Wednesday, 27 July 2016




രാമായണ വഴികൾ.



ജ്യേഷ്ടാ ഭഗവതിയെ പടിക്കുപുറത്താക്കി ശ്രീ ഭഗവതിയെ കുടിയിരുത്തി രാമായണം വായന ആരംഭിക്കുമ്പോൾ വറുതിയിലും , കർക്കടകക്കോളിലും , കാത്തോളാനുള്ള പ്രാർത്ഥന തന്നെ മുഖ്യം. ദക്ഷിണായന രാശിയിലാത്രേ സൂര്യൻ കർക്കടകത്തിൽ. ദക്ഷിണായനത്തിൽ ദേവന്മാരാണെങ്കിലോ നിദ്രയിലും, ആവലാതി പറഞ്ഞാൽ കേൾക്കാൻ ആരെങ്കിലും വേണ്ടേ? കർക്കിടക്കക്കറുപ്പിനെ പിന്നെ ഇത്തിരി വയസ്സായൊർക്കൊക്കെ പേടിയുമാണ്. സാക്ഷാൽ യമധർമ്മനെ സത്ക്കരിക്കാനൊന്നും ആരും മിനക്കെടില്ലല്ലോ. അപ്പോ പിന്നെ വ്രത ശുദ്ധിയോടും ,തെളിഞ്ഞ മനസ്സോടും കൂടി രാമനെ ഭജിക്ക്യാ, കഷ്ടപ്പാടു തീർത്ത് സമൃദ്ധിയുടെ  പൊന്നിന്ചിങ്ങത്തെ  വരവേൽക്കാൻ കാത്തിരിക്ക്യാ !

 ഓർമ്മയുടെ  പഴയ ഏടുകളിലൊന്നിൽ ഉമ്മറത്തെ സ്വർണ്ണനിറമുള്ള നെയ്ത്തിരി വെളിച്ചത്തിൽ ഇത്തിരി പണിപ്പെട്ടു രാമായണം വായിക്കുന്ന ഞാനുണ്ട്. ഒരുപാട് നേരമൊന്നുമില്ല വായന , മുത്തശ്ശിയുടെ വായനയുടെ ഇടവേളകളിൽ മാത്രം. അതുപോലെ വായിക്കാനൊന്നും പറ്റുകയുമില്ല. വായന മാത്രമല്ല ഇടയ്ക്കു കഥാസന്ദർഭങ്ങളിൽ മുത്തശ്ശനുമായി ചർച്ചയുമുണ്ടാവും. അപ്പൊ  ശ്രീരാമനും ലക്ഷ്മണനുമൊക്കെ വെറും കഥാപാത്രങ്ങളാവും. സ്വതവേ സൗമ്യയായ  മുത്തശ്ശി തനി വിപ്ലവകാരിയാവും. ശ്രീരാമനൊക്കെ പ്രതിക്കൂട്ടിൽ നിന്ന് വിയർക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. തനി മെയിൽഷോവനിസ്റ്റ് ആയ മുത്തശ്ശൻറെ മുന്നിൽ വിപ്ലവം കൊണ്ടൊക്കെ പിടിച്ചു നിൽക്കാൻ വലിയ പാടാണ് . ആരുടെയേലും പക്ഷം പിടിക്കാമെന്നു വച്ചാൽ അവര് രണ്ടു പേരും ഒന്നായിക്കളയും, അപ്പോ  അങ്കം കാണുന്നത് തന്നെയല്ലേ  നല്ലത് .  ഉപേക്ഷിക്കപ്പെട്ട സീതയിൽ നിന്നും  വാടാനിക്കാട്ടെ തങ്കത്തിന്റെ ഭർത്താവുപേക്ഷിച്ച മകളിലേക്കു പോലും ദൂരം എത്ര കുറവാണെന്നോ ? "ദാ" ന്നു പറഞ്ഞാലെത്തുന്ന ദൂരമേയുള്ളൂ. പുരാണത്തിലും ഇന്നും നടക്കുന്നതൊക്കെ ഒന്നാണെന്ന സത്യം ഞാനന്നു മനസ്സിലാക്കിയാണ്.

 രാമായണം വായന രാമരാവണയുദ്ധത്തിലെത്തിക്കാൻ താൽപ്പര്യമില്ലാത്ത മുത്തശ്ശൻ ഇടയ്ക്കു കയറും " അതവിടെ നിൽക്കട്ടെ , മാരീചൻ വന്നിട്ടെന്തായി? നീ ബാക്കി വായിക്ക് . "

 എല്ലാ വർഷവും രാമായണം മുടങ്ങാതെ വായിക്കുന്നതാണ്, എന്നിട്ടും മാരീചൻ എന്താ ചെയ്തത് എന്നറിയാഞ്ഞാണോ? ഈ മുത്തശ്ശനിതെന്താ?  സംശയം ഞാൻ പുറത്തേക്കു കൊണ്ടുവന്നില്ല. സന്ദർഭം അറിഞ്ഞു വേണം സംശയ ദുരീകരണം . പക്ഷെ മുത്തശ്ശി അയയുന്ന  മട്ടില്ല , " മാരീചൻ ഇന്നവിടെ നിൽക്കട്ടെ , രാവണൻ നാളെ വന്നാൽ മതി, അല്ല പിന്നെ ?" രാമായണവും അടച്ചു വച്ച്  അടുക്കളയിലേക്കൊരു പോക്ക്!
മുത്തശ്ശിയോടാ കളി? കാഴ്ചയ്ക്കു മങ്ങലായതു കൊണ്ട് വായനക്ക് ജാമ്യമനുവദിച്ചിരിക്കുന്ന മുത്തശ്ശന് രാവണനെ പർണ്ണശാലക്കു പുറത്തു കാത്തു നിർത്തി ഒരു രാത്രി കഴിക്കേണ്ടി വന്നുവെന്നാണ് അന്നത്തെ കഥ..

രാമായണം കർക്കിടകത്തിൽ എല്ലാക്കൊല്ലവും മുടങ്ങാതെ ഞാനും വായിക്കാറുണ്ട്. പൂജാമുറിയിലെ വായനയുടെ ശബ്ദം കേട്ട്  രണ്ടു കുഞ്ഞുകണ്ണുകൾ എത്തി നോക്കി, "'അമ്മ എന്താ വായിക്കണേ ?"  അത് രാമായണം , ശ്രീരാമന്റെയും സീതയുടെയും കഥയാണ് മോനെ ", എന്ന് ഞാൻ.
" അതൊക്കെ എനിക്കറിയാം, കാർട്ടൂൺ ഉണ്ടല്ലോ, ഞാൻ കണ്ടിട്ടുണ്ട്."
കഥ മുഴുവൻ എന്റെ ആറു വയസ്സുകാരനറിയില്ലെന്നെനിക്കുറപ്പായിരുന്നു. "ശരിക്കും ഉള്ള കഥ കുട്ടന് 'അമ്മ പറഞ്ഞു തരാട്ടോ , ഉറങ്ങാൻ കിടക്കുമ്പോൾ !" ഇപ്പൊ രാമായണം രാത്രിയിൽ അവനു വേണ്ടി എന്റെ വാക്കുകളിലൂടെ, 'അമ്മ പണ്ട് പറഞ്ഞുതന്ന കഥകളുടെ പുനരാവർത്തനം .

പിന്നെ മുത്തശ്ശിയുടെ കൊച്ചുമോളല്ലേ ഞാൻ, മോൻ പറഞ്ഞാൽ കേട്ടില്ലെങ്കിൽ "ജടായു അവിടെ നിൽക്കട്ടെ , ആകാശത്തിൽ! രാവണൻ വാളുമായി സ്റ്റിൽ ,ബാക്കി നാളെ" എന്ന് പറഞ്ഞും കഥ നിർത്തും. പിണങ്ങാതെ അവൻ കാത്തിരിക്കുന്നുണ്ട് ഇപ്പോൾ! തലമുറകളിലൂടെ കഥകളുടെ തനിയാവർത്തനം!
















    



Saturday, 23 July 2016

കണ്ണുസൂത്രം , review

ചെറുകഥാസമാഹാരം ,വിനോദ് കൃഷ്ണ 

എഴുത്തിനു സ്ത്രീപക്ഷവും പുരുഷപക്ഷവും എന്നൊന്നില്ലെന്നുറപ്പിക്കുമ്പോഴും ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകളിലൂടെ പോവുന്നുണ്ട് വിനോദ് കൃഷ്ണയുടെ കണ്ണുസൂത്രത്തിലെ കഥകൾ. കഥാപാത്രങ്ങളിലൂടെ മനസ്സിന്റെ ചെറിയ നോവുകളിൽ തൊട്ടുപോകുന്ന കഥാകാരൻ. കണ്ണുസൂത്രം എന്ന കഥയിലെ കണ്ണുകളുടെ , പാളിവീണ നോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയായ പാർവതിയെ തിരിച്ചറിയാൻ ഏതു സ്ത്രീക്കും കഴിയുമെന്ന് തോന്നുന്നു. മറ്റുള്ളവർ തന്നിലേക്കയക്കുന്ന നോട്ടങ്ങളെക്കുറിച്ചോർത്തു വ്യാകുലപ്പെടുന്ന സ്ത്രീമനസ്സിന്റെ  ചിത്രം ആ കഥയിൽ കാണാനാവും. താൻ ആഗ്രഹിക്കുന്ന ഒരു നോട്ടത്തിനായി പാർവതി കഥാന്ത്യത്തിൽ കാത്തിരിക്കുന്നു.

അജ്ഞാതന്റെ വിലാസം എന്ന കഥയിലെ ഹാക്കർ കുത്തിത്തുറക്കുന്ന സ്വകാര്യത മരണപ്പെട്ട ഒരാളിന്റേതാണ് , തീവ്രാദിയായിരുന്ന, വിപ്ലവകാരിയായിരുന്ന ഒരാളുടെ ! "വരണ്ട ഐഡി" എന്ന് വിശേഷിപ്പിച്ച മേൽവിലാസത്തിനു രണ്ടാമത് ജീവൻ നൽകി  ചാറ്റ് ലിസ്റ്റിലെ  സുഹൃത്തായ  പെൺപേരിനെ ഹാക്കർ വരാൻ ക്ഷണിക്കുകയാണ്. അജ്ഞാതന്റെ വിസ്മയ ജീവിതത്തിനും ,ബോംബിനും, പ്രണയത്തിനുമിടയിൽ അയാൾ അപരജീവിതത്തിലേക്കു വഴുതി വീണു കൊണ്ടിരുന്നു. ഒടുവിൽ മരണപ്പെട്ടവനെപ്പോലെ മറ്റൊരജ്ഞാതനായി മാറുകയും ചെയ്യുന്നു.
വിപരീതത്തിലെ സ്നേഹിതയായ ഉമൈഭാനുവിനെ നഷ്ടപ്പെടുന്നതിന്റെ വേദന ആരോടുംപങ്കുവയ്ക്കാനാകാതെ അടക്കുന്ന , ആ വേദന മാറ്റാൻ ഭാനുവായി വേഷപ്പകർച്ചയിലൂടെ മാറുന്ന ശിവാനി. ബലാത്സംഗം ചെയ്യപ്പെട്ടവൾ, കൊല്ലപ്പെട്ടവൾ, കാണാതായവൾ, ഉമൈഭാനുവിന് വിശേഷണങ്ങൾ പലതാണ്. ഇതിലേക്കാളേറെ അവൾ തിരസ്കരിക്കപ്പെട്ടവളാണ്. അതുകൊണ്ടുതന്നെയാണ്  ശിവാനിയുടെ വേഷപ്പകർച്ചയിൽ മറ്റുള്ളവരാൽ, പ്രത്യേകിച്ചും അവളുടെ വീട്ടുകാരിൽ നിന്ന് പോലും ഏറ്റവും നിന്ദ്യവും ക്രൂരവുമായ പെരുമാറ്റം അവൾക്കേൽക്കേണ്ടി വരുന്നത്. ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടും മറ്റൊന്നല്ല. "ഇരുട്ടിനു പർദയുടെ നിറം കൈവന്നപ്പോൾ അവളെയും കാണാതായി "എന്ന് പറയുന്നിടത്താണ് വിപരീതം അവസാനിക്കുന്നത്.

ദയാവധത്തിലെ  "ഒരു ഉപകാരവുമില്ലാത്തതിനെ എന്തിനാണ് ഇനിയും സംരക്ഷിക്കുന്നതെന്ന് " ദേഷ്യപ്പെടുന്ന മകൻ ഇന്നിന്റെ സംഭാവനയാണ്. കുപ്പികളുടെ  ശേഖരം പോലെ സ്വയം നഷ്ടപ്പെട്ട അച്ഛന്റെ വൃദ്ധ വിലാപം ദയാവധം കാത്തുകിടക്കുകയാണ് , ശ്വാസം മുട്ടി ചില്ലുകഷ്ണങ്ങളായി ചിതറിത്തെറിക്കുന്നത് വീടറിയുംവരെ എന്ന് കഥാകാരൻ. "തത്സമയം രണ്ടു സ്വവർഗ്ഗദേശവാസികൾ" എന്ന കഥയിൽ മുന്നോട്ടു പോകുന്ന വണ്ടിയിൽ പുറകോട്ടു സഞ്ചരിക്കുന്ന ഓർമ്മകളാണ്. ബാല്യത്തിന്റെ  ഓർമ്മകൾ വല്ലാതെ  അലട്ടുന്ന എഴുത്തുകാരനെ നമുക്ക് കാണാം. പവിത്രേട്ടന്റെ കത്രിക ചലനങ്ങളും പഴയ രൂപവും ഓർമ്മചിത്രങ്ങളിലെപ്പോലെ കാണാനാവില്ലെന്നറിഞ്ഞു കൊണ്ടാണയാൾ  മരണവീട്ടിൽ നിന്നിറങ്ങുന്നത് . മാരകായുധത്തിലെ  നിഷ്കളങ്കനായ മൊയ്തുവും , പ്രതികാരം മനസ്സിലേറ്റി നടക്കുന്ന ആൾമാറാട്ടത്തിലെ  ലതികയും ഒരു നീറ്റൽ  ഉള്ളിലവശേഷിപ്പിക്കുന്നു. കൊലപാതകത്തിലില്ലാത്ത തെളിവെടുപ്പുകളും  അന്വേഷണങ്ങളും നടത്തി മിനക്കെടുത്തുന്ന പോലീസും സദാചാരക്കമ്മിറ്റിക്കാരും ഇന്നത്തെ സമൂഹത്തിന്റെ നേർചിത്രങ്ങൾ തന്നെ. "നരച്ച കുപ്പായ" ത്തിലെ പെൺകുട്ടിക്കു സംഭവിച്ചത് ഇന്നൊരു പുതുമയെ അല്ലാതായിരിക്കുന്നു. അപൂർവം ചിലതിലൊഴികെ ,നിസ്സഹായത എന്നൊരു വികാരമേ ആക്രമിക്കപ്പെട്ട ഓരോ പെണ്ണിലും കാണാനാവുന്നുള്ളൂ. പാമ്പും കോണിയും എന്ന കഥ  പറയുന്നത് "മോഹത്തിന്റെ കളിക്കളത്തെ "കുറിച്ചാണ്. മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി,  ഇരയാക്കപ്പെടുന്ന ആണിന്റെ, ഇച്ഛാഭംഗത്തെ കുറിച്ചും , പ്രണയനഷ്ടത്തെക്കുറിച്ചും,  കരകയറാനാവാത്ത  ആഴങ്ങളിലേക്കുള്ള യാത്രയെപ്പറ്റിയും  പറഞ്ഞിരിക്കുന്നു. 

മനസ്സടക്കത്തോടെ പറഞ്ഞ കഥകൾ വായനയുടെ വഴികളിൽ വേറിട്ട് നിൽക്കുന്നു.  ഇത്തിരി ഗൗരവവും , ഇന്നിന്റെ രാഷ്ട്രീയവും ,വായനക്കാരനെ ആകർഷിക്കാനുതകുന്ന ഒതുക്കമുള്ള ഭാഷയും ഈ ചെറുകഥാസമാഹാരത്തെ വേറിട്ട് നിർത്തുന്നു.ആശംസകൾ 







വിവിധയിനം കഥാമരങ്ങൾ പടർന്നു പന്തലിച്ചു ആകാശം തൊട്ടു നിൽക്കുന്നൊരു വഴിയിലൂടെ നടക്കുകയായിരുന്നു ഞാൻ ..ഓരോ വാക്കിന്റെ ഇലത്തുമ്പിലും പ്രപഞ്ചത്തിന്റെ നഗ്നസത്യങ്ങൾതൂങ്ങിയാടുന്നപോലെ ..ഇതായിരുന്നു വിനോദ് കൃഷ്‌ണയുടെ 'കണ്ണുസൂത്രം' ചെറുകഥാസമാഹാരം വായിക്കുമ്പോൾ ഉണ്ടായ പ്രതീതി ..
കാത്തിരുന്ന്‌ കിട്ടിയൊരു പുസ്തകമായിരുന്നു ഇത് ..ഒരുപാട് ഇഷ്ടായി വിനോദ് ഈ കഥകൾ ..
സ്വതത്ര ഭാരതത്തിലെ സ്ത്രീകൾ ഇപ്പോഴും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എടുത്തുകാണിക്കുന്ന കഥകൾ ആണ് 'കണ്ണുസൂത്രവും' 'നരച്ചക്കുപ്പായവും' 'ആൾമാറാട്ടവും' എങ്കിൽ വർഗീയ കലാപത്തിന്റെ കണ്ണാടിയായി 'ഇറച്ചിമുട്ടായി' പ്രതിഫലിക്കുന്നു ..മതങ്ങൾ ഇല്ലാത്തൊരു ലോകം സൃഷ്ടിക്കുന്ന 'വിപരീതവും' അധികാരം മുറുകെ പിടിക്കുന്ന 'ഒറ്റക്കാലുള്ള കസേരയും ' ഹൈടെക് യുഗത്തിന്റെ ഹരമായ ചാറ്റ് സൗഹൃദവും പാസ്സ്‌വേർഡ്‌ ഹൈജാക്കും തുടങ്ങി എല്ലാ കഥകളും ശ്രദ്ദേയമാണ് ..
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ...ചിന്താശകലങ്ങളിൽ നിന്നും ഇനിയും കൊഴിയട്ടെ പൊൻതൂവ്വലുകൾ ....ലോകം അറിയപ്പെടുന്നൊരു എഴുത്തുകാരൻ എന്ന പദവി ഇയാളെ തേടി വരും ഒരു ദിവസം ..അന്നും ഇയാളുടെ എഴുത്തുകൾ വായിക്കാൻ എനിക്കും അവസരമുണ്ടാകട്ടെ
77
LikeShow more reactions
Comment




മറവിക്കൊരു മരുന്നുകൂട്ട് , മഹേശ്വരിയുടെ പാഠങ്ങൾ .

ഉമാമഹേശ്വരിയുടെ വരവ് കാണുമ്പോഴറിയാം നല്ല സന്തോഷത്തിലാണെന്ന്! നിറഞ്ഞ ചിരിയും ഒരു വിശേഷം പറച്ചിലും! കഴിഞ്ഞ ഒരാഴ്ചയായി അവളുടെ "സേവൽ " പോയതിന്റെ സങ്കടത്തിലായിരുന്നു.തെളിഞ്ഞ മുഖം കണ്ടപ്പോഴേ ഞാനുറപ്പിച്ചു അതിനെ തിരിച്ചു കിട്ടിക്കാണുമെന്ന് . "എന്നുടെ സേവൽ  തിരികെ വന്താച് അക്കാ , " കഥയിലെ താരം "സേവൽ" എന്നാൽ പൂവൻ കോഴി .  പൊരുന്നവച്ചു വിരിയിച്ചത്രയും പിടക്കോഴി, ഒടുവിൽ വിരിഞ്ഞതാണീ പൂവൻ, പിന്നെ ഇഷ്ടമില്ലാതിരിക്കുമോ?

അവൾ  പാത്രം കഴുകുമ്പോഴും തുണിയലക്കുമ്പോഴുമൊക്കെ  പിന്നാലെ ചുറ്റിത്തിരിഞ്ഞിരുന്നതാണ്, അതിരിലെ  വേലിയോ കടമ്പയോ താണ്ടി എങ്ങും പോയിട്ടേയില്ല ഇതു വരെ. സന്ധ്യക്ക്‌ കൂട്ടിലാക്കാൻ നോക്കുമ്പോൾ പൂവനെ കാണാനില്ല. ആരെങ്കിലും പിടിച്ചു കൊണ്ടു പോയതാവാനേ വഴിയുള്ളൂ. അടുത്തുള്ള മാരിയമ്മൻ കോവിലിൽ അവളുടെ അപ്പാവുക്ക്  "തീമിതി " ( നേർച്ചയായി കനലിലൂടെയുള്ള നടത്തം)ക്കു സമയമായി  വരുന്നു. അപ്പൊ മാരിയമ്മന് കൊടുക്കാൻ വച്ചിരുന്നതാണിവനെ. അവിടെയാവുമ്പോൾ ആരേലും കൊന്നുവെന്ന് സങ്കടം തോന്നേണ്ട, ലേലത്തിൽ പിടിച്ചോളും. പക്ഷെ ഇതിനൊന്നും ഇടംവയ്ക്കാതെയാണ് പൂവനെ കാണാതായിരിക്കുന്നത്. "തൂങ്കുമ്പോത്  കൂടെ അവൻ സെത്തം  വരുത്  അക്കാ" എന്നായിരുന്നു അവളുടെ സങ്കടം. അപ്പോഴും ഞാൻ പറഞ്ഞതാണ് അത് തിരിച്ചെത്തിക്കോളുമെന്ന്, അത്രയ്ക്കും ഇഷ്ടമുള്ളതൊന്നും അങ്ങിനെ വിട്ടുപോവില്ലെന്നൊരു തോന്നൽ . ഇതിപ്പോ തിരിച്ചു കിട്ടീലോ , സന്തോഷം.

" അക്കാ ഉങ്കളുക്കു ഒരു വിഷയം തെരി യുമാ? സേവൽ  തിരുമ്പി വന്താച്ചു്  സരി താൻ , ആനാൽ  അതോടെ  തലയിൽ സുത്തമാ  മുടിയും തൂവലും കിടയാത് ! യാരോ  അപ്പിടി ദ്രോഹം സെഞ്ചിറിക്കാങ്കെ !"

" മഹേശ്വരി , നീ വെറുതെ അതുമിതും സൊല്ലാതെ. വെളിയേ  പോയി വേറെ പൂവനോടു  ശണ്ഠ പോട്ടിരുക്കും  അത്, " എന്നായി ഞാൻ.

"അല്ലക്കാ , ആളുങ്കൾ സെയ്‌വാര് , തലയിലെ മുടിയെല്ലാം പിച്ചി വിട്ട്  അന്ത മുടിയെ പിടിച്ചു   നെരുപ്പുക്കു  സുറ്ററും നടന്നു നെരുപ്പില് പൊട്ടിട്ടേന്നാൽ സേവൽ  പോയതെല്ലാം മറന്നു പോയിടും , പഴയ വീടും യജമാനരെയും എല്ലാം !"

അത് പുതിയ അറിവാണ് , മറക്കാനൊരു മരുന്ന്. ഉൾഗ്രാമങ്ങളിൽ  നടന്നു വരുന്ന "സെയ്‍വിന"കളിൽ  ഒന്ന് . പക്ഷികൾക്കു മാത്രമല്ല  മറക്കാനുള്ള മരുന്ന് വേണ്ടത്  , മനുഷ്യർക്കും വേണം, ഭൂതകാലത്തെ, മുഷിഞ്ഞ ഓർമ്മകളെ കാറ്റു പോലും കടക്കാത്ത ഒരു ഭരണിയിലടച്ചു ദൂരെക്കളയാൻ ! ഇപ്പോഴത്തെ യജമാനന്മാരെയും, ബന്ധങ്ങളെയും,  ഉള്ളു പോറിച്ച സങ്കടങ്ങളെയും മഷിത്തണ്ടുകൊണ്ടു മായ്ച്ചു കളഞ്ഞു പുതിയ സ്ലേറ്റുമായി ജീവിതത്തിന്റെ  പുതിയ പള്ളിക്കൂടത്തിലേക്ക്  ! അനുഭവങ്ങൾ ഇനി ഒന്നിൽ നിന്നു വീണ്ടും തുടങ്ങാൻ !













Tuesday, 12 July 2016





സ്വപ്നത്തിലെത്തുന്നത് ശക്‌തിയാണ് , പരമശിവന്റെ നേർപാതി..സർവ്വസിദ്ധിപ്രദായനി.."യാ ദേവീ സർവ ഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ" ...സുഷുമ്നാനാഡിയുടെ തുഞ്ചത്തുനിന്നും മിന്നൽപ്പിണർ പോലെ ശിരസ്സിലേക്കൊരു അമൃത പ്രവാഹം..ശക്തിയാണെല്ലാം,ഓരോ ചരാചരങ്ങളിലും നിറയുന്ന അമര  ചൈതന്യം. സ്വപ്നം അഘോരികൾക്കൊപ്പം..ചുവന്ന വസ്ത്രങ്ങൾ , പൂക്കൾ ,കനത്ത രുദ്രാക്ഷങ്ങൾ, സ്പടിക മാലകൾ ,ചുവന്ന കുങ്കുമം , എവിടെയൊക്കെയോ തെറിച്ചു വീണ ബലിക്കല്ലിലെ ചുടു നിണം..യോഗമായ ഉയർത്തുകയായിരുന്നു.മറ്റൊരു ശക്തിയാക്കാൻ..
  കാമാഖ്യ ക്ഷേത്രത്തെക്കുറിച്ചു ഒരുപാട് വായിച്ചറിഞ്ഞായിരുന്നു യാത്ര. താന്ത്രിക ജ്ഞാനത്തിന്റെയും സന്യാസദീക്ഷകളുടെയും ഈറ്റില്ലം ,നിഗൂഢതയുറങ്ങുന്ന സർവ്വാഭീഷ്ട പ്രദായിനിയുടെ ശക്തിപീഠം. നീലാചലത്തിൽ വസിക്കുന്ന ദേവിക്കു ബ്രഹ്മപുത്ര നദിയാണ് അലങ്കാരം. കാമാഖ്യയുടെ ഭാവങ്ങൾ തന്നിലേക്കാവാഹിക്കുന്ന, വർഷത്തിലൊരിക്കൽ കാമാഖ്യ ചുവപ്പിക്കുന്ന  ബ്രഹ്മപുത്ര . ക്ഷേത്രത്തിലേക്കുള്ള  പടിക്കെട്ടുകൾ കയറുമ്പോൾ ഇരുവശത്തുമുള്ള കടകളിൽ പലനിറത്തിലുള്ള മാലകൾ..പളുങ്കും, മുത്തുകളും, രുദ്രാക്ഷവും. പൂമാലകൾ , പൂജ സാമഗ്രികൾ എന്നിവയുടെ കടകളിൽ പതിവ് പൂജാപുഷ്പങ്ങൾ കണ്ടില്ല. അവിടെ  ബന്ദിയും , ചെമ്പരത്തിയും , നീലക്കോളാമ്പിയും ഇടം പിടിച്ചിരുന്നു. ചെമ്പരത്തിമാല വാങ്ങിയത് പൂജക്കല്ല  കഴുത്തിലണിയാനാണെന്നു കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്. മാലയണിഞ്ഞു കുങ്കുമം തൊട്ട് പൂജക്കുള്ള താലവുമായി അമ്പലത്തിലേക്ക് നടക്കുന്നവരെ കൗതുകത്തോടെയാണ് ആദ്യം നോക്കിയത്. പടവുകൾ കയറി ക്ഷേത്രത്തിലെത്തിയപ്പോഴേക്കും കൗതുകം മറ്റൊരു ഭാവത്തിനു വഴിമാറിയിരുന്നു. ചുവപ്പിൽ കുളിച്ച മതിൽക്കകം , ഢോലിന്റെ താളത്തിനൊപ്പിച്ചു നൃത്തചുവടു വയ്ക്കുന്ന ചുവന്നവസ്ത്രം ധരിച്ച ഭക്തർ, സന്യാസികളും, സാധാരണക്കാരും,അവരുടെ നടുവിൽ അറിയാതെ താളക്രമത്തിലേക്കു വീണുപോകുമെന്ന തിരിച്ചറിവിൽ ഞാൻ. ശക്തി അങ്ങിനെയാണ്, അടുക്കുന്നതെന്തിനെയും ചുവപ്പിക്കും, തന്നിലേക്കാവാഹിക്കാൻ,തന്റെ കരുത്തു നൽകാൻ.

അഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നു പറയപ്പെടുന്നു, സമുദ്രഗുപ്‌തൻറെ ചില രേഖകളിൽ അങ്ങിനെ കാണുന്നുണ്ട്. ഗുപ്‌തന്മാരുടെ  ശില്പകലാ രീതിയാണ് കൂടുതലും ഇവിടെ കാണാനാവുന്നത് . ക്ഷേത്ര വിമാനം തേനറയുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹത്തിൽ വിഗ്രഹപ്രതിഷ്ഠയില്ല , ശക്തി സൂചകമായി യോനി ആലേഖനം  ചെയ്ത  നീരുറവയാൽ നനഞ്ഞു കൊണ്ടിരിക്കുന്ന  ഒരു ശില മാത്രം.  സൗഭാഗ്യ കുണ്ഡത്തിൽ ശുദ്ധിവരുത്തി ക്ഷേത്രദർശനത്തിനൊരുങ്ങുന്ന  വിശ്വാസികൾക്ക് ഗർഭഗൃഹത്തിലേക്കുള്ള ഓരോ വാതായനവും ഓരോ പടിവാതിലുകളാണ്,ആദ്യത്തേത് സൗഭാഗ്യത്തിലേക്കും, രണ്ടാമത്തേത് മോക്ഷപ്രാപ്തിയിലേക്കും .

ക്ഷേത്രത്തിനുള്ളിൽ പൂജകൾ കനത്ത മന്ത്രോച്ചാരണങ്ങളോടെ നടന്നുകൊണ്ടിരുന്നു, ചുവപ്പു കുങ്കുമം തൊട്ട പ്രാവുകളും, ആട്ടിൻ കുട്ടികളും പലരുടെയും മടിയിൽ..ബലിക്കാവുമോ എന്നു ഭയന്നു. പക്ഷെ അതു ദാനമാണത്രെ , ബലി നൽകാൻ ഇഷ്ടമില്ലാത്തവർക്കുള്ള പൂജ. ബലി നൽകുന്ന ഇടമറിയാതെ നടന്നപ്പോൾ  മൂർച്ചയേറിയ വാൾ ഉയരുന്നത് കാണേണ്ടിവന്നു .എന്തു കാഴ്ചക്കുള്ളിൽ എത്തരുതെന്നു നിനയ്ക്കുന്നുവോ അതു കാണാനുള്ള യോഗമാണ് നമുക്കുണ്ടാവുക, അതാവട്ടെ കാഴ്ചയിലൂടെയല്ലാതെ ഗന്ധത്തിലൂടെ തലച്ചോറിലേക്ക് ഇരച്ചുകയറി.

പുറത്തിറങ്ങി ഗർഭ ഗൃഹത്തിന്റെ പിന്നിലെ പടിയിൽ ശക്തിയുടെ അനുഗ്രഹത്തിനായി നെറ്റി ചേർത്തു , പുറത്തു ആഗ്രഹനിവൃത്തിക്കായി കെട്ടിയ വലിയ മണികളുടെ കൂട്ടം,  മണികളുടെ ശബ്ദം ഉച്ചസ്ഥായിയിൽ..ഒരു നിമിഷം ശക്തിയിലേക്ക് , ഇനിയൊരു മടക്കം വേണ്ട ..








      

Friday, 1 July 2016




ഭഗവതിക്കൂട്ട് ..

         ധൃതിയിൽ ഒതുക്കുകൾ ഇറങ്ങി നടവഴിയിലേക്കു കടക്കുമ്പോൾ നന്നേ ഇരുട്ടിയിരുന്നു. പഴയകാലമല്ല പേടിക്കാനുള്ളതൊക്കെയുണ്ടെന്ന പിൻവിളി മനസ്സിൽ കയറിയതേയില്ല. ഭയം മനസ്സിലേക്കുള്ള  പടിവാതിലടച്ചെപ്പോഴോ പോയിക്കഴിഞ്ഞിരുന്നു/. ഇരുട്ടിലെ ആൾ രൂപങ്ങളെയും, രാക്ഷസക്കരങ്ങളെയും ഭയമില്ല. കരിയിലകൾക്കിടയിൽ നിന്നും എത്തിനോക്കുന്ന തൊട്ടാൽ വിഷമിറ്റുന്നവയെ എപ്പോഴോ ഭയത്തിൽ നിന്നും മുക്തരാക്കി . എന്റെ ഭയപ്പാട് നൽകിയ വിഷം അവരിൽ നിന്നും ഊറിയൊലിച്ചു മണ്ണിലേക്ക് ചേർന്നു.

ശാന്തം, ഇലയനക്കങ്ങൾക്കപ്പുറം ഇത്തിരിവെളിച്ചമിറ്റിക്കുന്ന മിന്നാമിനുങ്ങുകൾക്കുമകലെ കാവ്. ദീപാരാധനയും അത്താഴപ്പൂജയും കഴിഞ്ഞേയുള്ളൂ ഭഗവതിക്കുള്ള രക്ത പുഷ്‌പാഞ്‌ജലിയും ഗുരുതിയും. ഗുരുതിക്കു നിൽക്കാനാവില്ല, ഉഗ്രമൂർത്തിക്കു സ്ത്രീകൾ നിഷിദ്ധം. അതാ തീരെ മനസ്സിലാവാത്തെ,  ശക്തി സ്ത്രീയല്ലേ? അമ്മ്യാർആരോടാവോ , എപ്പോഴാവോ  സ്ത്രീകൾ എന്നെ കാണേണ്ടാന്നു പറഞ്ഞത്? രാത്രീല് പോട്ടെ, പകലും പറ്റില്യാല്ലോ. അഴിക്കകത്തൂന്ന് അങ്ങിനെ കാണാനും പറ്റില്ല..പണ്ട് കുട്ടിയായിരുന്നപ്പോൾ കണ്ട ഓർമ്മയേയുള്ളൂ. പത്തു വയസ്സു കഴിഞ്ഞാൽ പിന്നെ അകത്തേക്ക് വരവ് നിഷിദ്ധം. ആണുങ്ങൾക്കാവാം, അവർക്കു എപ്പോഴും കയറാം. ഭഗവതീടെ  മുഖോക്കെ എപ്പോഴോ മറന്നു. തേജസ്സുള്ള ആ മുഖം സ്ത്രീകൾ കണ്ടൂച്ചാൽ ദൃഷ്ടി ദോഷം വര്വോ ആവോ?..ഉത്സവക്കാലത്തു  കൂത്തു കാണാനും അഴികൾക്കിടയിലൂടെയേ പറ്റൂ. രാമചാക്യാർക്കെന്താ ഗമ! തൂണിനു മറഞ്ഞാവും ഏറിയ പങ്കും നിൽപ്പ്.  മിഴാവ് കൊട്ടണത് കേൾക്കാം അത്രേയുള്ളൂ. എന്നിട്ടും തൊഴീല് മുടക്കണില്ലാട്ടോ, കാണാത്തേനു  പരാതിയില്ലാതെ പരാതിപ്പെട്ടികളുമായി നടക്കല് മുടക്കമില്ലാതെ .. 

നട്ടുച്ചക്കും , അസമയത്തും , ചൊവ്വയും, വെള്ളിയും ഒന്നും ഭഗവതിക്കരികിലേക്കു പോവണ്ടാന്നാ  പണ്ട് മുതൽ കേട്ടു പഠിച്ചത്. ഉഗ്രമൂർത്തിക്കു മുന്നിൽ ചെന്നു പെട്ടുകൂടാ എന്ന്‌ . അതിനു പുറകെ കുറെ കഥയും, പണ്ട് കണ്ടോർക്കെന്താ പറ്റിയതെന്ന്! ചിലരെ വാള്കൊണ്ടു വെട്ടീത്രെ.  പിന്നെ അങ്ങിനെ തന്നെ ജീവൻ പോയീന്നു! വെറുതേയാ . മനുഷ്യരാച്ചാൽ വെട്ടും കൊല്ലും..വേണ്ടാതീനമോക്കേം ചെയ്യും..ഭഗവതി അങ്ങിനെ ചെയ്യോ? നട്ടുച്ചക്ക് മുടി വിടർത്തിക്കൊണ്ടു കൂത്തമ്പലത്തിന്റെ നടക്കൽ ഒരിക്കൽ ഇരുന്നത് ഞാനും കണ്ടതാ..പക്ഷെ അതു പറയുമ്പഴേക്കും പേരമ്മ വായ്‌പൊത്തീല്ലേ ? മുഖം കണ്ടില്ലെന്നേയുള്ളൂ, ചുവപ്പു ചേലയൊക്കെ ചുറ്റി, മുടിയഴിച്ചിട്ട് ..

  കൂത്തമ്പലത്തിനുള്ളിൽ തന്നെ ഇരുന്നിട്ടെന്തിനാ? പറയാച്ചാൽ പെണ്ണുങ്ങളെ അല്ലെ കാണേണ്ടത്? ഭഗവതിയോടു സങ്കടം പറയാൻ വരണത്  ഏറെയും അവരല്ലേ, അപ്പൊ അവരോടു മുഖം തിരിഞ്ഞു നിൽക്കുവോ ആരേലും? ഒരുപാട് നാളായുള്ള സംശയങ്ങളാണേയ് , പേടിച്ചിട്ടാ ചോദിക്കാഞ്ഞെ, ഇപ്പൊ പേടിയില്ല , ഇത്തിരി ഭദ്രകാളിച്ചോപ്പ്  ഇങ്ങട്ടും കിട്ടീട്ടുണ്ടേ , എന്ന്വച്ച്‌ ദാരികനിഗ്രഹോന്നൂല്ല. പറഞ്ഞു വന്നതെന്താച്ചാൽ  പുറമേക്കാരായി നിൽക്കണ ഞങ്ങൾക്കും ഒന്നു കണ്ടാൽ കൊള്ളാന്നുണ്ട്. നേരിൽ കണ്ടു ഇത്തിരി വിശേഷോക്കെ പറഞ്ഞു കേട്ട്  തിരിച്ചു പൊയ്ക്കോ ഇരിപ്പിടത്തിലേക്ക്..ഓരോ പെണ്ണുടലിലും  
അനുഗ്രഹത്തിന്റെ തെച്ചിപ്പൂവും കുങ്കുമവും വിതറി തട്ടകത്തിലേക്കു കയറൂ, ഭയക്കാതെ, തളരാതെ  ജന്മശാപവിലാപങ്ങളിൽ ജീവിതമെരിക്കാതെ ദുർഗയായി നീ അവരെ ഉയിർപ്പിക്കൂ..