Tuesday, 16 August 2016





ഭയം ചേക്കേറിയ വഴികളിലൂടെ


ഓർത്ത് നോക്കുകയായിരുന്നു ,എന്നാണു ഭയം ആദ്യം തോന്നിയതെന്ന്. കൃത്യമായി ഉത്തരം കിട്ടുന്നില്ല. എങ്കിലും സ്പർശ ത്തിലൂടെയാണ്ആദ്യം അതറിഞ്ഞത് എന്ന് തോന്നുന്നു. വേനലവധികളിലെ ഓട്ടത്തിമർപ്പിനിടയിൽ വഴി ചോദിച്ച ഒരു അപരിചിതൻ അടുത്തേക്ക് ചേർത്തു നിർത്തിയപ്പോൾ ഒരു നടുക്കം തോന്നിയിരുന്നു. ബലമായി പിടി വിടുവിച്ചു ഓടി മാറിയപ്പോൾ ,നടുക്കം തീരും വരെ കണ്ണടച്ചു കതകിനു പിന്നിലേ ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്നപ്പോൾ ഭയത്തിനൊടുവിൽ വെറുപ്പെത്തുന്നതറിഞ്ഞു. അയാളുടെ പരുപരുത്ത കൈവിരലുകൾ, മനം മറിക്കുന്ന ബീഡിയുടെ ശ്വാസം , ചുവന്ന കണ്ണുകൾ എല്ലാം വെറുപ്പ് മാത്രമേ മനസ്സിലെത്തിക്കുന്നുള്ളൂ.

കാലം മുന്നോട്ടോടുമ്പോൾ പാവാടക്കാരിക്ക് ഭയക്കാൻ നിഴലുകൾ, ഇരുൾ വീണ തൊണ്ടുകളിൽ പിറകെ എത്തിപ്പിടിക്കാനായുമെന്ന വെറും തോന്നലുകൾ. ഇരുട്ടിലെ ഇലയന ക്കങ്ങളിൽ ഒളിച്ചിരുന്നു പേടിപ്പിക്കുന്ന പാമ്പുകൾ. ഇത്തിരി പൊന്നിനും സുഖത്തിനും പിടിച്ചു കൊണ്ടുപോയേക്കുമെന്ന ഭയപ്പെടുത്തലുകൾ. അബോധമനസ്സിലെ പിടിച്ചു കെട്ടാനാവാത്ത രാക്ഷസചിന്തകൾ ,വട്ടം കറക്കി  മുടിക്കുത്തിൽ പിടിച്ചു ചുഴറ്റി നിലയില്ലാക്കയത്തിലേക്കാഴ്ത്തുന്ന സ്വപ്‌നങ്ങൾ. പിന്നിലെത്തുന്ന കാലടി ശബ്ദങ്ങൾക്കൊപ്പം തുളച്ചു കയറുന്ന കണ്ണുകൾ , ഉടലളവുകൾ തിട്ടപ്പെടുത്തി . കാമക്കനൽ കണ്ണുകൾ കാഴ്ചച്ചിറകിലേറി പിന്നിലൂടങ്ങിനെ നിഴൽ പോലൊടുങ്ങാൻ വെമ്പുന്നു. നിഴലുകൾക്കിരട്ടിക്കാനാവുമോ എന്ന കാടൻ ചിന്തകൾ  പേറിയ  കണ്ണുകളുടെ ഭ്രാന്തൻ നോട്ടങ്ങൾക്കു പിന്നിൽ താണ്ടിയ ദൂരങ്ങൾ ഏറെയാണ്.

നിറമുള്ള ശലഭങ്ങൾക്കൊപ്പം മനസ് പറന്നപ്പോൾ ചിറകരിഞ്ഞു  വീണ്ടും  അരുതുകളിലേക്കും  , കനത്ത മുഖങ്ങളിലേക്കും  , കറുത്ത നോട്ടങ്ങളിലേക്കുമൊതുങ്ങുമ്പോൾ ഭയം കുട  ചൂടിച്ചു. അരുതുകളുടെ വേദപുസ്തകമോതിയത് കീഴ്പ്പെടലുകളുടെ മെയ് വഴക്കത്തിലേക്കുള്ള പാഠങ്ങൾ മാത്രമായിരുന്നു. ഉടലും മനസ്സും ഒരുപോലെ ഉമിത്തീയിൽ പതം വരുത്തിയെടുത്ത ഒരു പണവിട പൊന്നു പോലെ. തൊണ്ടക്കുഴിയിൽ ശ്വാസക്കുതിപ്പിനൊരു വേഗപ്പൂട്ട് പോലൊരു മിന്നും.  അപമാനഭയത്തിൽ ഒരഗ്നിപരീക്ഷയ്ക്കൊരുങ്ങും ജനകജമാരുടെ  ജന്മ നിയോഗം ! 

 ഇന്നിന്റെ ജാതകത്തിൽ നിന്നും ഭയത്തെ എടുത്തു മാറ്റേണ്ടതുണ്ട്, ഇരുട്ടിനെ പ്രണയിക്കേണ്ടതുണ്ട്, ഭയമാകുന്ന ഭൂതത്തെ ഉടയാത്ത കുപ്പികളിലൊന്നിൽ  ആവാഹിച്ചുയിർപ്പില്ലാത്തവണ്ണം ഒടുക്കേണ്ടതുണ്ട്. അളവുകോൽ കൊണ്ടളന്ന് മാറ്റിയതല്ലാത്ത അതിരുകളില്ലാത്ത ആകാശത്തിൽ അപ്പൂപ്പൻ താടികളായി പറക്കുന്ന സ്വപ്നങ്ങളെ കൈയെത്തി പിടിക്കാൻ രണ്ടു ചിറകുകൾ ,ഉയരത്തെ  ഭയമില്ലാതെ ഒരു യാത്ര..സ്വപ്നങ്ങളിലേക്ക്.










Tuesday, 9 August 2016





മാത്തുക്കുട്ടിച്ചേട്ടനും, ഡെന്നിസ് സായിപ്പും , യങ് ലേഡിയും ...


 അവതരണത്തിന്റെ മേന്മയും നാടകീയതയും കൊണ്ട്  മനസ്സിൽ തങ്ങി നിൽക്കുന്ന കഥകൾ പറയാൻ മാത്തുക്കുട്ടിച്ചേട്ടൻ കഴിഞ്ഞിട്ടേ മറ്റൊരാളുള്ളൂ . മാത്തുക്കുട്ടിച്ചേട്ടന്റെ കഥകളിലെ കഥാപാത്രങ്ങൾ കഥകളിൽനിന്നിറങ്ങി നമുക്കു ചുറ്റിനും നിരക്കുകയും ആടിത്തിമിർക്കുകയും ചെയ്യും, കഥയവസാനിക്കുമ്പോൾ അരങ്ങൊഴിയു ന്നതിനു പകരം മനസ്സിലേക്ക് കുടിയേറുകയും സ്വപ്നങ്ങളുടെ ഭാഗങ്ങളാവുകയും ചെയ്യും, എന്നിട്ടിങ്ങനെ  വിരൽത്തുമ്പിൽ ചുറ്റിക്കളിച്ചു അക്ഷരങ്ങളുടെ രൂപത്തിൽ കൂടുതൽ മനസ്സുകൾ കീഴ്പ്പെടുത്താൻ ഒരുങ്ങുകയും ചെയ്യും.

ഡെന്നിസ് സായിപ്പും അങ്ങിനെ തന്നെ ഒരു കോണിൽ കയറിക്കൂടിയതാണ് . ഒരുപാട് കാലം കഴിഞ്ഞാണ് കഴിഞ്ഞ മാസം മാത്തുക്കുട്ടി ചേട്ടനെ കണ്ടത്.ഇടക്ക് കണ്ടാലും ദീർഘനേരം സംസാരിക്കാനുള്ള സാവകാശം കിട്ടാറുമില്ല. സംസാരം എങ്ങിനെ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിഒന്നിലെത്തിയതെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടിയതുമില്ല. മാത്തുക്കുട്ടിച്ചേട്ടന്റെ ജീവിതത്തിൽ നല്ലൊരു സ്ഥാനം ഡെന്നിസ് സായിപ്പിനുണ്ടായിരുന്നുവെന്നു ഞാൻ ഇപ്പോഴാണ് അറിഞ്ഞത്.

ജോൺ എഫ് കെന്നഡിയുടെ കാലത്താണ്  ,രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ,പീസ് കോർപ് വോളന്റിയർ എന്ന പദ്ധതിയുടെ ഭാഗമായി അമേരിക്കക്കാർ  ഞങ്ങളുടെ നാട്ടിലെത്തുന്നത്. മൂന്നാം  ലോക രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യങ്ങളിലെ വികസനോന്മുഖ പ്രവർത്തന ങ്ങളിൽ സഹായിക്കുകയും അവിടത്തെ സംസ്കാരവും രീതികളും മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം. രണ്ടു മുതൽ മൂന്നു വർഷമാണ്  അവരുടെ ഇന്റേൺഷിപ് , അവസാനിപ്പിച്ചു തിരിച്ചു പോകുകയും ചെയ്യും.

വീടിനു അടുത്തുണ്ടായിരുന്ന ബ്ലോക്ക് ഓഫീസിലെ പൗൾട്ടറി ഫാമുമായി ബന്ധപ്പെട്ടാണ് ഏറെപ്പേരും എത്താറുണ്ടായിരുന്നത്. അമേരിക്കക്കാരുടെ സ്വതവെയുള്ള ധാർഷ്ട്യം അവരിൽ പലരിലും ഉണ്ടായിരുന്നതിനാൽ അങ്ങോട്ടേറെ അടുപ്പം കാണിക്കാനൊന്നും ആരും മിനക്കെട്ടിരുന്നുമില്ല . പക്ഷെ  ഡെന്നിസ് സായിപ്പ് തികച്ചും വ്യത്യസ്തനായിരുന്നു. എപ്പോഴും ചിരി നിറഞ്ഞ മുഖം. മുട്ടോളമെത്തുന്ന നിക്കറും ടീഷർട്ടും വേഷം.  ആറടിക്കു മുകളിൽ ഉയരം. സ്വിറ്റസർലൻഡ്  ആണത്രേ സ്വദേശം. അമേരിക്കക്കാരുടെ  രീതികൾ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല കാഴ്ചയിൽ സുന്ദരനും.

  പകൽ  ഏറെനേരവും പോർട്ടിക്കോയിൽ ചാരുകസേരയിൽ ഒരു ബുക്കുമായി  സായിപ്പിനെ  കാണാം. സ്കൂൾ കുട്ടികൾ  രാവിലെയും വൈകുന്നേരവും മതിലിൽ ആഞ്ഞൊന്നെത്തി നോക്കി കൂക്കിവിളിക്കും "സായിപ്പേ" എന്ന് . അവരെ ഓടിക്കാൻ സായിപ്പിന്റെ വെപ്പുകാരൻ  നായരും. പിന്നെപ്പിന്നെ അവര് വിളിക്കും മുൻപ് തന്നെ "സായിപ്പേ" എന്നു വിളിക്കാൻ അങ്ങേരുണ്ടാവും. അർത്ഥം മനസ്സിലാക്കിയിട്ടൊന്നുമല്ല ,അയാൾക്കൊരു നേരമ്പോക്ക്.

നായർക്ക് മലയാളം അല്ലാതെ മറ്റൊന്നും അറിയില്ലെങ്കിലും സായിപ്പ് പറയണതൊക്കെ നന്നായി മനസ്സിലാവുമെന്നാ ഭാവം, മേമ്പൊടിക്ക് ഇംഗ്ലീഷ് വാക്കുകൾ കൊണ്ടൊരു ഗുസ്തി നടത്താനും മറക്കാറില്ല. കൂടുതലും പറയുക "സായിപ്പേ  ഗോ, ഗോ , നോ നോ " എന്നു തന്നെ. സായിപ്പിന്റെ രക്ഷകർത്തൃത്വം ഏതായാലും നായരേറ്റെടുത്തു. താമസവും അവിടെത്തന്നെ. ഇടക്ക് സായിപ്പിനെ പറ്റിക്കാനെത്തുന്ന കുരുപ്പ് ചെക്കൻമാരിൽ നിന്നും രക്ഷിക്കുന്ന ജോലിയും. തൊട്ടാവാടിയെ wonderful plant എന്നു പറഞ്ഞു ഏതോ കന്നത്തരം  ഒപ്പിക്കാൻ വന്ന സദാശിവൻ എന്ന കുരുകുരുത്തം കെട്ടവനിൽ നിന്ന് രക്ഷിച്ചത് എത്ര പണിപ്പെട്ടാണെന്ന് നായർക്കേ അറിയൂ. അവന്റെ കൂടെ പോവരുതെന്നു ഡെന്നീസിനെ മനസ്സിലാക്കിപ്പിക്കാൻ പെട്ട പാട് ! " സായിപ്പേ  ടുഡേ നോ ഗോ, നോ ഗോ, ടുമോറോ എന്ത് കുന്തെകിലുമാവട്ടെ " എന്നൊപ്പിച്ചു വിയർത്തു !എന്തായാലും സായിപ്പു പോയില്ല , അത്രല്ലേ വേണ്ടൂ. കാര്യം നടക്കണം..ഭാഷയല്ല കാര്യം ആശയവിനിമയമാണ്‌.


  കഷ്ടിച്ചു 200  മീറ്റർ മാത്രമകലെയുള്ള പോസ്റ് ഓഫീസിലേക്ക് നടത്തം. ദിവസവും തപാലുകളൊന്നും വരാനുണ്ടായിരുന്നില്ലെങ്കിലും പതിവ് മുടക്കാതെ സായിപ്പ് ദിവസവും തപാലെത്തുന്ന നേരം അവിടെയുണ്ടാകും.
വൈകുന്നേരങ്ങളിൽ അടുത്തുള്ള സർക്കാർ യു പി സ്കൂളിന്റെ മൈതാനത്തിൽ സ്ഥലത്തെ പയ്യന്മാരുടെ ബാൾ  ബാഡ്മിന്റൺ . പതുക്കെ കാഴ്ചക്കാരനായി ചേർന്ന് , ചങ്ങാത്തം കൂടി  അവരോടൊപ്പം അങ്ങു ബ്ലോക്കോഫീസിന്റെ കുന്നിനപ്പുറം വരെയൊരു നടത്തവും. മാത്തുകുട്ടിച്ചേട്ടൻ സായിപ്പിനോടടുക്കുന്നതെങ്ങിനെയാണ്. അത്യാവശ്യം പള്ളിയും പട്ടക്കാരുമൊക്കെയായി അടുപ്പമായിരുന്നതിനാൽ ഇംഗ്ലീഷ് പുസ്തകങ്ങങ്ങളും മാഗസിനുകളും മാത്തുകുട്ടിച്ചേട്ടന്റെ പക്കലുണ്ടായിരുന്നു . മോശമല്ലാത്ത ഒരു പുസ്തക ശേഖരം  സായിപ്പിനുണ്ടായിരുന്നതിനാൽ വായനയെപ്പറ്റിയൊക്കെ സംസാരിക്കാനും സന്തോഷം. ഒന്നോ രണ്ടോ പേരെ ഇങ്ങനെ ഡെന്നിസിനോട് സംസാരിക്കാനുണ്ടായിരുന്നുള്ളൂ.  ഇംഗ്ലീഷ് നാക്കുളുക്കുന്ന ഭാഷയായി തോന്നിയിരുന്നതിനാൽ മറ്റുള്ളവർ  അതു സംസാരിച്ചു ഫലിപ്പിക്കാൻ മിനക്കെട്ടിരുന്നതുമില്ല. അതു കൊണ്ടു തന്നെ മലയാളം പഠിക്കാൻ സായിപ്പ് തീരുമാനിച്ചു.സായിപ്പിനെ പഠിപ്പിക്കാനുള്ള ഇംഗ്ലീഷൊന്നും കൈയിലില്ലെങ്കിലും ധൈര്യത്തോടെ ശശിച്ചേട്ടനതേ റ്റെടുത്തു. മാത്തുക്കുട്ടിച്ചേട്ടന്റെയും ശശി ചേട്ടന്റെയും   സൗഹൃദം തുടങ്ങുന്നതവിടെയാണ്. രണ്ടു പേരും ഡെന്നീസിന്റെ വീട്ടിലെ നിത്യ സന്ദർശകർ, പുസ്തകങ്ങൾ തന്നെ വിഷയം, ഒരിക്കലും മടുപ്പിക്കാത്ത വിഷയങ്ങളിലൊന്ന്.

വൈകുന്നേരങ്ങളിലെ നടത്തങ്ങളിലൊന്നിലാണ് വഴിയിൽ നിന്നും ഒരു നായ്ക്കുട്ടി ഡെന്നീസിന്റെ കൂടെ കൂടിയത്. മറ്റുള്ളവർ തട്ടി എറിഞ്ഞിട്ടും പോവാതെ പിന്നാലെ വരുന്നത് കണ്ടപ്പോൾ ഡെന്നീസ് അതിനെ ഏറ്റെടുത്തുവെന്നു പറയുന്നതാവും ശരി.

നായരെ  വിളിച്ചുറക്കെ  പറഞ്ഞതിങ്ങനെ " സീ ഔർ ന്യൂ ഗസ്റ്റ് , ഔർ  യങ് ലേഡി ,  ബി ഹാപ്പി വിത്ത് ഹേർ  " .നായർക്ക് പറഞ്ഞതൊന്നും കാര്യമായി മനസ്സിലായില്ലെങ്കിലും നായ്ക്കുട്ടിയുടെ വാസസ്ഥാനം ഇനിമുതൽ അവിടെയാണെന്ന് ബോധ്യമായി. " യങ് ലേഡി" എന്ന നാമധേയത്തിൽ തനി നാടൻ ജനുസ്സ് സായിപ്പ് വർഗ്ഗത്തിലേക്കുയർത്തപ്പെട്ടതിൽ നായർക്ക് അസാരം നീരസമുണ്ടായിരുന്നെങ്കിലും ഒരു കാര്യവുമുണ്ടായില്ല. സ്വീകരണമുറിയിലെ സെറ്റിയിലും, കസേരയിലും , എന്തിനു ഡെന്നീസിന്റെ കിടപ്പുമുറിയിലും  യങ്  ലേഡി റാണിയായി വിലസി. മറ്റുള്ളവരെക്കാൾ വേഗം ഇംഗ്ലീഷ് പഠിച്ചതും അവളായിരുന്നു.

ഹംഗേറിയൻ വിപ്ലവത്തിന്റെ കഥകൾക്കിടയിലാണ് മാത്തുക്കുട്ടിച്ചേട്ടൻ ഡെന്നീസിനോട് Thirteen Days that shook Kremlin എന്ന ബുക്കിനെ കുറിച്ച് പറയുന്നത് . ടിബെർ മെറെ എഴുതിയ 1959  ൽ പ്രസിദ്ധപ്പെടുത്തിയ ബുക്ക് അന്നത്തെ കാലത്തു പ്രസിദ്ധവുമായിരുന്നു. ആര് ചോദിച്ചിട്ടും കൊടുക്കാതെ ചില്ലലമാരയിൽ സൂക്ഷിച്ചിരുന്ന പുസ്തകം ഡെന്നീസിനായി പുറത്തിറങ്ങി. രണ്ടു ദിവസം കഴിഞ്ഞു ടെന്നീസിനെ കാണാൻ പോയ മാത്തുക്കുട്ടിച്ചേട്ടൻ ഹംഗേറിയൻ വിപ്ലവം വായിക്കുന്ന യങ് ലേഡിയെ ആണ് കണ്ടത്. പാതിയോളം വിപ്ലവം തുണ്ടുകളായി പറന്നു നടക്കുന്നുണ്ടായിരുന്നു. ഡെന്നീസിന്റെ ഉച്ചയുറക്കത്തിനിടയിലാവണം ഈ അക്രമം നടന്നിട്ടുണ്ടാവുക.  മാത്തുക്കുട്ടിച്ചേട്ടന്റെ അപ്പോഴത്തെ മുഖഭാവം കണ്ടിട്ടാവും ഡെന്നീസ് ക്ഷമാപണം നടത്തുകയും പുസ്തകം വരുത്തിക്കൊടുക്കാമെന്നു ഉറപ്പു കൊടുക്കുകയും ചെയ്തു. അതിനായി പല എഴുത്തുകുത്തുകളും കമ്പിയും അയച്ചെങ്കിലും പിന്നീടത് കിട്ടിയതേയില്ല. ഒരു ഹംഗേറിയൻ വിപ്ലവത്തിന്റെ അന്ത്യം അങ്ങിനെയായിരുന്നു.

അധികം താമസിയാതെ ഡെന്നീസിനു തിരിച്ചു പോകേണ്ടി വന്നു .അയാളെ ഏറ്റവും വേദനിപ്പിച്ചത് യങ് ലേഡിയെ കുറിച്ചുള്ള ചിന്തകളായിരുന്നുവെന്നു തോന്നുന്നു. ട്രെയിൻ നീങ്ങുമ്പോൾ അയാൾ നായരുടെ കൈ കൂട്ടിപ്പിടിച്ചു പറഞ്ഞതും അത് തന്നെയായിരുന്നു. നായർക്ക് അതിനൊക്കെ എവിടെയാ നേരം? പഴയ വീട്ടുസാധനങ്ങളുടെ കൂടെ അവളും പുറത്ത് ! ആംഗലേയം തീരെ വശമില്ലാത്ത തെരുവ് നായ്ക്കളോടൊപ്പം!  അവരുടെ ഭാഷയും അവൾ വേഗം പഠിച്ചെടുത്തു കാണും , അതിജീവനത്തിന്റെ സമവാക്യങ്ങൾ ആരെയും പഠിപ്പിക്കേണ്ടതില്ലല്ലോ..




































































  





തിലഹോമവും മുത്തമ്മാവനും  കർക്കിടകവാവും ..

ആറേഴു തൊട്ടി മുകളിലുള്ള കുഞ്ഞിലാന്റെ കരോട്ടുന്ന്  വൻമരങ്ങൾ  വെട്ടുന്ന ശബ്ദവും , അതിരുമ്മലെ  തൊണ്ടിലൂടെ ആന വലിച്ചു കുന്നുമ്പുറത്തൂന്നു താഴേക്കെത്തിക്കുന്ന ശബ്ദവുമൊക്കെയാണ് തിലഹോമത്തിനോടോപ്പിച്ചോടി എത്തുന്ന  ഓർമ്മകൾ. ഞങ്ങൾ കുട്ടികൾ മൂന്നാള്  വട്ടം ചുറ്റി നിന്നാലും കൈകോർത്തെത്തിക്കാനാവാത്ത വലിപ്പമുള്ള മരങ്ങൾ! തേൻവരിക്കയായും , ഉപ്പേരി പ്ലാവായും , കല്ലുവെട്ടാംകുഴിക്കൽ  ആഞ്ഞിലിയായും, മുത്തശ്ശൻമാവായും പേരിട്ടു വിളിച്ചവ, വാങ്ങാൻ വന്ന മാപ്ലാരുടെ  വെറും  ഉരുപ്പടികളായി ജീവനറ്റു നിരങ്ങിയിറങ്ങി പടി കടന്നു പോയി.

 എല്ലാത്തിനും അകമ്പടിയായി മരം വലിക്കാനെത്തിയ കുട്ടിശങ്കരനെ നേരെ നടത്താനുള്ള പാപ്പാന്മാരുടെ " എടത്തിയാനെ , വലത്തിയാനെ" എന്നുള്ള  ചിന്നം വിളികളും. നല്ല കഷ്ടപ്പാടായിരുന്നു പാവം കുട്ടിശ്ശങ്കരന് , ആൾപെരുമാറ്റം ലവലേശമില്ലാതെ കല്ലും കാട്ടുമുള്ളും നിറഞ്ഞ ഇടുങ്ങിയ തൊണ്ടിലൂടെയുള്ള മരമെടുപ്പ്.

അന്ന് ആനയെക്കാണലും , താഴെ വീണ കിളിക്കൂടുകൾ സൂക്ഷിച്ചു വയ്ക്കലും , ആനിക്കാവിളകൾ കൂട്ടിവയ്ക്കലുമൊക്കെ രസമായിട്ടു തോന്നിയിരുന്നു. പക്ഷെ  മുകളിലത്തെ തൊടികളിൽ  വെളിച്ചം പരന്നപ്പോൾ അസ്വസ്ഥതയും തോന്നിയിരുന്നു. എന്തൊക്കെയോ കുറവുവന്ന പോലെ. മരങ്ങൾക്കും നിഴലുകൾക്കും മറവിൽ കണ്ണുപൊത്തിക്കളിക്കാനിനി ഇടമെവിടെ?എല്ലാം വെളിച്ചം കൊണ്ടുപോയില്ലേ ?

മരമെല്ലാം വെട്ടിവിറ്റതിന്റെ പുറകിൽ മുത്തശ്ശന് വന്ന ചില സ്വപ്നങ്ങളാണത്രെ. തിലഹോമം നടത്താനുള്ള  പണംകണ്ടെത്താനായിരുന്നു . ഉറക്കം ശരിയാവാത്തവണ്ണം ആരൊക്കെയോ സ്വപ്നത്തിന്റെ അരികിലും മൂലയിലും വന്നു പേടിപ്പിച്ചിട്ടുണ്ടാവും, അല്ലാണ്ടെന്താ? അമ്മായി പറയണ കേട്ടു പണ്ട്  വളരെ ചെറുപ്പത്തിൽ മരിച്ചുപോയ അച്ഛൻപെങ്ങൾ ആണ് സ്വപ്നത്തിൽ വന്നതെന്ന് ..അങ്ങനെ വന്നൂച്ചാലും സന്തോഷിക്ക്യല്ലേ വേണ്ടേ? മരിച്ചോരെ സ്വപ്നത്തിലല്ലാതെ വേറെവിടെക്കാണാൻ  ! പക്ഷെ മുത്തശ്ശനോടിതൊക്കെ ആര് പറയാൻ ! പ്രശ്നം വച്ച് നോക്കീപ്പോൾ സംഗതി കാര്യായി , അവര്‌ മോക്ഷം കിട്ടാത്തോണ്ട് അലയാത്രെ ! ചെറുപ്രായത്തിൽ മരിച്ചാൽ അങ്ങിനെയൊക്കെയാവുംന്നാ ,പാവല്ലേ ,കഷ്ടം തോന്നി.പ്രശ്ന വിധി പ്രകാരം കിട്ടിയ ചാർത്തുമായി സഭകൂടി എല്ലാരുമിരുന്നു. തറവാട്ടിൽ വേറേം കാരണോമ്മാരുണ്ടിതു  പോലെ, അപ്പൊ എല്ലാർക്കും മോക്ഷം  കിട്ടൂലോ , എന്താ കഥ! എത്ര എളുപ്പായി. എന്തായാലും കുടുംബപ്രശ്നമായതു കൊണ്ട് ചാർച്ചക്കാരെല്ലാം എത്തും, ആകെ മേളാവും.

കുടമാളൂരുന്നോ മറ്റോ ആണെന്ന് തോന്നുന്നു തിലഹോമം നടത്താനുള്ള തന്ത്രികൾ എത്തിയത്. തനിച്ചല്ല ,കൂടെ സഹായികൾ അഞ്ചെട്ടാളുമുണ്ട്.  ഹോമമൊരുക്കലും ,നിലത്തെഴുത്തും ഒന്നും അത്ര എളുപ്പമുള്ള പണിയല്ല ,  തെക്കുകിഴക്കേ ഭാഗത്തുള്ള  പോർട്ടിക്കോ എന്ന് വിളിക്കുന്ന മുറി പൂജക്കായി ഒരുങ്ങി. കുട്ടികൾക്ക് മുറിക്കുള്ളിലേക്ക് പ്രവേശനമില്ല ,കാഴ്ചയിലേറിയ പങ്കും ജനാലയിലൂടെ മാത്രം. എള്ളും , ചമതയും, ഹവിസ്സും എരിയുന്ന ഗന്ധത്തിനിടയിൽ   മന്ത്ര ജപങ്ങൾ മുറുകുമ്പോൾ മുത്തശ്ശൻ പുറത്തെത്തി പറഞ്ഞു " കാരണവൻമാരെയും ഇള യോളെയും  ആവാഹിച്ചു , പക്ഷെ  , മുത്തമ്മാവൻ വരാൻ കൂട്ടാക്കണില്ല , തന്ത്രികൾ വല്ലാതെ വിഷമിക്ക്യാണ് ,എന്താ ഇപ്പൊ വേണ്ടേ? "

മുത്തമ്മാവൻ മുത്തശ്ശിയുടെ അമ്മാവനാണ് ,സൽക്കർമ്മി. വളരെ ചെറുപ്പത്തിലേ മരിച്ചൂത്രേ . എല്ലാക്കൊല്ലവും തറവാട്ടിൽ  വാവുബലി വയ്ക്കുന്നതും മുത്തമ്മാവന്‌ വേണ്ടിയാണ്. അന്നുമുതൽ ഇന്നേ വരെ അത് മുടക്കീട്ടുമില്ല.  കുടുംബത്തിലെന്തും  "അമ്മാവനെ മനസ്സിൽ ധ്യാനിച്ച്" എന്ന് പറഞ്ഞു തന്നെയാ തുടങ്ങണത്‌ . സായൂജ്യപൂജ കഴിഞ്ഞു ആത്മാവ് മഹാവിഷ്ണുവില്‍ ലയിക്കുന്നു എന്നാണ് വിശ്വാസം. ആ മോക്ഷമാണ് അമ്മാവന്റെ ആത്‌മാവ്‌ വേണ്ടെന്നു വയ്ക്കുന്നത്! 


" എന്നാൽ പിന്നെ അങ്ങിനെയാവട്ടെ, വാവുബലി മുടക്കാതെ  നടത്തന്നെ, ആണൊരുത്തൻ ഇവിടെയുണ്ടല്ലോ. അവനാവും വണ്ണം ചെയ്യട്ടെ. കുടുമ്മത്തെ അനുഗ്രഹം  വേണ്ടാന്നുവയ്ക്കണതെങ്ങന്യാ ?" എന്നായി മുത്തശ്ശി.

ആവാഹനം കഴിഞ്ഞു വല്ലാണ്ട് വെട്ടിവിയർത്ത് വയ്യാണ്ടായ കർമ്മിയെ താങ്ങിക്കൊണ്ടു വരുന്നത് കണ്ടതോർക്കുന്നു. തെക്കുപുറത്തെ തെച്ചിച്ചോട്ടിലെ സന്ധ്യക്കുള്ള വിളക്കു വയ്പ്പ്  എന്തായാലും തിലഹോമത്തോടെ അവസാനിച്ചു. മുത്തശ്ശന്റെ സ്വപ്നങ്ങളിൽ പിന്നെയാരും എത്തിനോക്കീട്ടുണ്ടാവില്ലായിരിക്കും!

നാളെ കർക്കിടക വാവ്, കാരണോമാർക്കു വാവ് ബലി  നൽകേണ്ട നാൾ,അച്ഛൻ മുടക്കില്ല . വൈകുന്നേരം വിളക്ക് വയ്ച്ചു മുറിയടക്കുമ്പോൾ മറക്കാതെ ഫോൺ ചെയ്തു പറയും, " അമ്മാവനെ മനസ്സിൽ നിനയ്ച്ചോളു , തുണക്കണേ എന്ന് പ്രാർത്ഥിച്ചോളു ," മനസ്സെന്റെയും പഴയതാണ് വിശ്വാസങ്ങളും.. കാത്തോളും തീർച്ചയാണ്.