Wednesday, 12 November 2014

നീലക്കൊടുവേലി..


വളരെ ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ തറഞ്ഞ ഒരു വാക്കാണത്..റാന്തലിന്റെ ഇത്തിരി വെട്ടത്തില്‍ ചീവിടുകളുടെയും പേരറിയാത്ത അസംഖ്യം ജീവികളുടെയും സംഗീതത്തിന്റെ അകമ്പടിയോടെ മനസ്സിലേറിയ വാക്ക് പിന്നെ പുറത്തു പോയില്ല..ആര്‍ത്തലച്ചു പെയ്യുന്ന കര്‍ക്കിടകക്കോളില്‍ വരാനിക്കുന്ന ഉരുള്‍ പൊട്ടലുകളെ കുറിച്ചുള്ള ആവലാതികള്‍ക്കിടയിലായിരുന്നു ആ കഥ ഉള്ളിലേറിയത്‌.

ഒരു ശുദ്ധികലശമെന്നോണം മലവെള്ളപ്പാച്ചിലില്‍ മീനച്ചിലാറ് സായൂജ്യമടയുമ്പോള്‍ ഏതോ ഒരു ഭാഗ്യവാനെ തേടിയെത്തുന്ന നീലക്കൊടുവേലി.ബാല്യത്തിന്‍റെ നിഷ്കളങ്കതയില്‍ നീലക്കൊടുവേലി കൂരിരുട്ടിലും തിളങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെ ജ്വലിച്ചുനിന്നു.ഇരുളിനെ കീറിമുറിച്ചു കൊണ്ട് ആ തിളക്കം മീനച്ചിലിന്റെ കുത്തൊഴുക്കില്‍ എന്‍റെ കൈകളിലെത്തുന്നതായി പല രാത്രികളിലും സ്വപ്നം കണ്ടുഞാന്‍ ഞെട്ടിയുണര്‍ന്നിരുന്നു.

ഭാഗ്യജാതക കഥകളില്‍ ഒന്നുമില്ലായ്മയില്‍ നിന്നും സൌഭാഗ്യത്തി ലെത്തിയ പാപ്പനും മക്കളും..അപ്പൊ കഥക്കിടയില്‍ ചോദ്യം വന്നേക്കാം..നീലക്കൊടുവേലി പണമാണോ? അറിയില്ല, അതെന്തു തന്നെയായാലും ആ കഥയില്‍ അവര്‍ കള്ള് കാച്ചി കാശുണ്ടാക്കിയതാണെന്നു  പറയുന്ന ദുഷ്ടലാക്കുകാ
രാണ് കൂടുതല്‍..ഞാനാവഴിക്കില്ല... അത് വിശ്വസിക്കാനിഷ്ടമില്ല അത്ര തന്നെ..
സപ്തനദീ തീര്‍ത്ഥമായ മീനച്ചിലാറും നീലക്കൊടുവേലിയുംഅനുഗ്രഹിച്ച ജന്മങ്ങള്‍.എന്തായിരിക്കാം അവര്‍ക്ക് കിട്ടിയിട്ടുണ്ടാവുക?നീലക്കൊടുവേലി ഐശ്വര്യവും സമ്പത്തുമാണത്രേ നല്‍കുക! അപ്പൊ മനസ്സുഖമോ? അതും കിട്ടിയിട്ടുണ്ടാവണം. അല്ലേ?അവര്‍ക്കൊക്കെ ഇപ്പോഴും സൌഭാഗ്യങ്ങളുണ്ടോയെന്നറിയില്ല..

ഞാനും ഒരു യാത്ര പോവുന്നു,നീലക്കൊടുവേലി തേടി..മോഹങ്ങളും മോഹഭംഗങ്ങളും ഒരു കുന്നിക്കുരുവിലടച്ചു സൂക്ഷിച്ച് മനസിലെ അശാന്തിയും വേദനകളുമകറ്റാന്‍ മീനച്ചിലാറ് എനിക്ക് വേണ്ടി കാത്തു വച്ച ആ നീലക്കൊടുവേലി  കൈയ്യെത്തിപ്പിടിക്കാന്‍..



No comments:

Post a Comment