Wednesday, 21 September 2016






എനിക്ക് കാവേരിയുടെ രാഷ്ട്രീയം അറിയില്ല..
പടലപ്പോരുകളുടെ സമവാക്യങ്ങളുമറിയില്ല , അത്ര കണ്ടു മനസ്സ് വളർന്നിട്ടില്ലാത്തതു കൊണ്ടാവും. ജലം മനസ്സുകളെ വല്ലാതെ മുറിപ്പെടുത്തുന്നു  ഈയിടെയായി..ഭൂമിയുടെ പങ്കുവയ്ക്കലുകൾക്കപ്പുറം ജലത്തിന്റെ ഊഴം..നാളെ ജീവവായുവിനാകുമോ?

മൂന്ന് വര്ഷം മുൻപ് ആദ്യമായി തിരുവാരൂരിൽ ട്രെയിൻ ഇറങ്ങുമ്പോൾ ഏറെ ആകർഷിച്ചത് കിളി ചിലക്കുന്ന ശബ്ദമായിരുന്നു. അത്ര തിരക്കില്ലാത്ത ഒരു ചെറിയ സ്റ്റേഷൻ . നല്ല പച്ചപ്പ്‌ , പട്ടണത്തിന്റെ പത്രാസില്ലാത്ത ഒരിടം.  കഥകളിൽ കേട്ട കാവേരിയെ കാണാൻ പോകുമ്പോൾ വെയിൽ കനത്തിരുന്നു. കത്തുന്ന വെയിലിൽ പുറത്തിറങ്ങാൻ മടിച്ചു, എത്തിനോക്കിയിട്ടു കാണാനാകാതെ വന്നപ്പോൾ രണ്ടും കൽപ്പിച്ചു പുറത്തിറങ്ങി. അവിടവിടെ മണൽപ്പുറ്റുകൾ പോലെ എന്തോ.. പേരറിയാത്ത കുറെ കാട്ടു പടർപ്പുകൾ നിറഞ്ഞ ഒരു തരിശ് , ജലസ്പർശമേറ്റിട്ടു കാലങ്ങളായെന്നോർമ്മപ്പെടുത്തുന്ന മണ്ണ് ..മനസ്സ് മടുത്തു. തിരുവാരൂരിൽ നിന്നും തഞ്ചാവൂരിലേക്കുള്ള യാത്ര കാവേരിക്കരികിലൂടെ തന്നെ , ഓരോ കൈവഴിക്കും ഓരോ ആറിന്റെ പേര്, വെണ്ണാറും, വെട്ടാറും, പാലാറും ,പക്ഷെ എല്ലാം വരണ്ടു തന്നെ.  പുഴയുടെ ജഡത്തെ കൂടെക്കൂട്ടിയൊരു യാത്രയുടെ മരവിപ്പായിരുന്നു മനസ്സിൽ.

ദക്ഷിണേന്ത്യയുടെ നെല്ലറയെന്നറിയപ്പെടുന്ന തഞ്ചാവൂരിലും തിരുവാരൂരിലും മഴക്കാലമെന്നൊരു പേരേയുള്ളൂ , ഏറിയാൽ മൂന്നോ നാലോ മഴ അതിനപ്പുറം ജലമെന്നാൽ കാവേരി കനിയണം . "ആടിപ്പെരുക്കിനു" കാവേരിയുടെ കൈവഴികൾ നിറയുമെന്നതാണ് കണക്ക്. ജീവധാരയായ നദിയെ പൂജിക്കുന്നതാണന്നത്തെ ചടങ്ങു് .എന്നാൽ ഇത്തവണ വിനായക ചതുർഥി കഴിഞ്ഞിട്ട് പോലും കാവേരി ജലസ്പർശമേറ്റിട്ടില്ല. പ്രധാന കൃഷിയായ "കുറുവ"  ജലത്തിന്റെ ലഭ്യതക്കുറവുമൂലം  ഉപേക്ഷിച്ച കൃഷിക്കാർക്ക് അടുത്ത വിളയായ "സാംബ " ഉപേക്ഷിക്കുക  ആത്മഹത്യാപരം തന്നെ.

കർണാടകത്തിലെ  തലക്കാവേരിയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയിലെ ജലം മേട്ടൂർ അണക്കെട്ടിൽ നിന്നാണ് തമിഴ്നാട്ടിലേക്കെത്തുന്നത്. മൂന്നുനാളുകൾക്കുള്ളിൽ മേട്ടൂരിൽ നിന്നും തിരുച്ചിറപ്പള്ളിയിലെ കല്ലനൈ അണക്കെട്ടിൽ എത്തുന്നതിനായി കാത്തിരിക്കുകയാണിവിടുത്തെ കൃഷിക്കാർ. വാലറ്റമായ കാരൈക്കൽ  വരെ കാവേരി ഒഴുകിയെത്താൻ പിന്നെയും ഒരാഴ്ച.     

കർണാടകത്തിന്റെ സ്ഥിതിയും മറിച്ചല്ല എന്നറിയാഞ്ഞല്ല . നദീതട ജില്ലകൾ ഏറെക്കുറെ നേരിടുന്ന പ്രശ്നങ്ങൾ സമാനമാണ്. വൈകാരികമായി പ്രതികരിക്കുന്ന ജനമെന്നു ഒറ്റപ്പെടുത്താനാവില്ല ഈ ജനതയെ! വൈകാരികതക്കുമപ്പുറം വരുംകാലങ്ങൾ നേരിടേണ്ടിവന്നേക്കാവുന്ന വറുതിയെ നേരിടാനുള്ള വഴികൾ ആലോചിക്കാനുള്ള വകതിരിവാണിപ്പോൾ വേണ്ടത്.         

ജലത്തർക്കം ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേയുള്ളതാണെങ്കിലും കാലവർഷത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ അളവെടുപ്പിലും രാഷ്ട്രീയക്കാരുടെ മുതലെടുപ്പിലും അത് വല്ലാതെ പുകയുന്നില്ലേ?
  




No comments:

Post a Comment