Monday, 28 November 2016




ദേശാടന പക്ഷികളുടെ ചിത്രമാണിത്..ഞാൻ അത്ര കൃത്യമായി ഓർക്കുന്നില്ല അവയുടെ നിറം , കാഴ്ചയ്ക്കും ഓർമ്മയ്ക്കും മങ്ങലേറ്റതു കൊണ്ടാവും. തറവാട്ടിലെ ലൈൻകമ്പിയിൽ കണ്ടപ്പോൾ ചിറ്റ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ശ്രദ്ധിക്കുകയും ചെയ്യില്ലായിരുന്നു.

കുട്ടിക്കാലത്തു ഇവയെ കാണുന്നത് നേരം മയങ്ങിയ നേരത്തായിരുന്നു. അച്ഛനൊപ്പമുള്ള സായാഹ്നസവാരിക്കിടയിൽ മുവാറ്റുപുഴ പാലത്തിലൂടെയുള്ള നടത്തത്തിൽ കാണുമായിരുന്നു ഇവരെ. പാലത്തിന്റെ കൈവരികൾക്കടുത്തുള്ള വൈദ്യുതി കമ്പികളിൽ നിരനിരയായി ഇരുപ്പുറപ്പിച്ചിരിക്കും ,ആകാശത്തു എണ്ണമറ്റ പക്ഷികളെ കൊരുത്ത ഒരു മാല തൂക്കിയിട്ടിരിക്കുന്നുവെന്നേ തോന്നൂ.വൈകുന്നേരങ്ങളിൽ എവിടുന്നോ എത്തി രാത്രിയാവും മുൻപ് എവിടേക്കോ പോയിരുന്നവർ.കലപില ശബ്ദത്താൽ ഞങ്ങളുടെ കൊച്ചു പട്ടണത്തിനു ജീവൻ കൊടുത്തിരുന്നവർ.

കുട്ടിക്കാലത്തെ നടത്തങ്ങൾ പക്ഷികളെയും കണ്ടു ചെന്നെത്തുക ഇന്ത്യൻ ബേക്കറിയിൽ ! കൈവെള്ളയിൽ അടക്കിപ്പിടിച്ച കനമുള്ള ഒറ്റരൂപാത്തുട്ട് , ഒരു കപ്പ് ജോയ് ഐസ്ക്രീം , നല്ല വെളുത്തു പാലാഴി കടഞ്ഞെടുത്ത അമൃതിനെ ഓർമ്മിപ്പിക്കുന്ന മധുരവും തണുപ്പും ! അമൃത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരമുണ്ട്.  ടെലിവിഷൻ ചിന്തകളെ മലിനപ്പെടുത്തും മുൻപ് 'അമ്മ പറഞ്ഞു തന്ന കഥകളിൽ നിന്നും ,അമർച്ചിത്രകഥകളിൽ നിന്നും കിട്ടിയ ചിത്രമാണത്. ഐസ്ക്രീമിന്റെ മധുരം നാവിലേക്കലിയുക പാലത്തിലെ ഫുട്പാത്തിൽ വച്ചാണ്. അച്ഛൻ പരിചയക്കാരോട് സംസാരിക്കുകയോ ,കച്ചേരിത്താഴത്തെ രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കുകയോ ചെയ്തു. ഞാനാവട്ടെ പക്ഷികളെ എണ്ണാനുള്ള തത്രപ്പാടിലും! എണ്ണൽ എങ്ങും എത്തും മുൻപേ ചിലതു പറന്നു സ്ഥലം മാറ്റി ഇരുപ്പുറപ്പിക്കുകയും എന്നെ ദേഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടിക്കാലം പെട്ടന്നു തീർന്നു പോയെ ന്നിപ്പോഴാണ് അറിയുന്നത്. പാലത്തിനടുത്തുള്ള സ്ഥലത്തു നിന്നും അല്പം ദൂരേയ്ക്ക് താമസം മാറുക കൂടി ചെയ്തപ്പോൾ നടത്തങ്ങൾ പൂർണ്ണമായും മുടങ്ങി. എന്നാലും ഇടയ്ക്കു കാണാറുണ്ടായിരുന്നു പക്ഷിക്കൂട്ടങ്ങളെ. പക്ഷെ പിന്നീട് നാട് വെറും വിരുന്നിടമായിമാത്രം മാറിയപ്പോൾ  മറന്നു എന്ന് പറയുന്നതാണ് സത്യം.

ഏതായാലും ഈ കാഴ്ച കുറേ ഓർമ്മകളെ മറവികൂട്ടിൽ നിന്നും പുറത്തെത്തിച്ചു. പാലത്തിൽ ഒരിടവേളക്ക് ശേഷം ഇവർ എത്തുന്നുണ്ടോ എന്നറിയില്ല. എങ്കിലും അടുത്ത വരവിൽ പാലത്തിലൂടെ നടക്കുകയും അസ്തമനം കാണുകയും ചെയ്യണമെന്നുറപ്പിക്കുകയാണ്. ഓർമ്മിച്ചു  വയ്ക്കേണ്ടത് അറിയാതെ മറന്നാൽ പിന്നെയുമോർക്കാൻ  മുണ്ടിന്റെ കോന്തലയ്ക്ക് ഒരു കെട്ടിട്ടാൽ മതിയെന്ന് മുത്തശ്ശി പറഞ്ഞതോർക്കുന്നു. അതിനിപ്പോ എന്താ ഒരു വഴി?
















No comments:

Post a Comment