Tuesday, 4 November 2014

ഇര്‍ഷാദ് നീ എവിടെയാണ്?
ഇന്നലെ മുതല്‍ ഞാന്‍ തേടുകയായിരുന്നു..ഒരു പഴയ ഫോട്ടോ..രണ്ടു വര്‍ഷംപഴക്കമുള്ള ഒരു കശ്മീര്‍ യാത്രയില്‍ കണ്ടു മറക്കാതെ പോയ ഒരു മുഖത്തെ...അയാളെ ഞാന്‍ ഇര്‍ഷാദ് എന്ന് വിളിക്കട്ടെ..അയാളുടെ മുഖം ആ ചിത്രങ്ങളില്‍ ഒന്നില്‍ ഉണ്ടാവുമെന്ന് എനിക്ക് തീര്‍ച്ചയുണ്ടായിരുന്നു..പലപ്പോഴും ഓര്‍മ്മയില്‍ അയാളെത്തിയെങ്കിലും ചിത്രം തിരയാന്‍ എന്റെ മടി അനുവദിച്ചില്ല..
പക്ഷെ വീണ്ടും കശ്മീരിന്റെ ചിത്രങ്ങള്‍ ടിവിയിലെ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അയാളും എന്റെ മനസ്സിലും അവിടെനിന്ന്‍ ഇവിടെയും എത്തി...അയാളെ ഞാന്‍ ആദ്യമായി കാണുന്നതു ശ്രിനഗറില്‍ വച്ചായിരുന്നു. വെളുത്തു ചുവന്നു നിറവും , നീണ്ട മൂക്കും , പ്രസ്സന്നത സഫുരിക്കുന്ന മുഖവുമുള്ള ഒരു കാശ്മീരി ..കൂടുതലൊന്നും അപ്പോള്‍ ശ്രദ്ധിച്ചില്ല..ഞങ്ങളുടെ യാത്രകളുടെ സാരഥിയും ഗൈഡുംഅയാള്‍ ആയിരുന്നു.. എന്തിനു? വളരെ കുറച്ചു സമയം കൊണ്ട് ഞങ്ങളില്‍ ഒരാള്‍ തന്നെയായി അയാള്‍ മാറി.. കൊച്ചുകുട്ടികളുടെതു പോലെ നിഷ്കളങ്കമായ മുഖം,കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിരി..ചിരിക്കുമ്പോള്‍ തീരെ ചെറുതാവുന്ന കണ്ണുകള്‍..എല്ലാം ഇന്നും നന്നായോര്‍ക്കുന്നു...
അപരിചതത്വം അല്പമൊന്നു കുറഞ്ഞപ്പോള്‍ കശ്മീര്‍ ആയിരുന്നു സംഭാഷണ വിഷയം..ഉറുദു അല്പം കലര്‍ന്ന ഹിന്ദി..ശ്രിനഗരിലെ പട്ടാള ക്യാമ്പുകള്‍ എനിക്ക് പുതുമയായിരുന്നു..പട്ടാളത്തെപറ്റിയും അവര്‍ കൈയ്യേറിയ പഴയ ബംഗ്ലാവുകളെപ്പറ്റിയുംഅടിക്കടിയുള്ള സമാധാനക്കേടുകളെപറ്റിയും അയാള്‍ സംസാരിച്ചു..കായ്ക്കാന്‍ മറന്നു പോയ ആപ്പിള്‍ മരങ്ങളെക്കുറിച്ചും,വിളവെടുക്കാനാവാതെ പോകുന്ന കൃഷിയിടങ്ങളെപ്പറ്റിയും വേവലാതിപ്പെട്ടു...വല്ലപ്പോഴും മാത്രം തുറക്കുന്ന സ്കൂളുകള്‍, അധികമൊന്നും പഠിക്കാതെ പോവുന്ന പെണ്‍കുട്ടികള്‍, 9 ആം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തിയ അയാളുടെ സഹോദരി..അപ്പോഴാണ്‌ വിഷയം ഇര്‍ഷാദിനറെ പഠിപ്പിലെത്തിയത്..ഡിഗ്രി എകണോമിക്സില്‍ ,അതും ഉയര്‍ന്ന മാര്‍ക്കോടെ..എന്നിട്ടും എന്തിനാണ് ഒരു ഡ്രൈവറുടെ ജോലി?..അയാള്‍ വീണ്ടും എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു..കാശ്മീരില്‍ വിനോദസഞ്ചാരത്തിനപ്പുറം ജോലിസാധ്യതകള്‍ കുറവാണ്..ഇത്രയും പ്രശ്നങ്ങള്‍ നിറഞ്ഞ ഇവിടുന്നു മാറി മറ്റെവിടെയെങ്കിലും ജോലി അന്വേഷിച്ചുകൂടെ എന്ന എന്‍റെ ചോദ്യത്തിനുള്ള ഉത്തരം ഇര്‍ഷാദ് ഒരു നിറഞ്ഞ ചിരിയില്‍ ഒതുക്കി..പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ചു സ്വന്തം നാട് വിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും അയാള്‍ക്കാവുമായിരുന്നില്ല.."കശ്മീര്‍ ഹമാരാ മിട്ടി ഹേ, കഭി ഭി ച്ഹോട് നഹിം പായെന്ഗെ, ബാഹര്‍ ഗയാ തോ ധൂപ് മെന്‍ ജല്‍ ജായെന്ഗെ!" ഇര്‍ഷാദിന്റെ ഉത്തരം വ്യക്തമായിരുന്നു..വേദനയൂറുന്ന ആ ചിരിയില്‍ കണ്ണുകള്‍ നനഞ്ഞിരുന്നോ? അറിയില്ല...
ആ ഉത്തരം എവിടെയും ജീവിക്കാന്‍ പഠിച്ച ഒരു ശരാശരി മലയാളിയായ എന്നെ അത്ഭുതപ്പെടുത്താതിരിക്കുന്നതെങ്ങിനെ?പിരിയുമ്പോള്‍ ഫോണ്‍ നമ്പറും അഡ്രസ്സും കൊടുത്തേല്പ്പിച്ചാണ് ഞങ്ങള്‍ പുറപ്പെട്ടത്‌..കശ്മീര്‍ ദുരന്തവും യുദ്ധസമാനമായ അവസ്ഥകളും എന്നെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു...ഇര്‍ഷാദ് നീ സുഖമായിരിക്കുന്നുവോ? നിനക്ക് വേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിയും എന്നെനിക്കറിയില്ല..പക്ഷെ, ദൂരെയൊരിടത്ത് നിന്ന് എന്‍റെ പ്രാര്‍ത്ഥനകള്‍ എന്നുമുണ്ടാവും..നിനക്ക് നല്ലതുമാത്രം വരട്ടെ..

2 comments: