Monday, 20 February 2017






തിരുത്തപ്പെടേണ്ട ചിലത്‌ ..

കുറ്റം ചെയ്യുമ്പോൾ താൻ പിടിക്കപ്പെടുമോ എന്ന ഭയം ഇന്നത്തെ കുറ്റവാളികളിൽ തീർത്തും ഇല്ലാതാവുന്നു . അഥവാ പിടിക്കപ്പെട്ടാലും വഴുവഴുപ്പുള്ള, പഴുതുകൾ ഏറെയുള്ള നീതിന്യായവ്യവസ്ഥയിൽ ഏതുവിധേനെയും തലയൂരാമെന്ന ധാർഷ്ട്യം നൽകുന്ന ധൈര്യം! മാധ്യമങ്ങളിൽ വാർത്തയാവുമ്പോൾ, മിന്നായം പോലെ മറയുന്ന ചില രംഗങ്ങളിൽ മുഖം മറയ്ക്കുന്നതിനപ്പുറം, തന്നെ ഇവിടെയെത്തിച്ച പ്രവർത്തികളെ ഓർത്ത് ഒരു വട്ടമെങ്കിലും ലജ്ജിക്കാനോ, പശ്ചാത്തപിക്കാനോ അവർ മിനക്കെടുന്നുണ്ടാവില്ല. ഈ രണ്ടു വികാരങ്ങളും ഉണ്ടാവുന്നില്ലെങ്കിൽ അതിനുമപ്പുറത്തേക്കുള്ള ഒരു വികാരം അവരിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. പ്രാണഭയത്തിനപ്പുറം ഒരു ഭയം ജീവനുള്ള ഒന്നിലുമില്ല.

ഒരു കൈയില്ലാത്ത ഗോവിന്ദച്ചാമി, വയ്പ്പ് കൈക്കായി അപേക്ഷ കൊടുക്കുന്ന സാഹചര്യം ഉണ്ടാക്കിയ നീതി "ന്യായ" ( ന്യായമുള്ളതാണീ വ്യവസ്ഥയെന്ന് തോന്നുന്നില്ല ) സംവിധാനത്തിനോട് അശേഷം ബഹുമാനം തോന്നുന്നില്ല. ആന്ധ്രയിലെ വാറങ്കലിൽ 2008 ലെ ആസിഡ് അറ്റാക്ക് പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ, വർദ്ധിച്ചു വരുന്ന ആസിഡ് കേസുകളാണ് കുറഞ്ഞത്. തെളിയിക്കപ്പെട്ടാൽ വളരെ ചുരുക്കം തടവ് ശിക്ഷ മാത്രം  ലഭിക്കുന്ന അത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാൻ അതു  പോലെയുള്ള ഒരു നടപടിക്ക് സാധിക്കുമെങ്കിൽ, പലതും ചിന്തിക്കേണ്ടതാണ്.

അംഗഭംഗം വന്ന ഒരു ഗുണ്ടയുടെ ജീവിതം അവന്റെ മാത്രം ബാധ്യതയാണെന്ന് വന്നാൽ കൈക്കരുത്ത് കാണിക്കും മുൻപ് കൊടി സുനിയായാലും , പൾസർ സുനിലായാലും ഒരു വട്ടം ആലോചിക്കും. ആവശ്യക്കാരില്ലാത്ത ,തന്റെ ഇഷ്ടത്തിന് ചലിക്കാത്ത ശരീരം പണത്തിനു പകരമാവില്ലെന്ന് അവർ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവർ മനസ്സിലാക്കുന്നില്ലെങ്കിൽ മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. 







Tuesday, 14 February 2017



സാധ്യതകളുടെ തുലാസിലെ തമിഴ്‌നാട്  രാഷ്ട്രീയം...ശശികലയുടെ ഭാവിയെന്താവും ?


ശശികല ജയലളിതയേക്കാൾ വലുതാവുകയാണോ? ഉരുക്കു വനിതയുടെ നിഴലിനും അതേ കരുത്തു ലഭിച്ചോ?
ജയലളിത യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നുവോ ശശികലയുടെ സ്ഥാനാരോഹണം? ശശികലയെ തന്റെ തോഴിയിൽ നിന്നും തന്നോളമുയർത്താൻ അവരാഗ്രഹിച്ചിരുന്നെങ്കിൽ ഇന്നീ ചോദ്യങ്ങൾക്കു പ്രസക്തിയുണ്ടാവുമായിരുന്നില്ല. മുപ്പതു വർഷത്തിലേറെയുള്ള സന്തത സഹചാരിയെ തന്റെ പിൻഗാമിയാക്കാൻ ആലോചിക്കേണ്ടി വരുമായിരുന്നില്ലല്ലോ. അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മുഖ്യമന്ത്രി പദമേൽക്കുന്നു എന്ന് പ്രഖ്യാപിക്കാൻ കാണിച്ച ധൃതി  ചിന്നമ്മയിലെ  ഏകാധിപതിയാവാനുള്ള അടങ്ങാത്ത ആഗ്രഹത്തെയല്ലേ കാണിക്കുന്നത്? അതോ രാഷ്ട്രീയ ഉപജാപങ്ങളുടെ ഇടനാഴിയിൽ വേറിട്ടൊരു ശബ്ദമാവാൻ ശശികലയ്ക്കു  കഴിയുമോ? 'അമ്മ എന്ന ഉറപ്പിനും , വിശ്വാസത്തിനും പകരമായി ഏഴൈ മനതിൽ ഇടം പിടിക്കാൻ ചിന്നമ്മയ്ക്കാവുമോ?   ജയലളിതയുടെ മരണം മുതൽ  ഉയർന്ന ചോദ്യങ്ങളുടെ ഉത്തരം "ഇല്ല" എന്നുറപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് .

തമിഴ്നാടിന്റെ ചരിത്രത്തിൽ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുകളുടെ ചരിത്രം കയ്യാങ്കളിയിലും മറ്റൊരു തിരഞ്ഞെടുപ്പിലുമൊക്കെ അവസാനിച്ചിട്ടുണ്ട്. വികാരപ്രകടങ്ങളുടെ ജെല്ലിക്കെട്ട് സമരത്തിന് ശേഷം അനിശ്ചിതത്വത്തിന്റെ നാളുകളാണ് തമിഴ് ജനതയെ കാത്തിരിക്കുന്നത്. "അപ്പൻ കട്ടിലൊഴിയാൻ കാത്തു നിന്നതു പോലെ" എന്ന പഴമൊഴിയെ ഓർമ്മിപ്പിച്ചു കൊണ്ട് ജയലളിതയുടെ മരണത്തിനു ശേഷം പണ്ട് പുറത്താക്കപ്പെട്ടവർ ഒന്ന് ചേർന്നപ്പോൾ, നോക്ക് കുത്തിയാവുന്നതു ജയലളിതയുടെ വ്യക്തിപ്രഭാവത്തിനു വോട്ട് ചെയ്ത തമിഴ്ജനതയാണ്. പനീർസെൽവത്തിന്റെ ഏറ്റവും ഒടുവിലത്തെ അപ്രതീക്ഷിത മലക്കം മറിയൽ ശശികലക്കു വലിയ ഭീഷണിയല്ലെന്നു പ്രത്യക്ഷമായി തോന്നിച്ചെങ്കിലും  നിയമസഭയിൽ അക്കങ്ങളുടെ കളിയിലേക്കെത്തിയാൽ പ്രശ്‌നമാകും .ജനങ്ങൾക്കിടയിൽ  ശശികലക്കെതിരെയുള്ള വികാരം ശക്തമാണ്. പനീർസെൽവം റബ്ബർ സ്റ്റാമ്പിൽ നിന്നും ഒരു ഉറച്ച ശബ്ദത്തിലേക്കു മാറുമ്പോൾ ജനവികാരം അയാൾക്കൊപ്പം നിൽക്കാനാണ് സാധ്യത. ജയലളിതയുടെ മരണം  മുതലുള്ള സംശയങ്ങളും ഈ സന്ദർഭത്തിൽ ശശികലക്കെതിരെ ഉപയോഗിക്കാനാവും.  പനീർസെൽവത്തിനെ രാജി വയ്ക്കാൻ നിർബന്ധിച്ചിട്ടില്ല എന്ന് എത്ര ആവർത്തി പറഞ്ഞാലും അല്ലെന്നു മനസ്സിലാക്കാനുള്ള ബുദ്ധി പൊതുജനത്തിനുണ്ട്.

അണ്ണാ ഡി എം കെ പിളർപ്പിലെത്തിയാൽ ശശികലയുടെ മുഖ്യമന്ത്രി ആവാനുള്ള മോഹത്തിന് ആയുസ്സുണ്ടാവില്ല. എളുപ്പത്തിൽ മുഖ്യമന്ത്രി ആവാനുള്ള നീക്കത്തെ ഗവർണർ തുണക്കാത്തതിന്റെ മുകളിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഏൽപ്പിച്ച ആഘാതം. അനധികൃത സ്വത്തു സമ്പാദനക്കേസ് വിധി പറയും മുൻപ് മുഖ്യമന്ത്രിയായാൽ പകരക്കാരനായി സ്വന്തം ഭർത്താവായ നടരാജനെ അവരോധിക്കാനുള്ള ഒരു നീക്കം കൂടിയായിരുന്നു ശശികലയുടേത്. അതിനായി പലയിടത്തും നടരാജന്റെ പോസ്റ്ററുകൾ പതിപ്പിച്ചു തുടങ്ങിയിരുന്നു,  തഞ്ചാവൂരിലും മന്നാർഗുഡിയിലും നടരാജൻ പോസ്റ്ററുകൾ ജനം വലിച്ചു കീറുന്നത് കണ്ടപ്പോഴെങ്കിലും ജനവികാരം അവർ മനസ്സിലാക്കേണ്ടതായിരുന്നു. ഭൂമി കയ്യേറലും അഴിമതിയുമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു നടരാജൻ. ഇതൊക്കെ പറയുമ്പോഴും പാർട്ടിയും, ജയലളിതയുടെ സമ്പത്തും തന്റേതാക്കിക്കഴിഞ്ഞ ശശികലയെ എഴുതിത്തള്ളുക വയ്യ. പാതിവഴിയിൽ തന്റെ ആഗ്രഹം ഉപേക്ഷിച്ചു പിന്മാറുന്നത് ശശികലയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇനിയൊരൂഴം ഉണ്ടായെന്നു തന്നെ വരില്ല.

അണ്ണാ ഡി എം കെ യെ പനീർസെൽവം പിളർത്തുകയും സഭയിൽ ഡി എം കെ യുടെയും കോൺഗ്രസ്സിന്റെയും സഹായത്തോടെ അധികാരത്തിലേറിയാലും ഭരണം എത്ര കാലത്തേക്കുണ്ടാവും എന്ന് പ്രവചിക്കാനാവില്ല.  കാത്തിരുന്നു കാണേണ്ടി വരും. പനീർസെൽവമാകട്ടെ ജയലളിതയുടെ മരുമകളായ ദീപയെയും കൂട്ടുചേർക്കാനൊരുക്കമാണ്. ശശികലക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഉത്തരവ് ഈ ആഴ്ച ഉണ്ടാകുമെന്നിരിക്കെ  വിധിക്കു മുൻപേ അരങ്ങേറാവുന്ന നാടകങ്ങൾ എന്താണെന്നറിയാൻ ഗവർണർ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനങ്ങൾക്ക്കാക്കേണ്ടി വരും.  ശശികലയുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാത്തത് ഭരണഘടനാപ്രതിസന്ധി ഒഴിവാക്കാനാണ്.   കൃത്യമായ നിയമോപദേശം നേടാതെ അതുണ്ടാവാനുള്ള സാധ്യതയുമില്ല.

ചോദ്യങ്ങൾ അനവധിയാണ് , ഉത്തരമുള്ളതും ഇല്ലാത്തതും. ചിലതാവട്ടെ നിഗൂഡതയുള്ളതും . ജനമനസ്സിൽ ജയലളിതയുടെ മരണം ഉണ്ടാക്കുന്ന ശൂന്യതയെ നികത്താൻ ശശികലക്കാവുമോ എന്ന ചോദ്യത്തിന് തീരെ പ്രസക്തിയില്ല. അമ്മയ്ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം തയ്യാറാക്കാനുള്ള സമയം അധികാരത്തിന്റെ പിന്നാമ്പുറങ്ങളിൽ ഉള്ളവർക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ജയലളിതയുടെ  എഴുപത്തിയേഴു ദിവസത്തെ ആശുപത്രി വാസത്തിലെ ഒളിപ്പിക്കലുകൾ ,വ്യാജമെന്നു ആശുപത്രി അധികൃതർ പ്രഖ്യാപിച്ച , സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മരണവാർത്തകൾ,  എല്ലാം നിഗൂഡതയ്ക്കു ആക്കമേറ്റുന്നു.

ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‍നാട്ടിലെങ്ങും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളായിരുന്നു ആദ്യവിവാദങ്ങൾക്കു തിരി കൊളുത്തിയത്. ശശികലയെ ജയലളിതയേക്കാൾ വലുതായി ചിത്രീകരിച്ച പോസ്റ്ററുകൾ ജനരോഷത്തെ തുടന്ന് പലയിടത്തും മാറ്റുകയുണ്ടായി. പാർട്ടി തലപ്പത്തു നിന്നും പോസ്റ്ററുകൾ പതിപ്പിക്കാനുള്ള നിർദ്ദേശമനുസരിക്കാൻ അണികൾക്ക് പലയിടത്തും സാധിച്ചതുമില്ല. ശശികലയ്ക്കെതിരായ ജനവികാരം അത്ര കടുത്തതാണ്. ഒരു പക്ഷെ ഇത്രയും വെറുക്കപ്പെട്ട ഒരാൾ തമിഴ്‍നാട് രാഷ്ട്രീയത്തിൽ ഉണ്ടാവുകയുമില്ല. ഇതൊക്കെയായാലും എ ഐ ഡി എം കെ ജനറൽ സെക്രട്ടറി പദ ത്തിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ യാത്ര  പ്രവചിക്കപ്പെട്ടതു പോലെ തന്നെ നടന്നു. മുഖ്യമന്ത്രിയാവാൻ തടസ്സങ്ങൾ വന്നുവെന്നേയുള്ളൂ.

 വ്യക്തമായ ഭൂരിപക്ഷമുള്ള, നിലവിൽ  അധികാരത്തിലുള്ള പാർട്ടിയുടെ തലപ്പത്തിരിക്കുമ്പോൾ അടുത്ത നാലുവർഷത്തേക്ക് ജനപിന്തുണയുടെ ആവശ്യമില്ലെന്ന ധാർഷ്ട്യവും അവർ കാണിക്കുന്നുണ്ട്. കൈക്കരുത്തിന്റെയും പണക്കൊഴുപ്പിന്റെയും രാഷ്ട്രീയം തമിഴ്‍നാടിനു അന്യമല്ല. എ ഐ ഡി എം കെ യുടെ സർവാധികാരിയായ ജയലളിതയെ നിഴൽ പോലെ പിന്തുടർന്ന മുപ്പതു വർഷങ്ങളുടെ അനുഭവസമ്പത്തും പരിചയവും  ഇനിയുള്ള തന്റെ രാഷ്ട്രീയമോഹങ്ങൾക്കു അടിത്തറയിടും എന്നാവും  ചിന്നമ്മയുടെ വിശ്വാസം. തമിഴ് മക്കൾ അമ്മയുടെ ദേഹവിയോഗത്തോടെ അനാഥരായി എന്ന് വിലപിക്കുമ്പോൾ അമ്മയുടെ സ്ഥാനത്തെത്തിയ ചിന്നമ്മ ആശ്രിതവാത്സല്യം മൂത്ത്  " ചിറ്റമ്മനയം " മക്കളോട് കാണിക്കുമോ എന്ന് കണ്ടറിയണം.

മന്നാർഗുഡി മാഫിയ 

ശശികലയെ എന്നും നിയന്ത്രിച്ചിരുന്നത് സ്വന്തം കുടുംബമായ മന്നാർഗുഡി മാഫിയ ആണെന്നാണ് പറയുന്നത്. ഇപ്പോഴും ആ താളങ്ങൾക്കൊപ്പം ചലിക്കാൻ മാത്രമേ അവർക്കു സാധിക്കുന്നുള്ളൂവെങ്കിൽ അവരുടെ രാഷ്ട്രീയ ഭാവിയും, പാർട്ടിയുടെ രാഷ്ട്രീയ ഭാവിയും ഇരുളിലാവും. പക്ഷെ ചരിത്രം പരിശോധിച്ചാൽ  വോട്ടുബാങ്കുകളിൽ  സമുദായങ്ങളുടെ താല്പര്യങ്ങൾക്കുള്ള പ്രാധാന്യ വും അത് മുതലെടുത്തു എ ഐ എ ഡി എം കെ യുടെ ശക്തിയാക്കി മാറ്റിയ മന്നാർഗുഡി മാഫിയയുടെ കൗശലവും  മനസ്സിലാവും. ജയലളിതയ്‌ക്കൊപ്പം ശശികല ചേരുന്നതിനു മുൻപ് വരെ  തമിഴ്‌നാട്ടിൽ  പിന്നോക്ക സമുദായമായ കല്ലർക്ക് കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നില്ല.  കല്ലർ സമുദായത്തെയും തേവർ സമുദായത്തെയും സഹായിക്കാനും അധികാരസ്ഥാനങ്ങളിൽ  എത്തിക്കാനുമുള്ള തീരുമാനത്തെ   ജയലളിതയുടെ തന്ത്രപ്രധാനമായ ഒരു നീക്കമായി കാണാം. പൊതുവെ ബ്രാഹ്മണർക്കെതിരെയുള്ള തമിഴ് ജനതയുടെ വികാരത്തെ തടയിടാൻ ചെയ്തതാവാനേ തരമുള്ളൂ. ജനവികാരമറിഞ്ഞു ഭരിക്കുകയെന്നതായിരുന്നു എം ജി ആറിന്റെ തന്ത്രമെങ്കിൽ അതിനെ കുറേക്കൂടി വിപുലീകരിച്ചു ജനമനസ്സിലേക്കിറങ്ങി ചെല്ലാൻ ജയലളിതയ്ക്ക് സാധിച്ചു. താരാരാധനയായിരുന്നു എംജിആറിന്റെ ജനസമ്മതിക്കു പിന്നിൽ എങ്കിൽ ഒരു പടികൂടി കടന്നു 'അമ്മ ' എന്ന ശാശ്വത സങ്കൽപം ഊട്ടിയുറപ്പിക്കാൻ ജയലളിതയ്ക്ക് കഴിഞ്ഞു. എന്നാൽ ഈ രണ്ടു തന്ത്രങ്ങൾക്കും വ്യക്തി ആരാധനയുടെ അടിത്തറയുണ്ടായിരുന്നു.  ഇനി ശശികലയ്ക്കു എന്തു ചെയ്യാൻ കഴിയും എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്.

ശശികല ആരെന്നുള്ള അന്വേഷണത്തിൽ, ജയലളിതയുമായുള്ള സുഹൃദ്ബന്ധത്തിനു മുൻപുള്ള കാലത്തെപ്പറ്റി   കാര്യമായൊന്നും കണ്ടെത്താനായില്ലെന്ന് വരും. എം ജി യാറിന്റെ പേരിനൊപ്പം ജയലളിതയുടെ പേര് എക്കാലവും വായിക്കപ്പെടും പോലെ തന്നെയാണ് ശശികലയുടെ പേര് ജയലളിതയ്‌ക്കൊപ്പം. ഇരുവരെയും പിരിയാനോ , പിരിക്കാനോ കഴിയാത്ത വണ്ണം അടുപ്പിച്ചതെന്താണ് എന്നത് അജ്ഞാതം. ഭീഷണികൾക്ക് ഭയന്ന് ശശികലയുടെ നിയന്ത്രണങ്ങളിൽ തളക്കപെട്ടിരുന്നു ജയലളിതയുടെ സ്വകാര്യ ജീവിതമെന്നു പറഞ്ഞാലും തെറ്റില്ല. അന്തപ്പുരങ്ങളുടെ പിൻപക്ക
കഥകൾക്ക് ഇനി പ്രസക്തിയില്ല.


ശശികല ആരാണ്?

തഞ്ചാവൂർ ജില്ലയിലെ മന്നാർഗുഡി എന്ന ഗ്രാമത്തിൽ നിന്ന് കുറച്ചു ദൂരെയുള്ള തിരുത്തിറൈപ്പൂണ്ടിയിൽ  29 ജനുവരി  1956 നാണു ശശികലയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനിടയിൽ പഠിപ്പുപേക്ഷിക്കുകയും 1974 ൽ ഡി എം കെ യുടെ യുവനേതാവായ നടരാജനെ വിവാഹം കഴിക്കുകയും ചെയ്തു.പബ്ലിക് റിലേഷൻസ് വകുപ്പിൽ താൽക്കാലിക ജീവനക്കാരനായിരുന്ന നടരാജൻ ഉന്നത തല ബന്ധങ്ങൾ എന്നും ആഗ്രഹിച്ചിരുന്നു. പണ്ടേ സിനിമകളോട് താല്പര്യമുള്ള ശശികലയുടെ സ്വപ്നങ്ങളിലുള്ള   ആർഭാട ജീവിതം നടരാജന്റെ വരുമാനം കൊണ്ട് സാധ്യമായിരുന്നില്ല. 1976 ൽ നടരാജന് ജോലി നഷ്ടമായതിനെ തുടർന്ന് ശശികല ഒരു വീഡിയോ പാർലർ തുടങ്ങി. സമീപ പ്രദേശങ്ങളിൽ നടക്കുന്ന ചടങ്ങുകളുടെ ചിത്രീകരണങ്ങൾ ചെയ്യുന്നതിനിടയിലാണ് ജയലളിതയെ പരിചയപ്പെടാൻ അവസരമുണ്ടായത്. കടലൂർ കളക്ടർ ആയ വി. എസ് ചന്ദ്രലേഖ വഴിയാണ് എ ഐഎ ഡി എം കെ യിലെ പ്രചാരണ സെക്രട്ടറിയായ ജയലളിതയെ നടരാജനും ശശികലയും പരിചയപ്പെടുന്നത്. എന്ത് കൊണ്ടോ ജയലളിതക്ക് ശശികലയിൽ മതിപ്പു തോന്നുകയും തന്നോടൊപ്പം നിർത്തുകയും ചെയ്തു. 1980 കളിലാണ് ജയലളിത ശശികല ബന്ധം വളർന്നതും ശശികല ജയലളിതയുടെ വിശ്വസ്ത യായി മാറുകയും ചെയ്തത്. ആ വിശ്വസ്തത സ്വന്തമായി പറയത്തക്ക ഒന്നുമില്ലായിരുന്ന ശശികലയുടെ കുടുംബത്തിന് വളരെയേറെ നേടിക്കൊടുത്തു, പണമായും, പദവികളായും ,കൈക്കരുത്തായും. 

സുന്ദരവദനം, ജയരാമൻ, ഡോ. വിനോദഗൻ, ദിവാകരൻ ,വനിതാമണി  എന്നിവരടങ്ങുന്ന ശശികലയുടെ കുടുംബത്തിനു ഒരു മേൽവിലാസം ഉണ്ടാക്കികൊടുത്തത് ജയലളിത ശശികല ബന്ധമായിരുന്നു. ശശികലയുടെ സഹോദരനായ ദിവാകരൻ രാഷ്ട്രീയത്തിലും ബിസിനസ്സിലും വളരുന്നതും ഈ കാലഘട്ടത്തിലായിരുന്നു. ഇന്ന് മന്നാർഗുഡി "ബോസ്സ് " എന്നറിയപ്പെടുന്ന ദിവാകരൻ തഞ്ചാവൂരും സമീപ ജില്ലകളുമടങ്ങുന്ന കാവേരി ഡെൽറ്റ പ്രദേശത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ്. 

ജയലളിത ശശികലയെ വിശേഷിപ്പിച്ചിരുന്നത് "ഉയിർ തോഴി ' എന്നാണ്.അതിനു പല കാരണങ്ങളുമുണ്ട്. എം ജി ആർ ന്റെ മരണസമയത്തു ജയലളിതക്കെതിരായ പാർട്ടി തീരുമാനങ്ങൾ ഉണ്ടാവുകയും ഭീഷണികൾ തന്നെയും ഉണ്ടായ സാഹചര്യത്തിൽ ശശികലയുടെ സഹോദരൻ ഡോ. വിനോദഗന്റെ മന്നാർഗുഡി വസതിയിലായിരുന്നത്രെ ജയലളിത താമസിച്ചിരുന്നത്. അവരുടെ ഉയർച്ച താഴ്ച കളിൽ ശശികലയുടെ കുടുംബം എന്നും ജയലളിതക്കൊപ്പം ഉണ്ടായിരുന്നു. അതിന്റേതായ നേട്ടങ്ങൾ അവർക്കുണ്ടാക്കാനാവുകയും ചെയ്തു. ഇതിനൊരു മാറ്റം വരുന്നത് 2012 ൽ ശശികലയടങ്ങുന്ന മന്നാർഗുഡി കുടുംബത്തെ പോയസ് ഗാർഡൻ വസതിയിൽ നിന്ന് പുറത്താക്കുന്നതോടെയാണ്. അവരുമായി ബന്ധപ്പെട്ട പലരും അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ വെറും 100 ദിവസത്തിനുള്ളിൽ ശശികല മാപ്പപേക്ഷിച്ച് ജയലളിതയ്ക്കരികിൽ വീണ്ടും ഇടം പിടിച്ചു. തന്റെ കുടുംബവുമായുള്ള എല്ലാബന്ധങ്ങളും ഉപേക്ഷിച്ചു ജയലളിതയോടൊപ്പം നിൽക്കാൻ തീരുമാനിച്ചായിരുന്നു ആ വരവ്. ആ വരവിൽ ഭർത്താവായ നടരാജനെ വരെ അവർ ഉപേക്ഷിച്ചിരുന്നു. ജയലളിത അത് അംഗീകരിക്കുകയും ചെയ്തു. അതിൽ നിന്നും ശശികലയ്ക്കു എത്രത്തോളം സ്വാധീനം ജയലളിതയിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. 

2016 ഇലക്ഷനു ശേഷം ജയലളിതയുടെ അടിക്കടിയുള്ള ആരോഗ്യപ്രശ്നങ്ങളുടെ സമയം മുതൽ  ശശികലയുടെ കരങ്ങളിലാണ് എ ഐ ഡി എം കെ യുടെ ചുക്കാൻ എന്ന് വളരെ വ്യക്തമായിരുന്നു. അമ്മയുടെ നിഴലായ "ചിന്നമ്മ" ആയിരുന്നു പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഒരുപക്ഷെ ഒരിക്കലും ജനങ്ങൾ കേട്ടിട്ടുണ്ടാവില്ല ശശികലയുടെ ഒരു അഭിമുഖമോ പ്രസംഗമോ. ചില വന്മരങ്ങൾ കടപുഴകുമ്പോൾ വലിയ മാറ്റങ്ങൾ സംഭവിക്കും. കേൾക്കാത്തവ കേൾക്കാനും കാണാത്തവ കാണാനുമുള്ള സമയമായിരിക്കുന്നു. 

രാജാജി ഹാളിൽ ജയലളിതയുടെ ഭൗതികശരീരം പൊതുദർശനത്തിനു വച്ചപ്പോൾ നിറകണ്ണുകളോടെ നിന്ന് അനുശോചനമർപ്പിക്കാനെത്തിയവരോട് സംസാരിക്കുന്ന ശശികല ജയലളിതയ്ക്ക് ശേഷം താനാണെന്നുറപ്പിക്കുകയാണ് ചെയ്തത്. ശശികലയും കുടുംബാംഗങ്ങളുമല്ലാതെ മറ്റാരും അടുത്തുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.ജയലളിതയുടെ സഹോദരന്റെ മക്കളെയോ മറ്റു ബന്ധുക്കളെയോ മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല. തനിക്കപ്പുറം ജയലളിതയ്ക്ക് മറ്റൊരു ബന്ധുവില്ലെന്നുറപ്പിക്കുന്നതിലാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ അടുത്ത യുഗം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശശികലയെ ആശ്വസിപ്പിക്കാനായി നെറുകയിൽ തൊടുമ്പോൾ ദേശീയ രാഷ്ട്രീയവും ശശികലയെ അംഗീകരിക്കുന്നു എന്നതിന്റെ സൂചനയായാണ് എല്ലാവരും കണ്ടത് . ഒരിക്കൽ ജയലളിത തന്നെ പുറത്താക്കിയ നടരാജൻ ഉൾപ്പെടുന്ന മന്നാർഗുഡി മാഫിയയുടെ തിരിച്ചുവരവ് അവരുടെ മരണത്തിനു ശേഷമാണ് എന്നതും ഈ അവസരത്തിൽ ശ്രദ്ധേയമാണ്. നടരാജൻ ശശികല ബന്ധം ഒരിക്കലും ഊഷ്മളമായിരുന്നില്ലെങ്കിലും ഈ സാഹചര്യത്തിൽ അയാളുടെ സാന്നിധ്യം തള്ളിക്കളയാനാവില്ല. വാർത്തകളിൽ നടരാജൻ ജയലളിതയുടെ മരണത്തിനു ശേഷം നടത്തിയ ഒരു പത്രസമ്മേളനവുമുണ്ടായിരുന്നു. ശശികലയുടെ സ്ഥാനാരോഹണത്തിനു പിന്നിലെ ശക്തിയും പവർ ബ്രോക്കർ ആയ നടരാജൻ അല്ലാതെ മറ്റാരുമാവില്ല.

ശശികല നേരിടുന്ന പ്രധാന പ്രശ്നം അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുള്ള കേസുകളാണ്. ചെന്നൈയിലും തഞ്ചാവൂരിലും കണക്കില്ലാത്ത സ്വത്തുക്കൾ അവർക്കുണ്ട്. സ്ഥാവര ജംഗമ സ്വത്തുക്കൾക്കൊപ്പം കൈക്കരുത്തിന്റെ ബലത്തിൽ നടത്തുന്ന സമാന്തര ഒത്തുതീർപ്പു വ്യവസ്ഥയായ "കട്ടപ്പഞ്ചായത്തുകളും" പലയിടത്തും അവർക്കുണ്ട്.  തമിഴ്‌നാട്ടിൽ മാത്രമല്ല സിംഗപ്പൂർ ,മലേഷ്യ ,ദുബായ് എന്നെ സ്ഥലങ്ങളിലും മന്നാർഗുഡി സഖ്യത്തിന് നിക്ഷേപങ്ങളുണ്ടെന്നു പറയപ്പെടുന്നു.  1991 ഇൽ  നടത്തിയ താൻസി ഭൂമി ഇടപാടിൽ സർക്കാരിന് വൻനഷ്ടമുണ്ടാക്കി ജയ പബ്ലികേഷൻ ആൻഡ് ശശികല എന്റർപ്രൈസസ്‌ വാങ്ങിയതായിരുന്നു കേസിനാധാരമായ വിഷയം. ഈ കേസിൽ 2003 ൽ സുപ്രീം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു. 

പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ വാതിലുകൾ പ്രവർത്തകർക്കായി തുറന്നു കൊടുക്കുമ്പോൾ പാർട്ടിയുടെയും സർക്കാരിന്റെയും  അമരത്തെത്താനുള്ള തന്റെ തീരുമാനത്തെ തന്നെയാണ് ശശികല ഉറപ്പിച്ചത്. എന്നാൽ ഉയരങ്ങളിലേക്കുള്ള യാത്രയിൽ വിഘാതമായേക്കാവുന്ന ഒന്ന് അവർക്കെതിരെ നിലവിലുള്ള അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയുള്ള കേസുകളാണ്. കർണാടക സർക്കാർ അമ്മയ്ക്കും ചിന്നമ്മയ്ക്കുമെതിരെ ഈ കേസിൽ സുപ്രീം കോർട്ടിനെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോർട്ട് ഒരാഴ്ചക്കുള്ളിൽ വിധി പ്രസ്താവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിന്റെ വിധിയെത്തും മുൻപേ മുഖ്യമന്ത്രിക്കസേരയേറുക, അല്ലെങ്കിൽ ആ സ്വപ്നം നടന്നില്ലെന്ന് വരും.  

ദീപ ജയകുമാറിന്റെ പ്രസക്തി.

അടുത്ത എതിരാളിയായി വന്നേക്കാവുന്ന ജയലളിതയുടെ സഹോദരപുത്രിയായ ദീപ ജയകുമാറാണ്. 2007 നു ശേഷം തന്റെ ഒരു കുടുംബാംഗങ്ങളുമായിപ്പോലും ബന്ധം പുലർത്താതിരുന്ന ജയലളിത , അവരെ ഒരിക്കൽ പോലും കാണാൻ കൂട്ടാക്കിയിരുന്നതുമില്ല. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനു ശേഷം പലവട്ടം ദീപയും മറ്റുള്ളവരും ജയലളിതയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. എന്നാൽ മരണത്തിനു ശേഷംവന്ന വാർത്തകളിൽ അവർ സജീവമായി. സമാധി സ്ഥലത്തെത്തിയ അവർക്കു ചുറ്റും ജനങ്ങൾ തടിച്ചു കൂടി. ജയലളിതയുമായുള്ള രൂപസാദൃശ്യമായിരുന്നു കാരണം. ശശികലയെ എതിർക്കുന്ന പാർട്ടിയിലെ താഴെക്കിടയിലുള്ള അണികൾ ദീപയുടെ കൂടെ നിന്ന് കൂടാ എന്നില്ല എന്നതിനുദാഹരണമാണ് തഞ്ചാവൂരിന്റെ ഉൾപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട ദീപയുടെ പോസ്റ്ററുകൾ. താരാരാധനയും വ്യക്തിപൂജയും ജീവിതചര്യയാക്കിയ തമിഴ്മക്കൾക്കു "അമ്മാവെ" പോലെ ഒരാളാവും ദീപ എന്ന് തോന്നിയാലും തെറ്റ് പറയാനാവില്ല. ജയലളിതയുടെ പിറന്നാൾ ദിവസം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ദീപയെ തൃപ്തിപ്പെടുത്താൻ ശശികലയ്ക്കാവുമോ?

സ്റ്റാലിനും ഡി എം കെ യും..


സ്റ്റാലിന്റെ സ്ഥാനക്കയറ്റത്തിൽ കരുണാനിധി കുടുംബത്തിൽ തന്നെ എതിർപ്പുകൾ ഉള്ളതിനാൽ ഉടനെയൊന്നും എ ഐ ഡി എം  കെ പിളർത്താനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നാണ്  കരുതിയിരുന്നത് . എന്നാൽ സ്റ്റാലിൻ പനീർസെൽവത്തെ തുണക്കുന്നതാണ് കാണുന്നത്. ശശികല സ്ഥാനമേൽക്കാനുള്ള തീരുമാനം അറിയിച്ച ഉടനെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു തന്റെ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയാണ് സ്റ്റാലിൻ ചെയ്തത്.കിംഗ് മേക്കർ എന്നവകാശപ്പെടുന്ന നടരാജന്റെ ഡി എം കെ ബന്ധങ്ങൾ ശശികലയെ സഹായിച്ചില്ല എന്ന് മാത്രമല്ല ഊരാക്കുരുക്കിലാക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ജയലളിതയുടെ മരണത്തിനു ശേഷം ശശികലക്കെതിരെ ഇതുവരെ ഡി എം കെ സംസാരിച്ചിട്ടില്ലായിരുന്നിട്ടും പട നയിക്കാൻ പനീർസെൽവത്തിനെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.   

ശശികലയ്ക്കു മാത്രമേ ജയലളിതയെപ്പോലെ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിയൂ എന്നൊരു വിഭാഗം ചിന്തിക്കുന്നുണ്ട്. ഒരുപക്ഷെ അണികളെക്കൊണ്ട് ശശികല അത് അവതരിപ്പിക്കുന്നതുമാവാം. അണികളുടെയും എം എൽ എ മാരുടെയും ശരീരഭാഷയും അമ്മയ്ക്ക് ശേഷം ചിന്നമ്മ എന്നുറപ്പിക്കും വണ്ണമാണ്. പക്ഷെ പാർട്ടിയെ നയിക്കുന്നതും മുഖ്യമന്ത്രി പദം പോലെ  ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്നതും വ്യത്യാസമുണ്ട്. തന്റെ കന്നി പ്രസംഗം കൊണ്ട് കൈയടി നേടും പോലെ അത്ര ലഘുവല്ല കാര്യങ്ങൾ. പൊതുവേദികളിൽ ജനങ്ങളെ കൈയിലെടുക്കാൻ ഇതൊന്നും മതിയാവില്ല. ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളും ശൈലിയും മാത്രം പോരാ. " നാൻ മക്കളുക്കാഹ , മക്കളാൽ നാൻ ' എന്ന് ജയലളിത ജനങ്ങളോട് പറയുമ്പോഴുള്ള മാന്ത്രികത ഉണ്ടാവേണ്ടിയിരിക്കുന്നു. ജനമനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന അണ്ണാവും എം ജി ആറും എന്നും ജയലളിതയുടെ പ്രസംഗ ങ്ങളുടെ മുഖമുദ്രയായിരുന്നു. സ്ത്രീകളുടെ മനസ്സ് കവരാൻ അമ്മയ്ക്കെന്നും കഴിഞ്ഞിരുന്നു. വാക്കുകളെ പ്രവർത്തിയിലേക്കു വരുത്താനുള്ള ഭരണനൈപുണ്യം അവർക്കുണ്ടായിരുന്നു.


തമിഴ്‌നാട് രാഷ്ട്രീയ ചിത്രമെടുത്തു നോക്കിയാൽ മൂന്ന് വട്ടം മുഖ്യമന്ത്രി ആയിട്ടുള്ള കാമരാജിനും , എം ജി ആറിനും ജയലളിതയ്ക്കും ചില സമാനതകളുണ്ട്. മൂന്ന് പേരും തങ്ങളുടെ കാലാവധി പൂർത്തിയാവും മുൻപ് മരണപ്പെട്ടു. മൂന്നു പേർക്കും മക്കളുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന ശശികലയ്ക്കും സന്താനങ്ങളില്ല. പ്രവചനങ്ങൾക്കപ്പുറമാണ് പലതും. ഇനി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ഇവിടെയാണ് തനിക്കു ശേഷം എന്ത് എന്ന് ജയലളിത എന്ത് കൊണ്ട് ചിന്തിച്ചില്ല എന്നത് ചിന്തനീയമാവുന്നത്‌ . അതോ "തനിക്കു ശേഷം പ്രളയം' എന്ന ചിന്തയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ പെട്ട് അണ്ണാ ഡി എം കെ ഇല്ലാതാവട്ടെ എന്ന് കരുതിക്കാണുമോ?    





  










Monday, 6 February 2017





ജെല്ലിക്കെട്ട് .."തമിഴനെന്നു സൊല്ലെടാ"..


വിളവെടുപ്പ് കഴിഞ്ഞ അലങ്കനല്ലൂരിലേക്കിവിടുന്ന്  അധികദൂരമില്ല. പൊങ്കലിന്റെ  ആഘോഷങ്ങൾ ഇനിയും വിട്ടൊഴിയാത്ത  പുതുക്കോട്ടയും, പാലമേടും, തഞ്ചാവൂരും , അവണിയപുരവുമൊന്നും അധികദൂരത്തല്ല. തമിഴ്മണ്ണിന്റെ വികാരങ്ങൾ ദൂരങ്ങൾ കൊണ്ടളക്കാനാവില്ല. പതിവ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വന്ന ഒരു  പ്രക്ഷോഭമായും  ഇതിനെ കാണാനാവില്ല. ഒരു ജനതയുടെ നിസ്സഹായതയെന്നോ , അരക്ഷിതാവസ്ഥയിൽ നിന്നുയർന്ന വികാരമെന്നോ എന്നൊക്കെ പറയേണ്ടി വരും.

 കാവേരിക്കരയിലുള്ള ഏതാണ്ട് എല്ലാ കാർഷിക ഗ്രാമങ്ങളുടെയും അവസ്ഥ തികച്ചും പരിതാപകരമാണ്. മഴ ചതിച്ചതു മണ്ണിനെയും കാവേരിയെയുമാണ്. ഇത് രണ്ടുമില്ലാതെ ജീവനം അസാധ്യമായ ഒരു ജനതയെയും. അതിനു ജാതിയോ ദേശമോ വ്യത്യാസമില്ല. അതിജീവനത്തിന്റെ ആശകൾ എങ്ങുമെത്താത്തതു കൊണ്ട് സ്വന്തം കൃഷിയിടങ്ങളിൽ കുഴഞ്ഞു വീണു ജീവൻ പോയ കർഷകരുടെ അവസാന ശ്വാത്തിലെ വേവ്  വിണ്ടു കീറിയ മണ്ണറിഞ്ഞിട്ടുണ്ടാവുമോ?

കഴിഞ്ഞ മൂന്ന് വർഷമായി നാഗപട്ടിണവും, തഞ്ചാവൂരും , തിരുവാരൂരും , തിരുച്ചിയുമടങ്ങുന്ന നദീതട കാർഷികഗ്രാമങ്ങളിൽ വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ആഗോളതാപനമോ, ജലദൗർലഭ്യതയോ മറ്റു കാരണങ്ങളോ ഉണ്ടാവും , കാരണങ്ങൾ എന്ത് തന്നെയായാലും കാവേരിയെ വിശ്വസിച്ചു സാംബ കൃഷി ഇറക്കിയതു  മുതലുള്ള കണക്കെടുത്താൽ 144 കർഷക മരണങ്ങൾ വെറുതെ എഴുതി തള്ളാവുന്നവയല്ല. നഷ്ടപരിഹാരങ്ങൾക്കപ്പുറത്ത്  ജീവിത വൃത്തിയുപേക്ഷിക്കുന്ന ഒരു സമൂഹത്തെ നമ്മൾ കാണേണ്ടി വരുമെന്നത് തീർച്ച. മഴവരാത്തതും മണ്ണ് കനിയാത്തതും തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടാത്തതിനാലാണെന്ന് അവർ കരുതിയാൽ തെറ്റ് പറയാനാവില്ല.  ഈ സാഹചര്യത്തിൽ മണ്ണിനെ അറിഞ്ഞവരും, മണ്ണിന്റെ ജീവശ്വാസം മനസ്സിലേറ്റിയവരുമായ തമിഴ് ജനതയുടെ വ്യത്യസ്തമായ സമരത്തിന്റെ കൂടെ നിൽക്കാനേ കഴിയൂ.


ജെല്ലിക്കെട്ടിനെതിരെയുള്ള നിയമനടപടികൾക്കെതിരെ പ്രതിഷേധിച്ചവരെ അലങ്കനല്ലൂരിൽ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വൻജനപിന്തുണയാണ് ജെല്ലിക്കെട്ടിനു ലഭിക്കുന്നത് . "സല്ലിക്കാശ് " അല്ലെങ്കിൽ പണക്കിഴി കൊമ്പുകളിൽ കെട്ടിയ കാളയിൽ നിന്നും അത് കൈക്കലാക്കുക എന്ന നൂറ്റാണ്ടുകളായി നടന്നു വന്ന ഒരു കായികവിനോദം എന്നതിലുപരി ജെല്ലിക്കാട്ടിനെ പറ്റി  PETA എന്ന അമേരിക്കൻ എൻജിഒ പറയുന്ന തലത്തിലേക്ക് ചിന്തിക്കേണ്ടതുണ്ടോ എന്ന് നീതിന്യായവ്യവസ്ഥയും ചിന്തിക്കേണ്ടതുണ്ട്. കാളപ്പോരിലെ പോലെ കാള യ്ക്ക് ജീവഹാനി വരുത്തിയതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. വിളവെടുപ്പിനൊപ്പം നടത്തുന്ന ഒരു ആഘോഷം എന്ന രീതികൾ ഒരു പക്ഷെ പന്തയത്തിലേക്കു മാറിയിട്ടുണ്ടാവും. പക്ഷെ ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാവുമ്പോൾ നിരോധനത്തിനെതിരെയുള്ള പ്രതിരോധങ്ങളും പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല തന്നെ. പണ്ടത്തെ ഹിന്ദി വിരുദ്ധ പ്രക്ഷോഭകാലത്തെ ഓർമ്മിപ്പിക്കും വിധമാണ് സമര
പരിപാടികൾ.

സാധാരണക്കാരും വിദ്യാർത്ഥികളും തുടങ്ങിവച്ച പ്രക്ഷോഭങ്ങൾക്ക് എല്ലാ തുറയിലുള്ള ജനങ്ങളും ,കക്ഷിഭേദമില്ലാതെ രാഷ്ട്രീയപാർട്ടികളും , സിനിമാതാരങ്ങളും , സാംസ്കാരിക രംഗത്തെ പ്രമുഖരും പിന്തുണ പ്രഖ്യാപിച്ചപ്പോൾ തമിഴ് ജനത ഒറ്റക്കെട്ടായി എന്ന് തന്നെ പറയാം. മൂന്ന് വർഷമായി ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള സമരങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ പൊങ്കലിനോടനുബന്ധിച്ചുള്ള സമരം മാധ്യമങ്ങളുടെയും, സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെയും പരമാവധി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കർഷകന്റെ മനസ്സറിയാൻ ശ്രമിക്കുന്ന നവയുവജനതയുടെ പോരാട്ടവീര്യം മണ്ണിനെ സ്നേഹിക്കുന്ന ഒരു പുതുതലമുറയെ വളർത്തുമെന്നു ആശിക്കാം.

 സംസ്ഥാന വ്യാപകമായ പ്രതിഷേധം അവസാനിപ്പിക്കാനും ജെല്ലിക്കെട്ട് നടത്താനും  ഒരു പ്രത്യേക ഓർഡിനൻസ് കൊണ്ടുവരുമെന്ന മുഖ്യമന്ത്രി ഓ. പനീസെൽവത്തിന്റെ വാഗ്ദാനത്തിന്മേലുള്ള സമര സമിതിയുടെ നിലപാട് ഇനിയും വ്യക്തമായിട്ടില്ല. ഒരു പക്ഷെ നിയമഭേദഗതിക്ക് പ്രസിഡന്റ് അംഗീകാരം നൽകുന്നവരെ സമരം തുടർന്നേക്കാം.








ചില കിളിവാതിലുകൾ..




നോക്കൂ , കേൾക്കുന്നുണ്ടോ? തിരക്കാണോ?

അല്ല പറയൂ .

ഒന്നുമില്ല , വെറുതെ..

ശരി..ചിരിക്കുന്ന മുഖം സ്മൈലി , സുക്കറിന് സ്തുതി..

ഉറങ്ങുമ്പോൾ പാതിരാത്രിയിൽ പിന്നെയും മണിയടി ..

സുഖാണോ?

ഉറക്കത്തിൽ എത്രയാ സ്വപ്‌നങ്ങൾ എന്നറിയോ? രസംകൊല്ലി ..ഞാൻ ഗന്ധർവനെ കൂടെകൂട്ടി ഒരു യാത്രയിലായിരുന്നു. അതിനിടക്കാ "സുഖാണോ"ന്ന്! സമയം നോക്കി രാത്രി, പന്ത്രണ്ടു കഴിഞ്ഞു , ഇപ്പഴെന്താണാവോ ഒരു കുശലാന്വേഷണം ? സ്വപ്നത്തിൽ നിന്നുണർത്തിയവർക്കു മറുപടിയില്ല , പാതിവഴിയിൽ ഇറങ്ങിയ സ്വപ്നത്തിന്റെ ഫുട്‍ബോർഡിൽ എങ്കിലും കയറട്ടെ.


സമയബോധമില്ലാതെ പിന്നാലെ  തുരു തുരാന്നു ദാ വരുന്നു...സന്ദേശങ്ങളുടെ പെരുമഴ. ഭാഷ മാറി ,ആംഗലേയം. രഞ്ജിപണിക്കർ ചിത്രത്തിലെ ഡയലോഗ് ഓർത്തു ..വർണ്ണനകൾ ചെന്നെത്തിയത്  കണ്ണുകളിൽ , പിന്നെ ചിരി , ഇതെങ്ങട്ടാണാവോ പോക്ക് . മറുതലയ്ക്കലെ ചിത്രം നോക്കി. ഫേക്ക് അല്ലെന്നുറപ്പിച്ചിട്ടു കൂടെ കൂട്ടീതാ. എനിക്ക് നാൽപ്പതു കഴിഞ്ഞൂന്നിതിന് അറിഞ്ഞൂടെ ആവോ? ഈശ്വരാ പാതിരാത്രി എഴുന്നേറ്റ് കണ്ണാടി നോക്കേണ്ടി വരുമോ ആവോ? കണ്ണാടി നോക്കണംന്ന് വച്ചാൽ കണ്ണട വേണം , അത്രയ്ക്കങ്ങോട്ടു വേണ്ട .അപ്പൊ സുഖായിട്ടുറങ്ങാം, അതാവും നല്ലത്..ഉറക്കമാവും വരെ താരാട്ടു പോലെ മണിയടി ശബ്ദം വേണ്ടെന്നു കരുതി ശബ്ദത്തെ മരപ്പിച്ചു തലവഴി പുതപ്പു മൂടി.

നേരം വെളുത്താലുടനെയൊന്നും മെസ്സേജുകളിൽ കൈയെത്തില്ല , സമാധാനമായി നോക്കണം. എങ്കിലേ മനസ്സിൽ കയറൂ. നോക്കീപ്പഴോ ,ഇതൊരു മഹാഭാരതം പോലെ..എത്ര കാണ്ഡം ഉണ്ടോ ആവോ? എന്റെ പ്രിയപ്പെട്ട പെങ്കുട്ടീ ( ഇപ്പൊ നിശ്ചയം പോരാ ) ന്റെ നാൽപ്പതു വയസ്സിനിടക്ക് ഇതാദ്യം , ഒരു പെങ്കുട്ടി അതും സാരിക്ക് ഭംഗീണ്ടെന്നു പറഞ്ഞത്  പെരുത്ത് ബോധിച്ചൂ , ( കഷ്ടപ്പെട്ടാണ് തിരഞ്ഞെടുക്കണതേ ) പിന്നെ  ന്റെ കണ്ണും മൂക്കും ഒക്കേം നല്ലതന്നെ ,ഞാനിന്നലേം കൂടി നോക്കീതാ കണ്ണാടീൽ . സ്വപ്നത്തിൽ എന്നെ കണ്ടൂത്രെ , അതിനും പറ്റൂന്നോരൊക്കെയുണ്ടോ ? ന്നാലും നിന്റെ സ്വപ്നങ്ങളിൽ ഞാൻ വേണ്ടാ..നീ തരുന്ന സ്നേഹവും വേണ്ടാ . അപ്പൊ ന്താന്ന്  വച്ചാൽ പിന്നെയിങ്ങോട്ട് തന്നതൊന്നും വാങ്ങാൻ നിർവാഹമില്ല കുട്ട്യേ , നമ്മൾ പോവേണ്ട വഴികൾ വേറെയാണ്. ഈ കൂട്ട് തീരെ പറ്റില്ലെനിക്ക്..മുഷിയണ്ടാട്ടോ..

മറയ്ക്കുള്ളിൽ ഇരിക്കുന്ന പല മുഖങ്ങളിൽ ഒന്നാണിത് .. ആൺ പെൺ വ്യത്യാസമില്ലാത്ത അഭിനിവേശങ്ങളുടെ മുഖങ്ങൾ അനവധിയാണ്. അതിലൊന്നും എതിരഭിപ്രായവുമില്ല. പക്ഷെ  ചില സന്ദേശങ്ങൾ വല്ലാതെ മടുപ്പിക്കുന്നു . ഇഷ്ടങ്ങളുടെ മേൽ വിലക്കുകളില്ല , പക്ഷെ ദയവായി ഇവിടുത്തെ കിളിവാതിലുകളിൽ സ്നേഹം വിൽക്കാനൊരുങ്ങരുത്. .

















ഒരിത്തിരി  പുറകോട്ടു പോയാലോ കൃഷ്ണാ?

ചോദ്യഭാവത്തിലുള്ള നോട്ടത്തിലെ മുന മനസ്സിലായി , അത്രയ്ക്കങ്ങോട്ടു പോവേണ്ട , ഒരിത്തിരി ..അത്ര മാത്രം..ന്നു വച്ചാൽ ബാല്യവും, കൗമാരവും, ഒക്കെക്കഴിഞ്ഞുള്ള സംഭവബഹുലമാവേണ്ടിയിരുന്ന , അല്ലെങ്കിൽ അങ്ങിനൊക്കെ ആയിത്തീർന്ന കുറച്ചു വർഷങ്ങൾക്കു പുറകിലേക്കൊരെത്തിനോട്ടം..

ആ പുരികത്തിനിടയിലെ ചുളിവ് വേണ്ടാ, വീണ്ടും നൊസ്റ്റാൾജിയതൈലക്കൂട്ടല്ല, അതൊക്കെ നിർത്തി!  ഞാൻ എപ്പഴേ നന്നായി..(നന്നാവുന്നതെങ്ങിനെയാണെന്നിതുവരെ പഠിച്ചു തുടങ്ങീട്ടില്ല , പിന്നല്ലേ? വെറുതെ പറയുന്നതിനെന്താ അല്ലെ? )

ഇന്നലത്തെ കാഴ്ചയിലെ പുതുപ്പെണ്ണും മയിലാഞ്ചിയും , കണ്മഷിയും , പൂവും ,വളകളും എന്റെ ചിന്തകളെ എവിടെക്കാ കൊണ്ടുചെന്നെത്തിച്ചത് എന്നറിയാമോ? സത്യായിട്ടും താൻ ഞെട്ടും , എനിക്കുറപ്പാ. അതേന്ന് , സംശയിക്കണ്ടാ..അതന്നെ, നമ്മുടെ രഹസ്യങ്ങളുടെ കലവറയിൽ ഇതിനെയും അടക്കണോ എന്ന് താൻ തീരുമാനിച്ചോളൂട്ടോ . ഒന്ന് കല്യാണം കഴിച്ചാലോ? പെട്ടന്ന് മനസ്സിലെത്തിയ സ്വൈര്യം കെടുത്തുന്ന ചിന്ത അങ്ങിനെയാണ്.

ഞാൻ വേണംന്നുവച്ചു നോക്കീട്ടൊന്നും കണ്ടതല്ല  ആ പെൺകുട്ടിയെ, ഒരു പുതുമോടിച്ചന്തം കണ്ടപ്പോ കൗതുകം തോന്നി അത്രേയുള്ളൂ. എന്റെ കാഴ്ചയുടെ കുഴപ്പമാണ്. കാത്തിരിപ്പുകൾക്കിടയിൽ കണ്ണുകളെ മേയാൻ വിടുന്ന പതിവിലെവിടെയോ ഒരു  കുഞ്ഞു മുഖം കടന്നു വന്നതിനു പിന്നാലെയാണവൾ എത്തിയത്. നിമിഷനേരങ്ങളിലെ കഥയാട്ടങ്ങൾക്കു നീളം വയ്പ്പിക്കുന്ന ഞാൻ ഒരു കുഴലൂത്തുകാരനെ പോലെ ആ കുഞ്ഞു മനസ്സിലേക്ക് കയറുകയായിരുന്നു. എടുത്താൽ പൊങ്ങാത്ത ഉണ്ണിവാവ വയറുള്ള അമ്മയുടെ , വിഷമിച്ച കൈവിരൽത്തുമ്പിൽ തൂങ്ങി  അവൻ ആ ഭക്ഷണശാലയുടെ പടിക്കെട്ടിറങ്ങുകയായിരുന്നു. അവന്റെ അമ്മ പണിപ്പെട്ട് അവനെയും വലിച്ചു  വേഗത്തിൽ നടക്കുന്ന അച്ഛനൊപ്പം എത്താൻ കഷ്ടപ്പെടുകയായിരുന്നു.ആ കാഴ്ച എപ്പോഴത്തെയും പോലെ എന്നിൽ വല്ലാത്ത ഈർഷ്യ ഉണ്ടാക്കി. അയാൾക്ക് അവന്റെ കൈപിടിച്ച് അല്പം പതുക്കെ നടക്കാമായിരുന്നു, അവരുടെ അസ്വസ്ഥതകൾ മനസ്സിലാക്കാമായിരുന്നു. പക്ഷെ ഇതൊന്നും അയാൾ ചെയ്തില്ലെങ്കിലും ആ അമ്മയും കുഞ്ഞും അയാൾക്കൊപ്പമെത്തുമെന്നയാൾക്കറിയാമല്ലോ. അങ്ങിനെ ചിന്തിക്കാനാണപ്പോൾ തോന്നിയത്. ഒരുപക്ഷെ അയാൾ അവർക്കു പോകാനുള്ള ബസ് വരുന്ന ബസ് സ്റ്റോപ്പിലേക്കെത്തിപ്പെടാൻ ധൃതിയിൽ പോകുകയായിരുന്നിരിക്കണം , അല്ലെങ്കിൽ ഓട്ടോ വിളിക്കാൻ ശ്രമിക്കുകയായിരുന്നിരിക്കണം. അതെന്തു തന്നെയായാലും എന്നിലെ സ്ത്രീ ഹൃദയം ഇഷ്ടക്കേടിന്റെ ചെങ്കൊടി കാട്ടി. നിമിഷങ്ങൾ മാത്രം നീണ്ട ചിരികൾക്കൊടുവിൽ കൈവീശലുമായി അവൻ പടിയിറങ്ങി. നാണിച്ച  ചിരിയുള്ള അവന്റെ മുഖത്തു നിന്നും എന്റെ കണ്ണുകൾ അവളുടെ പാദങ്ങളിലേക്കാണെത്തിയത് .

എന്റെ തൊട്ടടുത്ത് നിർത്തിയ വണ്ടിയിൽ നിന്നിറങ്ങുന്ന നിറയെ മുത്തുകളുള്ള  പുതിയ വെള്ളികൊലുസും മയിലാഞ്ചിയിട്ട  കാലടികളുമായിരുന്നു ആദ്യം  കണ്ണിൽ പെട്ടത്.  അല്പം മുൻപ് പെയ്ത മഴ പാതയരുകിൽ ചെറുചിത്രങ്ങൾ രചിച്ചിരുന്നു.  ഉയർന്ന മടമ്പുള്ള സ്വർണ്ണവർണ്ണത്തിലുള്ള ചെരുപ്പിൽ അഴുക്കു പറ്റാത്തവണ്ണം അവൾ പുറത്തിറങ്ങുന്നത് കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു.  അവളെ കണ്ടതിനു ശേഷമാണ് വിനീതവിധേയനായ അയാളെ കണ്ടത്. അവൾക്കു പുറത്തിറങ്ങാൻ ഡോർ തുറന്നു കൊടുക്കുകയും വഴിയിലെ അഴുക്കിൽ കാൽ പെടരുത് എന്നോർമ്മിപ്പിക്കുകയുമായിരുന്നു അയാൾ. മറ്റൊന്നും അയാളുടെ ദൃഷ്ടിയിൽ പെട്ടതേയില്ല എന്നെനിക്കു തോന്നി. അല്ലെങ്കിലും ചിലർ അങ്ങിനെയാണ്. അയാളുടെ കൈപിടിച്ചിറങ്ങി അവൾ ചുറ്റിലുമൊന്നു നോക്കി .ഞാനൊഴികെ മറ്റാരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . ആഹാരം കഴിക്കാനുള്ളവർ ഇരിപ്പിടങ്ങൾക്കായും, കഴിച്ചു കഴിഞ്ഞവർ അവിടം വിട്ടിറങ്ങാനുമുള്ള  തിരക്കിലായിരുന്നു.

 നിറപ്പകിട്ടുള്ള കസവും തൊങ്ങലുകളും പിടിപ്പിച്ച സാരിയും, ആഭരണങ്ങളും , കുപ്പിവളകളും, മുഖത്തെ സന്തോഷവും എല്ലാം ചേർന്ന് ഒരാഘോഷക്കൂട്ട് , സത്യമായും എനിക്കിഷ്ടമായി. പുതുപ്പെണ്ണുങ്ങൾ ഏറെക്കുറെ ഇങ്ങനൊക്കെത്തന്നെയാണ്. മുടിക്കെട്ടിൽ വല്ലാതെ മയക്കുന്ന ഗന്ധമുള്ള പിച്ചിപ്പൂക്കൾ, അതും പുതുമ ഒട്ടും പോവാതെ. എത്ര ശ്രദ്ധയോടെയാണെന്നോ  അയാൾ അവൾക്കൊപ്പം നടക്കുന്നത്! വിലമതിക്കാനാവാത്ത എന്തോ ഒന്നിനെ കൊണ്ടുപോകും പോലെ , അവളുടെ മുഖത്താവട്ടെ ഏതാണ്ട് ലോകം വെട്ടിപ്പിടിച്ച ഭാവവും. എത്ര നാളേക്കാണീ ഭാവങ്ങളെന്നോർത്തു  ചിരിയൂറി വന്നെങ്കിലും ഞാൻ ആസ്വദിക്കുകയായിരുന്നു ഇതെല്ലാം. ജീവിതത്തിൽ പിന്നൊരിക്കലും രാജ്യം വെട്ടിപ്പിടിച്ച തോന്നലോ, കോഹിനൂർ കൈയിലുള്ള ഭാവമോ ഉണ്ടായെന്നു വരില്ല. മുൻപ് കണ്ട കുഞ്ഞിന്റെ അമ്മയെപ്പോലെ അസ്വസ്ഥതകൾ വലിച്ചു നടക്കാനുള്ള  സാധ്യതയാണ് കൂടുതൽ!

അവളുടെ സ്ഥാനത്തു പഴയ എന്നെ ഒന്നോർത്തു നോക്കി. ഇങ്ങനൊരു ഭാവം മനസ്സിലെപ്പോഴെങ്കിലും തോന്നിയിരുന്നോ? ഓർമ്മയില്ല. ഇങ്ങനൊക്കെ ആണ് വേണ്ടിയിരുന്നതെന്നും തോന്നിയിരുന്നില്ല..പക്ഷെ ഇപ്പോഴതല്ല , ഇങ്ങനൊക്കെയാണ് വേണ്ടത്. ഇത്തരമൊരു തോന്നൽ എപ്പോഴെങ്കിലും ഉണ്ടാവേണ്ടതാണ്. ചില തിരിച്ചറിവുകൾ ഇല്ലാത്ത ദിനങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. ചില മൗഢ്യങ്ങളുടെ മധുരം പുരട്ടിയ ഓർമ്മകളിൽ രാജകുമാരിയായി വാഴേണ്ടതുണ്ട്. താനെന്ന അച്ചുതണ്ടിൽ മറ്റെല്ലാം കറങ്ങുന്നു വെന്ന് കുറച്ചു സമയത്തേക്കെങ്കിലും ഭാവിക്കേണ്ടതുണ്ട്. സങ്കൽപ്പത്തിൽ മാത്രമല്ല യാഥാർഥ്യത്തിലും വേണ്ടേ അങ്ങിനെ ഒരു നാൾ?

അതുകൊണ്ടു പ്രിയപ്പെട്ട കൃഷ്ണാ ഞാൻ പുറകോട്ടുള്ള യാത്രയിലാണ്. കൈവിട്ടുപോയ പഴയ എന്നെ തേടി. "കൈയ്യോങ്ങേണ്ട , ഞാൻ തിരക്കിലാണ്."  ജീവിതം ഏറ്റവും ഊർജസ്വലത കാണിക്കുന്ന ഇന്നിന്റെ യൗവനത്തിലാവട്ടെ മൗഢ്യം വരിക ഏറെ കഷ്ടമാണ് . അത്യാവശ്യം ബുദ്ധിയും തിരിച്ചറിവുമൊക്കെ ഉണ്ടായിക്കഴിഞ്ഞാൽ വിഭ്രാന്തികൾ ഉണ്ടാവുന്ന പ്രശ്നമേയില്ല.

 കുഞ്ചൻ നമ്പ്യാർ പറഞ്ഞത്  "ലക്ഷം മാനുഷർ കൂടുമ്പോൾ അതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ" എന്നല്ലേ?

ഒരു കൈനോക്കിയാലോ?