Tuesday, 20 January 2015


കാത്തിരിപ്പ്

ഈ കുന്തം വല്ലാണ്ട് മിനക്കെടുത്തുന്നുട്ടോ,എപ്പോ നോക്കിയാലും പരിധിക്കു പുറത്താണത്രെ, അങ്ങേന്ണ്ടോ ഒരു പുറത്തിരിക്കല്‍? വെറ്റെമ്മല് ചുണ്ണാമ്പു തേക്കണമാതിരി ഇതുമ്മല് തേപ്പു തുടങ്ങിയിട്ടിത്തിരി നേരായി, ഒരുത്തരേം വിളിച്ചിട്ടു കിട്ടുന്നൂല്ല .ചിലര് എടുക്കണില്ല, ചിലര് തിരക്കിലാണ് ,ചിലരാവട്ടെ ഓഫ്‌ ചെയ്തിരിക്കുനൂത്രേ..ആവശ്യത്തിനു ഉപകരിക്കാത്തത് കൈയില്‍ വയ്ക്കേണ്ട ആവശ്യമുണ്ടോ? പഴയ ഫോണിന്‍റെ റിസീവര്‍ ടപ്പേ ന്നു വച്ച് കലിയടക്കാം..അത്രയെളുപ്പം പോട്ടുവോന്നൂല്ല.ഇതിപ്പോ അങ്ങിനെ പറ്റ്വോ !

ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല.ഒരു കാര്യത്തിലും,ഒരൊഴുക്കിനു അങ്ങനെങ്ങു പോവാ. അല്ലെങ്കില്‍ തന്നെ ഒരാഴ്ചയായി പഞ്ചായത്തുകാരു റോഡു പണീടെ കാര്യം പറയാന്‍ വന്നിട്ട്. വഴിക്ക് വീതികൂട്ടുമ്പോള്‍ കയ്യാല അല്പമൊന്നു മാറ്റിക്കെട്ടണോത്രേ. ഈ അല്പം എത്രയാ ആവോ? പുതിയ പിള്ളേരാ ഇപ്പൊ പഞ്ചായത്തില് ,ആരേം അത്രക്കങ്ങു നിശ്ചയമില്ല. അവരു പറേണു കാര്യങ്ങളൊക്കെ രവിയേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന്. ഈ "രവിയേട്ടന്‍" ആരാ?  മൈലുകള്‍  അകലെയിരുന്നു സമ്മതം മൂളാന്‍ അവനെന്താ കാര്യം? ഇത്തിരി വയസ്സായെന്ന് വച്ച് അത്രയ്ക്കങ്ങോട്ട് വേണ്ട , പാടോം വരമ്പും വഴിയുമൊക്കെ ഞാന്‍ കണ്ടത്ര നിങ്ങളൊന്നും കണ്ടിട്ടില്ലാന്നു പറയാന്‍ വന്നതാ,പിന്നെ തല്‍ക്കാലത്തേക്ക് വിഴുങ്ങി.കയ്യാല പൊളിച്ചാല്‍ എത്ര മരം വെട്ടേണ്ടി വരുമെന്നറി യോ രവിക്ക്? വലിയ ആപ്പിസറാത്രേ ! വിവരം ലവലേശമില്ല ,മുന്നിലിരിക്കണ ഫയലുമ്മല് കോറണപോലെയല്ല ഇത്.ഇതൊക്കെ ആര്‍ക്കു വേണ്ടിയിട്ടാ കാക്കണേ ,അവനും അവന്‍റെ കുട്ട്യോള ക്കുമല്ലേ?  മണ്ണിനു പൊന്നുവിലയാണ് , മരത്തിനു വിലവയ്ക്കാനുമാവില്ല.

വഴി വീതി കൂട്ടണ്ടാന്നു ആരാ പറഞ്ഞെ?ഞാന്‍ പറഞ്ഞില്ല,കയ്യാല പൊളിക്കുമ്പോള്‍ വലിയ മരങ്ങളുള്ള ഭാഗത്തേക്ക്‌ പൊളിക്കാതെ നോക്കണമെന്നെ പറഞ്ഞുള്ളൂ.മാവിനൊക്കെ ആവശ്യം എപ്പഴ വരണേന്നാര് കണ്ടു? മുറ്റത്തോളം വണ്ടി വരണതു നന്നന്നെ,എന്ന് കരുതി അതിനു വേണ്ടി എന്തുമാവാന്നാ? വനം പോലെ വളര്‍ന്നു നിക്കണ ഇക്കാണായ മരമത്രയും വളര്‍ത്താന്‍ പെടാപ്പാട് പെട്ടതാണ്. മണ്ണിനെ പിടിച്ചു നിര്‍ത്താന്‍ ഇതുങ്ങളുടെ വേരില്ലാണ്ടേ വയ്യാന്നു ഇനി ആരെയാ  പറഞ്ഞു പഠിപ്പിക്കുക? പത്രത്തില്‍ മരം നടനേന്‍റെ ഫോട്ടോ ഒക്കെ കാണനുണ്ട്‌,അതൊരു പരസ്യം പോലെ.കയ്യാല പൊളിച്ചാല്‍ കെട്ടാന്‍ ആളെകിട്ടാനില്ല, ഇപ്പൊ കല്ലാശാരീം ,മെക്കാടും ഒക്കെ കിട്ടാനില്ലാത്ത വകയാത്രേ .തീര്‍ത്തും ഇല്ലാന്ന് പറയാനും പറ്റില്ല. മേസ്ത്രി വന്നു പണി യെല്പ്പിച്ചു പോവും,പണിക്കാര് അന്യ നാട്ടുകാരാ. എന്താപ്പോ ബംഗാളിയോ ,ബീഹാറിയോ,ഒക്കെ." ഇന്ത്യ എന്‍റെ രാജ്യമാണ് ..."പ്രതിജ്ഞ ഓര്‍മ്മയുണ്ടുട്ടോ, അപ്പൊ ഏതു നാട്ടുകാരനായാലും നമുക്ക് സമം, അല്ലെ? കയ്യാല കെട്ടൊക്കെ ഇവര്‍ക്കെന്തറിയാന്‍? സിമന്റൊണ്ട് ഒരു മതില്‍ അത്രന്നെ.

ചാരുകസേരാലാന്നു വച്ചാലും ഇരുപ്പു കഷ്ടം തന്നെ.അതും ഈ കുന്തത്തുംമേല്‍ നോക്കിക്കൊണ്ടിരുന്നു കണ്ണുകഴച്ചു.ഇവന് വിളിക്കാനെത്ര സമയം വേണം? ഇത്രടം വരാന്‍ പറഞ്ഞിട്ട് ആഴ്ച ഒന്നായി.ഇതെന്തു തിരക്കാണ്? ഒരു രാത്രിയുടെ യാത്രയല്ലെയുള്ളൂ.മക്കളെ ആവശ്യത്തിനും അനാവശ്യത്തിനും ബുദ്ധിമുട്ടിക്കാനൊന്നുമല്ല, എന്തോ മനസ്സിലൊരാന്തല്‍, അവനൊന്നു വന്നു പോയാല്‍ സമാധാനമായി.വാരാന്ത്യത്തിന്‍റെ തിരക്കുകള്‍ എല്ലാമറിയുന്നത് തന്നെ. എന്നാലും വല്ലാത്ത സമാധാനക്കേട്. മരുമകളുടെ ഫോണില്‍ വിളിക്കാം,മധുരമുള്ള സംസാരത്തിലെ മടുപ്പ് പെട്ടെന്ന് തിരിച്ചറിയാനാവുമെന്നതിനാല്‍ വേണ്ട.

അകത്തുള്ളോള്‍ക്ക് ഒന്നുമറിയേണ്ട, വയ്ക്കുക, വിളമ്പുക ,അമ്പലത്തില്‍ പോവുക,വരണോരോട് സൊറ പറയുക , കഴിഞ്ഞു. കാര്യായിട്ടെന്തെങ്കിലും പറയാന്നു വച്ചാല്‍ എല്ലാം കളിതമാശ! മണ്ടക്കിട്ട് നല്ല പ്രായത്തില്‍ എത്രയാ കിഴുക്കു കൊടുത്തിരിക്കണേ ! പക്ഷെ പാവാണ്‌ , ഉള്ളിലൊന്നുമില്ലെന്നെയുള്ളൂ, അവളുടെ ലോകം ചെറുതാണ്.

 ഇന്നിനി രവി വിളിച്ചാലും കാര്യമില്ല, രാത്രി വണ്ടിക്കവന്‍ പുറപ്പെടില്ല. ഇനിയെന്നാണോ ആവോ? ഈയാഴ്ച പണി തുടങ്ങും തീര്‍ച്ച ,ഇനി നാളെയെങ്ങാന്‍ തുടങ്ങുവോ? എന്‍റെ  ഈശ്വരമ്മാരെ കാത്തോളണെ.നേരം വല്ലാണ്ട് വൈകിയിരിക്കുന്നു ,ഇനി ഈ കുന്തം താഴെ വയ്ക്കാം,അതോണ്ട് വലിയ പ്രയോജനമൊന്നുമില്ല.

ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌ ഒരിക്കല്‍ കൂടി രവിയെ വിളിക്കാമായിരുന്നുവെന്നു   തോന്നുന്നത്, പിന്നെയും എഴുന്നെല്‍ക്കണ്ടേ, വേണ്ട,നാളെയാവാം. നേരം വെളുത്തോ?ഇപ്പൊ കിടന്നതെയുള്ളൂ എന്ന് തോന്നുന്നു.രാമനാമം ജപിച്ചിട്ടാണല്ലോ കിടന്നേ.പിന്നെന്താണോ ഉറക്കം ശെരിയാവാഞ്ഞേ?മുറ്റത്തു പണിക്കാരുടെയാണോ ശബ്ദം?രാവിലെ തന്നെ എത്തിയോ? എണീക്കാന്‍ പറ്റുന്നില്ല,നെഞ്ചില്‍ ഒരു ഭാരം കയറ്റി വച്ചത് പോലെ. രവീടെം ശബ്ദമുണ്ടല്ലോ , അവനെന്താ പറയണേ? കയ്യാല പൊളിച്ചുവോ?
ആരോ അടുത്തേക്ക് വരുന്നുണ്ട്,പതിഞ്ഞ സംസാരം മാത്രം," രാത്രിയില്‍ ഒരു നെഞ്ചു വേദന,സാരമില്ലെന്നാ ഡോക്ടര്‍ പറഞ്ഞത്. കുറച്ചു ദിവസം കിടക്കേണ്ടി വരും."
അപ്പൊ വീട്ടിലല്ല ആസ്പത്രീലാണ്,ഒന്ന് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഈ മരവിച്ച മുറിക്കുള്ളില്‍ നിന്നും വെളിയിലെ ശുദ്ധവായുവിലെക്കും വീട്ടിലേക്കും പോകാമായിരുന്നു! ഇനിയെന്നാണോ വീട്ടിലേക്കു? അവിടെന്തായോ എന്തോ? നെഞ്ചിലെ വേദന ചൂടും മരവിപ്പുമായി സിരകളിലെല്ലാം പടരുന്നു.നാട്ടു മാവിലെക്കിനിയൊട്ടു ദൂരം മാത്രം..
 















No comments:

Post a Comment