Saturday, 23 July 2016

കണ്ണുസൂത്രം , review

ചെറുകഥാസമാഹാരം ,വിനോദ് കൃഷ്ണ 

എഴുത്തിനു സ്ത്രീപക്ഷവും പുരുഷപക്ഷവും എന്നൊന്നില്ലെന്നുറപ്പിക്കുമ്പോഴും ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകളിലൂടെ പോവുന്നുണ്ട് വിനോദ് കൃഷ്ണയുടെ കണ്ണുസൂത്രത്തിലെ കഥകൾ. കഥാപാത്രങ്ങളിലൂടെ മനസ്സിന്റെ ചെറിയ നോവുകളിൽ തൊട്ടുപോകുന്ന കഥാകാരൻ. കണ്ണുസൂത്രം എന്ന കഥയിലെ കണ്ണുകളുടെ , പാളിവീണ നോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയായ പാർവതിയെ തിരിച്ചറിയാൻ ഏതു സ്ത്രീക്കും കഴിയുമെന്ന് തോന്നുന്നു. മറ്റുള്ളവർ തന്നിലേക്കയക്കുന്ന നോട്ടങ്ങളെക്കുറിച്ചോർത്തു വ്യാകുലപ്പെടുന്ന സ്ത്രീമനസ്സിന്റെ  ചിത്രം ആ കഥയിൽ കാണാനാവും. താൻ ആഗ്രഹിക്കുന്ന ഒരു നോട്ടത്തിനായി പാർവതി കഥാന്ത്യത്തിൽ കാത്തിരിക്കുന്നു.

അജ്ഞാതന്റെ വിലാസം എന്ന കഥയിലെ ഹാക്കർ കുത്തിത്തുറക്കുന്ന സ്വകാര്യത മരണപ്പെട്ട ഒരാളിന്റേതാണ് , തീവ്രാദിയായിരുന്ന, വിപ്ലവകാരിയായിരുന്ന ഒരാളുടെ ! "വരണ്ട ഐഡി" എന്ന് വിശേഷിപ്പിച്ച മേൽവിലാസത്തിനു രണ്ടാമത് ജീവൻ നൽകി  ചാറ്റ് ലിസ്റ്റിലെ  സുഹൃത്തായ  പെൺപേരിനെ ഹാക്കർ വരാൻ ക്ഷണിക്കുകയാണ്. അജ്ഞാതന്റെ വിസ്മയ ജീവിതത്തിനും ,ബോംബിനും, പ്രണയത്തിനുമിടയിൽ അയാൾ അപരജീവിതത്തിലേക്കു വഴുതി വീണു കൊണ്ടിരുന്നു. ഒടുവിൽ മരണപ്പെട്ടവനെപ്പോലെ മറ്റൊരജ്ഞാതനായി മാറുകയും ചെയ്യുന്നു.
വിപരീതത്തിലെ സ്നേഹിതയായ ഉമൈഭാനുവിനെ നഷ്ടപ്പെടുന്നതിന്റെ വേദന ആരോടുംപങ്കുവയ്ക്കാനാകാതെ അടക്കുന്ന , ആ വേദന മാറ്റാൻ ഭാനുവായി വേഷപ്പകർച്ചയിലൂടെ മാറുന്ന ശിവാനി. ബലാത്സംഗം ചെയ്യപ്പെട്ടവൾ, കൊല്ലപ്പെട്ടവൾ, കാണാതായവൾ, ഉമൈഭാനുവിന് വിശേഷണങ്ങൾ പലതാണ്. ഇതിലേക്കാളേറെ അവൾ തിരസ്കരിക്കപ്പെട്ടവളാണ്. അതുകൊണ്ടുതന്നെയാണ്  ശിവാനിയുടെ വേഷപ്പകർച്ചയിൽ മറ്റുള്ളവരാൽ, പ്രത്യേകിച്ചും അവളുടെ വീട്ടുകാരിൽ നിന്ന് പോലും ഏറ്റവും നിന്ദ്യവും ക്രൂരവുമായ പെരുമാറ്റം അവൾക്കേൽക്കേണ്ടി വരുന്നത്. ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടും മറ്റൊന്നല്ല. "ഇരുട്ടിനു പർദയുടെ നിറം കൈവന്നപ്പോൾ അവളെയും കാണാതായി "എന്ന് പറയുന്നിടത്താണ് വിപരീതം അവസാനിക്കുന്നത്.

ദയാവധത്തിലെ  "ഒരു ഉപകാരവുമില്ലാത്തതിനെ എന്തിനാണ് ഇനിയും സംരക്ഷിക്കുന്നതെന്ന് " ദേഷ്യപ്പെടുന്ന മകൻ ഇന്നിന്റെ സംഭാവനയാണ്. കുപ്പികളുടെ  ശേഖരം പോലെ സ്വയം നഷ്ടപ്പെട്ട അച്ഛന്റെ വൃദ്ധ വിലാപം ദയാവധം കാത്തുകിടക്കുകയാണ് , ശ്വാസം മുട്ടി ചില്ലുകഷ്ണങ്ങളായി ചിതറിത്തെറിക്കുന്നത് വീടറിയുംവരെ എന്ന് കഥാകാരൻ. "തത്സമയം രണ്ടു സ്വവർഗ്ഗദേശവാസികൾ" എന്ന കഥയിൽ മുന്നോട്ടു പോകുന്ന വണ്ടിയിൽ പുറകോട്ടു സഞ്ചരിക്കുന്ന ഓർമ്മകളാണ്. ബാല്യത്തിന്റെ  ഓർമ്മകൾ വല്ലാതെ  അലട്ടുന്ന എഴുത്തുകാരനെ നമുക്ക് കാണാം. പവിത്രേട്ടന്റെ കത്രിക ചലനങ്ങളും പഴയ രൂപവും ഓർമ്മചിത്രങ്ങളിലെപ്പോലെ കാണാനാവില്ലെന്നറിഞ്ഞു കൊണ്ടാണയാൾ  മരണവീട്ടിൽ നിന്നിറങ്ങുന്നത് . മാരകായുധത്തിലെ  നിഷ്കളങ്കനായ മൊയ്തുവും , പ്രതികാരം മനസ്സിലേറ്റി നടക്കുന്ന ആൾമാറാട്ടത്തിലെ  ലതികയും ഒരു നീറ്റൽ  ഉള്ളിലവശേഷിപ്പിക്കുന്നു. കൊലപാതകത്തിലില്ലാത്ത തെളിവെടുപ്പുകളും  അന്വേഷണങ്ങളും നടത്തി മിനക്കെടുത്തുന്ന പോലീസും സദാചാരക്കമ്മിറ്റിക്കാരും ഇന്നത്തെ സമൂഹത്തിന്റെ നേർചിത്രങ്ങൾ തന്നെ. "നരച്ച കുപ്പായ" ത്തിലെ പെൺകുട്ടിക്കു സംഭവിച്ചത് ഇന്നൊരു പുതുമയെ അല്ലാതായിരിക്കുന്നു. അപൂർവം ചിലതിലൊഴികെ ,നിസ്സഹായത എന്നൊരു വികാരമേ ആക്രമിക്കപ്പെട്ട ഓരോ പെണ്ണിലും കാണാനാവുന്നുള്ളൂ. പാമ്പും കോണിയും എന്ന കഥ  പറയുന്നത് "മോഹത്തിന്റെ കളിക്കളത്തെ "കുറിച്ചാണ്. മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി,  ഇരയാക്കപ്പെടുന്ന ആണിന്റെ, ഇച്ഛാഭംഗത്തെ കുറിച്ചും , പ്രണയനഷ്ടത്തെക്കുറിച്ചും,  കരകയറാനാവാത്ത  ആഴങ്ങളിലേക്കുള്ള യാത്രയെപ്പറ്റിയും  പറഞ്ഞിരിക്കുന്നു. 

മനസ്സടക്കത്തോടെ പറഞ്ഞ കഥകൾ വായനയുടെ വഴികളിൽ വേറിട്ട് നിൽക്കുന്നു.  ഇത്തിരി ഗൗരവവും , ഇന്നിന്റെ രാഷ്ട്രീയവും ,വായനക്കാരനെ ആകർഷിക്കാനുതകുന്ന ഒതുക്കമുള്ള ഭാഷയും ഈ ചെറുകഥാസമാഹാരത്തെ വേറിട്ട് നിർത്തുന്നു.ആശംസകൾ 







വിവിധയിനം കഥാമരങ്ങൾ പടർന്നു പന്തലിച്ചു ആകാശം തൊട്ടു നിൽക്കുന്നൊരു വഴിയിലൂടെ നടക്കുകയായിരുന്നു ഞാൻ ..ഓരോ വാക്കിന്റെ ഇലത്തുമ്പിലും പ്രപഞ്ചത്തിന്റെ നഗ്നസത്യങ്ങൾതൂങ്ങിയാടുന്നപോലെ ..ഇതായിരുന്നു വിനോദ് കൃഷ്‌ണയുടെ 'കണ്ണുസൂത്രം' ചെറുകഥാസമാഹാരം വായിക്കുമ്പോൾ ഉണ്ടായ പ്രതീതി ..
കാത്തിരുന്ന്‌ കിട്ടിയൊരു പുസ്തകമായിരുന്നു ഇത് ..ഒരുപാട് ഇഷ്ടായി വിനോദ് ഈ കഥകൾ ..
സ്വതത്ര ഭാരതത്തിലെ സ്ത്രീകൾ ഇപ്പോഴും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എടുത്തുകാണിക്കുന്ന കഥകൾ ആണ് 'കണ്ണുസൂത്രവും' 'നരച്ചക്കുപ്പായവും' 'ആൾമാറാട്ടവും' എങ്കിൽ വർഗീയ കലാപത്തിന്റെ കണ്ണാടിയായി 'ഇറച്ചിമുട്ടായി' പ്രതിഫലിക്കുന്നു ..മതങ്ങൾ ഇല്ലാത്തൊരു ലോകം സൃഷ്ടിക്കുന്ന 'വിപരീതവും' അധികാരം മുറുകെ പിടിക്കുന്ന 'ഒറ്റക്കാലുള്ള കസേരയും ' ഹൈടെക് യുഗത്തിന്റെ ഹരമായ ചാറ്റ് സൗഹൃദവും പാസ്സ്‌വേർഡ്‌ ഹൈജാക്കും തുടങ്ങി എല്ലാ കഥകളും ശ്രദ്ദേയമാണ് ..
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ...ചിന്താശകലങ്ങളിൽ നിന്നും ഇനിയും കൊഴിയട്ടെ പൊൻതൂവ്വലുകൾ ....ലോകം അറിയപ്പെടുന്നൊരു എഴുത്തുകാരൻ എന്ന പദവി ഇയാളെ തേടി വരും ഒരു ദിവസം ..അന്നും ഇയാളുടെ എഴുത്തുകൾ വായിക്കാൻ എനിക്കും അവസരമുണ്ടാകട്ടെ
77
LikeShow more reactions
Comment

No comments:

Post a Comment