Wednesday, 28 January 2015






   

ഷ്ണമുഖപ്രിയയും മീനാക്ഷിയും

പ്രിയ നിര്‍ത്താതെ പറഞ്ഞു കൊണ്ടേയിരുന്നു.മധുരയെക്കുറിച്ച് മീനാക്ഷിയെ കുറിച്ച്, എന്നെ കൊതിപ്പിക്കാന്‍..ഇതൊരുപാട് വട്ടമായി ഈ കഥ പറച്ചില്‍..പക്ഷെ ഇന്ന് കഥ വേറെ വഴിക്കാണ്. ഒരു യാത്രയ്ക്കൊരുങ്ങിയാണ് പ്രിയയുടെ വരവ്. "ഇനി സമയം താമസിപ്പിക്കേണ്ട, ഇന്ന് വെള്ളിയാഴ്ച , അമ്മനെ വീട്ടില്‍ കൊണ്ടുവരാന്‍ ഇതിലും നല്ലൊരു നാള്‍ വേറെയില്ല." അണമുറിയാത്ത മധുരൈതമിഴിന്‍റെ പ്രവാഹം,. ഞാനതിലേക്ക് ഒഴുകി വീണുകൊണ്ടിരുന്നു.
" ഞങ്ങള്‍ മധുരക്കാര്‍ ഇങ്ങനെയാണ്,ഒരു കാര്യം നിനച്ചാല്‍ നടത്തിയിട്ടേയടങ്ങൂ. അക്ക ഇന്ന് വരാനൊഴിവു പറയാന്‍ ശ്രമിക്കേണ്ട .ഇന്ന് എവിടെയ്ക്കാണെന്നു പറയാതെ കൂട്ടിക്കൊണ്ടു പോകണമെന്നാണ് കരുതിയത്‌."

പ്രിയക്ക് വയസ്സ് ഇരുപത്തിയേഴു കഴിഞ്ഞു, ഒരു 8 വയസ്സുകാരന്റെ അമ്മയാണ് എന്നാലും കുട്ടിത്തം തീരെ മാറിയിട്ടില്ല.പരിചയപ്പെട്ടിട്ട് അധികമായില്ലെങ്കിലും വല്ലാത്തോരടുപ്പമായി.പ്രിയയുടെ സംസാരം ഏറെയും ചെന്നെത്തുക മധുരയിലാണ്,നൂറു വര്‍ഷങ്ങള്‍ക്കപ്പുറമാണ്  അവരുടെ കുടുംബം ആന്ധ്രയിലെ  കൃഷ്ണ നദിക്കരയില്‍ നിന്നും മധുരയിലേക്ക് താമസം മാറ്റിയത്.പിന്നീട് മധുരയും വൈഗ നദിയും വിട്ടു പോകാന്‍ അവര്‍ക്ക് തോന്നാതിരുന്നതിനാല്‍ അവിടെ തന്നെ കൂടി.മധുര അങ്ങിനെയാണ് ആരെയും ഭ്രമിപ്പിക്കും.

മധുര, മീനാക്ഷി ക്ക് സ്വന്തം ,വൈഗ പരമശിവന്‍ മധുരക്ക് നല്‍കിയ പുണ്യം. മീനാക്ഷിയെന്നു ഞാന്‍ പറയുമ്പോ ഴെല്ലാം പ്രിയ എന്നെ തിരുത്തും " മീനാട്ചി"യെന്ന് . കണ്ണുകളുടെ അഴകു മാത്രമല്ല ,ഇമ ചിമ്മാതേ മധുരയെ കാത്തവളാണ്, ആട്ചി നടത്തിയവളാണത്രേ മധുരൈ മീനാക്ഷി. മൂലോകവും കാല്ക്കീഴിലാക്കി കൈലാസത്തിലെത്തി ശിവഭൂതാഗണങ്ങളെ തോല്‍പ്പിച്ചു    രണഭൂമിയില്‍ പരമശിവനെ തന്‍റെ അഴകും വീര്യവും കൊണ്ട് ഭ്രമിപ്പിച്ച മധുരമീനാക്ഷി. മധുരക്ക് മീനാക്ഷി കഴിഞ്ഞിട്ടേ സുന്ദരേശ്വരര്‍ ഉള്ളു.

"നോക്കു ഞാന്‍ പറയുന്നത് കളിയല്ല , ആത്തുക്കാരരെ ഞാന്‍ എങ്ങനെ വച്ചിരിക്കുന്നുവെന്ന് അക്ക കാണുന്നില്ലേ? നാടെല്ലാം നടുക്കുന്നവര്‍ എന്നോട് ചോദിക്കാതെ ഒന്നും ചെയ്യില്ല, അറിയുമോ? അങ്ങിനെ വേണം വീട്ടുകാരന്‍, കടവുളേ  ഞാന്‍ ഇതെങ്ങിനെ അക്കയെ പറഞ്ഞു മനസ്സിലാക്കും? വഴി പറഞ്ഞു തന്നാല്‍ അക്കയ്ക്ക് അനുസരിക്കാനും വയ്യ. കൊഞ്ചം എന്നെ മാതിരി മാറിടുങ്കോ". അത് പറയുമ്പോള്‍ പ്രിയയുടെ മുഖത്തിത്തിരി നാണം, പിന്നെ മൊഴി തമിഴില്‍ നിന്നും തെലുങ്കിലേക്ക്. സംസാരത്തിന്റെ ഒഴുക്ക് കൂടുമ്പോള്‍ മാതൃഭാഷയിലേക്ക് മാറും. വല്ലാത്തൊരു നിഷ്കളങ്കതയുള്ള ആ ശബ്ദത്തിന്‍റെ ഇമ്പം പറ്റില്ലെന്ന് പറയാന്‍ എന്നെ ഒരിക്കലും അനുവദിക്കാറില്ല.

 മീനാക്ഷിഅമ്മന്‍ പരമശിവനെ ഭ്രമിപ്പിച്ചതിതേ നാണം കൊണ്ടാണോ എന്തോ..എന്തായാലും എന്‍റെ  നായരെ എന്‍റെ വരുതിയ്ക്ക് വരുത്തിയെ പറ്റു എന്നതാണ് പ്രിയയുടെ ഇപ്പോഴത്തെ ആവശ്യം,അതിനു ഞാന്‍ മധുരൈ മീനാക്ഷിയെ പ്രീതിപ്പെടുത്തണം. വെള്ളിയാഴ്ച അമ്മനെ പൂജാമുറിയില്‍ കുടിയിരുത്തി വ്രതം നോറ്റാല്‍ മതിയത്രേ. "വയ്യെന്ന് പറഞ്ഞാലോ?" എന്റെ ചിന്തകള്‍ക്കിടയിലും പ്രിയ മീനാ ക്ഷിയാവുന്നു,കണ്ണുകളിലും ചിരിയിലും എന്തിനു കൈയില്‍ പഞ്ചവര്‍ണ്ണക്കിളിയുടെ അലങ്കാരവുമായി സര്‍വാഭരണ വിഭൂഷിതയായി..

"PK"  എന്ന ഹിന്ദിചിത്രത്തിന്റെ കഥ ഈ കൊച്ചിനെ മനസ്സിലാക്കിപ്പിക്കാന്‍ പാടാണ്. എന്നാലും ഒരു ശ്രമം നടത്താം.കഥ തുടങ്ങിയപ്പോള്‍ തന്നെ പ്രിയ കടിഞ്ഞാണില്‍ പിടിച്ചു." കടവുള്‍ ഇല്ലെയെന്തു സോല്ലത്താനെ ? വേണ്ട ." ആ ശ്രമത്തിനു വീണു പൂര്‍ണ്ണ വിരാമം. ഇനിയിപ്പോള്‍ വേറെ വഴിയൊന്നുമില്ല,വണ്ടിയില്‍ പ്രിയയോടോപ്പമേറുക, പോയി, മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും ചിത്രങ്ങളുള്ള കടയില്‍ നിന്നും അമ്മനെ കൊണ്ടുവന്നു കുടിയിരുത്തുക. ഇനി പ്രിയ പറയുമ്പോലെ  നായര്‍ ഞാനറിയാതെ വരുതിക്കാവുമോ? ശേഷം കഥ പിന്നാലെ...

   








Tuesday, 20 January 2015


കാത്തിരിപ്പ്

ഈ കുന്തം വല്ലാണ്ട് മിനക്കെടുത്തുന്നുട്ടോ,എപ്പോ നോക്കിയാലും പരിധിക്കു പുറത്താണത്രെ, അങ്ങേന്ണ്ടോ ഒരു പുറത്തിരിക്കല്‍? വെറ്റെമ്മല് ചുണ്ണാമ്പു തേക്കണമാതിരി ഇതുമ്മല് തേപ്പു തുടങ്ങിയിട്ടിത്തിരി നേരായി, ഒരുത്തരേം വിളിച്ചിട്ടു കിട്ടുന്നൂല്ല .ചിലര് എടുക്കണില്ല, ചിലര് തിരക്കിലാണ് ,ചിലരാവട്ടെ ഓഫ്‌ ചെയ്തിരിക്കുനൂത്രേ..ആവശ്യത്തിനു ഉപകരിക്കാത്തത് കൈയില്‍ വയ്ക്കേണ്ട ആവശ്യമുണ്ടോ? പഴയ ഫോണിന്‍റെ റിസീവര്‍ ടപ്പേ ന്നു വച്ച് കലിയടക്കാം..അത്രയെളുപ്പം പോട്ടുവോന്നൂല്ല.ഇതിപ്പോ അങ്ങിനെ പറ്റ്വോ !

ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല.ഒരു കാര്യത്തിലും,ഒരൊഴുക്കിനു അങ്ങനെങ്ങു പോവാ. അല്ലെങ്കില്‍ തന്നെ ഒരാഴ്ചയായി പഞ്ചായത്തുകാരു റോഡു പണീടെ കാര്യം പറയാന്‍ വന്നിട്ട്. വഴിക്ക് വീതികൂട്ടുമ്പോള്‍ കയ്യാല അല്പമൊന്നു മാറ്റിക്കെട്ടണോത്രേ. ഈ അല്പം എത്രയാ ആവോ? പുതിയ പിള്ളേരാ ഇപ്പൊ പഞ്ചായത്തില് ,ആരേം അത്രക്കങ്ങു നിശ്ചയമില്ല. അവരു പറേണു കാര്യങ്ങളൊക്കെ രവിയേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന്. ഈ "രവിയേട്ടന്‍" ആരാ?  മൈലുകള്‍  അകലെയിരുന്നു സമ്മതം മൂളാന്‍ അവനെന്താ കാര്യം? ഇത്തിരി വയസ്സായെന്ന് വച്ച് അത്രയ്ക്കങ്ങോട്ട് വേണ്ട , പാടോം വരമ്പും വഴിയുമൊക്കെ ഞാന്‍ കണ്ടത്ര നിങ്ങളൊന്നും കണ്ടിട്ടില്ലാന്നു പറയാന്‍ വന്നതാ,പിന്നെ തല്‍ക്കാലത്തേക്ക് വിഴുങ്ങി.കയ്യാല പൊളിച്ചാല്‍ എത്ര മരം വെട്ടേണ്ടി വരുമെന്നറി യോ രവിക്ക്? വലിയ ആപ്പിസറാത്രേ ! വിവരം ലവലേശമില്ല ,മുന്നിലിരിക്കണ ഫയലുമ്മല് കോറണപോലെയല്ല ഇത്.ഇതൊക്കെ ആര്‍ക്കു വേണ്ടിയിട്ടാ കാക്കണേ ,അവനും അവന്‍റെ കുട്ട്യോള ക്കുമല്ലേ?  മണ്ണിനു പൊന്നുവിലയാണ് , മരത്തിനു വിലവയ്ക്കാനുമാവില്ല.

വഴി വീതി കൂട്ടണ്ടാന്നു ആരാ പറഞ്ഞെ?ഞാന്‍ പറഞ്ഞില്ല,കയ്യാല പൊളിക്കുമ്പോള്‍ വലിയ മരങ്ങളുള്ള ഭാഗത്തേക്ക്‌ പൊളിക്കാതെ നോക്കണമെന്നെ പറഞ്ഞുള്ളൂ.മാവിനൊക്കെ ആവശ്യം എപ്പഴ വരണേന്നാര് കണ്ടു? മുറ്റത്തോളം വണ്ടി വരണതു നന്നന്നെ,എന്ന് കരുതി അതിനു വേണ്ടി എന്തുമാവാന്നാ? വനം പോലെ വളര്‍ന്നു നിക്കണ ഇക്കാണായ മരമത്രയും വളര്‍ത്താന്‍ പെടാപ്പാട് പെട്ടതാണ്. മണ്ണിനെ പിടിച്ചു നിര്‍ത്താന്‍ ഇതുങ്ങളുടെ വേരില്ലാണ്ടേ വയ്യാന്നു ഇനി ആരെയാ  പറഞ്ഞു പഠിപ്പിക്കുക? പത്രത്തില്‍ മരം നടനേന്‍റെ ഫോട്ടോ ഒക്കെ കാണനുണ്ട്‌,അതൊരു പരസ്യം പോലെ.കയ്യാല പൊളിച്ചാല്‍ കെട്ടാന്‍ ആളെകിട്ടാനില്ല, ഇപ്പൊ കല്ലാശാരീം ,മെക്കാടും ഒക്കെ കിട്ടാനില്ലാത്ത വകയാത്രേ .തീര്‍ത്തും ഇല്ലാന്ന് പറയാനും പറ്റില്ല. മേസ്ത്രി വന്നു പണി യെല്പ്പിച്ചു പോവും,പണിക്കാര് അന്യ നാട്ടുകാരാ. എന്താപ്പോ ബംഗാളിയോ ,ബീഹാറിയോ,ഒക്കെ." ഇന്ത്യ എന്‍റെ രാജ്യമാണ് ..."പ്രതിജ്ഞ ഓര്‍മ്മയുണ്ടുട്ടോ, അപ്പൊ ഏതു നാട്ടുകാരനായാലും നമുക്ക് സമം, അല്ലെ? കയ്യാല കെട്ടൊക്കെ ഇവര്‍ക്കെന്തറിയാന്‍? സിമന്റൊണ്ട് ഒരു മതില്‍ അത്രന്നെ.

ചാരുകസേരാലാന്നു വച്ചാലും ഇരുപ്പു കഷ്ടം തന്നെ.അതും ഈ കുന്തത്തുംമേല്‍ നോക്കിക്കൊണ്ടിരുന്നു കണ്ണുകഴച്ചു.ഇവന് വിളിക്കാനെത്ര സമയം വേണം? ഇത്രടം വരാന്‍ പറഞ്ഞിട്ട് ആഴ്ച ഒന്നായി.ഇതെന്തു തിരക്കാണ്? ഒരു രാത്രിയുടെ യാത്രയല്ലെയുള്ളൂ.മക്കളെ ആവശ്യത്തിനും അനാവശ്യത്തിനും ബുദ്ധിമുട്ടിക്കാനൊന്നുമല്ല, എന്തോ മനസ്സിലൊരാന്തല്‍, അവനൊന്നു വന്നു പോയാല്‍ സമാധാനമായി.വാരാന്ത്യത്തിന്‍റെ തിരക്കുകള്‍ എല്ലാമറിയുന്നത് തന്നെ. എന്നാലും വല്ലാത്ത സമാധാനക്കേട്. മരുമകളുടെ ഫോണില്‍ വിളിക്കാം,മധുരമുള്ള സംസാരത്തിലെ മടുപ്പ് പെട്ടെന്ന് തിരിച്ചറിയാനാവുമെന്നതിനാല്‍ വേണ്ട.

അകത്തുള്ളോള്‍ക്ക് ഒന്നുമറിയേണ്ട, വയ്ക്കുക, വിളമ്പുക ,അമ്പലത്തില്‍ പോവുക,വരണോരോട് സൊറ പറയുക , കഴിഞ്ഞു. കാര്യായിട്ടെന്തെങ്കിലും പറയാന്നു വച്ചാല്‍ എല്ലാം കളിതമാശ! മണ്ടക്കിട്ട് നല്ല പ്രായത്തില്‍ എത്രയാ കിഴുക്കു കൊടുത്തിരിക്കണേ ! പക്ഷെ പാവാണ്‌ , ഉള്ളിലൊന്നുമില്ലെന്നെയുള്ളൂ, അവളുടെ ലോകം ചെറുതാണ്.

 ഇന്നിനി രവി വിളിച്ചാലും കാര്യമില്ല, രാത്രി വണ്ടിക്കവന്‍ പുറപ്പെടില്ല. ഇനിയെന്നാണോ ആവോ? ഈയാഴ്ച പണി തുടങ്ങും തീര്‍ച്ച ,ഇനി നാളെയെങ്ങാന്‍ തുടങ്ങുവോ? എന്‍റെ  ഈശ്വരമ്മാരെ കാത്തോളണെ.നേരം വല്ലാണ്ട് വൈകിയിരിക്കുന്നു ,ഇനി ഈ കുന്തം താഴെ വയ്ക്കാം,അതോണ്ട് വലിയ പ്രയോജനമൊന്നുമില്ല.

ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌ ഒരിക്കല്‍ കൂടി രവിയെ വിളിക്കാമായിരുന്നുവെന്നു   തോന്നുന്നത്, പിന്നെയും എഴുന്നെല്‍ക്കണ്ടേ, വേണ്ട,നാളെയാവാം. നേരം വെളുത്തോ?ഇപ്പൊ കിടന്നതെയുള്ളൂ എന്ന് തോന്നുന്നു.രാമനാമം ജപിച്ചിട്ടാണല്ലോ കിടന്നേ.പിന്നെന്താണോ ഉറക്കം ശെരിയാവാഞ്ഞേ?മുറ്റത്തു പണിക്കാരുടെയാണോ ശബ്ദം?രാവിലെ തന്നെ എത്തിയോ? എണീക്കാന്‍ പറ്റുന്നില്ല,നെഞ്ചില്‍ ഒരു ഭാരം കയറ്റി വച്ചത് പോലെ. രവീടെം ശബ്ദമുണ്ടല്ലോ , അവനെന്താ പറയണേ? കയ്യാല പൊളിച്ചുവോ?
ആരോ അടുത്തേക്ക് വരുന്നുണ്ട്,പതിഞ്ഞ സംസാരം മാത്രം," രാത്രിയില്‍ ഒരു നെഞ്ചു വേദന,സാരമില്ലെന്നാ ഡോക്ടര്‍ പറഞ്ഞത്. കുറച്ചു ദിവസം കിടക്കേണ്ടി വരും."
അപ്പൊ വീട്ടിലല്ല ആസ്പത്രീലാണ്,ഒന്ന് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഈ മരവിച്ച മുറിക്കുള്ളില്‍ നിന്നും വെളിയിലെ ശുദ്ധവായുവിലെക്കും വീട്ടിലേക്കും പോകാമായിരുന്നു! ഇനിയെന്നാണോ വീട്ടിലേക്കു? അവിടെന്തായോ എന്തോ? നെഞ്ചിലെ വേദന ചൂടും മരവിപ്പുമായി സിരകളിലെല്ലാം പടരുന്നു.നാട്ടു മാവിലെക്കിനിയൊട്ടു ദൂരം മാത്രം..
 















Friday, 9 January 2015



അമ്മിണിയും സിനിമയും.....


എഴുതാനിരുന്നപ്പോള്‍ അമ്മിണിയുടെ ചിത്രം ആദ്യം വരയ്ക്കണമെന്നാണ് തോന്നിയത്. ചിത്രം വരച്ചു കൊണ്ടിരുന്നപ്പോള്‍ മനസ്സിലാകെ കൈതപ്പൂവിന്റെ ഗന്ധം നിറയും പോലെ.


അവധിക്കാലത്തെ സ്വാതന്ത്ര്യം വല്ലാത്ത സന്തോഷം തരുന്നതാണ്,പഠിക്കേണ്ട , പറമ്പിലും തൊടിയിലും ചുറ്റാം,ഒരുത്തരവാദിത്തവുമില്ല.ഇപ്പോഴത്തെ പോലെ അവധിക്കാലരസം കൊല്ലിയായ ഗൃഹപാഠം ഇല്ലേയില്ല.അങ്ങിനെയൊരു അവധിക്കാലത്തായിരുന്നു അരമതിലില്‍ നിന്ന് വീണ് കൈയ്യൊടിഞ്ഞത്. ഇരുന്നുണ്ണാനുള്ള പലകകള്‍ ഒന്നിന് മുകളില്‍ ഒന്നായി അരമതിലുമുകളില്‍ അടുക്കി ,അതിന്റെ മുകളില്‍ ഇരുന്നു വായിക്കുക എന്ന് പറഞ്ഞാല്‍ അഹമ്മതി തന്നെ! അതിന്റെ മുകളില്‍ നിന്ന് പൊത്തോന്ന് താഴെ വീണില്ലെങ്കിലെ അതിശയമുള്ളു.ഫലത്തില്‍ കളികള്‍ക്ക് നിയന്ത്രണം ! വായന മാത്രം.ഇടയ്ക്കു മാമ്പഴം പെറുക്കാന്‍ പോവാം,മാവിലെറിയുന്നവരുടെ അടുത്ത് നിന്ന് കൂടാ.ഇനി അതും കൂടി എങ്ങാനും തലയില്‍ വീണാല്‍!

ആ ദിവസങ്ങളിലെന്നോ ആണ് അടുത്ത പറമ്പിന്റെ അതിരിലെ ശബ്ദമായി അവള്‍ എത്തിയത്. ഒരു കൈയില്‍ മാമ്പഴം, മറുകൈ പിന്നിലേക്കാക്കി മറച്ചിരുന്നു. രണ്ടു പറമ്പുകളുടെ അതിര് തിരിച്ചിരുന്നത് ഒരു തോടായിരുന്നു. തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ വന്നു എന്‍റെ ഒറ്റക്കൈയില്‍ മാമ്പഴം പിടിപ്പിക്കാന്‍ ശ്രമിച്ചു.

 "കുഞ്ഞിനു വേദന കുറഞ്ഞോ?" ആദ്യത്തെ ചോദ്യം. "ഇപ്പൊ വേദനയൊന്നുമില്ല ,ഇനിയും ഒരാഴ്ചകഴിഞ്ഞാല്‍  വച്ചുകെട്ടു മാറ്റാം,"
"എന്റെ കൈയും ഒടിഞ്ഞു ",അവള്‍ മറച്ചിരുന്ന കൈ കാണിച്ചു. വല്ലാതെ മുഷിഞ്ഞിരുന്നു ആ കെട്ട്‌,"ആഴ്ചയിലൊരിക്കല്‍ വൈദ്യരുടെ അടുത്ത് പോയി കെട്ടു മാറ്റിക്കെട്ടണം,മീനഭരണിക്ക് പോയപ്പോള്‍ ഉഴുന്താട വള്ളിയില്‍ തട്ടി വീണതാണ്.കുഞ്ഞു അരമതിലീന്നു വീണുല്ലേ ? അമ്മ പറഞ്ഞു."

തുല്യ ദുഖിതരായത് കൊണ്ടാവും എനിക്ക് അവളോട്‌ ഇഷ്ടം തോന്നി.
മുടി നന്നായി മെടഞ്ഞു മടക്കി ചുവന്ന റിബ്ബന്‍ കെട്ടിയിരുന്നു. ഇരുനിറ മാണേങ്കിലും നല്ല മുഖം,നീട്ടിയെഴുതിയ കണ്ണുകള്‍, ചുവന്ന പൊട്ട്,നീളന്‍ ബ്ലൌസും അരപ്പാവാടയും. ആരും ഇഷ്ടപ്പെടുന്ന ചിരിയുള്ള മുഖം.


"ഇവിടുന്നു നോക്കിയാല്‍ എന്റെ വീട് കാണാം" ,അല്പം ദൂരെയുള്ള അവളുടെ വീട് ചൂണ്ടിക്കാണിച്ചു കൊണ്ട് അവള്‍ പറഞ്ഞു. "കേളുവാശാന്‍റെ വീടിന്റെ അടുത്തുകൂടിയുള്ള വഴിയിലൂടെ വന്നാല്‍ മതി." പേരമ്മയുടെ വിളി ആ സംസാരത്തെ മുറിച്ചു ,നാളെ വരാമെന്ന് പറഞ്ഞ്അവള്‍ പോയി.

'ആരായിരുന്നു അവിടെ?കൊറേ നേരായല്ലോ മാഞ്ചുവട്ടിലേക്ക് പോയിട്ട്?" പേരമ്മയുടെ  ചോദ്യമാണ് അവളുടെ പേര് ചോദിച്ചില്ലെന്ന് ഓര്‍മ്മിപ്പിച്ചത്. "അമ്മിണിയായിരിക്കും അല്ലാണ്ടാരാ അവിടെ വരാന്‍! വേലത്തിക്കുട്ട്യാ ,എല്ലാ കൊല്ലോം അവരല്ലേ ഇവിടെ വെള്ള പൂശണെ.നിയ്യ്‌ കണ്ടിട്ടില്ലേ മുന്‍പ്?" ഓര്‍മ്മയില്‍ അങ്ങിനെയൊരു മുഖം വന്നില്ല ,ശാരദയും വാസുവും വന്നത് മാത്രേ കണ്ടിട്ടുള്ളു.
"ശാരദേടെ അനീത്ത്യാ,അധികായില്ല വന്നിട്ട്,അതാവും മുന്‍പ്കാണാഞ്ഞേ.പത്തുപതിന്നാല് വയസ്സുണ്ടാവും,ആരോ സ്വന്തക്കാര് മദ്രാസ്സില്‍ കൊണ്ടോവുംന്നാ പറയണെ." ബാക്കി അടക്കിപ്പിടിച്ച സ്വരത്തിലാണ് "സിലിമേല് ചേരാമ്പോവാണത്രേ , എന്താ കഥ! വിശ്വസിച്ചുവിടാന്‍ പറ്റ്വോ അങ്ങിനെയൊക്കെ! പഠിപ്പൂല്ല ,ആരാ എന്താന്നൊക്കെഎങ്ങനെയാ അറിയാ?പരിഷ്കാരല്ലേ ,നമ്മള് ചോദിച്ചാ ഒരാളെങ്കിലും രക്ഷ്പ്പെടെട്ടെ എന്നാ പറയണേ.നിയ്യ്‌ ഇതൊന്നും ചോദിക്കാന്‍ നിക്കണ്ടട്ടോ."

ചോദിക്കരുതെന്ന് പറഞ്ഞാല്‍ ചോദിക്കണമെന്ന് തോന്നും, അതാ അതിന്റെ കുഴപ്പം.പിറ്റേന്ന് 6 വയസ്സുകാരിയുടെ കൌതുകം അത് തന്നെ ചോദിപ്പിച്ചു. അമ്മിണിക്ക് സന്തോഷായി,"കുഞ്ഞിനറിയുംന്ന കരുതിയേട്ടോ, ഞാന്‍ പോവാണ് മദ്രാസില്‍ വകയിലൊരു കുഞ്ഞമ്മയുണ്ട്.അവരു ശരിയാക്കും,ആദ്യം വടക്കെപ്പ്രത്തെ മുരളിയേട്ടന്‍ കൊണ്ടോരണ മാസികെലാത്രേ എന്റെ പടങ്ങള് വരുവാ.പിന്നെ സിനിമയിലെടുക്കും,കുഞ്ഞമ്മേം മക്കളുമൊക്കെ അതിലന്നെയാ." അമ്മിണി പറഞ്ഞു കൊണ്ടേയിരുന്നു,അമ്മിണിയോടൊപ്പം എന്റെ മനസ്സും പറന്നു.

ഒന്നു രണ്ടാഴ്ചത്തെ സൌഹൃദം അമ്മിണിയെ എന്നോട് വല്ലാതടുപ്പിച്ചു. അമ്മിനിക്കറിയാത്തതായി  ഒന്നുമില്ലെന്നെനിക്ക് തോന്നി.കളരിത്തറ യുള്ള കേളുവാശാന്‍റെ വീട്ടിനു മുന്പിലെത്തിയാല്‍ ഒരു പ്രാവശ്യം വട്ടം കറങ്ങണമെന്നും, അവിടെ ഇറമ്ബടിയില്‍ കത്തിക്കുന്ന ദീപത്തിലേക്ക് നോക്കി കൂടെന്നും അവള്‍ പറഞ്ഞു. അല്ലെങ്കില്‍ കളരിയിലെ ഒഴിപ്പിച്ച ബാധകള്‍ നമ്മുടെ ദേഹത്തും കൂടുമത്രേ. കൈതമുള്ളുകള്‍ക്കിടയില്‍ നിന്നും അലമാരയില്‍ എന്‍റെതുണിക്കള്‍ക്കിടയില്‍ വയ്ക്കാന്‍  കൈതപ്പൂ പൊട്ടിച്ചു തന്നതും അവളായിരുന്നു. പിന്നീടുള്ള അവധിക്കാലങ്ങളില്‍ അവളെ കണ്ടില്ല. അവള്‍ മദ്രാസ്സിനു പോയെന്നു പേരമ്മ പറഞ്ഞു.

4-5 വര്‍ഷം കഴിഞ്ഞുള്ള ഒരു വേനല്‍ സന്ധ്യയില്‍ എന്നെ അന്വേഷിച്ചു അമ്മിണി വീണ്ടും വന്നു."എന്നെ ഓര്‍മ്മയുണ്ടോ? കത്തെഴുതുമ്പോഴൊക്കെ കുഞ്ഞിനെ ഞാന്‍ ചോദിക്കാറുണ്ടുട്ടോ. കൈയൊക്കെ സുഖായോ?" ഞാന്‍ കൈയിലെ ഒടിവിനെ എപ്പോഴോ മറന്നിരുന്നു. അമ്മിണിയുടെ സാരിയും,അലുക്കുള്ള കമ്മലും,ലോലാക്കും , ഇത്തിരി തമിഴ് ചുവയുള്ള സംസാരവും കൌതുകത്തോടെ നോക്കുകയായിരുന്നു.അമ്മിണീടെ പഴയ ഭംഗിയൊക്കെ പോയോ?ഞാന്‍ സംശയിച്ചു.

ചോദിക്കാനായി മറ്റൊന്നും മനസ്സില്‍ വന്നില്ല. "അമ്മിണി ഇപ്പൊ സിനിമേലാ? മുരളിയേട്ടന്റെ വീട്ടിലെ മാസികയിലോക്കെ ഞാന്‍ നോക്കി, അമ്മിണീടെ പടം  കണ്ടില്ല."
"അതിവിടെ വരില്ല ,അങ്ങ് മദ്രാസ്സിലെ വരൂ,ഞാന്‍ പോട്ടേ.പിന്നെ വരാട്ടോ "
കൂടുതലൊന്നും പറയാതെ അമ്മിണി പോയി.പലവട്ടം അന്വേഷിച്ചുവെങ്കിലും അമ്മിണിയെ പിന്നെ കണ്ടുമുട്ടിയില്ല.ഇപ്പൊ അമ്പതിനടുത്തു പ്രായമുണ്ടാവും അവര്‍ക്ക്.സിനിമയുടെ കാലം കഴിഞ്ഞു സീരിയലില്‍ എത്തീ ട്ടുണ്ടാവുമോ?ചിലപ്പോഴൊക്കെ തമിഴു സീരിയലുകളിലോന്നു ഓടിച്ചു നോക്കാറുണ്ട്,അമ്മായിയമ്മയായോ അമ്മൂമ്മയായോ ഒക്കെ അമ്മിണിയെ കാണുമോന്ന്. അതിലും കുറഞ്ഞ പ്രായത്തിലൊരു വേഷം ആലോചിക്കാന്‍ വയ്യ, ദുഷ്ടകഥാപാത്രങ്ങളെയൊക്കെ വിട്ടു,അതവര്‍ക്ക് ചേരില്ല,സൌമ്യമായ മുഖത്തിന്‌ നന്മയെ ചേരൂ.പക്ഷെ ഇത് വരെ കണ്ടുപിടിക്കാനൊത്തിട്ടില്ല.അമ്മിണി വരും അല്ലേ ഒരു ദിവസം എന്‍റെ സീരിയല്‍ സായാഹ്നങ്ങളില്‍ ചെക്കേറാന്‍,എന്നിട്ട് വേണം മടുപ്പിക്കുന്ന ഒരു തുടരന്‍ മുഴുവനായിട്ട് കാണാന്‍. :)







Monday, 5 January 2015

തിരുവാതിരപ്പുഴുക്ക്..
സംശയിക്കേണ്ട , താഴെ കാണുന്ന ചിത്രത്തില്‍ ഉള്ള സംഭവം ഞാന്‍ തന്നെ ഉണ്ടാക്കിയതാണ്.അതിന്റെ പേരാണ് തിരുവാതിരപ്പുഴുക്ക്..
അങ്ങിനെ ഒരു തിരുവാതിര കൂടി കഴിഞ്ഞു. തിരുവാതിര കഴിഞ്ഞെന്തിനേ അതിനെ പറ്റി പറയുന്നത് എന്നല്ലേ? തിരുവാതിരയല്ലേ നാട്ടില്‍ പെണ്ണുങ്ങള്‍ക്കൊക്കെ ആഘോഷമല്ലേ എന്നൊക്കെ ഓര്‍ത്തു എല്ലാ വര്‍ഷവും ഇങ്ങനൊരു പാചകം ഞാന്‍ പതിവുണ്ട്.കൃത്യമായി പറഞ്ഞാല്‍ 18 വര്‍ഷമായി കലാപരിപാടി നടത്തിക്കൊണ്ടു വരുന്നു.നാട്ടില്‍ നിന്നകലെയായത് കൊണ്ട് ഒരിക്കലും, പുഴുക്കും കൊണ്ട് ആഘോഷം അവസാനിപ്പിക്കും.ഉറക്കമിളപ്പ് പൂര്‍ ത്തിയാക്കാറുമില്ല. ഉറക്കമിളച്ചാലുമില്ലെന്കിലും പുഴുക്കിന്‍റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ല.എല്ലാ കിഴങ്ങുവര്‍ഗങ്ങളും ഒരു വിധത്തിലാണ് സാധാരണ ഒപ്പിക്കുന്നത്. ദോഷം പറയരുതല്ലോ തന്ജാവൂരില്‍ എല്ലാം കിട്ടും,കൂര്‍ക്കയും,കാച്ചിലും,ചെറുകിഴങ്ങും വരെ..അത് കൊണ്ട് ഇത്തവണ ആഘോഷായി തന്നെ പുഴുക്കുണ്ടാക്കി അയല്‍ക്കാര്‍ക്കും കൊടുക്കാംന്നു വച്ചു..
എന്നാലും തിരുവാതിര എന്നെ സങ്കടപ്പെടുത്തും. എല്ലാ വര്‍ഷവും ഇങ്ങനൊരു പാചകം നടത്തിയിട്ടും കഴിക്കാനെടുക്കുമ്പോള്‍ ഇതെന്താണ് എന്നൊരു ചോദ്യം നായരുടെ വക ഉറപ്പാണ്. ഇന്നലെയും അതേ ചോദ്യം, ഇത്തവണ ചോദ്യം അല്പം മാറി, ആവര്‍ത്തന വിരസത ഒഴിവാക്കാനാവും, "ഇതിലെന്താണ് ചേര്‍ത്തിരിക്കുന്നത്?" മകന്‍റെ സാമൂഹ്യപാഠം പരീക്ഷ എന്‍റെ സിരകളില്‍ കത്തി നില്‍ക്കുകയായിരുന്നത് കൊണ്ടും,സമയക്കുറവ് കൊണ്ടും വിശദമായ പാചകക്കുറിപ്പ് നല്കാനെനിക്ക് കഴിഞ്ഞില്ല.
ഉറക്കം വരാതിയിരിക്കാനായി ബാല്യത്തില്‍ കണ്ട തിരുവാതിരയുടെ ചിത്രങ്ങള്‍ ഒന്ന് തിരികെ വിളിച്ചു കിടന്നു.തിരുവാതിരകളിയും,കുമ്മിയടിയും,പാതിരപൂവു ചൂടലും ഒക്കെ എത്ര പെട്ടെന്നാണ് 30 വര്‍ഷത്തിനപ്പുറത്ത്‌ നിന്ന് പറന്നെത്തുന്നത്.തറവാട്ടില്‍ അച്ഛന്‍ പെങ്ങളുടെ പൂത്തിരുവാതിരയുടെ ചിത്രമാണ് ആദ്യമെത്തുക,എന്തായിരുന്നു ആഘോഷം !എവിടുന്നൊക്കെയാണ് , ആരൊക്കെയാണ് അന്ന് തിരുവാതിര കളിച്ചതെന്നു ഓര്‍മ്മയില്ല. വീരവിരാട കുമാര വിഭോ..ഇപ്പോഴുണ്ടോ ആവോ? പ്രായ ഭേദമില്ലാതെ എല്ലാരും ചുവടുകള്‍ വച്ചിരുന്നു.
ഒന്നോര്‍മ്മയുണ്ട്, പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ പാതിരാ നേരത്തു കൊച്ചു കുട്ടികളെ കൂട്ടാന്‍ പാടില്ലെന്ന് മുത്തശ്ശി വിലക്കിയത്. തിരുവാതിര കളിക്കുന്ന കല്യാണപ്രായമായ പലരുടെയും കണ്ണുകളും മനസ്സുകളും വലം ചുറ്റുമ്പോള്‍ കാഴ്ചക്കാരില്‍ ഉടക്കുന്നതും കണ്ടു..ആ തിളക്കം തിരിച്ചറിയാന്‍പിന്നെയും ഒരു പാട് കാലം വേണ്ടി വന്നു..കളിച്ചോ ണ്ടിരിക്കുമ്പോള്‍ കാലു കടഞ്ഞാല്‍ കരുപ്പെട്ടിക്കാപ്പി.ആവി പറക്കുന്ന പുഴുക്കു.തിരുവാതിര തീര്‍ന്നപ്പോള്‍ മുത്തശ്ശിയോടു ചോദിച്ചു " എന്നാ ഇനി പൂത്തിരുവാതിര?" "അതിനു നീ വളര്‍ന്നു വലുതായി വരട്ടെ.അപ്പൊ കല്യാണോം കഴിപ്പിച്ചു ,ആക്കൊല്ലം തന്നേ വയ്ക്കാലോ."എന്‍റെ കല്യാണത്തിന് മുത്തശ്ശി ഉണ്ടായിരുന്നില്ല, അതോണ്ടാവും പൂത്തിരുവാതിരയും വച്ചില്ല .ഇനി വച്ചാല്‍ തന്നെ "അതെന്തു കുന്താ"ന്നു നായര് ചോദിച്ചാല്‍ ഞാന്‍ ക്ലാസ്സ്‌ എടുക്കണ്ടേ?
അടുത്ത കൊല്ലത്തെ കിടിലന്‍ ചോദ്യത്തിനായി കാത്തു കൊണ്ട് ഇക്കൊല്ലത്തെ തിരുവാതിരക്കു ബൈ..
Like ·  ·