്ങട്ടും. മിനക്കേട് തന്നെ അല്ലാണ്ടെന്താ? എനിക്കും ഇതാവില്ലേ ഗതിയെന്നല്ലേ മനസ്സില് വരണ ചോദ്യം, ആയിക്കോട്ടെ , ഇതൊക്കെ പറയാനും ഒരാള് വേണ്ടേ? മരിച്ചാപ്പിന്നെ ഞാനിതൊക്കെ എപ്പഴാ പറയാ?

പാറൂട്ട്യേമ്മടെ സ്വത്തുക്കളൊക്കെ പണ്ടേ മക്കള്‍ക്കും, കൊച്ചുമക്കള്‍ക്കും എഴുതി കൊടുത്തൂലോ. ഇഷ്ടണ്ടായിട്ടൊന്നുവല്ലാന്നേ.വേറെ വഴിയില്ലാഞ്ഞാ! ആള്വോളക്ക് വെലയിണ്ടാവണെങ്കില്‍ അര്‍ത്ഥം വേണം. അത് കൈയീന്നു പോയപ്പോ തീര്‍ന്നില്ലേ? ആരൂല്ലാണ്ടേ കിടപ്പ് തുടങ്ങീട്ടു ആഴ്ച രണ്ടായി. കഴിക്കാനൊന്നും വേണ്ട, ചുണ്ടുമ്മേലിത്തിരി  തിരിശീലയിലിറ്റിച്ചാല്‍ ധാരാളം. അതിനും ആര്‍ക്കും വയ്യ, പിന്നെ സമയം കിട്ടുമ്പഴൊന്നു കയറാമെന്ന് വയ്ക്കണതും സ്വാര്‍ഥത തന്നെ, നാളെ നിക്കും വരാലോ ഈ ഗതി.
 അതോണ്ടല്ലേ ഇന്നലെ  വിളക്ക് വയ്ക്കണ നേരത്ത് കൊച്ചുമോന്റെ വക വെളിച്ചപ്പാടുറയല്‍ കേക്കേണ്ടി വന്നത്! പാറൂട്ട്യേമ കേട്ടോ ആവോ? " ഇതെന്‍റെ വീടായിപ്പോ, ഇവിടാരാ വരണ്ടെന്ന് ഞാനാ തീരുമാനിക്യാ , മക്കളാണെന്നൊന്നും ആരും ന്യായം പറയണ്ട , നിക്കിഷ്ടല്ലാത്ത ഒരാളും ഇബ്ടെ കേറില്ല അത്രന്നെ ." അരിശം മൂത്തപ്പോള്‍ നല്ല വിക്കും, ശേലായി. വീതം വയ്പ്പിനിടയിലെ കശപിശകളില്‍ അമ്മായിയും,കുഞ്ഞമ്മയും, ചെറിയച്ഛനുമൊക്കെ സ്ഥാനം തെറ്റും,പണല്ലേ ഏറ്റം വലുത്, മണ്ണും. അതിനപ്പുറതെക്ക് ആരും വളര്‍ന്നിട്ടൂല്ല.

വേലയ്ക്കു നിക്കണ പെണ്ണ് വന്നു പറഞ്ഞിട്ടാ ഒന്നത്രടം പോയത്. പോയോണ്ട് ഇതൊക്കെ  കാണുകേം കേള്‍ക്കേം ചെയ്തു. ജീവന്‍ പോവാന്‍ കിടക്കുമ്പഴുമുണ്ടോ ഇങ്ങനത്തെ വാശികള്, അഹമ്മതി അല്ലാതെന്താ? ഇക്കണ്ടതൊക്കെ ഉണ്ടാക്കിയ ആ ജീവന് പോകുമ്പഴെന്താ വേണ്ടേ? വേണ്ടതെന്തായാലും കഞ്ഞീടെ വെള്ളമിറ്റിക്കാന്‍ ആരൂല്ല. മുറീലു
വല്ലാത്തൊരു ഗന്ധോമുണ്ട്. അതോണ്ടാവും എത്തി നോക്കാന്‍ പോലും എല്ലാര്‍ക്കും മടി. ആസ്പത്രീന്നു വീട്ടിലെക്കാക്കിയത് മുതല്‍ ഒഴിയാബാധയായി. ഇടയ്ക്കു കൂടുമ്പഴെക്ക് ഊര്‍ദ്ധ്വന്‍ വലിക്ക്യാന്നു വച്ചു എല്ലാരീം വിളിപ്പിക്കും. അതന്നെ ഇപ്പൊ എത്ര വട്ടായീന്നു! ന്നാലും ഇനി താമസമുണ്ടാവില്ലെന്നു ഇന്നലേ തോന്നീര്‍ന്നു. രാവിലെ ആയപ്പോഴേക്കും പോയി, ദൂരെ അധികാളോന്നൂല്ല വന്നു കാണാന്‍! എന്നാലും ഉച്ച കഴിഞ്ഞിട്ട് മതിയെല്ലാം എന്നായി..അതോണ്ടെന്താ ഫ്രീസര്‍ കൊണ്ട് വന്നു, ആളെ അതിലാക്കി. പിന്നെ നല്ല വലിപ്പത്തിലൊരു മാല അതിനു മുകളില്‍. പാറൂട്ട്യേമയുടെ പടള്ള രണ്ടു ഫ്ലെക്സ്‌, വരണ വഴീല്, ആര്‍ക്കു കാണാനാവോ? ഇരിക്കട്ടെ, അവരുടെ ചിരിച്ച മുഖം മറന്നു തുടങ്ങീര്‍ന്നു. മരിച്ചാല്‍ പിന്നെ മോശല്ല, കാണാന്‍ ആളുണ്ടാവും, കണ്ണീര്‍ വാര്‍ക്കാനും, ചന്ദനത്തിരിയും സുഗന്ധങ്ങളും  ! ചുറ്റും ആളും, അല്ലെങ്കില്‍ ആര്‍ക്കും വേണ്ടാതെ ഒരു കോണില്‍  !

മതി ഇതിനപ്പുറം ചിന്ത പോവണ്ടാ! അല്ലെങ്കില്‍ ഓരോന്ന് നിരുവിച്ചു അതിനുള്ളില്‍ ഞാനാണെന്ന് തോന്നും, മക്കളൊക്കെ ദൂരെയല്ലേ വരാനൊക്കെ പാടാവും. ഇത്രേയുള്ളൂ..















No comments:

Post a Comment