Thursday, 6 November 2014

മറവിയില്‍ ആഴ്ന്നു പോകാത്തവര്‍..
ഓരോ മനുഷ്യനും ഓരോ കഥയാണ്‌, ചിലത് അവരില്‍ത്തന്നെ ഒതുങ്ങുന്നു, ചിലത് പലരിലെക്കൊഴുകുന്നു..ചിലതിനുത്തരം ലഭിക്കുന്നു, ചിലത് ചോദ്യ ചിഹ്നമായി അവസാനിക്കുന്നു.
ഇന്നലെയും ഞാന്‍ അവരെ കണ്ടതാണ് അയല്പ്ക്കത്തെ പണിക്കാരി,അധികം നാള്‍ ആയില്ല വന്നിട്ട്.എന്നാലും അത്ര പരിചയക്കുറവൊന്നുമില്ലാതെ എന്നോടും നന്നായി ഇടപഴകിയിരുന്നു. ഇന്നലെയും അയല്പ ക്കത്തെ വീടിന്റെ വരാന്തയില്നിുന്നു മുഖം നിറഞ്ഞൊരു ചിരി എനിക്കവര്‍ സമ്മാനിച്ചതാണ്‌..സാധാരണ എന്തെങ്കിലുമൊരു കുശലം പതിവുണ്ട്, ഇന്നലെയതുണ്ടായില്ല. ഇന്ന് രാവിലെ അറിഞ്ഞു അവരിനി വരില്ലെന്ന്, ഒന്നും പറയാതെ അവര്‍ ജീവിതത്തിനു ഒരു ദീര്ഘവിരാമം ഇട്ടത്രേ. എന്തിനായിരുന്നോ എന്തോ. ആ ചിരി സമ്മാനിച്ച ശൂന്യത ഒരു വല്ലാത്ത വേദനയായി നിറയുന്നു.. അവരുടെ മരണം തന്ന മൌനത്തിനു ഒരുപാടര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു.
എല്ലാ വിലക്കപ്പെട്ട മരണങ്ങളും അങ്ങിനെയാണ്, മറവിയിലേക്ക് പോകാതെ ഓര്‍മ്മയുടെ നെരിപ്പോടെരിച്ചു കൊണ്ട് വേദന നീറ്റുന്നു..എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ കൊതിച്ചാവും ഓരോരുത്തരും മരണത്തെ ക്ഷണിച്ചു വരുത്തുന്നത്, പക്ഷെ അവരറിയുന്നില്ല അവരുടെ അസ്ഥാനത്തുള്ള യാത്ര മറ്റുള്ളവരുടെ ജീവിതത്തെ എങ്ങിനെ പിടിച്ചുലക്കുന്നുവെന്ന്‍.
ഒന്നും പറയാതെ പിണങ്ങിപ്പോവും പോലെ ഒരുമിച്ചു യാത്രയായ രണ്ടു പഴയ സുഹൃത്തുക്കളെയോര്‍ക്കുന്നു.വിവാഹം കഴിഞ്ഞുള്ള വിരുന്നുകളിലൊന്നില്‍ ആയിരുന്നു അവരെ ആദ്യം പരിചയപ്പെട്ടത്‌.എപ്പോഴുംഒരുമിച്ചേ അവരെ കണ്ടിട്ടുള്ളു. ഒരുപാട് അടുപ്പമൊന്നുമില്ലാaയിരുന്നെങ്കിലും സുഹൃത് വലയങ്ങളിലെ ചര്‍ച്ചകളില്‍ അവരുടെ മക്കള്‍ പലപ്പോഴും വിഷയമായി.മിടുക്കരായ രണ്ടുകുട്ടികള്‍,രണ്ടു പേരും പിന്നീട് മെഡിസിനു പഠിക്കുന്നുവെന്നറിഞ്ഞു.എല്ലാവരുടെയും മുന്നില്‍ ഇത്രയും ഭാഗ്യം ചെയ്തവര്‍ വേറെ ഉണ്ടായിരുന്നില്ല.പക്ഷെ പെട്ടെന്നൊരുനാള്‍ അവര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണെത്തിയത്,എന്തിനെന്ന ചോദ്യത്തിനുതരം ആരുടേയും കൈവശമുണ്ടായിരുന്നില്ല. മകന്‍റെ പ്രണയമാവാം കാരണമെന്നായിരുന്നു എല്ലാവരുടെയും സംശയം.ഊഹാപോഹങ്ങള്‍ക്കറുതിവരാന്‍ ഒരാഴ്ച , കാന്‍സറിന്‍റെ വേദന താങ്ങാന്‍ വയ്യാത്തതുകൊണ്ട് യാത്രയാവുന്നെന്നൊരു കുറിപ്പ് തപാലില്‍ !
"അമ്മ പോയാല്‍ അച്ഛന്‍ തനിച്ചാവും ! അത് കൊണ്ട് അച്ഛനെയും ഞാന്‍ കൂടെ കൂട്ടുന്നു" !"
ഒരമ്മ എന്ത് കൊണ്ടിങ്ങനെ ചെയ്തുവെന്നറിയില്ല.മക്കള്‍ക്ക്‌ അമ്മയുടെ രോഗം പുതിയ ഒരു അറിവായിരുന്നു! ഒരു രോഗത്തിന്റെ ഭയം, അതുണ്ടാക്കുന്ന വേദനകള്‍ ഒന്നും താങ്ങാനാവില്ലെന്നവര്‍ തീരുമാനിച്ചത്രേ!.എന്ത് കൊണ്ട് അവര്‍ മക്കളില്‍ നിന്ന് ഒളിപ്പിച്ചു എന്നറിയില്ല.ഒരു പക്ഷെ സ്നേഹക്കൂടുതല്‍ കൊണ്ടാവും ! പക്ഷെ ആ കുറിപ്പ് വരും വരെയുള്ള അവരുടെ ജീവിതം മരണതുല്യമായിരുന്നു..ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങള്‍ക്കുമുന്പില്‍ ആ മക്കള്‍ക്ക്‌ ഉത്തരമുണ്ടായിരുന്നില്ല..
ഒരേ നൂലിഴയില്‍ രണ്ടു പേരുടെയും ആത്മാക്കളെ പട്ടം പരത്തും പോലെ പറത്തുമ്പോള്‍ പിന്നിലവശേഷിപ്പിച്ചതൊന്നും അവരോര്‍ത്തില്ല. ബാക്കി വച്ച് പോയ മക്കളുടെ ജീവിതമോ അവരുടെ ശൂന്യതയോ ഒന്നും! ജീവിതമവസാനിപ്പിക്കാനുള്ള അവരുടെ തീരുമാനത്തെ ഒന്നിനും മാറ്റാനായില്ല.
വിളിച്ചു വരുത്തുന്ന ഓരോ മരണങ്ങള്‍ക്കും പറയാന്‍ അവരുടേതായ ഓരോ കഥകളുണ്ടാവും, രോഗമോ,പ്രാരാബ്ധമോ,പരാജയങ്ങളോ, പട്ടിക നീളുന്നു..പക്ഷെ മരിച്ചവരുടെ മൌനം മറ്റുള്ളവരില്‍ അടിച്ചേല്പ്പി ക്കുന്ന അന്തമില്ലാത്ത ചോദ്യശരങ്ങള്‍ ഓരോ നിമിഷവും നമ്മെയും അവസാനനിമിഷത്തെ പ്രാണന്റെ പിടയലിലൂടെ കടത്തി വിടുകയല്ലേ?

No comments:

Post a Comment