Friday, 30 December 2016





എനിക്കൊരു കാൽപെട്ടി വേണം. അരികുകളിൽ പിത്തള തകിടുകൾ പിടിപ്പിച്ച എന്നാൽ അത്രക്കൊന്നും മോടി പിടിപ്പിക്കാത്ത ഒരു കാൽപെട്ടി. അരികും മൂലകളും നന്നേ മിനുസ്സപ്പെടുത്തിയതാവണം. താക്കോലിനുള്ളിൽ ദ്വാരമുണ്ടായിരിക്കണം. പഴുതിലൂടെ അകത്തു ചെന്ന് ഇണയെ കണ്ടെത്തിയാൽ മാത്രം തുറക്കുന്ന പൂട്ടാവണം. കരി വീട്ടിയുടെ കാതൽ നേർത്ത ഘനത്തിൽ പലകയാക്കി ചിന്തേരിട്ടു മിനുപ്പിച്ച പുറം. പിത്തള തകിട് പിടിപ്പിച്ച കാലുകൾ. രാത്രി കട്ടിൽ കീഴിൽ നിന്നൊന്നു വലിച്ചാലും ശബ്ദമുണ്ടാക്കാത്തവ ആകട്ടെ . കിട്ടുപ്പണിക്കനെപ്പോലുള്ളൊരെ കിട്ടാനൊക്കെ വിഷമമാണ്, എന്നാലും കിട്ടുന്ന നല്ല തച്ചന്റെ കര വിരുതിൽ മിനുങ്ങട്ടെ പുറം. എന്റെ വച്ചിരുപ്പുകൾക്കായി, സൂക്ഷിപ്പുകൾക്കായി  ഞാൻ മാത്രം തുറക്കുന്ന എന്റെ സ്വകാര്യതയായിരിക്കട്ടെ അത്.


ആകെ കണ്ടുമറന്ന കാൽപ്പെട്ടി മുത്തശ്ശിയുടേതാണ്. മുത്തശിയുടെ കാല്‍പെട്ടിക്കുള്ളില്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. ആ കാല്പെട്ടി പലപ്പോഴും തുറന്നു കണ്ടിട്ടുണ്ട്. മുകളിലെ മൂടിയില്‍ നീളത്തില്‍ പിടിപ്പിച്ച ചെറിയ കള്ളികള്‍. എന്തെങ്കിലും കടലാസോ മറ്റോ വെക്കാറുണ്ടായിരുന്നിരിക്കും. പഴേ ചില കത്തുകളും നീല നിറത്തിലുള്ള ഇന്‍ലണ്ടുകളും , ചന്ദനനിറത്തിലുള്ള പോസ്റ്റ് കവറുകളും, കാർഡുകളും.....എന്തിനായിരുന്നു ഇൻലൻഡുകൾ എന്നറിയില്ല. മുത്തശ്ശി വായിക്കുന്നതല്ലാതെ എഴുതുന്നത് കണ്ടിട്ടേയില്ല. ആകെയുള്ള എഴുത്ത് പത്താഴത്തിന്റെ വശങ്ങളിൽ മലയാള ലിപികളിൽ എനിക്ക് മനസ്സിലാകാത്ത അക്കങ്ങൾ എഴുതിയിരുന്നതാണ് . എടുക്കുന്ന നെല്ലിന്റെ അളവിനപ്പുറം മുത്തശ്ശിക്ക് എഴുതാനൊന്നും ഉണ്ടായിരുന്നിട്ടുണ്ടാവില്ല. ഇന്നാണെങ്കിൽ അക്കങ്ങൾ എഴുതിയെഴുതി പാവം മടുത്തു പോയേനെ. ഇന്നത്തെ ജീവിതം അക്കങ്ങളിലൂടെ മാത്രമേ ചരിക്കുന്നുള്ളു. മേൽവിലാസങ്ങൾ ഇല്ലാത്ത വെറും അക്കങ്ങളുടെ നിര, ടെലിഫോൺ നമ്പറുകൾ.പണ്ടത്തെ പോലെ കലണ്ടറിൽ എഴുതി വയ്ക്കാനൊന്നും പറ്റില്ലല്ലോ, നോട്ടുപുസ്തകങ്ങളിലോ മറ്റോ കുറിച്ചാൽ കൂനനെറുമ്പുകൾ നിരയായി പോകും പോലെ, അക്കങ്ങൾകൊണ്ടുള്ള പുതിയ  തിരിച്ചറിയൽ കാർഡുകൾ. തൊടിയും, വീടും, കരയും തപാലാപ്പീസും ഒന്നും ഓർത്തുവയ്ക്കേണ്ടതില്ലാത്ത പുതിയ മേൽവിലാസങ്ങൾ.

കാൽപെട്ടിക്കുള്ളിൽ വശങ്ങളിൽ രണ്ടു കള്ളികൾ. ഒന്നിന്റെ അടപ്പു പലക ചീന്തുകൾ അടിച്ചത്. അതിൽ ഉണങ്ങിത്തുടങ്ങിയ ഒരു കൈത പൂവ് . പെട്ടി തുറക്കുമ്പോൾ തന്നെ മയക്കുന്ന ഗന്ധം , വെറുതെയല്ല പുടവയുടെ ഗന്ധത്തിൽ ഗന്ധർവ്വൻ മയങ്ങീന്നൊക്കെ കഥകളിൽ കേട്ടിരിക്കുന്നത് ! അടുത്ത കള്ളിയിൽ  പിങ്ക് വർണ്ണ കടലാസ്സിൽ പൊതി . വെള്ളിയിലും സ്വർണ്ണ നിറത്തിലുമുള്ള ഒന്നോ രണ്ടോ കുടുക്കുകൾ, റൗക്കയുടേത്. തങ്കപ്പൻ മൂപ്പരുടെ അടുത്ത് നിന്നു പ്രത്യേകം പണിയിച്ചു വാങ്ങുന്നതാണ്. മറ്റൊരു പൊതിയിൽ പടി വച്ച ഈരെഴ മുത്ത് മാല. അല്ലാതെ മറ്റ് ആഭരണങ്ങളൊന്നുമില്ല. നീളത്തിൽ ഞാന്നു കിടക്കുന്ന തുളകളുള്ള കാതുകളായിരുന്നു മുത്തശ്ശിയുടേത്  ഓല ചുരുട്ടി വച്ച് വലുതാക്കിയ തുളകൾ. തുള വലതായതു കൊണ്ടാവും കമ്മലിട്ടു കണ്ടിട്ടേയില്ല. പണ്ടെപ്പോഴോ ചിറ്റുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്...
മൽമൽ തുണി കൊണ്ടുള്ള രണ്ടോ മൂന്നോ അലക്കിയ റൗക്കകൾ, ബാലരാമപുരം കൈത്തറിയുടെ മുണ്ടും നേര്യതും , കറുത്ത പുളിയിലക്കരയൻ ഒന്ന്, കരിം പച്ച,  കര തൊട്ടശുദ്ധമാക്കാത്ത കസവു കരയൊന്ന് . രണ്ടു കച്ച തോർത്തും രണ്ടോ മൂന്നോ മന്മൽ മുണ്ടും. പുറത്തേക്കിറങ്ങുമ്പോൾ എന്തു വേഷം വേണമെന്ന സംശയമൊന്നും ഒരിക്കലും വന്നിട്ടുണ്ടാവില്ല, തീർച്ച.
മുത്തശന്‍ പറയും മുത്തശിയുടെ വച്ചിരുപ്പുകള്‍ മുഴുവന്‍ ആ കാല്പെട്ടിയിലാണെന്ന് . തുറന്നു കണ്ടപ്പോഴൊന്നും അങ്ങിനൊന്നു ഞാന്‍ കണ്ടിട്ടില്ല. അത്ര കൌതുകത്തോടെ കാണാനൊന്നും അതിലുണ്ടായിരുന്നില്ല എന്നാണു തോന്നുന്നത്. ആര്‍ക്കും എടുക്കാന്‍ പാകത്തില്‍ കട്ടിലിനു തലയ്ക്കലെ ജനാലയുടെ കൊളുത്തില്‍ തൂക്കിയ പ്ലാസ്റ്റിക് വള്ളികൾ പിന്നലിട്ടുണ്ടാക്കിയ സഞ്ചിക്കുള്ളിലെ ഒരു കായ സഞ്ചിക്കുള്ളിലായിരുന്നു കാല്പെട്ടിയുടെ താക്കോല്‍. അതിനൊപ്പം പത്താഴത്തിന്റെയും ചായ്‌പ്പിന്റെയും താക്കോലുകള്‍. ഇതൊന്നും പൂട്ടി സൂക്ഷിക്കുന്നതൊരിക്കലും കണ്ടിട്ടേയില്ല. പിന്നെന്തിനാണാവോ താക്കോൽ?
വില പിടിപ്പുള്ളതൊന്നും ഇല്ലാതിരുന്നിട്ടും,  ഇല്ലാത്ത കാര്യത്തിനു പിണങ്ങി വലിയമ്മായി ഒരിക്കല്‍ മുത്തശിയുടെ കാല്പെട്ടി തുറന്നു. കോടി മണക്കുന്ന മുണ്ടും നേരിയതും തനിക്കു വേണമെന്ന് പറഞ്ഞു കൊണ്ട് പോകുകയും ചെയ്തു. കൂടെ വെള്ളോട്ടിന്‍ കിണ്ടിയും നിലവിളക്കും. ചോദിച്ചിരുന്നെങ്കില്‍ സന്തോഷത്തോടെ കൊടുക്കുമായിരുന്നില്ലേ, ആവോ ! പിടിച്ചു വാങ്ങലുകളുടെ രസം അനുഭവിക്കാനാവുമോ ആവോ അമ്മായി അന്നങ്ങനെ ചെയ്തത്. ചിലര്‍ അങ്ങനെ ആണ്, എല്ലാം പിടിച്ചു വാങ്ങാന്‍ ശ്രമിക്കും. സ്നേഹം പോലും! പുതു മഴയില്‍ പെയ്യുന്ന ആലിപ്പഴങ്ങള്‍ പോലെ പിടിച്ചു വാങ്ങുന്നവ നൊടിയിടയിലലിഞ്ഞു തീരുമെന്ന് മനസ്സിലാകാതെ പിന്നെയും  ഓരോന്നിനുവേണ്ടി മുറവിളി കൂട്ടുകയും ചെയ്യും. സ്നേഹത്തിന്റെ വിചിത്ര വഴികൾ!

മുത്തശ്ശിയുടെ മരണം ഓർക്കാപ്പുറത്തായിരുന്നു. " ഞാൻ പോയാലേ നീയെന്റെ വിലയറിയൂ" എന്ന മുത്തശ്ശന്റെ സ്ഥിരം പല്ലവിയെ മറികടന്നു മുത്തശ്ശി മുന്നേ പോയി. പത്താഴത്തിൽ വേണ്ടുവോളം അരിയും, ഭരണികളിൽ, ഉപ്പേരിയും, ചക്ക വരട്ടിയതും നിറച്ചു വച്ചിട്ട് തിരക്കിട്ടെങ്ങോട്ടാണോ പോയത് ? നേരം വൈകി പുഴയിലേക്ക് കുളിക്കാൻ പോയ പോലെയൊരു യാത്ര.

ചടങ്ങുകൾ കഴിഞ്ഞു ഒരുച്ചക്കാണ് വലിയമ്മായി മുത്തശ്ശിയുടെ കാൽപ്പെട്ടി തുറന്നത്. "നോക്കീം കണ്ടുമൊക്കെ വേണം തുറക്കാൻ !അവളെന്തൊക്കെയാ വച്ചിരിക്കുന്നത് എന്നറിയില്ല, മറ്റുള്ളോരു തുറക്കണതൊന്നും അവൾക്കു പിടിച്ചൂന്നു വരില്ല  " എന്നൊക്കെയുള്ള മുത്തശ്ശന്റെ പറച്ചിലുകൾ അമ്മായിമാർ കേട്ടോ ആവോ. പെട്ടിക്കുള്ളിൽ കൈതപ്പൂ ഉണങ്ങിപൊടിയാറായിരുന്നു. അതിന്റെ ഗന്ധം ആത്മാവിലെപ്പോഴോ അലിഞ്ഞിരിക്കുന്നു. അതവിടെ നിന്നുപോയാലും ആ ഗന്ധം എന്നെ വിട്ടൊഴിയില്ല , തീർച്ച..

"നീയിങ്ങോട്ടു വരൂ , ഇത് നിനക്കിരിക്കട്ടെ എന്ന് വലിയമ്മായി " , തറവാട്ടിലെ ഏക പുരുഷപ്രജയുടെ മകളെന്ന സ്ഥാനത്തിനാവും എന്റെ കൈയിൽ അച്ഛന്റെ കടുക്കനും ,മുത്തശ്ശിയുടെ ഈരേഴ മുത്തുമാലയും, കടുത്ത പിങ്ക് നിറമുള്ള മുത്തശ്ശിയുടെ കരസ്പർശമുള്ള അതേ  കടലാസ്സിൽ. കാൽപെട്ടി അനാഥമായി അവിടുണ്ടായിരുന്നു , പിന്നെയും വളരെക്കാലം, അതിന്റെ അവകാശികൾ തറവാട് ഭാഗത്തിനാവും എത്തിയിട്ടുണ്ടാവുക. ആർക്കും വേണ്ടാത്ത സാധങ്ങളുടെ ലിസ്റ്റിൽ അതും, ഭരണിയും , കൽച്ചട്ടികളും ഒക്കെ പാതിയമ്പുറത്തു കിടന്നിരുന്നൂന്നാണോർമ്മ.  ഓർമ്മകൾ പൊടിതട്ടാനുള്ള കാലമാണിപ്പോൾ, ചില ഓർമ്മകളാവട്ടെ മനസ്സിനെ ചില ആഗ്രഹങ്ങളിലേക്കെത്തിക്കുന്നു. ഇപ്പൊ അതിന്റെ രൂപം കാൽപ്പെട്ടിയാണ്.

പല നിറങ്ങളിലുള്ള സാരികള്‍ നിറച്ച വലിയ രണ്ടലമാരികള്‍. എങ്ങോട്ടെങ്കിലും പോകാനിറങ്ങുമ്പോള്‍ എപ്പോഴും ചിന്താക്കുഴപ്പമാണ്  അടുക്കിയടുക്കി വച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് ഏതു വേണം തിരഞ്ഞെടുക്കാനെന്ന്. വാങ്ങിയതിലേറെ പങ്കും മറ്റുള്ളവരുടെ ഇഷ്ടത്തിന്. "നിനക്കിതു ചേരും" എന്ന മൊഴിയില്‍ തിരഞ്ഞെടുപ്പവസാനിപ്പിച്ചു മടക്കുകളിലൊതുങ്ങി അലമാരയില്‍ ശ്വാസം മുട്ടുകയാണ്. അതിനോടൊക്കെ ഇനി യാത്ര പറയാം. തിരഞ്ഞെടുപ്പുകൾ എന്നെയും ശ്വാസം മുട്ടിക്കുകയാണിപ്പോൾ.

എന്റെ ഇഷ്ടങ്ങളിൽ ഒതുങ്ങുന്ന രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങൾ , പഴയ ചില കത്തുകൾ, ഒരു കൈതപ്പൂ , ഇത്തിരി സ്നേഹം,  എന്നെയും കാത്തിരിക്കുന്ന പ്രണയം , ഇനിയും കാണാനിരിക്കുന്ന സ്വപ്നങ്ങൾ , പഴയ ഈരേഴ മുത്തുമാല , ഇത്രയുമുള്ള എന്റെ സമ്പാദ്യങ്ങൾക്കായി ഒരു കാൽപ്പെട്ടി മതി. കരിവീട്ടിയുടെ കാതൽ കൊണ്ടുണ്ടാക്കിയ ഉറപ്പുള്ള ഒരു കാൽപെട്ടി..






Wednesday, 14 December 2016







ദക്ഷിണേന്ത്യയുടെ നെല്ലറയും ചോള  ശില്പകലയുടെ ഈറ്റില്ലവുമായ തഞ്ചാവൂരിലെ ജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ  നിന്നും താൽക്കാലികമായെങ്കിലും രക്ഷപ്പെടാൻ തണുവൂറുന്ന മേഘാലയത്തിലേക്കായിരുന്നു  യാത്ര.  ഇവിടെ നിന്നും അങ്ങോട്ടെത്തിപ്പെടൽ അത്ര എളുപ്പമായിരുന്നില്ല..തീവണ്ടിയിലുള്ള യാത്രാദൈർഘ്യം ഒഴിവാക്കാൻ  അടുത്ത വിമാനത്താവളമായ തിരുച്ചിറപ്പള്ളിയിൽ നിന്നും , ചെന്നൈ, കൽക്കത്ത , ഗുവാഹത്തി വഴി  ഷില്ലോങ് എന്നൊരു നീണ്ട യാത്രാ ലിസ്റ്റ് ആണ് തയ്യാറാക്കിയത്. അവധിക്കാല രസങ്ങളെ മടുപ്പിക്കുന്ന ദിവസം മുഴുവൻ അങ്ങിങ്ങലയുന്ന കണക്റ്റിംഗ് ഫ്ലൈറ്റുകളിലുള്ള യാത്ര എന്ന് മക്കൾ. അവരെ കുറ്റം പറയാനുമാവില്ല ,രാത്രി കൽക്കത്തയിലെത്തുമ്പോഴേക്കും മടുത്തിരുന്നു. കൽക്കത്തയിൽ സംഘത്തിലെ ആന്ധ്രയിൽനിന്നുള്ളവർ ഞങ്ങൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു.


പിറ്റേന്നു രാവിലെ കൽക്കത്തയിൽ നിന്നും ഗുവാഹത്തിയിലേകക് , നോർത്ത് ഈസ്റ്റിന്റെ പ്രവേശന കവാടമായ  അവിടെ രണ്ടു ദിവസം , ബ്രഹ്മപുത്രയെയും ,കാമാഖ്യയെയും കാണാതെങ്ങിനെ ഗുവാഹത്തി വിടും? ഗുവാഹത്തിയിൽ  വിമാനത്താവളത്തിന് വെളിയിൽ ഞങ്ങൾക്കുള്ള വാനുമായി  ഗൈഡ്  കാത്തു നിന്നിരുന്നു. ഗൈഡിന്റെ പേര് "കമൽ "എന്ന് ദക്ഷിണേന്ത്യക്കാരായ ഞങ്ങളും  "കൊമൽ " എന്ന അസമീസ് ഉച്ചാരണത്തിൽ അയാളും. എന്തായാലും ഞങ്ങളുടെ "കമൽ" എന്ന സംബോധനയിൽ നീരസമൊന്നും കാണി

ച്ചില്ലെന്നു മാത്രമല്ല നല്ല സൗഹൃദത്തിലാവുകയും ചെയ്തു. ഇനിയങ്ങോട്ടുള്ള യാത്രയിൽ അയാളുണ്ടാവും കൂടെ..ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു അൽപ്പം വിശ്രമിച്ച ശേഷമായിരുന്നു ബ്രഹ്മപുത്ര നദിയിലെ ഉമാനന്ദ ദ്വീപിലേക്കുള്ള യാത്ര. ദ്വീപിലേക്ക്‌ പോവാനുള്ള ബോട്ടുകൾ ധാരാളം. കടൽപോലെ പരന്നൊഴുകുന്ന നദിയുടെ മുകൾഭാഗം വേനലിൽ  ശാന്തമാണ്‌. എന്നാൽ  അടിയൊഴുക്കുകൾ ഇത്രയധികം അടിത്തട്ടിലൊളിപ്പിച്ച നദി മറ്റൊരിടത്തും ഉണ്ടാവാൻ വഴിയില്ല.e

ലോകത്തിലെ ഏറ്റവും കുറവ് ആൾത്താമസമുള്ള ദ്വീപാണ് ഉമാനന്ദ ദ്വീപെന്നു പറയപ്പെടുന്നു. ബ്രിട്ടീഷുകാർ പീകോക്ക് ഐലൻഡ് എന്നാണിത് പേരിട്ടത്. ദ്വീപിന് മയിൽപ്പീലിയുടെ ആകൃതിയായതിനാലാണ്  ഈ പേര്. ആഹോം രാജാവായ ഗദാധർ സിംഗ്  ആണത്രേ ഇവിടുത്തെ ശിവക്ഷേത്രം നിർമ്മിച്ചത്. ഉമ അഥവാ പാർവതി ദേവിയെ സന്തോഷിപ്പിക്കാൻ പരമശിവൻ ഇവിടെ വസിച്ചിരുന്നുവത്രെ. അതിനാലാണ് ഉമാനന്ദ ദ്വീപ് എന്ന് പേര് വന്നതെന്നയിതീഹ്യം. തന്റെ തപം മുടക്കാൻ ശ്രമിച്ച കാമദേവനെ പരമശിവൻ ഭസ്മമാക്കിയതിവിടെയാണെന്നു  മറ്റൊരു കഥയുമുണ്ട്. അങ്ങിനെ ഭസ്മാചൽ എന്നൊരു പേരുമുണ്ട് ഈ ദ്വീപിന്.

ബ്രഹ്മപുത്രയിലെ യാത്ര അനുഭവിച്ചറിയേണ്ടതാണ്. നദിയുടെ ഗന്ധമറിഞ്ഞു, കാറ്റിന്റെ തലോടലേറ്റ് മനസ്സ് കുളിർപ്പിക്കുന്ന യാത്ര. ബോട്ടിറങ്ങി, വഴുക്കുന്ന മണ്ണിലൂടെ നടന്നു ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ ഇരു വശവുമിരിക്കുന്ന സന്യാസികളെ  ശ്രദ്ധിച്ചു. വലിയ രുദ്രാക്ഷങ്ങളും നിറമുള്ള മാലകളും ധരിച്ചവർ, അഘോരികളാവാം . ചിലർ ധ്യാനത്തിലാവും, കണ്ണടച്ച് ചുറ്റുമുള്ളതൊന്നും  അറിയാതെ , മറ്റു ചിലർ വെറും മണ്ണിൽ ശാന്തമായി ഉറങ്ങുന്നു. കുത്തനെയുള്ള പടവുകൾ കയറി മുകളിലെത്തിയപ്പോൾ അപൂർവമായി മാത്രം കാണപ്പെടുന്ന  ഗോൾഡൻ ലങ്കൂർ എന്ന ഇനത്തിൽ പെട്ട കുരങ്ങുകളെ ഊട്ടുന്നു ചിലർ. ക്ഷേത്രത്തിലേക്കാണെന്നുള്ള കാര്യം മറന്ന് കൗതുകത്തോടെ  അതിനു പിന്നാലെ പോയി. അധികം താമസിയാതെ ക്ഷേത്ര ദർശനം കഴിഞ്ഞു നെറ്റിയിൽ  പൂജാരി തൊട്ടു തന്ന സിന്ദൂരവുമായി മറു കരയിലേക്ക്. അടുത്ത യാത്ര ഗുവാഹത്തിയിൽ നിന്നും 12 കിലോമീറ്റർ  അകലെയുള്ള  മറ്റൊരു പ്രധാന തീർഥാടനകേന്ദ്രമായ   വസിഷ്ടാശ്രമത്തിലേക്ക്.  ആഹോം രാജാവായ രാജരാജേശ്വർ പണികഴിപ്പിച്ചതാണീ ആശ്രമം. വസിഷ്ഠ മുനി ഇതിനുള്ളിലെ  ഗുഹയിൽ തപസ്സു ചെയ്തിരുന്നു എന്നാണു വിശ്വാസം. മേഘാലയത്തിൽ നിന്നുത്ഭവിക്കുന്ന സന്ധ്യ, കാന്ത, ലളിത എന്നീ നദികളുടെ സംഗമ സ്ഥാനത്താണീ ആശ്രമം. ഈ ത്രിവേണി സംഗമത്തിൽ മുങ്ങിയാൽ എല്ലാ പാപങ്ങൾക്കും പരിഹാരമാവുമത്രെ. അധികം കുത്തൊഴുക്കില്ലാത്ത ഭാഗത്ത് പാറക്കെട്ടുകളിൽ വഴുക്കാതെയിറങ്ങി കാൽ നനച്ചു അല്പം ജലം ശിരസ്സിലും തളിക്കാൻ മറന്നില്ല, പാപപരിഹാരാർത്ഥം !

 അടുത്ത യാത്ര  ഗുവാഹത്തിയിലെ ബേട്കച്ചിയിലുള്ള  പൂർവ തിരുപ്പതി  എന്നറിയപ്പെടുന്ന വെങ്കടേശ്വര ക്ഷേത്രത്തിലേക്കായിരുന്നു. തെങ്ങും, അശോകമരങ്ങളും, മറ്റു ഫലവൃക്ഷങ്ങളും , പുൽത്തകിടിയും, വലിയ പൂന്തോട്ടവുമുള്ള മനോഹരമായ ക്ഷേത്രം.പകലിന്റെ ചൂടിനെ ഇറക്കിവയ്ച്ചൽപ്പം വിശ്രമിക്കാൻ നല്ലൊരിടം. അധികം വൈകും മുൻപ് ഹോട്ടലിൽ തിരിച്ചെത്തി. പുറത്തെ ചൂടും അലച്ചിലും കൊണ്ട് എല്ലാവരും വല്ലാതെ തളർന്നിരുന്നു.അത്താഴം കഴിച്  ഒന്നുറങ്ങി എണീറ്റാലേ അടുത്ത  പുലർച്ചയിലെ യാത്രയ്‌ക്കൊരുങ്ങാൻ പറ്റൂ.

പിറ്റേന്നു രാവിലെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് ഷില്ലോങ്ങിലേക്കു യാത്ര തുടങ്ങി. യാത്രാ മദ്ധ്യേ കാമാഖ്യ ക്ഷേത്രത്തിലിറങ്ങി. കാമാഖ്യ ക്ഷേത്രത്തെക്കുറിച്ചു ഒരുപാട് വായിച്ചറിഞ്ഞായിരുന്നു യാത്ര. താന്ത്രിക ജ്ഞാനത്തിന്റെയും സന്യാസദീക്ഷകളുടെയും ഈറ്റില്ലം ,നിഗൂഢതയുറങ്ങുന്ന സർവ്വാഭീഷ്ട പ്രദായിനിയുടെ ശക്തിപീഠം. നീലാചലത്തിൽ വസിക്കുന്ന ദേവിക്കു ബ്രഹ്മപുത്ര നദിയാണ് അലങ്കാരം. കാമാഖ്യയുടെ ഭാവങ്ങൾ തന്നിലേക്കാവാഹിക്കുന്ന, വർഷത്തിലൊരിക്കൽ കാമാഖ്യ ചുവപ്പിക്കുന്ന ബ്രഹ്മപുത്ര . ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ ഇരുവശത്തുമുള്ള കടകളിൽ പലനിറത്തിലുള്ള മാലകൾ..പളുങ്കും, മുത്തുകളും, രുദ്രാക്ഷവും. പൂമാലകൾ , പൂജ സാമഗ്രികൾ എന്നിവയുടെ കടകളിൽ പതിവ് പൂജാപുഷ്പങ്ങൾ കണ്ടില്ല. അവിടെ ബന്ദിയും , ചെമ്പരത്തിയും , നീലക്കോളാമ്പിയും ഇടം പിടിച്ചിരുന്നു. ചെമ്പരത്തിമാല വാങ്ങിയത് പൂജക്കല്ല കഴുത്തിലണിയാനാണെന്നു കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്. മാലയണിഞ്ഞു കുങ്കുമം തൊട്ട് പൂജക്കുള്ള താലവുമായി അമ്പലത്തിലേക്ക് നടക്കുന്നവരെ കൗതുകത്തോടെയാണ് ആദ്യം നോക്കിയത്. പടവുകൾ കയറി ക്ഷേത്രത്തിലെത്തിയപ്പോഴേക്കും കൗതുകം മറ്റൊരു ഭാവത്തിനു വഴിമാറിയിരുന്നു. ചുവപ്പിൽ കുളിച്ച മതിൽക്കകം , ഢോലിന്റെ താളത്തിനൊപ്പിച്ചു നൃത്തചുവടു വയ്ക്കുന്ന ചുവന്നവസ്ത്രം ധരിച്ച ഭക്തർ, സന്യാസികളും, സാധാരണക്കാരും,അവരുടെ നടുവിൽ അറിയാതെ താളക്രമത്തിലേക്കു വീണുപോകുമെന്ന തിരിച്ചറിവിൽ ഞാൻ. 


അഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നു പറയപ്പെടുന്നു, സമുദ്രഗുപ്‌തൻറെ ചില രേഖകളിൽ അങ്ങിനെ കാണുന്നുണ്ട്. ഗുപ്‌തന്മാരുടെ ശില്പകലാ രീതിയാണ് കൂടുതലും ഇവിടെ കാണാനാവുന്നത് . ക്ഷേത്ര വിമാനം തേനറയുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹത്തിൽ വിഗ്രഹപ്രതിഷ്ഠയില്ല , ശക്തി സൂചകമായി യോനി ആലേഖനം ചെയ്ത നീരുറവയാൽ നനഞ്ഞു കൊണ്ടിരിക്കുന്ന ഒരു ശില മാത്രം. സൗഭാഗ്യ കുണ്ഡത്തിൽ ശുദ്ധിവരുത്തി ക്ഷേത്രദർശനത്തിനൊരുങ്ങുന്ന വിശ്വാസികൾക്ക് ഗർഭഗൃഹത്തിലേക്കുള്ള ഓരോ വാതായനവും ഓരോ പടിവാതിലുകളാണ്,ആദ്യത്തേത് സൗഭാഗ്യത്തിലേക്കും, രണ്ടാമത്തേത് മോക്ഷപ്രാപ്തിയിലേക്കും .

ക്ഷേത്രത്തിനുള്ളിൽ പൂജകൾ കനത്ത മന്ത്രോച്ചാരണങ്ങളോടെ നടന്നുകൊണ്ടിരുന്നു, ചുവപ്പു കുങ്കുമം തൊട്ട പ്രാവുകളും, ആട്ടിൻ കുട്ടികളും പലരുടെയും മടിയിൽ..ബലിയ്ക്കാവുമോ എന്നു ഭയന്നു. പക്ഷെ അതു ദാനമാണത്രെ , ബലി നൽകാൻ ഇഷ്ടമില്ലാത്തവർക്കുള്ള പൂജ. ബലി നൽകുന്ന ഇടമറിയാതെ നടന്നപ്പോൾ മൂർച്ചയേറിയ വാൾ ഉയരുന്നത് കാണേണ്ടിവന്നു .എന്തു കാഴ്ചക്കുള്ളിൽ എത്തരുതെന്നു നിനയ്ക്കുന്നുവോ അതു കാണാനുള്ള യോഗമാണ് നമുക്കുണ്ടാവുക, അതാവട്ടെ കാഴ്ചയിലൂടെയല്ലാതെ ഗന്ധത്തിലൂടെ തലച്ചോറിലേക്ക് ഇരച്ചുകയറി. പുറത്തിറങ്ങി ഗർഭ ഗൃഹത്തിന്റെ പിന്നിലെ പടിയിൽ ശക്തിയുടെ അനുഗ്രഹത്തിനായി നെറ്റി ചേർത്തു , പുറത്തു ആഗ്രഹനിവൃത്തിക്കായി കെട്ടിയ വലിയ മണികളുടെ കൂട്ടം, മണികളുടെ ശബ്ദം ഉച്ചസ്ഥായിയിൽ. അവിടെ നിന്ന് നേരെ ഷില്ലോങ്ങിലേക്കുള്ള യാത്ര തുടങ്ങി. 


ഗുവാഹത്തിയിലേക്കു പോവുന്നതിനു പകരം ഷില്ലോങ്ങിലേക്കു നേരിട്ട് വിമാനയാത്രയായിരുന്നെങ്കിൽ നന്നായിരുന്നുവെന്നു  ചിലർ അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ നൂറിലേറെ കിലോമീറ്ററുകൾ  നീളുന്ന മനോഹരമായ കാഴ്ചകളുള്ള  യാത്ര വിമാനയാത്രക്ക് വേണ്ടി ഒഴിവാക്കിയിരുന്നെങ്കിൽ വല്ലാത്ത നഷ്ടമായിരുന്നേനെ.  ഉച്ചഭക്ഷണം കഴിക്കാനുള്ള വിശപ്പുണ്ടായിരുന്നില്ലെങ്കിലും ഇടയിലൊരു ധാബയിലിറങ്ങി . അധികമാരും വരാറില്ലാത്തതു കൊണ്ടാവും കാര്യമായൊന്നും അവിടെയുണ്ടായിരുന്നില്ല. ആകെയുള്ള ഓപ്ഷൻ നൂഡിൽസ് അതും "മാഗി" തന്നെ. കുട്ടികൾക്കു മാഗിയും ആഘോഷം തന്നെ. കൂട്ടുകാരൊപ്പം മറന്നു തുടങ്ങിയ തെലുങ്കു പൊടി തട്ടിയെടുത്തു തുടങ്ങിയിരുന്നു അവർ.  


 ചാറ്റൽ മഴയിൽ ഗുവാഹത്തി - ഷില്ലോങ് ദേശീയ പാതയിലൂടെയായിരുന്നു  യാത്ര. ഡിവൈഡർ കൊണ്ട് തിരിച്ച റോഡിന്റെ ഒരു വശം അസ്സാമും മറുവശം മേഘാലയയും ആണെന്ന് ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു. മേഘാലയ  സംസ്ഥാനപ്പിറവിക്ക്‌ മുൻപ് അവിഭക്ത ആസ്സാമിന്റെ തലസ്ഥാനമായിരുന്നു ഷില്ലോങ്. പിന്നീടാണ് അസം, ഡിസ്പുർ തലസ്ഥാനമാക്കിയത്. ഹൈവേയുടെ രണ്ടു വശത്തുമുള്ള പെട്രോൾ പമ്പുകൾക്കു  വേറെ വേറെ  പേരുകൾ. കമ്പനി ഐ ഓ സി തന്നെയെങ്കിലും ആസാമിന്റെ സ്വന്തം റിഫൈനറിയായ  ദിഗ്‌ബോയി റിഫൈനറിയുടെതായതിനാൽ  ഐ ഒ സി ബോർഡിനുപകരം അസം ഓയിൽ എന്നാണ്  കണ്ടത്. മേഘാലയ പെട്രോൾ പമ്പിന്  ഐഒസി ബോർഡ് തന്നെ. പാതയുടെ മേഘാലയ യുടെ  വശത്തു വിലക്കുറവുള്ള മദ്യവും മറ്റു സാധനങ്ങളും ലഭിക്കുമ്പോൾ മറുവശത്തു എല്ലാത്തിനും തീവില. ഗുവാഹത്തി പൊതുവെ ചിലവേറിയ സ്ഥലമായതു കൊണ്ടാവും .   
മേഘാലയയിലേക്കുള്ള യാത്രയിൽ  ഹൈവേ നിർമ്മാണത്തിനായി വശങ്ങളിലുള്ള കുന്നുകളിൽ മണ്ണ് മാറ്റിയിരിക്കുന്നു രീതി ശ്രദ്ധിക്കുകയുണ്ടായി..മണ്ണ് കൃത്യമായ കണക്കിൽ അരിഞ്ഞു മാറ്റി, പടവുകളായി തിരിച്ചു മണ്ണൊലിപ്പ് തടയുന്നതിനായി വേരുള്ള പുൽ ചെടികൾ  വച്ച് പിടിപ്പിച്ചിരിക്കുന്നു. അടിക്കടി മണ്ണിടിച്ചിൽ ഉണ്ടാവാനിടയുള്ള ഇത്തരം സ്ഥലങ്ങളിൽ , വികസനത്തിനിടയിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ കൊടുത്ത ശ്രദ്ധ അഭിനന്ദനാർഹം  തന്നെ. ഷില്ലോങ്ങിലേക്കുള്ള യാത്രയിൽ വളരെക്കുറച്ചു പട്ടണങ്ങളേ കണ്ടുള്ളൂ, ഏറെയും ചെറിയ ഗ്രാമങ്ങൾ, ഇടയ്ക്കു താഴ്വാരങ്ങളിൽ കൃഷിയിടങ്ങൾ. തീരെ ഉയരം കുറഞ്ഞ തരത്തിലുള്ള കൃഷികൾ, മുട്ടക്കോസും , കോളിഫ്ലവറും പോലുള്ളവ. താഴ്വരയുടെ പച്ചപ്പിൽ നിറം പിടിപ്പിക്കാൻ  ഇളം മഞ്ഞയും വയലറ്റും നിറങ്ങളിലുള്ള പേരറിയാപ്പൂക്കൾ . 

ആസ്സമീസ്‌ മാതൃകയിലുള്ള ചരിഞ്ഞ മേൽക്കൂരയുള്ള ഒറ്റനില വീടുകൾ. തകരപ്പാളികൾ കൊണ്ടുള്ള മേൽക്കൂരകളാണേറെയും. ഹൈവേയിലെ കടകളിലും ബസ് സ്റ്റോപ്പുകളിലും പോലും ആളുകൾ നന്നേ കുറവ്.  ഇടയ്ക്കിടയ്ക്ക് വ്യൂ പോയിന്റുകളിൽ വണ്ടി നിർത്തിയിരുന്നു. കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പച്ചപ്പിനു കണ്ണ് തട്ടാതെ മേഘക്കീറുകൾ. പ്രധാന പാതയിൽ നിന്നും പറ്റുന്നിടത്തോളം താഴേക്കിറങ്ങി ആ മനോഹാരിത ഒപ്പിയെടുക്കുന്ന അല്പം സാഹസികരായ ടൂറിസ്റ്റുകളെയും കാണാം. ഷില്ലോങ്ങിനോടടുത്തു തുടങ്ങിയപ്പോഴേക്കും മഴ മൂടൽ മഞ്ഞിന് വഴിമാറിയിരുന്നു. മുൻ സീറ്റിൽ ഇരുന്നതിനാൽ കാഴ്ചയെ മറയ്ക്കുന്ന കോടമഞ്ഞു പരക്കുന്നതറിഞ്ഞു. കാഴ്ചകൾ തീരെ വ്യക്തമാവാതെ വണ്ടി ഓടിക്കുന്നതിനെ കുറിച്ചുള്ള  ആശങ്ക ഗൈഡിനെ അറിയടിച്ചപ്പോൾ ഒരു പുഞ്ചിരിയായിരുന്നു മറുപടി. മനഃപാഠമാക്കിയ വഴികളും , കാറ്റും, മഴയും, മഞ്ഞും നൽകിയ  അനുഭവസമ്പത്തും ദൈവാധീനവുമുള്ളപ്പോൾ എന്ത് ഭയം ! നൊങ്പോയിലെ  ഉമിയം  തടാകത്തിൽ സമയത്തിനെത്താനുള്ള ശ്രമത്തിലായിരുന്നു ഡ്രൈവർ. മഴയും മൂടൽ മഞ്ഞും കാരണം നന്നേ പതുക്കെയായിരുന്നു യാത്ര. അവിടെ എത്തിയപ്പോഴേക്കും അഞ്ചുമണികഴിഞ്ഞു. അത് കൊണ്ട് തടാകത്തിലേക്കുള്ള യാത്ര ഷില്ലോങ്ങിൽ നിന്നും തിരികെയുള്ള യാത്രയിൽ ആക്കാമെന്നു തീരുമാനിച്‌ തടാകത്തിന്റെ വ്യൂ പോയിന്റിൽ കുറച്ചു സമയം ചിലവഴിച്ചു വീണ്ടും ഷില്ലോങ്ങിലേക്കുള്ള യാത്ര . അതിരാവിലെ തുടങ്ങിയ യാത്രയും  ചൂടിൽ നിന്നും തണുപ്പിലേക്കുള്ള കാലാവസ്ഥാവ്യതിയാനവും കൊണ്ട് എല്ലാവരും വല്ലാതെ ക്ഷീണിച്ചിരുന്നു. ഹോട്ടലിൽ എത്തി ഒന്ന് ഫ്രഷ് ആയി  വീണ്ടും അത്താഴത്തിനൊരുമിച്ചു. പിറ്റേന്നത്തെ യാത്ര രാവിലെ ഏഴു മണിക്ക് ചിറാപ്പുഞ്ചിയിലേക്കെന്നോർമ്മിപ്പിക്കാൻ ഗൈഡ് കമൽ എത്തി. 


ചിറാപുഞ്ചി എന്നാൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന സ്ഥലം എന്ന പഠിച്ചറിവ് സ്കൂളിൽ നിന്നെയുണ്ട്. യാത്രയ്ക്കിടയിലെ  കാഴ്ചയിൽ പുല്‍മൈതാനങ്ങള്‍ക്കും മൊട്ടക്കുന്നുകള്‍ക്കും ഇടയിലായി അങ്ങിങ്ങു കുറെ കുടിലുകള്‍, പള്ളികള്‍,നിഷ്‌കളങ്കരായ ഗ്രാമീണ ജനത.    കണ്ടാൽ  ഒരു തനി യൂറോപ്യയന്‍ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പ്  . വെറുതെ അല്ല ഈ സ്ഥലത്തിന് പാശ്ചാത്യര്‍ കിഴക്കിന്റെ സ്‌കോട്‌ലന്‍ഡ് എന്ന വിശേഷണം നല്‍കിയത്.

 ചെറിയ ചാറ്റൽ മഴയെ ഉണ്ടായിരുന്നുള്ളൂ. പല വെള്ളച്ചാട്ടങ്ങളും ദൂരെ നിന്ന് മാത്രമേ കാണാൻ സാധിക്കൂ.ആദ്യം  നിര്‍ത്തിയത് പാതയോരത്തുള്ള  വാകബ വെള്ളച്ചാട്ടത്തിനടുത്താണ്. കുത്തനെയുള്ള ഇറക്കത്തിലുള്ള കുന്നിന്‍ ചെരുവിലൂടെ താഴോട്ട് ഏതാണ്ട് ഒരു കിലോമീറ്ററോളം  നടന്നെത്തിയാല്‍ ചെറിയ മറ്റൊരു വെള്ളച്ചാട്ടവും കാണാം.  താഴോട്ടുള്ള നടത്തം അത്ര എളുപ്പമല്ല . അതുപോലെ തന്നെ മുകളിലേക്കുള്ള കയറ്റവും.സംരക്ഷണ ഭിത്തികള്‍ കാര്യമായൊന്നുമില്ലാതെ ഒരു വശത്ത്  അഗാധമായ കൊക്ക. വളരെ  ദൂരെ 340  മീറ്റർ  ഉയരത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ നിന്ന് പതിക്കുന്ന നോഹ്കലിക  വെള്ളച്ചാട്ടമായിരുന്നു അടുത്ത കാഴ്ച.  തൂവെള്ള നിറത്തിൽ പാൽ നുരയും പോലെ ജലം  ഒരു നീല തടാകത്തിലേക്കു പതിക്കുന്നത് വ്യക്തമായി കാണാനായതിന്റെ സന്തോഷം എല്ലാവരും ക്യാമറയിൽ പകർത്തി ആഘോഷിച്ചു.മഴ കനത്തിരുന്നെങ്കിലോ മഞ്ഞു  നിറഞ്ഞിരുന്നെങ്കിലോ അത് കാണാനാകുമായിരുന്നില്ല. അടുത്തത് കിഴക്കൻ ഖാസിക്കുന്നിലെ  "സെവൻ സിസ്റ്റേഴ്സ് വാട്ടർ ഫാൾ " എന്ന വെള്ളച്ചാട്ടമായിരുന്നു. മഴക്കാലമാണെങ്കിൽ മാത്രമേ ഏഴു വെള്ളച്ചാട്ടങ്ങളും കാണാനാവൂ എന്ന് ഗൈഡ് പറയുന്നുണ്ടായിരുന്നു. 

 രാമകൃഷ്ണ മിഷൻ ആശ്രമം കാണാനുള്ള പരിപാടി മഴ മൂലം ഒഴിവാക്കേണ്ടി വന്നു. വളരെ ദൂരെയുള്ള ഗ്രാമങ്ങളിലുള്ള കുട്ടികൾ പഠിക്കാനെത്തുന്നതു ചിറാപുഞ്ചിയിലെ മിഷൻ സ്കൂളിലാണ്.ഉപരിപഠനത്തിനു ഷില്ലോങ്ങിലേക്കു പോവേണ്ടി വരുന്നത് കൊണ്ട് വളരെ ചുരുക്കം പേരെ പഠനം മുഴുമിക്കാറുള്ളുവത്രേ. വളരെ തന്ത്രപ്രധാനമായ അതിർത്തി സംസ്ഥാനമായതിനാൽ ജനസാന്ദ്രത കൂട്ടി കൃഷിയിടങ്ങൾ വളർത്തിയെടുക്കാൻ സർക്കാർ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടിവിടെ. അധിനിവേശസാധ്യതകൾ ജനബാഹുല്യം ഇല്ലാത്തിടത്താണല്ലോ കൂടുതൽ ഉണ്ടാവുക. സർക്കാർ ഉടമസ്ഥതയിലാണ് ഭൂമിയുടെ ഏറിയ പങ്കും.  

എക്കോപ്പാർക്കും തങ്കരംഗ് നാഷണൽ പാർക്കുമാണ് പിന്നീട് സന്ദർശിച്ചത്. വ്യത്യസ്ത ഇനങ്ങളിലുള്ള ഓർക്കിഡുകളായിരുന്നു എക്കോപാർക്കിന്റെ സവിശേഷത. എക്കോപാർക്കിന്റെ വ്യൂ പോയിന്റിൽ നിന്നും ബൈനോക്കുലറിലൂടെ  ബംഗ്ലാദേശിലെ വെള്ളപ്പൊക്കം കൊണ്ടുണ്ടായ കുഴിവുകളുള്ള താഴ്ന്ന ചതുപ്പായ സമതലം ഏറെക്കുറെ വ്യക്തമായിക്കാണാം. 

അവിടെ നിന്ന് മൗസുമായ്  ഗുഹകളിലെത്തിയപ്പോഴേക്കും  ഉച്ചയായിരുന്നു. മഴ കനക്കും മുൻപ് ഗുഹക്കുള്ളിലേക്കു കയറി. 150  മീറ്റർ മാത്രം നീളമുള്ള ഗുഹക്കുള്ളിൽ വേണ്ടത്ര വെളിച്ചം കിട്ടാൻ ഫ്ളഡ്  ലൈറ്റുകൾ ഉപയോഗിച്ചിരിക്കുന്നു.  ഈർപ്പമുള്ള ചുവരുകൾ , ഇടയ്ക്കു വെള്ളവും കിനിഞ്ഞിറങ്ങുന്ന ചുണ്ണാമ്പു കല്ലുകൾ പ്രകൃതിയുടെ കരവിരുതിൽ വിചിത്ര രൂപങ്ങളുടെ ചുവർച്ചിത്രങ്ങളുണ്ടാക്കിയിരിക്കുന്നു . വളവും തിരിവുമുള്ള ഇടനാഴിയിലൂടെയാണ് പോവേണ്ടത്. ഗുഹയുടെ ചില ഇടുക്കുകളിൽ പുറത്തു നിന്നുള്ള വെളിച്ചവും മഴവെള്ളവും  കടന്നു വരുന്നുണ്ട്.വെള്ളം കെട്ടിക്കിടക്കുന്ന പാറക്കല്ലുകൾക്കിടയിലൂടെ വേണം നടക്കാൻ.  വഴുക്കുന്നതിനാൽ ചപ്പൽ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്‌ . ഈർപ്പമുള്ളയിടത്തുള്ള തേൾ പോലെയുള്ള ഇഴജന്തുക്കൾ പാറയിടുക്കുകളിൽ ഉള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മഴ വല്ലാതെ കനത്തപ്പോഴാണ് ഗുഹയിൽ നിന്ന് പുറത്തിറങ്ങാനായത്. തൊട്ടടുത്തുള്ള ഭക്ഷണശാലയിൽ നിന്ന് മിതമായ വിലയിൽ  നല്ല സ്വാദുള്ള  ഉച്ചഭക്ഷണം. വിഭവങ്ങൾ ഫ്രൈഡ് റൈസും മോമോസും തന്നെ.

എവിടെയും കാര്യങ്ങൾ നിയന്ത്രിക്കുന്നത് സ്ത്രീകൾ, ഹോട്ടൽ നടത്തിപ്പിലും , കടകളിലും എല്ലാം അങ്ങിനെതന്നെ. എല്ലാവരുടെയും പക്കൽ നെഞ്ചിനു കുറുകെ ഇട്ട ചെറിയ സ്ലിങ് ബാഗ്. പണം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം അതിൽ നിന്ന്. മേഘാലയയിലേത് അമ്മവഴിക്കുള്ള പിന്തുടർച്ചാവകാശ സമ്പ്രദായം ആണ്. സ്ത്രീകൾക്കാണ് മുൻതൂക്കം എന്നുള്ളത് കൊണ്ട് തന്നെ പുരുഷന്മാർ പ്രത്യേകിച്ച് ജോലികളിലേർപ്പെടാൻ മടിച്ചു നിൽക്കുന്നതായി തോന്നി. അതുകൊണ്ടു തന്നെ ആസ്സാമിൽ നിന്നാരും മേഘാലയ യിലേക്ക് വിവാഹം കഴിച്ചു വരാൻ ഇഷ്ടപ്പെടുന്നില്ല എന്നായി കമൽ. അസാമിലെ പുരുഷന്മാർക്ക് അലസജീവിതം ഇഷ്ടമല്ലെന്നയാൾ തമാശയായാണെങ്കിലും കൂട്ടിച്ചേർത്തു. 

ബ്രിട്ടീഷുകാർ പത്തൊൻപതാം നൂറ്റാണ്ടിൽ അധികാരം സ്ഥാപിക്കുന്നതിന് മുൻപ് വരെ ഖാസി, ജൈന്റാല , ഗാരോ എന്നീ ഗോത്രങ്ങളുടെ കീഴിലായിരുന്നു ഇവിടം. സ്വാതന്ത്രലബ്ധി വരെയുള്ള ബ്രിട്ടീഷ് അധിനിവേശത്തിന്റെ സ്വാധീനം ഇപ്പോഴും കാണാം. 75% ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ് , ഔദ്യോഗിക ഭാഷ ഇംഗ്ളീഷും. ഗ്രാമപ്രദേശങ്ങളിലുള്ള അധികം വിദ്യാഭ്യാസമില്ലാത്തവർ ഖാസിയും ഗാരോയും സംസാരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നതാവട്ടെ ബ്രിട്ടീഷ് ഉച്ചാരണശുദ്ധിയോടെ തന്നെയാണ്. 

അടുത്ത യാത്ര ഷില്ലോങ്ങിൽ നിന്നും  90കിലോമീറ്റർ  അകലെയുള്ള  ഇൻഡോ ബംഗ്ളാദേശ് അതിർത്തിക്കരികിലുള്ള , ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള  മൗലിനൊങ് എന്ന ഗ്രാമത്തിലേക്കാണ്. "ഗോഡ്സ് ഓൺ ഗാർഡൻ " എന്നൊരു പേരുമുണ്ടീയിടത്തിന്. ഗ്രാമത്തിനുള്ളിൽ മുള കൊണ്ടുള്ള ചവറ്റുകൊട്ടകൾ കാണാം. പ്ലാസ്റ്റിക് ഉപയോഗം ,പുകവലി എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ബാക്കിവരുന്ന  ഖരമാലിന്യങ്ങൾ   സംസ്കരിച്ചു വളമാക്കി മാറ്റുന്നു. ഏതാണ്ട് നൂറു ഖാസി കുടുംബങ്ങളിലായി അഞ്ഞൂറോളം പേർ  ഇവിടെ താമസമുണ്ട്.പാൽ മറ്റു സാധനങ്ങൾ എന്നിവയ്ക്ക്  അവർക്കു ഷില്ലോങ്ങിനെ ആശ്രയിക്കേണ്ടി വരുന്നു. കൃഷി തന്നെയാണ് ജീവനോപാധി. പൈനാപ്പിൾ , അടയ്ക്ക, ചൂലുണ്ടാക്കുന്ന നീളൻ പുല്ല് , മറ്റു പഴ വർഗങ്ങൾ എന്നിവയാണ് കൃഷി. ഞങ്ങൾ പോകുമ്പോൾ സ്ത്രീകൾ അടയ്ക്ക വൃത്തിയാക്കുന്ന ജോലികളിൽ വ്യാപൃതരായിരുന്നു. കേരളത്തിലെ ഉൾ നാടൻ ഗ്രാമങ്ങളെ ഓർമിപ്പിച്ചു മൗലിനൊങ് . 

 ശാന്തമായ ഒരു അവധിക്കാലം ആസ്വദിക്കാൻ വരുന്ന ടൂറിസ്റ്റുകൾക്കായി "ഹോം സ്റ്റേ"കൾ ലഭിക്കും. മുള കൊണ്ടുണ്ടാക്കിയ ഒരു ഹോംസ്റ്റേകണ്ടപ്പോൾ ഒരിക്കലെങ്കിലും അവധിക്കാലം ചിലവഴിക്കണമെന്നു തോന്നാതിരുന്നില്ല. അത്രക്കും മനോഹരമായിരുന്നു അത്. 40 മിനിറ്റ് നടന്നാൽ ബംഗ്ലാദേശ്‌ അതിർത്തിയിൽ പഴയ ബാർട്ടർ രീതിയിൽ പഴവർഗങ്ങളും പച്ചക്കറിയും കൊടുത്തു ഇഷ്ടം പോലെ മത്സ്യം വാങ്ങാം.  ഇന്ത്യയിലെ 100 % സാക്ഷരതയുള്ള ഗ്രാമങ്ങളിലൊന്നാണിത്. ഗ്രാമവാസികളിലേറിയ പങ്കും നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഖാസി ഗ്രാമജീവിതത്തിന്റെ നന്മകൾ നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കേണ്ടതുണ്ടെന്നുറപ്പിച്ചാണ് അവിടം വിട്ടത്.

അടുത്തത്  ലിവിങ് റൂട്ട് ബ്രിഡ്ജ് , നദിക്കു കുറുകെയുള്ള  മരങ്ങളുടെ വേരുകൾകൊണ്ടുണ്ടാക്കിയ പാലങ്ങൾ, വലിയ ഇനം റബർ മരങ്ങളുടെയും അത്തിമരത്തിന്റെയും  വേരുകളാണ് ഇത്തരം പാലങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മരത്തൈകള്‍ ഇരു കരകളിലും നട്ടു പിടിപ്പിച്ച് അതിന്റെ വേരുകള്‍ വളരുംതോറും മുളയോടോപ്പം കൂട്ടിക്കെട്ടുമ്പോഴാണ്   റൂട്ട് ബ്രിഡ്ജുകള്‍ പരിണാമം പ്രാപിക്കുന്നത്  പതിറ്റാണ്ടുകള്‍ വേണ്ടി വരുന്ന നിര്‍മ്മാണ പ്രക്രിയ തദ്ദേശീയരായ ഖാസി ജനതയുടെ കൈവിരുതിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനം കൂടിയാണ്.കാടിനുള്ളില്‍ സഞ്ചാരികള്‍ക്കുള്ള വെള്ളവും പഴവർഗ്ഗങ്ങളും , അടക്കയും  ഒക്കെ വിറ്റു അന്നന്നത്തെ ഉപജീവനത്തിന് ഉള്ള മാര്‍ഗ്ഗം തേടുന്ന ഗ്രാമീണരെ  കാണാം. കാഴ്ചയിൽ വ്യത്യസ്തമായ ആകൃതിയുള്ള ഭംഗിയുള്ള  അടയ്ക്ക, വില്പനക്കാരി " സ്വീറ്റ്  നട്ട്"  എന്ന് പറയുന്നത് കേട്ട് വാങ്ങി രുചിച്ചപ്പോൾ വല്ലാത്ത ചവർപ്പ്. ഇവിടുള്ളവർ എപ്പോഴും അടക്ക ചവച്ചു നടക്കുന്നതും  കാണാം. സമയപരിമിതി കാരണം ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് ഒഴിവാക്കേണ്ടി വന്നു.

അടുത്ത യാത്ര എലിഫന്റ  വെള്ളച്ചാട്ടം കാണാനായിരുന്നു. ചാറ്റൽ മഴയും മഞ്ഞും നന്നായുണ്ടായിരുന്നു. അടുത്തുള്ള കടയിൽ നിന്നും കുടകൾ വാടകയ്ക്ക് വാങ്ങിയാണ് വെള്ളച്ചാട്ടം കാണാനിറങ്ങിയത്‌.താഴേക്കിറങ്ങാൻ 450   പടവുകളുണ്ട്. ആനയുടെ ആകൃതിയിലുള്ള പാറയുടെ  അരികിലൂടെയുള്ളതിനാൽ ബ്രിട്ടീഷുകാരാണ് എലിഫന്റാ എന്ന പേരിതിനു നൽകിയത്. ഭൂമികുലുക്കത്തിൽ ആ പാറ നശിച്ചു പോയെങ്കിലും പേര് മാറിയില്ല . ഖാസി  ഭാഷയിൽ "ത്രീ സ്റ്റെപ് വാട്ടർ ഫാൾ" എന്നർത്ഥം വരുന്ന " ക്  ഷയിദ്  ലൈ പറ്റിങ്  ഖോഹ്‌സീ" എന്ന പേരിട്ടു വിളിക്കുന്നു. ഞങ്ങൾ പോകുന്നതിനു തലേന്നായിരുന്നു മേഘാലയ വിനോദസഞ്ചാര  വികസനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇവിടം സന്ദർശിച്ചത്. മഴയുടെ തണുപ്പ് മാറ്റാൻ അടുത്തുള്ള കടകളിലേക്ക്. അവിടെയും വിഭവം മാഗി തന്നെ. നമ്മളെപ്പോലെ മിനക്കെട്ടു അടുക്കളയിൽ സമയം ചിലവഴിക്കാനൊന്നും ഇവർക്ക് താൽപ്പര്യമില്ലെന്ന് തോന്നി. രാത്രി ഷില്ലോങ്ങിൽ ചിലവഴിച്ചു രാവിലെ ഡോൺബോസ്‌കോ മ്യൂസിയവും ,ഉമിയം  തടാകവും കണ്ടു ഗുവാഹത്തിയിലേക്കു മടങ്ങാനായിരുന്നു പ്ലാൻ. രാത്രി ഷില്ലോങ്ങിലൽപ്പം  ഷോപ്പിംഗ്. ഷില്ലോങ് നഗരത്തിന്റെ ഹൃദയ ഭാഗം എന്നു വിശേഷിപ്പിക്കാവുന്ന പോലീസ് ബസാർ ഹോട്ടലിനു തൊട്ടടുത്തുതന്നെയായിരുന്നു. അഞ്ചു ദിവസത്തെ വടക്കു കിഴക്കൻ ഭക്ഷണരീതികൾ എല്ലാവര്ക്കും മടുത്തു തുടങ്ങിയിരുന്നു. ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ടതു റെസ്റ്റോറന്റുകളിൽ  തൈര് കിട്ടാതെ വന്നപ്പോഴാണ്. മേഘാലയയിൽ അത് പതിവില്ലത്രേ. പോലീസ് ബസാര്‍ ഒട്ടാകെ ചുറ്റി കറങ്ങിയിട്ടും ഒറ്റ ദക്ഷിണേന്ത്യൻ ഹോട്ടലും കണ്ടില്ല .ഒടുവിൽ ഗൂഗിളിനെ ആശ്രയിക്കേണ്ടി വന്നു. ലേശം ഉള്ളിലേക്ക് മാറി "മദ്രാസ് കഫേ  അന്വേഷിച്ചപ്പഴാണ്  അറിഞ്ഞത്, ഓണർ തിരുച്ചിറപ്പള്ളിക്കാരൻ , തമിഴ് കേട്ടതും അവർ റൊമ്പ ഹാപ്പി ! ഇഡ്‌ലി സാമ്പാർ , ഫിൽറ്റർ കോഫി പ്രമാദം.പ്രഭാതഭക്ഷണം കൂടി അവിടന്ന് ഓർഡർ ചെയ്ത് കുറച്ചു ഷോപ്പിംഗ്. 

അതിരാവിലെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തു ഡോൺബോസ്‌കോ മ്യൂസിയം കാണാൻ പുറപ്പെട്ടു. ഏഴു നിലകളിൽ ഭംഗിയായി സജ്ജീകരിച്ചിട്ടുള്ള ഒരു മ്യൂസിയമാണിത്. വടക്കുകിഴക്കൻ ഇന്ത്യയുടെ ഏഴു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് ഏഴുനിലകൾ.മേഘാലയയിലെ ഗോത്രവർഗ്ഗക്കാരുടെ ചരിത്രം, സംസ്കാരം, ജീവിത രീതികൾ, സംഗീതം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഇവിടെ കാണാം. അവരുടെ സംഗീതം ഇപ്പോഴുള്ള പല സിനിമ ഗാനങ്ങളുടെ ഈണം ഓർമ്മിപ്പിക്കാതിരുന്നില്ല.ഗവേഷണ വിദ്യാർത്ഥികൾക്കും ആന്ത്രോപോളജിസ്റ്റുകൾക്കും വളരെ സഹായകമാണ് ഈ മ്യൂസിയം.  

ആടുത്ത  ലക്ഷ്യസ്ഥാനം ഉമിയം തടാകം ആയിരുന്നു. ബാരാപ്പാനിയെന്നും അറിയപ്പെടുന്ന ഈ തടാകം ഉമിയും നദിക്കു കുറെ നിർമ്മിച്ച റിസെർവോയർ ആണ്.  ദേശീയപാതയരുകില്‍ തന്നെയാണ് തടാകം. എയര്‍ടെല്ലിന്റെ 4G പരസ്യം ചിത്രീകരിച്ചത് ഇവിടെ വെച്ചാണ്. വാട്ടര്‍ സ്കേറ്റിംഗ്, വാട്ടർ സൈക്ലിംഗ് ,ബോട്ടിങ് എന്നിവക്കുള്ള സൗകര്യങ്ങള്‍ ഒക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കുള്ള ഒരു ലക്ഷണവും അവിടെ ചെന്നെത്തും വരെ ഉണ്ടായിരുന്നില്ല. പക്ഷെ പെട്ടന്നിരുണ്ട് കൂടിയൊരു മഴ. നടുക്കുന്ന ഇടിയും മിന്നലും കാറ്റും. ഷെൽട്ടറിൽ കാത്തു നിൽക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. തണുത്തു വിരസിച്ചെങ്കിലും മഴയിൽ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ അകഴിഞ്ഞതു ഭാഗ്യമായി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മഴയുടെ ഓർമ്മ പോലും വരുത്താത്ത നല്ല വെയിൽ. ബോട്ടിങ്ങിനു വീണ്ടും എല്ലാം ഒരുങ്ങി, ചിലർ സഹായിക്കൊപ്പം വാട്ടർ സ്കൂട്ടർ ഓടിക്കാനുള്ള ക്യൂവിലിടം പിടിച്ചു. ജലവൈദ്യുതി ഉത്പാദനത്തിനപ്പുറം പരിസ്ഥിതി സംരക്ഷണത്തിന് കൂടി ഈ തടാകം പ്രാധാന്യം നൽകുന്നു. തിക്കും തിരക്കും അധികമില്ലാത്തതു  കൊണ്ടാവും അകളങ്കിതമായ സൗന്ദര്യം അങ്ങിനെ തന്നെ നിലനിൽക്കുന്നത്.

അധികം വൈകുന്നതിന് മുൻപ് ഗുവാഹത്തിയി ലേക്കുള്ള യാത്ര തുടരുമ്പോൾ ഒരിക്കൽ കൂടി മടങ്ങി വരേണ്ടതാണ് എന്നൊരു തീരുമാനത്തിലേക്കെത്തിയിരുന്നു മനസ്സ്. ആറു  ദിവസം  നീണ്ട മേഘാലയന്‍ അനുഭവങ്ങള്‍ അയവിറക്കികൊണ്ട് വീണ്ടും ചോളസാമ്രാജ്യത്തിന്റെ ചൂടിലേക്ക് .  ഒരു കൂട്ടം ഓര്‍മ്മകളും ജീവിതാനുഭവങ്ങളും സൗഹൃദവും അവശേഷിപ്പിച്ചു കൊണ്ട് ആ യാത്രയും പര്യവസാനിക്കുകയായി.ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്ക് എല്ലാവരുമൊരുമിച്ചു,കൽക്കത്തയിൽ നിന്നും ബാക്കിയുള്ളവർ ഹൈദരാബാദിലേക്ക്. അടുത്ത വേനലവധിക്ക് മറ്റൊരു യാത്രയ്ക്ക് വീണ്ടും ഒരുമിക്കാനായി.

































Saturday, 3 December 2016



ഏറെക്കാലത്തിനു ശേഷമാണ് നാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നത്..മറന്നു തുടങ്ങിയ ഒരുപാട് മുഖങ്ങൾ ഓർത്തെടുത്തു..പിന്നെ കുറച്ചു പുതിയ മുഖങ്ങളും.

ചിത്രത്തിൽ ഉള്ളയാൾ "കറുകയിൽ കൈമൾ  "  പേര് കൊച്ചുമഠത്തിൽ ഗോപാലൻ നായർ. ഞാൻ നല്ലപ്പഴാണ് കാണുന്നത്. വൈക്കഷ്ടമിക്ക് പോയി കാണിക്കയിട്ടു വന്ന കഥ പറഞ്ഞു.. മറന്നു തുടങ്ങിയിരുന്നതോർമ്മിക്കാൻ ഒരു കാരണമായി. കഥയിൽ മഞ്ചലുണ്ടായിരുന്നതോർത്തു, മടിച്ചില്ല ,ചോദിച്ചു " മഞ്ചലിലാ പോയെ?" 

"ഏയ് , ഇല്ല, ഇപ്പൊ മഞ്ചലെവിട്യാ? ടാക്സി വിളിക്കും , കൂടെ വരാനാളുമുണ്ടേ, തുണയ്ക്ക് . അതെന്താപ്പോ അങ്ങിനെയൊരു സംശയം? "    

"പഴയ കഥേല് മഞ്ചലെന്നോർമ്മ" .മനസ്സിലെ ചിത്രം വേറെ ആയിരുന്നു..

"വലിയ മാറ്റോന്നൂല്ല , ചടങ്ങൊക്കെ പഴേത് തന്നെ..വള്ളത്തിൽ പോവാൻ വെള്ളല്ല്യാണ്ടായില്യേ ? എത്ര കാലായി? പക്ഷെ 21  കൊല്ലായി ചടങ്ങു മുടക്കീട്ടില്ല. നീയ്യ്‌ കേട്ട കഥ ഒരുപാട് പഴേതാവൂല്ലോ .."

" അതെ. പഴേതാ ,ഒരു മുപ്പതു കൊല്ലമെങ്കിലും കാലം പോയതിത്തിരി വേഗായീന്നാ തോന്നണേ.."  

  ചിലപ്പോഴൊക്കെ വെറും പഴഞ്ചനാവാനാണിഷ്ടം..

വൈക്കത്തഷ്ടമി നാളിൽ വലിയ കാണിക്കയിലെ ആദ്യ കാണിക്കയായ ചെത്തിപ്പൂവ് സമർപ്പിക്കാനുള്ള അവകാശമുള്ളയാൾ. വൈക്കത്തപ്പന്റെ വിഗ്രഹത്തിൽ ആദ്യമായി തെച്ചിപ്പൂവ് കാണിക്കയായി ഇട്ടതു കറുകയിൽ കൈമളുടെ പിൻ തലമുറക്കാരത്രേ. ക്ഷേത്രത്തിന്റെ ഉൽപ്പത്തിയോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു ഇതിന്  .കഥ ഞാൻ പണ്ട് കുട്ടിയായിരുന്നപ്പോൾ കേട്ടതാണ്..അന്ന് പറഞ്ഞു തന്നതാവട്ടെ മുൻപ് കറുകയിൽ കൈമൾ സ്ഥാനം വഹിച്ചിരുന്ന തൈക്കാട്ടു സുകുമാരൻ നായർ എന്ന മുത്തശ്ശിയുടെ  ബന്ധുവും..

   കഠിനമായ വ്രതാനുഷ്ടാങ്ങളോടെ , ചുവന്ന പട്ടും  ഉടവാളുമായി  അടുത്തുള്ള ഐശ്വര്യഗന്ധർവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നതാണ് വൈക്കത്തേക്കുള്ള യാത്ര. അഷ്ടമി ദിനം ഉച്ചയോടെ മഞ്ചലിൽ മേളവാദ്യങ്ങളോടെ എത്തുന്ന കൈമളിന് ആചാരവിധിപ്രകാരമുള്ള  സ്വീകരണം. അർദ്ധ രാത്രിയോടെ നാലമ്പലത്തിൽ പ്രവേശിച്ചു പണക്കിഴിയും സ്വർണ്ണം കൊണ്ടുള്ള തെച്ചിപ്പൂവും കാണിക്കയർപ്പിച്ചതിനു ശേഷം മടക്കം. മറ്റു ദിവസങ്ങളിൽ വൈക്കത്തമ്പലത്തിൽ പ്രവേശിക്കാനുള്ള അനുവാദം കൈമൾക്കില്ല..

ഇത് കഥയുടെ ആധാരമായ വിശ്വാസം..

കേൾക്കാൻ സുഖമുള്ള കൊച്ചു വിശേഷങ്ങൾ..


Monday, 28 November 2016




ദേശാടന പക്ഷികളുടെ ചിത്രമാണിത്..ഞാൻ അത്ര കൃത്യമായി ഓർക്കുന്നില്ല അവയുടെ നിറം , കാഴ്ചയ്ക്കും ഓർമ്മയ്ക്കും മങ്ങലേറ്റതു കൊണ്ടാവും. തറവാട്ടിലെ ലൈൻകമ്പിയിൽ കണ്ടപ്പോൾ ചിറ്റ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ശ്രദ്ധിക്കുകയും ചെയ്യില്ലായിരുന്നു.

കുട്ടിക്കാലത്തു ഇവയെ കാണുന്നത് നേരം മയങ്ങിയ നേരത്തായിരുന്നു. അച്ഛനൊപ്പമുള്ള സായാഹ്നസവാരിക്കിടയിൽ മുവാറ്റുപുഴ പാലത്തിലൂടെയുള്ള നടത്തത്തിൽ കാണുമായിരുന്നു ഇവരെ. പാലത്തിന്റെ കൈവരികൾക്കടുത്തുള്ള വൈദ്യുതി കമ്പികളിൽ നിരനിരയായി ഇരുപ്പുറപ്പിച്ചിരിക്കും ,ആകാശത്തു എണ്ണമറ്റ പക്ഷികളെ കൊരുത്ത ഒരു മാല തൂക്കിയിട്ടിരിക്കുന്നുവെന്നേ തോന്നൂ.വൈകുന്നേരങ്ങളിൽ എവിടുന്നോ എത്തി രാത്രിയാവും മുൻപ് എവിടേക്കോ പോയിരുന്നവർ.കലപില ശബ്ദത്താൽ ഞങ്ങളുടെ കൊച്ചു പട്ടണത്തിനു ജീവൻ കൊടുത്തിരുന്നവർ.

കുട്ടിക്കാലത്തെ നടത്തങ്ങൾ പക്ഷികളെയും കണ്ടു ചെന്നെത്തുക ഇന്ത്യൻ ബേക്കറിയിൽ ! കൈവെള്ളയിൽ അടക്കിപ്പിടിച്ച കനമുള്ള ഒറ്റരൂപാത്തുട്ട് , ഒരു കപ്പ് ജോയ് ഐസ്ക്രീം , നല്ല വെളുത്തു പാലാഴി കടഞ്ഞെടുത്ത അമൃതിനെ ഓർമ്മിപ്പിക്കുന്ന മധുരവും തണുപ്പും ! അമൃത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരമുണ്ട്.  ടെലിവിഷൻ ചിന്തകളെ മലിനപ്പെടുത്തും മുൻപ് 'അമ്മ പറഞ്ഞു തന്ന കഥകളിൽ നിന്നും ,അമർച്ചിത്രകഥകളിൽ നിന്നും കിട്ടിയ ചിത്രമാണത്. ഐസ്ക്രീമിന്റെ മധുരം നാവിലേക്കലിയുക പാലത്തിലെ ഫുട്പാത്തിൽ വച്ചാണ്. അച്ഛൻ പരിചയക്കാരോട് സംസാരിക്കുകയോ ,കച്ചേരിത്താഴത്തെ രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കുകയോ ചെയ്തു. ഞാനാവട്ടെ പക്ഷികളെ എണ്ണാനുള്ള തത്രപ്പാടിലും! എണ്ണൽ എങ്ങും എത്തും മുൻപേ ചിലതു പറന്നു സ്ഥലം മാറ്റി ഇരുപ്പുറപ്പിക്കുകയും എന്നെ ദേഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടിക്കാലം പെട്ടന്നു തീർന്നു പോയെ ന്നിപ്പോഴാണ് അറിയുന്നത്. പാലത്തിനടുത്തുള്ള സ്ഥലത്തു നിന്നും അല്പം ദൂരേയ്ക്ക് താമസം മാറുക കൂടി ചെയ്തപ്പോൾ നടത്തങ്ങൾ പൂർണ്ണമായും മുടങ്ങി. എന്നാലും ഇടയ്ക്കു കാണാറുണ്ടായിരുന്നു പക്ഷിക്കൂട്ടങ്ങളെ. പക്ഷെ പിന്നീട് നാട് വെറും വിരുന്നിടമായിമാത്രം മാറിയപ്പോൾ  മറന്നു എന്ന് പറയുന്നതാണ് സത്യം.

ഏതായാലും ഈ കാഴ്ച കുറേ ഓർമ്മകളെ മറവികൂട്ടിൽ നിന്നും പുറത്തെത്തിച്ചു. പാലത്തിൽ ഒരിടവേളക്ക് ശേഷം ഇവർ എത്തുന്നുണ്ടോ എന്നറിയില്ല. എങ്കിലും അടുത്ത വരവിൽ പാലത്തിലൂടെ നടക്കുകയും അസ്തമനം കാണുകയും ചെയ്യണമെന്നുറപ്പിക്കുകയാണ്. ഓർമ്മിച്ചു  വയ്ക്കേണ്ടത് അറിയാതെ മറന്നാൽ പിന്നെയുമോർക്കാൻ  മുണ്ടിന്റെ കോന്തലയ്ക്ക് ഒരു കെട്ടിട്ടാൽ മതിയെന്ന് മുത്തശ്ശി പറഞ്ഞതോർക്കുന്നു. അതിനിപ്പോ എന്താ ഒരു വഴി?
















Friday, 18 November 2016








മഴ വന്നു വിളിച്ചുണർത്തിയപ്പോൾ ആദ്യം നോക്കിയത് മുന്നിലുള്ള പടർപ്പിലെ കിളിക്കൂടുകളാണ്. അല്പമൊരലോസരത്തോടെ അവർ പറന്നുതുടങ്ങിയിരുന്നു. മഴയ്ക്ക് പിന്നീട് ചെയ്യാനുള്ളത് മരമല്ലിയോടല്ലേ? പൂത്തുനിൽക്കുന്ന മരമല്ലിപ്പൂക്കളെ ചെറിയൊരനക്കത്തിലൂടെ താഴെയെത്തിക്കുക..

മരമല്ലി പൂക്കുന്നതിനേക്കാൾ ആ  പൂക്കൾ കൊഴിഞ്ഞുകിടക്കുന്നതു കാണുന്ന കാഴ്ചയാണ്  എന്നെ മോഹിപ്പിച്ചിട്ടുള്ളത്. പൂത്തുതുടങ്ങുമ്പോൾ   തന്റെ മദിപ്പിക്കുന്ന ഗന്ധം ചാർത്തി വൈകുന്നേരങ്ങളുടെ വശ്യത കൂടുകയാണവൾ ചെയ്യുക. വൃശ്ചികമാസത്തിലെ ചാറ്റൽ മഴയിലും തണുത്ത കാറ്റിലും മരത്തിനു താഴെ പൂമെത്ത വിരിക്കുമ്പോൾ ഞാനിവിടെയുണ്ടെന്നവൾ അറിയിക്കുകയാണ്.അങ്ങുയരത്തിലെ പൂക്കൾ ഗന്ധം മാത്രമറിയിക്കുന്നേയുള്ളൂ, ഇലകളുടെയും ശിഖരങ്ങളുടെയും പച്ചപ്പിൽ കൺവെട്ടത്ത് നിന്ന് മറഞ്ഞു നിൽക്കുകയല്ലേ? മരച്ചുവട്ടിൽ മഴത്തുള്ളികൾക്കൊപ്പം ചിതറുന്ന തണുത്ത പൂക്കൾ നിറുകയിൽ പുണ്യമായി പതിക്കട്ടെ.

നാലാമത്തെ വർഷമാണ് മരമല്ലിപ്പൂക്കാലം ഞാൻ കാണുന്നത്. അടുത്തവട്ടത്തേക്ക്  ഇവിടെ ഉണ്ടാവുകയുമില്ല. ഈ കാഴ്ചയും ഗന്ധവും ഉയിരിലേക്ക് , വരുംകാലത്തേക്ക് ....












Tuesday, 8 November 2016



 കമ്മാളത്തെരുവിലെ മനംമയക്കും  തലയാട്ടി  ബൊമ്മകള്‍


പുനയനലൂർ മാരിയമ്മൻ കോവിലിനു മുന്നിലെ പൂക്കാരി നീലാംബാളായിരുന്നു തഞ്ചാവൂര്‍ ബൊമ്മകളുണ്ടാക്കുന്നയിടം തേടിയുള്ള യാത്രയില്‍ എന്റെ വഴികാട്ടി. കോവിലിന്റെ അടുത്തുള്ള കമ്മാളത്തെരുവ് കണ്ടുപിടിക്കാനല്പ്പം ബുദ്ധിമുട്ടുമെന്നു തോന്നിയപ്പോഴാണ് വഴിതിട്ടപ്പെടുത്താമെന്നു വച്ചത്. അത്ര വലുതല്ലാത്ത, എന്നാല്‍ ഒരു ഗ്രാമത്തിന്റെ മട്ടും ഭാവവും മാരിയമ്മന്‍ കോവില്‍ തെരുവിനുണ്ടായിരുന്നു. ഇരുവശവും കളിക്കോപ്പുകളും കുപ്പിവളകളും വിൽക്കുന്ന ചിന്തിക്കടകൾ, നിറപ്പകിട്ടാർന്ന ബൊമ്മക്കടകൾ, പൂമാലകൾ തൂക്കിയിട്ട വലിയ പൂക്കടകൾ, കൂടാതെ മല്ലിപ്പൂമാല വിൽക്കുന്ന സ്ത്രീകളും. വണ്ടി നിർത്തി കുറച്ചു പൂവ് വാങ്ങി, കമ്മാളത്തെരുവിലേക്കുള്ള വഴി ചോദിച്ചു. പൂക്കാരിയുടെ പ്രസാദാത്മകമായ മുഖത്തിനു പേര് നീലാംബാൾ! 
 പതിവ് കച്ചവടങ്ങള്‍ക്ക് സമയമാകാത്തതിനാല്‍ അല്പം വിശദമായിത്തന്നെ നീലാംബാള്‍ വഴി പറഞ്ഞു തന്നു. കൂടെ കുറച്ചു ചരിത്രവും. കമ്മാളത്തെരുവെന്നു പേരേയുള്ളൂ. കമ്മാരന്മാര്‍ ശേഷിക്കുന്നത് മൂന്നോ നാലോ മാത്രം. തലയാട്ടി ബൊമ്മയുണ്ടാക്കുന്ന ഭൂപതിയെ അവര്‍ക്കറിയില്ല, എങ്കിലും തെരുവിലെത്തിയാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നവര്‍ പറഞ്ഞു. വിരലിലെണ്ണാവുന്ന കുടുംബങ്ങളേ ബൊമ്മനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുള്ളൂ. പറഞ്ഞു തന്ന വഴി കിറുകൃത്യം, ഒരിടവഴിയിലൂടെ കമ്മാളത്തെരുവിലേക്ക്. കമിഴ്ത്തോടുകൾ മേഞ്ഞ മേല്‍ക്കൂരകളുള്ള ഉയരം കുറഞ്ഞ വീടുകള്‍. ഇ ടയ്ക്ക്  ഒന്നോ രണ്ടോ പുതിയ ഇനം വാർക്ക  വീടുകള്‍, ചാണകം മെഴുകി വെടിപ്പാക്കിയ വരാന്തകളും, മുറ്റങ്ങളും, അരിപ്പൊടിക്കോലങ്ങളും കടക്കുമ്പോള്‍ തന്നെ മനസ്സില്‍ വല്ലാത്തൊരു ആകാംക്ഷ നിറയുണ്ടായിരുന്നു. തലയാട്ടി ബൊമ്മകള്‍.. പെരിയകോവിലിന്റെ മുന്നിലെ കടകളിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന നൃത്തക്കാരി ബൊമ്മകളുടെ നാണത്തില്‍ മുങ്ങിയ കുണുക്കവും ഭംഗിയും വല്ലാതെ മോഹിപ്പിച്ചിരുന്നു.

നേരത്തെ വിളിച്ചറിയിച്ചിരുന്നത് കൊണ്ട് ഭൂപതി വഴിയില്‍ത്തന്നെ കാത്തു നിന്നിരുന്നു. അല്‍പ്പമൊന്നു മോടിപിടിപ്പിക്കാന്‍ ശ്രമിച്ച വീടിന്റെ ഉമ്മറത്ത് പാതി തീര്‍ന്നതും നിറം പിടിപ്പിക്കാനുള്ളതുമായ തലയാട്ടി ബൊമ്മകള്‍, എല്ലാത്തിനും, ഒരേ മുഖം, രാജാവും റാണിയും..പഴയ മറാത്ത പ്രതാപകാലത്തെ രാജവാഴ്ചയെ സൂചിപ്പിക്കുന്നു. കാലമിത്രയായിട്ടും ബൊമ്മകളിലെ രാജപ്രതാപത്തിനു മങ്ങലേറ്റിട്ടില്ല എന്ന് മാത്രമല്ല, മിഴിവേറിയിട്ടേയുള്ളൂ. ഒന്നെത്തിനോക്കി,  നൃത്തം ചെയ്യുന്ന പാവകള്‍ ഒറ്റനോട്ടത്തില്‍ കണ്ണില്‍ പെട്ടില്ല. അതായിരുന്നു ഈ യാത്രയിലെ  ഏറ്റവും വലിയ ആകര്‍ഷണം. തഞ്ചാവൂരിന്റെ നൃത്തപാരമ്പര്യത്തെ വിളിച്ചറിയിക്കുന്ന, പാവാടത്തുമ്പില്‍ പതുക്കെയൊന്നു തട്ടിയാല്‍ ഉടലാകെ ഇളക്കിയാടുന്ന, മനംമയക്കുന്ന ബൊമ്മകള്‍. എന്നാല്‍ ഇവ തഞ്ചാവൂരില്‍ നിര്‍മ്മിക്കപെടുന്നില്ലെന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു. 

പൂര്‍വികരുടെ കാലം മുതൽക്കേ,  രാജാ റാണി ബൊമ്മകളും കളിമണ്ണു കൊണ്ട് മാത്രമുണ്ടാക്കുന്ന ഗൊലു ബൊമ്മകളും അല്ലാതെ മറ്റൊന്നും നിര്‍മ്മിക്കാറില്ല എന്ന് ഭൂപതി പറഞ്ഞു.  വലിപ്പത്തിൽ വരുന്ന വ്യത്യാസമല്ലാതെ രാജാ റാണി ബൊമ്മകളിൽ മുഖഛായ പോലും കാര്യമായി മാറുന്നില്ല. ഒരേ രാജാവ്, അതേ റാണി! തലമുറകൾക്കപ്പുറം മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നു. തലയാട്ടുന്ന "ചെട്ടിയാര്‍ ആച്ചി " ഗൊലു ബൊമ്മകളില്‍ പ്രധാനിയാണെങ്കിലും തഞ്ചാവൂര്‍ ബൊമ്മകളുടെ ഗണത്തില്‍ വരില്ലത്രെ. തലയാട്ടി ബൊമ്മകള്‍ എന്ന് പേരെയുള്ളൂ, ആടുന്നത് ഉടലാകെ, അടിഭാഗത്തിന്റെ സവിശേഷതകൊണ്ട്‌ താഴെ മറിഞ്ഞു വീഴുകയില്ല, ചെറിയ കുട്ടികള്‍ക്കുള്ള കളിക്കോപ്പായാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിയതത്രെ. ഇരിക്കാന്‍ തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വീഴില്ലെന്നൊരു ധൈര്യം കൊടുക്കാനായാണത്രേ ഈ ബൊമ്മകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഭൂപ്രദേശ സൂചികയില്‍ ഈ തരത്തിലുള്ള അടി ഭാഗം ഉരുണ്ട ബൊമ്മകള്‍ക്ക് മാത്രമേ അംഗീകാരം ലഭിച്ചിട്ടുള്ളൂ.

തമിഴില്‍ ഗുണ്ടുചട്ടിബൊമ്മകള്‍ എന്നാണിതിനു പേര്.  മുകള്‍ഭാഗം പേപ്പര്‍ പള്‍പ്പും , പ്ലാസ്റ്റര്‍ ഓഫ് പാരിസും മരചീനിപ്പൊടി കൊണ്ടുണ്ടാക്കിയ പശയും കൃത്യമായ അനുപാതത്തില്‍ കുഴച്ചു അച്ചില്‍ പരത്തിയുണ്ടാക്കിയതാണ്. അച്ചുകൾ ചേർക്കുമ്പോൾ ഒട്ടിച്ച മാവിന് മുകളില്‍ ഒരു കടലാസ് കവചം. അച്ച്‌ അടയ്ക്കുമ്പോള്‍ രണ്ടു വശങ്ങളും പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാനാണിത്. അനുപാതങ്ങളില്‍ വ്യത്യാസം ഉണ്ടായാല്‍ അച്ചില്‍ മാവ്  ഒട്ടിപ്പോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.  മാവുകുഴയ്ക്കല്‍  നല്ല അധ്വാനം വേണ്ട പണിയാണ്. വെയിലില്‍ ഉണങ്ങിയ അച്ചുകളില്‍  നിന്നും വേര്‍ പെടുത്തിയെടുത്ത മുകള്‍വശം പശയും മാവും കൊണ്ട് ഒട്ടിച്ചു മിനുക്കിയെടുക്കുന്നു.പൊള്ളയായ മുകള്‍ഭാഗത്തെ നല്ലവണ്ണം ആടുന്ന രീതിയില്‍  കളിമണ്ണു കൊണ്ടുണ്ടാക്കിയ ഉരുണ്ടു  മിനുമിനുത്ത അടിഭാഗത്തിന് മേല്‍ പിടിപ്പിച്ചെടുക്കുന്നു. സംതുലന സിദ്ധാന്തം അടിസ്ഥാനമാക്കിയാണ് നിലത്തുറപ്പിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം.

നൃത്തം ചെയ്യുന്ന ബൊമ്മകള്‍ കൂടുതലും മായാവരം, കടലൂര്‍ , ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വരുന്നത്. മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ചു സൌന്ദര്യശാസ്ത്രത്തില്‍ അല്‍പ്പമൊന്നു ശ്രദ്ധിച്ചുണ്ടാക്കിയതാവാം ഈ ബൊമ്മകള്‍. മൂന്ന് അനങ്ങാവുന്ന ഭാഗങ്ങളായാണ് ഇതിന്റെ നിര്‍മ്മാണം. തലയും , കൈകളടങ്ങുന്ന മുകള്‍ ഭാഗവും, അരക്കെട്ടും  ചെറിയ ഒരു കാറ്റില്‍ പോലും നൃത്തവിസ്മയം തീര്‍ക്കും. ഭരതനാട്യവും, കഥകളിയും മണിപ്പൂരി നൃത്തവും ഒരുപോലെ വഴങ്ങുന്ന കാലദേശവ്യത്യാസമില്ലാതെ  നൃത്തം ചെയ്യുന്ന  ബൊമ്മകൾ!
ആന്ധ്രയിലെ, കൊണ്ടാപ്പള്ളിയില്‍  തഞ്ചാവൂര്‍ ബൊമ്മ കളുടെ അനുകരണ പതിപ്പുകളില്‍ കാണാം,. ഏതാണ്ട് ഇരുനൂറോളം കലാകാരന്മാര്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ബൊമ്മകള്‍ക്ക് മരം കൊണ്ടുമാത്രമുണ്ടാക്കുന്ന തീരെ ഖനമില്ലാത്ത കൊണ്ടാപ്പള്ളി പാവകളോട് കാര്യമായ സാദൃശ്യവുമില്ല. പേപ്പര്‍ പള്‍പ്പും പശയും, പ്ലാസ്റ്റര്‍ ഓഫ് പാരിസും, മരത്തിന്റെ പള്‍പ്പും  ഇതിനുപയോഗിക്കുന്നു. ബൊമ്മയുടെ തലയെ ലോഹകമ്പി കൊണ്ട്  എത്ര കൃത്യമായി ഉടലുമായി ഖടിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നൃത്തചലനത്തിന്റെ ഭംഗി. വിപണന സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതലും ഇത്തരം ബൊമ്മകളാണ് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെടുന്നതത്രേ.   കരകൌശലവിദഗ്ധരുടെ  ലഭ്യതക്കുറവു മൂലം വിപണിയുടെ ആവശ്യങ്ങള്‍ പലപ്പോഴും പൂര്‍ത്തീകരിക്കപ്പെടുന്നില്ല.


പത്തൊന്‍പതാം നൂറ്റാണ്ടില്‍ , മറാത്താ രാജാവായ ശരഭോജിയുടെ ഭരണകാലത്ത് പെരിയ കോവിലും കൊട്ടാരവുമായി ബന്ധപ്പെട്ടു വളര്‍ ന്നതാണീ കല.  179 വര്‍ഷം നീണ്ട മറാത്ത ഭരണത്തിനു ബ്രിട്ടീഷുകാരുടെ സൌഹൃദത്തിന്റെ തണലുണ്ടായിരുന്നത് കൊണ്ട് രാജ്യത്തിന്റെ സാംസ്കാരിക ഉന്നമനത്തിനു വിഘാതം വരുത്തുന്നതൊന്നും നേരിടേണ്ടി വന്നില്ല. ചോള, ചേര സാമ്രാജ്യങ്ങള്‍  വളര്‍ത്തിയ എല്ലാ വിധ കലകളും അഭിവൃദ്ധിപ്പെടാനും ഇത് സഹായിച്ചിട്ടുണ്ട്.

 സ്ത്രീകളും പുരുഷന്മാര്‍ക്കൊപ്പം തുല്യപങ്കാളിത്തത്തില്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്. കമ്മാരന്മാരില്‍ അധികവും കുലത്തൊഴിലായ കലം, ചട്ടി മുതലായവയുടെ നിര്‍മ്മാണത്തിലേര്‍പ്പെടാറാണു് പതിവ് , എന്നാല്‍ ചുരുക്കം ചിലര്‍ താവഴിയായിക്കിട്ടിയ കൈത്തൊഴിലായ ബൊമ്മ നിര്‍മ്മാണം തുടരുന്നു. ഉണ്ടാക്കുന്നവയത്രയും വിപണനം ചെയ്യപ്പെടുന്നുമുണ്ട്. സാങ്കേതിക വിദ്യയിലെ മികവു കളിമണ്ണില്‍ നിന്ന് പേപ്പര്‍ പള്‍പ്പിലും പ്ലാസ്റെര്‍ ഓഫ് പാരിസിലും കൊണ്ടെത്തിച്ചതൊഴിച്ചാല്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ല. പഴയകാല ജലച്ചായങ്ങള്‍ നിറപ്പകിട്ടേറ്റിക്കൊണ്ട് ഓയില്‍ പെയിന്റിനു വഴിമാറി.

 തഞ്ചാവൂരില്‍ ഉണ്ടാക്കുന്ന ബൊമ്മകളില്‍ പാതി ചെന്നൈയില്‍ വില്‍ക്കപ്പെടുന്നു. വിപണിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. കൂടുതലും തഞ്ചാവൂര്‍    ഹാന്റിക്രാഫ്റ്റ്  ഇന്റസ്ട്രിയല്‍  കോപ്പറേറ്റീവ്  സൊസൈറ്റി     വഴിയാണ് വിപണനം. വര്‍ഷം നുഴുവനും ആവശ്യക്കാരുള്ള  തഞ്ചാവൂര്‍ ബൊമ്മകള്‍ വില്‍പ്പനക്കു  പലപ്പോഴും തികയാറില്ല എന്നാണു സൊസൈറ്റി  ഭാരവാഹിയായ  E. അരുള്‍ സെല്‍വം പറഞ്ഞത്. ബൊമ്മയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും അദ്ദേഹത്തിന്‍റെ വാക്കുകള്‍ എനിക്കു വഴികാട്ടിയായി.

തനതു കൈത്തൊഴിലുകളിലേക്ക്  പുതിയ ആളുകളുടെ വരവ് കുറഞ്ഞതിനാല്‍ അതിനെ പ്രോത്സാഹിപ്പിക്കാനായി  ജില്ല ഭരണ നേതൃത്വത്തില്‍ കമ്മാരസമുദായത്തിലെ  സ്ത്രീകള്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി ആസൂത്രണം ചെയ്തു വരുന്നുണ്ട്. അതിന്റെ ഫലം വരുന്ന  ബൊമ്മക്കൊലുവിന്‍റെ സമയത്തുള്ള ആവശ്യകത നിറവേറ്റുമെന്നു കരുതുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഇന്നില്‍ ദൃശ്യമാധ്യമങ്ങളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തിയാല്‍  ഈ കരകൌശലവിസ്മയം കൂടുതല്‍ ജനങ്ങളിലെക്കെത്തില്ലേ?  ഓണ്‍ലൈന്‍  വിപണന സാധ്യതകള്‍ ഈ മേഖല ഇനിയും കാര്യമായി ഉപയോഗിച്ചിട്ടില്ല. എല്ലാത്തിലെയും പോലെ ഇടത്തട്ടുകാര്‍ തന്നെ ഇവിടെയും ലാഭം കൊയ്യുന്നു. ഈ വക കാര്യങ്ങളില്‍ കൂടി അധികാരികള്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ഈ തൊഴില്‍ വിട്ടുപോകണമെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാവാതിരിക്കും. ഏറെയൊന്നും ലാഭേച്ഛകൂടാതെ പരമ്പരാഗത വ്യവസായം തുടര്‍ന്ന് പോകുന്നവരെ പരമാവധി പ്രോത്സാഹിക്കുക വഴി  അവരുടെ ജീവിത വഴികളില്‍ അല്പം പ്രകാശം കൊണ്ട് വരാനുമാവും.

നഗരവല്‍ക്കരണത്തിന്റെ ഭാഗമായാവാം നടപ്പുവഴികളില്‍ കണ്ട വാണിഭക്കടകള്‍ ഇപ്പോള്‍ കാണുന്നില്ല. പ്ലാസ്റിക് അനുകരണങ്ങളുടെ കച്ചവടമാണോ കടകള്‍ മാറ്റിയതിനു കാരണമെന്നറിയില്ല. യന്ത്രവല്‍ക്കരണം സംഭവിക്കാത്ത ഒരു മേഖലയും ഇന്നില്ല. കാലക്രമേണ ഇതിലും വന്നേക്കുമോ എന്ന ചോദ്യത്തിന് ഭൂപതിക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. കൈത്തൊഴിലായി നൂറ്റാണ്ടുകള്‍ കടന്നു വന്ന ഈ കലയ്ക്കു മാറ്റമുണ്ടാവാനിട ല്ല. അങ്ങിനെയാവുമോ എന്തോ?

മണ്‍മറഞ്ഞ രാജവാഴ്ചപ്പെരുമയുടെ ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളിലെക്കെത്താതെ പുതുയുഗത്തിലേക്ക് കടന്നുവന്ന ബൊമ്മകളുടെ  ചലനത്തിനൊപ്പിച്ചു എന്തിനെന്നറിയാതെ എന്റെ മനസ്സും ചാഞ്ചാടി ത്തുടങ്ങി.














  

Thursday, 27 October 2016



കണവനാൽ കൈവിട്ട പൊൺ !


രാവിലെ മഹേശ്വരി  പണികഴിഞ്ഞു  നേരത്തെ പോകണമെന്നു  പറഞ്ഞുകൊണ്ടാണ് വന്നത്. ഇടക്കങ്ങിനെ പതിവുണ്ട് , കുട്ടികളുടെ സ്കൂളിൽ പോകാനോ, റേഷൻ കടയിൽ പോകാനോ, അമ്മയോടൊപ്പം ആശുപത്രിയിലിലേക്കോ അങ്ങിനെ എന്തെങ്കിലും. ഇതിപ്പോ അതിനൊന്നുമല്ല, താലൂക് ആഫീസിലേക്കാണ് പോകുന്നത് . കഴിഞ്ഞ മൂന്നു മാസമായി അവൾ അവിടെ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. ഒന്നിന് പുറകെ ഒന്നൊന്നായി ഓരോ സർട്ടിഫിക്കറ്റുകൾ കൊടുത്ത് കൊണ്ടേയിരിക്കുന്നു ഒരു വലിയ തലവേദന ഒഴിവാക്കിക്കിട്ടാൻ!

മഹേശ്വരിയുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി,ഭർത്താവുപേക്ഷിച്ചിട്ട് എട്ടു  വർഷവും. രണ്ടു മൂന്ന് വട്ടം ഞാനയാളെ കണ്ടിട്ടുണ്ട് ഇവിടുത്തെ വീട്ടുപടിക്കൽ. അയാളാണെന്നറിഞ്ഞാൽ അവൾ ഓടി അകത്തു കയറി എന്റെ പിന്നിൽ പതുങ്ങും. അയാളെ പേടിച്ചു കതകടക്കാനൊന്നും ഞാനിതുവരെ ശ്രമിച്ചിട്ടില്ല. ഗേറ്റ് കടന്ന് അകത്തേക്ക് വരാൻ ആയാളും  ധൈര്യപ്പെട്ടിട്ടില്ല. ഉപേക്ഷിച്ചു പോവുന്നതോടെ എല്ലാം അവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ഇടയ്ക്കു ബന്ധു വീടുകളിൽ വച്ചും പൊതു നിരത്തുകളിൽ വച്ചുമുള്ള ദേഹോപദ്രവങ്ങളിൽ നിന്നും ചീത്തവിളിയിൽ നിന്നും അവൾക്കു രക്ഷപ്പെടാമായിരുന്നു. സഹിക്കാൻ വയ്യാതാവുമ്പോൾ അവളും അച്ഛനും പോലീസ് സ്റ്റേഷനിൽ പരാതിയുമായി അലയും. ഒന്ന് പേടിപ്പിച്ചു വിട്ടാൽ ആറുമാസത്തേക്ക് സ്വൈര്യം. തൊല്ല സ്ഥിരമായൊഴിയാൻ വിവാഹമോചനമേയുള്ളൂ മാർഗ്ഗം, അതാവട്ടെ അത്ര എളുപ്പവുമല്ല. കുറഞ്ഞതേഴുവർഷം കോടതിവരാന്തയിലാക്കാമെന്നു മാത്രം.

ഭർത്താവുപേക്ഷിച്ച  സ്ത്രീകൾക്കുള്ള പദ്ധതികളിലൊനിന്റെ പിന്നാലെയാണ്  മഹേശ്വരി ഇപ്പോൾ.'അമ്മ " സർക്കാർ സ്കീമുകളിലൊന്നായ ആലംബഹീനരായ സ്ത്രീകൾക്കുള്ള പട്ടികയിൽ മഹേശ്വരിയും പെടുമല്ലോ. കണവൻ കൈവിട്ടാലും  കടവുളുണ്ടല്ലോ കൂടെ . 'കണവൻ കൈവിട്ട പൊൺ" എന്ന് തന്നെയാണ് സർട്ടിഫിക്കറ്റിൽ  എഴുതുക.

"ഇന്നേക്ക് താൻ താലൂക് ഓഫീസിലിരുന്നു അവർ വരസൊല്ലിയിരുക്കാറ് , അതുക്കപ്പുറം കൈയെഴുത്തു വാങ്കി രജിസ്ട്രാർ ഓഫീസുക്ക് , അതോടെ മുടിഞ്ചിടും  അക്കാ അലച്ചിൽ ! സൈക്കിളിലേ പോയിടുവേൻ ! അമ്മാ ഇറുക്കിരവരെയ്ക്കും താൻ എല്ലാം പണ്ണമുടിയും !"

ഇത് കിട്ടിയാൽ പിന്നെ തല്ലും വഴക്കിനും അയാൾ  വരില്ലെന്നാണവളുടെ പ്രതീക്ഷ. ഓരോ പ്രതീക്ഷകളല്ലേ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.അത് പോലെ ഒരു പ്രതീക്ഷയാണ് ജയലളിതയിലും  അവൾക്ക് .
'അമ്മ എന്നാൽ അവളുടെ അമ്മയല്ല സാക്ഷാൽ ജയലളിത തന്നെ. സൗജന്യങ്ങളുടെ രാഷ്ട്രീയത്തിനു വല്ലാത്ത പ്രാധാന്യം കൊടുക്കുന്നവരാണ് തമിഴ്‍ മക്കൾ . അതിൽ പെട്ടതാണെങ്കിലും സ്ത്രീകൾക്കായി കുറെയധികം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് 'അമ്മ. മിക്സിയും , ഫാനും ,ലാപ്ടോപ്പും സൈക്കിളും ഒക്കെത്തന്നെ. കണവനാൽ കൈവിട്ട പെണ്ണിന് മാസം 400 രൂപാ സഹായധനം ഉണ്ട്, കൂടാതെ സ്വയം തൊഴിലിനുള്ള  വായ്പകളും .

 " എൻ പസങ്കൾ വളന്തു വര വരേയ്ക്കുമാവുത് അമ്മാ ഇരുന്താൽ പോതും , അതുക്കാഹ  സാമി കുമ്പിടറേൻ അക്കാ. നിജമാ ദിവാലിയോടെ അമ്മാ നല്ലായിടും ഇല്ലിയാ? പെരിയ കോവിലിൽ നന്ദിക്കു പ്രദോഷത്തിനു അതുക്കാഹ  മക്കൾ അഭിഷേകം നടത്തിയിരുക്ക്‌, ഉടൽ സൂട് കുറഞ്ഞിടും. "

ചിലപ്പോഴെങ്കിലും  വ്യക്തികൾക്കായുള്ള അന്ധമായ ആരാധന  കാണുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്. രാഷ്രീയ അതിജീവനത്തിന്റെ പാതകളിലൂടെ യാത്ര ചെയ്തുവെന്നല്ലാതെ ജയലളിതക്ക് മഹത്വമൊന്നും അവകാശപ്പെടാനുമില്ല. പക്ഷെ മഹേശ്വരിയുടെ വിശ്വാസങ്ങളെ എനിക്ക് ചോദ്യം ചെയ്യേണ്ട.  അവൾ ചിന്തിക്കുന്നതിൽ അവളുടെ ശരിയുണ്ട്, എഴുത്തും വായനയും അറിയാത്ത , ഭർത്താവുപേക്ഷിച്ച ഒരു സ്ത്രീയുടെ ഇന്നത്തെ സമൂഹത്തിലെ അവസ്ഥ പലരും ചർച്ച ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്. അവളിലേക്കുറ്റു നോക്കുന്ന സമൂഹത്തിന് അവളുടെ വഴിനടത്തത്തിലെ തെറ്റ് കുറ്റങ്ങൾ മാത്രമേ കാണാനാവൂ.മറിച്ചെന്തെങ്കിലും കാണണമെന്ന താല്പര്യവുമില്ല. ഞാനടക്കമുള്ളവർ എന്ത് ചെയ്തു എന്നാലോചിക്കുമ്പോൾ  ആത്‌മനിന്ദയും തോന്നുന്നു.

അവളുടെ പ്രാർത്ഥനകളും വിശ്വാസങ്ങളും അവൾക്കു കൂട്ടായിരിക്കട്ടെ, കണവൻ കൈവിട്ടാലും കടവുൾ കാക്കട്ടെ അവളെ !
























Friday, 21 October 2016





ജിന്നും ജിമ്മും, ഞാനും അവളും !


ഫോണിലെ  കിളി ചിലച്ചു . ഒരു പ്രഭാതവന്ദനം, അതും തികച്ചും ഔപചാരികം..കണ്ണാടി മൂക്കിൻമേൽ തന്നെയില്ലേയെന്നു ഉറപ്പു വരുത്തി പ്രൊഫൈൽ ചിത്രത്തിൻറെ കൊച്ചു പതിപ്പിലേക്കു  സൂക്ഷിച്ചു നോക്കി.ആള് മാറീട്ടില്ല, അത് തന്നെ, കണവനൂണ്ടു കൂടെ പടത്തില്, എന്ത് കീറാമുട്ടിയാണോ ഇന്ന്? മറുപടി ഇനി ഫോൺ വിളി തന്നെയാണ് ഭേദമെന്നുറപ്പിച്ചു ഡയൽ ചെയ്യാനൊരുങ്ങുമ്പോൾ,വിളി  ഇങ്ങോട്ട്!!

" ഹലോ , പറയൂ കണ്മണീ എന്താണ് വിശേഷം? " വിളിച്ചയാളിനെ മറികടന്ന് ആദ്യം സംസാരിക്കുമ്പോൾ എന്താ ഒരു സുഖം!

" ഒന്നൂല്യ , വെർതേ വിളിച്ചതാണ്, ഇത്തിരി കഴിഞ്ഞാ പിന്നെ തിരക്കാവും അതാണ് ! ഒന്ന് വിളിച്ചിട്ട് പോവാലോന്നോർത്തു ."

" തെരക്കേ , അതെന്താപ്പോ ഒരു പുതിയ തിരക്ക് ? ഇന്നെങ്ങാട്ടും  പോണ പണിയൊന്നുമില്ലല്ലോ?എല്ലാരും സ്കൂളിക്കും ഓഫീസിലിക്കും പോയില്ലേ ? ഇനിയിപ്പെന്താ സ്പെഷല് ? "  ഇത് വേറെന്തോ കാര്യോള്ള സംഭവാണ് , ഉറപ്പാ.

" അതേയ് നല്ല കാലു വേദന, ഡോക്ടർ പറയാണ്‌ ഭാരം കുറക്കണംന്ന്. ഞാനാണെങ്കിൽ ജിമ്മിൽ പോണേന് ഉഴപ്പും. അതോണ്ട് കണവൻ ജിമ്മിലെ ഇൻസ്ട്രക്ടർക്കു ഒരു ക്ലാസ് കൊടുത്തു ഇന്നലെ. അവർ രാവിലെ ന്നെ വിളിച്ചു, ഞാൻ വരാന്നു പറഞ്ഞത് ഒഴുക്കൻ മട്ടിലായോണ്ട്, ദാ ഇപ്പൊ പിന്നേം വിളിച്ചു. ഇനി പോവാണ്ട് പറ്റില്ല . എന്നെ കൊണ്ട് വയ്യ , ഈ വണ്ണം ഇവിടിരുന്നാ എന്താത്ര കുഴപ്പം? നമ്മള് ശരീരത്തിനെ വെർതെ ഉപദ്രവിക്കണോ ? ലങ്ങേർക്കിതെന്തിന്റെ കേടാവോ ? ഇനിയിപ്പോ ഞാനെന്താ ലാക്മെ ഫാഷൻ വീക്കിന് പോണോ? ഇപ്പൊ ഉള്ള കല്യാണം കളവാണം മുതലായ വാരാന്ത്യ കലാപരിപാടികൾ കൊണ്ട് തന്നെ മടുത്തിരിക്കുവാ. ഉള്ള കാര്യം പറയാലോ കഥകളിക്കുപോലും ഇത്രേം ഒരുക്കം വേണ്ടാന്നു തോന്നും ചിലരെ കാണുമ്പോൾ ! അതോണ്ട് തീർന്നാലും വേണ്ടില്ല , അടുത്തേക്ക് വന്നിട്ട് ചിലര് , ഇത്തിരി ഉറക്കെ ( മറ്റുള്ളോര് കേൾക്കണം) "ഒന്ന് ചീർത്തോ കുട്ട്യേ? ജിമ്മിലിക്ക് കാണാനേ ഇല്ലല്ലോ", എന്നൊക്കെ പറയുമ്പഴാ പെറുവിരലിന് അങ്ങിനെ മേപ്പട്ടേക്കു.. ഒന്നും പറയാണ്ടിരിക്യാ ഭേദം..ഇതിനിടയിലാ കണവന്റെ വക ഉപദേശം."   

അപ്പോ  കാര്യം അതാണ് , ഇത്തിരി തടിയുള്ളതാണ് പ്രശ്നം . പിന്നെ കാലുവേദന, അതിനു ദേഹമനങ്ങാത്ത മറ്റെന്തേലും നോക്കണം ! അല്ല പിന്നെ !  പക്ഷെ അതിവിടെ വിലപ്പോവില്ല , കാരണം അയാളുടെ  നല്ല പാതി ഫിറ്റ്നസ് ഫ്രീക് ആണ്. വേറെന്താ ഒരു വഴി! കുരിശായല്ലോ !

ഭർത്താക്കന്മാരുടെ  കുടവയറിലും കഷണ്ടിയിലും  ,  ഏതെങ്കിലും ഭാര്യമാർ  വേവലാതിപ്പെട്ടതായി എനിക്കറിയില്ല. ഉത്സവത്തിനും പെരുന്നാളിനുമൊക്കെ വിറ്റിരുന്ന ആപ്പിൾ  ബലൂൺ പോലെയുള്ള കുമ്പ ഐശ്വര്യാത്രെ , ചന്ദ്രക്കല പോലെ തെളിഞ്ഞു വരണ നെറ്റി ( കഷണ്ടി എന്നുപയോഗിക്കാൻ പാടില്ല ) ബുദ്ധിരാക്ഷസനായെന്റേം ! ഇനി നല്ല പ്രായത്തിൽ നര വന്നാലോ അത് ഭാഗ്യലക്ഷണോം!

 "എന്താ ആലോചിക്കണേ ? മറുപടിയൊന്നൂല്ലേ? സ്വഭാവത്തിൽ തന്റെ കൂടപ്പിറപ്പല്ലേ അങ്ങേര്! ന്യായം പറയാനുള്ള  ആലോചനേലാവുംല്ലേ?   "

" ഞാനാലോചിക്കുവായിരുന്നു വണ്ണം കുറച്ചാലെന്താണ് എന്ന്. കഴിഞ്ഞാഴ്ച പുറത്തു പോയപ്പോ ഇതുപോലൊന്ന് ഇവിടേം നടന്നതാണ്. കണ്ടാൽ തെറ്റില്ലെന്ന് തോന്നുന്ന ഒരു വേഷം ഇട്ടു കാണിച്ചപ്പോ ട്രയൽ റൂമിന്റെ വാതിൽക്കൽ നിന്ന് നായര് പറഞ്ഞ ഒരു കമന്റ് ! ഹോ , എനിക്കോർക്കാൻ  വയ്യ. കമന്റിനേക്കാൾ കഷ്ടമായത് അവിടെ നിന്ന പെങ്കൊച്ചിന്റെ  നോട്ടമാണ്,  എന്റെ  പൊന്നേ ,അതിന്റെ മുഖത്തൂന്നു എന്ത് വേണേലും വായിക്കാം , മിണ്ടാതുരിയാടാതെ ഞാൻ ട്രയൽ റൂം വിട്ടു. പിന്നെ അത്തരം സാഹസത്തിനു മുതിർന്നതുമില്ല . ഇനി പറയ്‌ വണ്ണം കുറയ്‌ക്കണതല്ലേ ഭേദം? "

"നിക്ക് വണ്ണം കുറക്കാൻ പറഞ്ഞതിലല്ലെടോ പ്രശ്‌നം! അതിനു  പിന്നിലെന്താന്നോർത്തിട്ടാ !"

" അതിന്റെ  പിന്നിലെന്താ, തന്റെ കാലുവേദന , വേറെന്താവാനാ , നായർക്ക് സ്നേഹം കൂടീട്ടല്ലേ , പാവം."

"അല്ലെടോ, ഇത് വേറെയാ ..ഉച്ചക്ക് ഫോൺ വിളി ഓഫീസിനു പുറത്തിറങ്ങി നിന്ന് വിളിക്കാൻ തുടങ്ങീപ്പോഴേ ഞാൻ വിചാരിച്ചതാ , ന്തോ ണ്ടല്ലോന്ന് ."

ഇതേതാ പുതിയ കഥ, എനിക്ക് തീരെ പരിചയമില്ലാത്ത ഒരു ലൈൻ, പുതിയൊരു ട്വിസ്റ്റ് , ഇന്ററസ്റ്റിംഗ് . " പറയെടോ, എന്താ പ്രശ്നം ?"

"എനിക്കിതൊന്നും തീരെ അറിയില്ലായിരുന്നു. ലങ്ങേര്  എപ്പോ വിളിച്ചാലും ഞാൻ പറയണതൊന്നും കേൾക്കാൻ പറ്റില്ലേയ് , ഒരു ജാതി കാറ്റ് മൂളണപോലെ  കേൾക്കേം ചെയ്യാം, എന്താന്നു ചോദിച്ചപ്പഴാ , ഓഫീസിനു പുറത്തു ഒരു ചെറിയ കുളത്തിനടുത്തു നിന്നാ ഫോൺ വിളി എന്ന് പറഞ്ഞത്. "

"അതിപ്പോ തന്നോട് മിണ്ടണത് ആരും കേൾക്കണ്ടല്ലോന്ന് വച്ചിട്ടാവും , പാവം,വിട്ടു കള ." അല്ലെങ്കിലും ഇത്തിരി പ്രൈവസി ഒക്കെ വേണ്ടേ, അതിലെന്താണ് തെറ്റ് !

" അല്ലെടോ, ഇന്നലെ ജിമ്മിൽ പോയപ്പോ അവിടുത്തെ പിള്ളേര്  പറയണു നായരുടെ ഓഫീസിനടുത്തെ  ആ കുളത്തില് ഒരു  മുസ്ലിം പെങ്കുട്ടി പണ്ട് വീണു മരിച്ചൂന്ന് , ആത്മഹത്യ,അതും പ്രേമ നൈരാശ്യം. അവരെ പിന്നേം കണ്ടോരുണ്ടത്രെ,  കണ്ടാലാരും മയങ്ങിപ്പോവുന്ന ജിന്നാത്രേ !  ഞാൻ ഫോണില് സംസാരിക്കണത് കേൾക്കാൻ ജിന്നാവും സമ്മതിക്കാത്തത്. അങ്ങേര് ഉറപ്പായും അതിനെ കണ്ടു കാണും. ജിന്ന്  ആവേശിക്കുംന്നൊക്കെയാ കഥേല് കെട്ടേക്കണത് . അതാവും ഇങ്ങനെയൊക്കെ !  ഞാനിനി ജിന്നിനെപ്പോലെ ആവണമെന്നാണോന്റെ ഭഗവാനെ ! "

ഈശ്വരാ , കളി കൈവിട്ടു പോയോ? ജിന്നിനെ ഒതുക്കാനെന്താ ഒരു വഴി?  ഗൂഗിൾ ഭഗവാൻ രക്ഷിക്യോ?  ജിന്ന്  എന്നു ടൈപ്പ് ചെയ്യേണ്ട താമസം എന്തൊക്കെയാ ഓപ്‌ഷൻസ് ! അപ്പൊ ഇത്രയധികം പേരോ ജിന്നിനു പുറകെ? കലികാലം !












Tuesday, 4 October 2016





കാലം തെറ്റിയ ചിന്തകൾ..


കാവേരിയിൽ  ഇന്നലെ മുതൽ നീർച്ചാലുകൾ കണ്ടു തുടങ്ങി , ഒരുപാട് വാഗ്‌വാദങ്ങൾക്കും യുദ്ധങ്ങൾക്കും ഒടുവിൽ  കാവേരി പുതാറിലെത്തി എന്ന് മഹേശ്വരി പറയുന്നുണ്ടായിരുന്നു. ഭർത്താവായ അഗസ്ത്യരുടെ കമണ്ഡലുവിൽ നിന്നും അനുവാദമില്ലാതൊഴുകിയതിന്റെ ശാപം പേറുന്ന കാവേരിയും കാവേരീ തടങ്ങളും. ഭാര്യയെ ബന്ധനസ്‌ഥയാക്കിയതിന്റെ  അഗസ്ത്യന്റെ ന്യായാന്യായങ്ങളുടെ കഥ കേട്ടതും മഹേശ്വരിയിൽ നിന്ന്.ആറ്റിൽ വെള്ളമില്ലാത്തതു കാരണം വിനായക ചതുർത്ഥിയുടെ  വിനായകരെ പോലും ഒഴുക്കാനായിട്ടില്ല പോലും . കറുത്ത ഓടനെറുമ്പുകൾ  വിനായകരുടെ "സോദനൈ' അറിയിക്കാൻ വീടെങ്ങും പറവിയെത്രെ. ഓരോരോ കഥകൾ പുഴയ്ക്കും ദൈവങ്ങൾക്കും.     

 കാവേരിയുടെ കാലൊച്ചക്കു കാതോർത്തിരിക്കുകയായിരുന്നു ഞാനും , വൈകുന്നേരങ്ങളിലെ കാറ്റിന് ഇനി നേർത്ത തണുപ്പുണ്ടാവും..രാത്രി നടത്തങ്ങൾക്ക്‌  ഉണർവ്വും. നീരൊഴുക്കും അതിൻമേൽ പകൽസൂര്യന്റെ സ്പർശവും ചേർന്നാൽ ഇടക്കൊരല്പം മഴ..ഗന്ധക ഭൂമിയെ തണുപ്പിക്കാനുള്ള  പനിനീർ തുള്ളികൾ. നീരൊഴുക്കു തുടങ്ങിയാൽ പുഴയ്ക്കു  മുകളിലൂടെ ഉള്ള തീവണ്ടിപ്പാളങ്ങളുടെ ശബ്ദങ്ങൾ നേർത്തു തുടങ്ങും. ആസുരതാളങ്ങളെ  താരാട്ടിന്റെ ഊഞ്ഞാലാട്ടങ്ങളായി മാറ്റാനുള്ള മാന്ത്രിക ശക്തിയുണ്ട് പുഴയ്‌ക്ക്‌. പുഴക്ക് മുകളിലെത്തുമ്പോഴാണ് ചൂളം വിളി , പഴയ ഇമ്പമൊന്നുമില്ല, ചിലപ്പോൾ അലറിക്കരയുമ്പോലെ. പാളങ്ങൾക്കിരുവശവുമുള്ള കൂരകളിലെ കലഹങ്ങൾ വാശിത്തുമ്പിൽ  ഇടക്കൊക്കെ തുടുത്ത ചെമ്പരത്തിപ്പൂവിതളുകളായി  ചിതറിത്തെറിക്കുന്നതു കൊണ്ടാവും ചൂളം വിളികൾ മാറിപ്പോയത്. മരണം എല്ലാത്തിനെയും വല്ലാതെ മാറ്റുന്നു..

വരാനിരിക്കുന്ന ചെറുമഴകളോടൊപ്പമാണ്  മരമല്ലിയിലെ പൂക്കൾ ഉതിരാനുള്ള കാലം. മരച്ചുവട്ടിൽ കാറ്റത്തുതിർന്ന പുഷ്പങ്ങളുടെ ഗന്ധമറിയാൻ എത്തുന്ന യക്ഷന്മാരുടെയും ഗന്ധർവന്മാരുടെയും നിഴലുകൾ. കൂടെ വേഗത്തിലിഴഞ്ഞപ്രത്യക്ഷമാവുന്ന ശംഖു വരയനുകൾ. ഇടക്കെപ്പോഴോ വിരുന്നു വരാറുള്ള വിഷ ജാതിയൊന്നിനെ ഈയടുത്തൊരാൾ തളച്ചുവത്രെ. .അവരുടെയൊക്കെ  സ്വൈരവിഹാരത്തിന്  ഞാനാവും തടസ്സം . എന്റെ കാലടിയൊച്ചകൾ അവയെ വല്ലാതെ അലോസരപ്പെടുത്തുണ്ടാവും.  ഇടക്കൊന്നു തല പൊന്തിച്ചു  നോക്കി ഇഷ്ടമില്ലാത്തൊരു ഭാവവുമായി  കുറുകെ പോവുന്നുണ്ടവർ. ചിലപ്പോൾ എന്റെ നിഴലിനു മുകളിലൂടെ! മുന്നിലുള്ള വഴിവിളക്കിന്റെ സമ്മാനമായ നിഴൽ എനിക്ക് മുന്നിലാണ് പതിയുന്നത് ..വളവു തിരിയുമ്പോൾ നീളം വയ്ച്  എനിക്കരികിലാവുന്ന നിഴൽ. നിഴലിനെ ഇടക്കൊപ്പമാക്കുകയും ചിലപ്പോൾ പിന്തുടരുകയും ചെയ്യുന്ന ഞാൻ! പിന്നിലുണ്ടെന്നുറപ്പിക്കുന്ന നിഴലുകളെക്കാൾ ഒപ്പമാവുന്നവ തന്നെ നന്ന്..പിന്തിരിഞ്ഞുള്ള
 നോട്ടങ്ങളെക്കാൾ മുന്നോട്ടുള്ള കാൽവയ്പുകൾക്കുറപ്പുണ്ടാവും തീർച്ച..

     

Tuesday, 27 September 2016





വിരുന്ന് ..

അടുക്കള ജനാലയുടെ വെളിയിൽ  അയല്പക്കത്തെ വാഴ കാണാം ..കദളി വാഴയൊന്നുമല്ല , നമ്മുടെ സാധാരണ പാളയംതോടൻ , വാഴയോടത്ര ഇഷ്ടമൊന്നുമില്ല  , ജനാല തുറന്നാലുള്ള  എന്റെ ആകാശക്കാഴ്ച മറയ്ക്കുന്നതിലുള്ള നീരസവുമുണ്ട്. പിന്നെ അണ്ണാറക്കണ്ണനും , ഒരു കുറുമ്പൻ പൂച്ചയും ഒക്കെ വിരുന്നു വരുന്നതാണല്ലോ എന്നോർത്ത് ക്ഷമിക്കുന്നതാണ്.

 "കദളിവാഴക്കൈയ്യിലിരുന്ന് കാക്കയിന്നു..." എന്നോർമ്മിപ്പിക്കാനായി കാക്ക വെറുതേ  വന്നതാണെങ്കിൽ ഞാൻ പൊറുത്തേനെ..ഇതതല്ല  വല്ലാത്തൊരു വിരുന്നു വിളി, ഇന്നെക്കിപ്പോ ദിവസം രണ്ടായിരിക്കിണു , എന്റെ കണ്ണുകൊണ്ടുള്ള കഥകളി ഇഷ്ടാവുന്നില്ലെന്നവളുടെ നോട്ടത്തിൽ നിന്ന് നന്നായറിയുവേം ചെയ്യാം..സംശയിക്കേണ്ട, വർഗ്ഗം പെണ്ണ് തന്നെ , അറിയാലോ, ആണായാൽ ഇത്ര കടുകട്ടി നോട്ടമൊന്നുമുണ്ടാവില്ലെന്നേ..

"ഈ വിരുന്നു വിളിക്കു പിന്നിൽ ശരിക്കും എന്തേലും  കാര്യമുണ്ടേൽ ൻറെ ഭഗവതീ കഴിഞ്ഞു! അച്ചട്ടാവ്വോ അങ്ങേരു പറഞ്ഞത്? " ഓണത്തിന് നാട്ടിൽ പോയപ്പോൾ വഴീല് വച്ചു വെറുതേ കണ്ടയാൾക്കിതല്ലാതെ വേറെ ഒന്നും പറയാൻ കിട്ടീല്ലല്ലോ. വല്ലാത്തൊരു സ്വൈര്യക്കേടായല്ലോ ഇത്..പ്പെന്താ ഒരു വഴി? കണ്ണടച്ചു ശ്വാസം അകത്തേക്ക് , നല്ല ശ്രദ്ധയോടെ , സംഗതി പ്രാണായാമത്തിലെ ഒരു പൊടിക്കൈയാണ് , നടക്കുവോന്നു നോക്കട്ടെ.. "ദിപ്പോ പിന്നേം കഷ്ടായീലോ , ഏകാഗ്രത കൂടുമ്പോ അങ്ങേരു ദാ വരണൂ മുന്നിൽ , അതും നല്ല തെളിച്ചത്തിൽ..വെളുത്ത മുണ്ടും ഷർട്ടും , ഇത്തിരി നരച്ച മുടി , കണ്ടാൽ അന്പതോ ,അറുപതോ ? " ഈശ്വരാ  പിന്നെയും പോയല്ലോ അയാളിലേക്കു തന്നെ! ഞാൻ മായ്ക്കാൻ പോയതല്ലേ കഷ്ട്ടപ്പെട്ടു ശ്വാസോം വലിച്ച് .

മറൈൻ ഡ്രൈവിൽ പാർക്കിംഗ് കിട്ടുക , കിട്ടിയാൽ തന്നെ തിക്കി ഞെരുക്കി വണ്ടി പാർക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ തന്നെ സർക്കസ് പഠിക്കാൻ ദക്ഷിണ വച്ചൂന്നാ, നമ്മളത്ര വളർന്നിട്ടൂല്ല . ഉത്രാടത്തിന്റന്നായാലോ തിരക്ക് പറയേം വേണ്ട. അങ്ങിനെ സർക്കസ് ചെയ്തോണ്ടിരുന്നപ്പഴാ അങ്ങേരെ കണ്ടത് ,അത്യാവശ്യം സഹായിക്കയേം ചെയ്തു.  നല്ല പരിചിത ഭാവം, സാധാരണ മലയാളികൾക്കിപ്പോ കാണാത്ത ഒരു പ്രസന്നഭാവോം,കുറ്റം പറയാനില്ലാത്ത നോട്ടം . പുറത്തിറങ്ങി വണ്ടി ലോക്ക് ചെയ്തപ്പോഴേക്കും അയാൾ നടന്നടുത്തെത്തി . മുഖത്ത് മാത്രല്ല കണ്ണിലൂണ്ട് ചിരി. നല്ല ഐശ്വര്യമുള്ള മുഖം ,കൈയിൽ ചെറിയൊരു ബാഗ്, പാർക്കിംഗ് ഫീസ് പിരിക്കാനാവും ..തീർച്ചയായും മറുചിരി കൊടുത്തേ പറ്റൂ. പക്ഷെ അയാൾ പാർക്കിംഗ് ഫീസ് വാങ്ങിയില്ല .അപ്പൊ വണ്ടിയിടാനുള്ള സഹായം ഫ്രീ ആയിരുന്നോ?

" ഞാൻ ഒരു കാര്യം പറയട്ടെ ?" തികച്ചും അപ്രതീക്ഷിതമായിരുന്നു അയാളുടെ ചോദ്യം.
" കുഴപ്പായോ ഭഗവതീ , വലയ്ക്കുവോ ന്നെ ? " ചിരിച്ചതബദ്ധായീന്നൊരു ഭാവം മുഖത്തു വന്നു കഴിഞ്ഞൂലോ , എന്താപ്പോ ചെയ്യാ.എന്തും വരട്ടെ , ന്താ കാര്യംന്നറിയാലോ . അപരിചിതരോടുള്ള സമീപനം ഉടനെ റിവ്യൂ ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചു.

" ചോദിച്ചോളൂ , ന്താ  വേണ്ടേ ?" ഉദാരമനസ്കയായി എന്നൊരു ഭാവം മുഖത്തു മാറ്റിയൊട്ടിച്ചു. കൂടി വന്നാൽ ഒരു ഓണം ബമ്പർ അല്ലെങ്കിൽ സംഭാവന , അത്രയേ അപ്പോൾ മനസ്സിൽ വന്നുള്ളൂ. പക്ഷെ അയാളെ കണ്ടിട്ട് ഒന്നുമങ്ങോട്ടു ഊഹിക്കാൻ കഴിയുന്നുമില്ല .

 "എനിക്ക് പണമൊന്നും തരേണ്ട ,ഫ്രീ ആയി രണ്ടു കാര്യം പറഞ്ഞു തരാം , അത് കഴിഞ്ഞിട്ട് ഇഷ്ടമുണ്ടെങ്കിൽ ബാക്കി പറയാം !" എന്നായി  അയാൾ..അപ്പഴാണ് കൈയാളുടെ കണ്ണിലെ വലിയ ഭൂതക്കണ്ണാടി ഞാൻ കണ്ടത്. ഫ്രീ എന്ന് കേട്ടാലേ ഇഷ്ടം കാണിക്കുന്ന സ്ത്രീ മനഃശാസ്ത്രം  ആണ് കൈയിൽ തുറുപ്പുചീട്ട് . പിന്നെ ഭാവിയറിയാനുള്ള ആകാംക്ഷയില്ലാത്ത ഏതു സ്ത്രീജന്മം ?

" കേട്ടിട്ട് ഇഷ്ടമാവുന്നോ എന്ന് നോക്ക് കുഞ്ഞേ , എന്നിട്ടു ബാക്കി !" കുഞ്ഞേ എന്ന് വിളിച്ചതിന്റെ സന്തോഷം മുഖത്തു വരുത്തിക്കൊണ്ട് തന്നെ പറഞ്ഞു
" വേണ്ടാ , ഒന്നും പറയേണ്ട , വരുന്നത് വരുന്നിടത്ത് കാണുന്ന രീതിയാണെന്റേത് , അതുമല്ല ഫ്രീയായിട്ടൊന്നും വേണ്ട ."

അയാൾക്ക് വിടാനുദ്ദേശ്യമില്ല , " മഹാലക്ഷ്മി തന്നെ, എന്നാലും സ്ത്രീയായി ജനിക്കേണ്ടവൾ അല്ല , നല്ല കരുത്തുള്ള പുരുഷന് സമമായ ധൈര്യം ! എന്താ ശരിയല്ലേ?"

ഇനി വിട്ടാൽ ശരിയാവില്ല , ഒരു ചെറിയ ക്ലാസ് കൊടുക്കാണ്ട് വയ്യ , " അതേ , ഇനിയൊന്നും പറയേണ്ടാട്ടോ , ഇപ്പൊ പറഞ്ഞത് എന്നെ കണ്ടിട്ടല്ലേ ? ഈ കാൽസറായിയും ലുക്കുമൊക്കെയേയുള്ളൂ , ജന്മം സ്ത്രീ തന്നെ, ഒരു സംശയോമില്ല , രണ്ടു കുട്ട്യോളുമുണ്ട്, ഇനീപ്പൊ പുരുഷനൊപ്പെത്താനുള്ള ആശയൊന്നുമില്ലേനും. എടങ്ങേറാക്കല്ലേ ! അപ്പൊ ബൈ !"

അല്ലെങ്കിലും കൈനോട്ടക്കാരോക്കെ ഇങ്ങനെതന്യാ , ആകെ മൊത്തം ലക്ഷണം നോക്കും. വേഷം, നടത്തം, മുഖഭാവം. എന്നെ കണ്ടപ്പോഴേ പാതി കണക്കു കൂട്ടിയിട്ടാവും പ്രവചനം , ഒട്ടു മിക്ക സ്ത്രീകൾക്കും ജീവിതത്തിൽ എപ്പഴെങ്കിലും പുരുഷനായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടാവും എന്ന് തീർച്ച. അതോണ്ട് വേഗത്തിൽ നടന്നു സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. 

നല്ല വേഗത്തിൽ നടക്കുന്ന എനിക്കൊപ്പം എത്തീട്ടാ അങ്ങേരു രണ്ടാമത്തെ ബോംബിട്ടത് , " തമാശയല്ല , നിങ്ങളുടെ വീട്ടിൽ അടുത്തായി എത്തും ഒരു വിരുന്ന് , നോക്കിക്കോ ജീവിതം മാറ്റിമറിക്കും അത് !" ഒന്ന് ഞെട്ടിയെങ്കിലും
അതപ്പഴേ  മനസ്സീന്നു കളഞ്ഞതാ , എന്നിട്ടോ? കാക്കയെ  കാണാത്ത ഇവിടെ എന്റെ അടുക്കള ജനലിൽ, അതും വാഴക്കൈയിൽ ഇരുന്ന് കള്ളനോട്ടവുമായി ഒരു കറുകറുമ്പി  വിരുന്നു വിളിക്കുന്നു..

മനസ്സമാധാനത്തിന്റെ  ഹോൾസെയിൽ ഡീലർ എവിടെയാണാവോ?











































Wednesday, 21 September 2016






എനിക്ക് കാവേരിയുടെ രാഷ്ട്രീയം അറിയില്ല..
പടലപ്പോരുകളുടെ സമവാക്യങ്ങളുമറിയില്ല , അത്ര കണ്ടു മനസ്സ് വളർന്നിട്ടില്ലാത്തതു കൊണ്ടാവും. ജലം മനസ്സുകളെ വല്ലാതെ മുറിപ്പെടുത്തുന്നു  ഈയിടെയായി..ഭൂമിയുടെ പങ്കുവയ്ക്കലുകൾക്കപ്പുറം ജലത്തിന്റെ ഊഴം..നാളെ ജീവവായുവിനാകുമോ?

മൂന്ന് വര്ഷം മുൻപ് ആദ്യമായി തിരുവാരൂരിൽ ട്രെയിൻ ഇറങ്ങുമ്പോൾ ഏറെ ആകർഷിച്ചത് കിളി ചിലക്കുന്ന ശബ്ദമായിരുന്നു. അത്ര തിരക്കില്ലാത്ത ഒരു ചെറിയ സ്റ്റേഷൻ . നല്ല പച്ചപ്പ്‌ , പട്ടണത്തിന്റെ പത്രാസില്ലാത്ത ഒരിടം.  കഥകളിൽ കേട്ട കാവേരിയെ കാണാൻ പോകുമ്പോൾ വെയിൽ കനത്തിരുന്നു. കത്തുന്ന വെയിലിൽ പുറത്തിറങ്ങാൻ മടിച്ചു, എത്തിനോക്കിയിട്ടു കാണാനാകാതെ വന്നപ്പോൾ രണ്ടും കൽപ്പിച്ചു പുറത്തിറങ്ങി. അവിടവിടെ മണൽപ്പുറ്റുകൾ പോലെ എന്തോ.. പേരറിയാത്ത കുറെ കാട്ടു പടർപ്പുകൾ നിറഞ്ഞ ഒരു തരിശ് , ജലസ്പർശമേറ്റിട്ടു കാലങ്ങളായെന്നോർമ്മപ്പെടുത്തുന്ന മണ്ണ് ..മനസ്സ് മടുത്തു. തിരുവാരൂരിൽ നിന്നും തഞ്ചാവൂരിലേക്കുള്ള യാത്ര കാവേരിക്കരികിലൂടെ തന്നെ , ഓരോ കൈവഴിക്കും ഓരോ ആറിന്റെ പേര്, വെണ്ണാറും, വെട്ടാറും, പാലാറും ,പക്ഷെ എല്ലാം വരണ്ടു തന്നെ.  പുഴയുടെ ജഡത്തെ കൂടെക്കൂട്ടിയൊരു യാത്രയുടെ മരവിപ്പായിരുന്നു മനസ്സിൽ.

ദക്ഷിണേന്ത്യയുടെ നെല്ലറയെന്നറിയപ്പെടുന്ന തഞ്ചാവൂരിലും തിരുവാരൂരിലും മഴക്കാലമെന്നൊരു പേരേയുള്ളൂ , ഏറിയാൽ മൂന്നോ നാലോ മഴ അതിനപ്പുറം ജലമെന്നാൽ കാവേരി കനിയണം . "ആടിപ്പെരുക്കിനു" കാവേരിയുടെ കൈവഴികൾ നിറയുമെന്നതാണ് കണക്ക്. ജീവധാരയായ നദിയെ പൂജിക്കുന്നതാണന്നത്തെ ചടങ്ങു് .എന്നാൽ ഇത്തവണ വിനായക ചതുർഥി കഴിഞ്ഞിട്ട് പോലും കാവേരി ജലസ്പർശമേറ്റിട്ടില്ല. പ്രധാന കൃഷിയായ "കുറുവ"  ജലത്തിന്റെ ലഭ്യതക്കുറവുമൂലം  ഉപേക്ഷിച്ച കൃഷിക്കാർക്ക് അടുത്ത വിളയായ "സാംബ " ഉപേക്ഷിക്കുക  ആത്മഹത്യാപരം തന്നെ.

കർണാടകത്തിലെ  തലക്കാവേരിയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയിലെ ജലം മേട്ടൂർ അണക്കെട്ടിൽ നിന്നാണ് തമിഴ്നാട്ടിലേക്കെത്തുന്നത്. മൂന്നുനാളുകൾക്കുള്ളിൽ മേട്ടൂരിൽ നിന്നും തിരുച്ചിറപ്പള്ളിയിലെ കല്ലനൈ അണക്കെട്ടിൽ എത്തുന്നതിനായി കാത്തിരിക്കുകയാണിവിടുത്തെ കൃഷിക്കാർ. വാലറ്റമായ കാരൈക്കൽ  വരെ കാവേരി ഒഴുകിയെത്താൻ പിന്നെയും ഒരാഴ്ച.     

കർണാടകത്തിന്റെ സ്ഥിതിയും മറിച്ചല്ല എന്നറിയാഞ്ഞല്ല . നദീതട ജില്ലകൾ ഏറെക്കുറെ നേരിടുന്ന പ്രശ്നങ്ങൾ സമാനമാണ്. വൈകാരികമായി പ്രതികരിക്കുന്ന ജനമെന്നു ഒറ്റപ്പെടുത്താനാവില്ല ഈ ജനതയെ! വൈകാരികതക്കുമപ്പുറം വരുംകാലങ്ങൾ നേരിടേണ്ടിവന്നേക്കാവുന്ന വറുതിയെ നേരിടാനുള്ള വഴികൾ ആലോചിക്കാനുള്ള വകതിരിവാണിപ്പോൾ വേണ്ടത്.         

ജലത്തർക്കം ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേയുള്ളതാണെങ്കിലും കാലവർഷത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ അളവെടുപ്പിലും രാഷ്ട്രീയക്കാരുടെ മുതലെടുപ്പിലും അത് വല്ലാതെ പുകയുന്നില്ലേ?
  




Thursday, 8 September 2016




ചാറ്റ് ബോക്സ് ..
"ജീവിതം വിരസമാവുന്നു".. ചാറ്റ് ബോക്സിലെ മണിയടി പറഞ്ഞു .. ഇത്തരം സന്ദേശങ്ങൾ പതിവാണ് അസമയത്തു പച്ചവെളിച്ചം കത്തുമ്പോൾ . മണിയടികളുടെ കൂടുമ്പോൾ പെട്ടന്നുപയോഗിക്കാവുന്ന ആയുധം എടുക്കുക..വർത്തമാനപ്പെട്ടിയുടെ വലത്തേ മൂലയിലുള്ള കൈയടയാളം..തൽക്കാലത്തേക്ക് തൃപ്തിപ്പെട്ടു കൊള്ളും. പിന്നെയും പല വിധ ജീവിത നിരീക്ഷണങ്ങൾ , ഒരു ഓപ്പൺ ഹൌസ് ചർച്ചയ്ക്കുള്ള മാറ്റർ കൈയിലുണ്ട്, പക്ഷെ അത് പുറത്തു വരണമെങ്കിൽ എതിർ വശത്തു സ്ത്രീ സാന്നിധ്യം വേണം.
" പൊതുവെ സ്ത്രീകളെ കുറിച്ച് , അല്ലെങ്കിൽ വേണ്ട എഴുത്തുകാരെക്കുറിച്ചെന്താണ് അഭിപ്രായം?"
ഉം , എന്ന് മൂളാനും വിരലുയർത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമുള്ള സ്വാതന്ത്ര്യത്തിൽ കത്തി വച്ച് കൊണ്ടൊരു ചോദ്യം.എന്തെങ്കിലും പറഞ്ഞെ പറ്റൂ. മറു തലക്കലുള്ള ആളെ അവഗണിക്കാനാവില്ല .
"ബോധധാരയിൽ വ്യത്യാസമുണ്ടെങ്കിലും തരളിതമാവുന്ന ഹൃദയങ്ങളാണ് സ്ത്രീകളുടേത് . ചിലർക്ക് ഉണരാൻ ചില ശബ്ദങ്ങൾ, ചിലർക്ക് സംസാരം, മറ്റു ചിലർക്ക് സ്പർശനം "..
അപ്പോ അങ്ങിനെയാണ് കഥ , സംഗതി ആലങ്കാരികമായി പറഞ്ഞുവെങ്കിലും നമ്മുടെ ഗണമേതെന്നറിയണം. "സങ്കീർണ്ണവും ,ബോധാവബോധങ്ങളെ മാറ്റിമറിക്കുന്നതുമായ"....എന്നൊരു കാച്ചു കാച്ചിയാലോ എന്നാലോചിച്ചു. തത്കാലത്തേക്ക് പരിക്കില്ലാതെ രക്ഷപ്പെടണോ അതോ "ശുഭം" എന്നെഴുതിത്തീരും വരെ തുടരണോ? വല്ലാത്ത ശങ്ക..
"അങ്ങനെയൊന്നുമില്ല , ധാരാളമാവുന്ന കാലമൊക്കെ കഴിഞ്ഞില്ലേ? ഇപ്പൊ യാതാർഥ്യങ്ങളാണ് മുന്നിൽ , പിന്നെ ഗഹനമായി ചിന്തിക്കാനുള്ള " ടൈം " (കടപ്പാട് മോഹൻലാൽ, ഈണവും അതന്നെ) കിട്ടീട്ടിലേയ് ! " സെല്ഫ് ഡിഫൻസ് മൂവ് ഒന്ന്...ആന തേർ കാലാൾ , ഏറ്റില്ലെങ്കിൽ കളരി, ഇടതു മാറി, മുന്നോട്ടാഞ്ഞൊന്നു ..ഇതിപ്പോ ഏതാവ്വോ ഏശുക?
" നമ്മുടെ ഓർബിറ്റുകൾ ചേരുന്നില്ല , ജീവിതത്തിലെ വൈരസ്യം മറികടക്കാനാണ് ചാറ്റ് . ബോധ ധാര പോലെ പറഞ്ഞു പോവും. തുറന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്, സാധാരണ ഹോട്ട് ആവും ഇവിടെ. വിവാഹമോചിതർ ഏറെ , അസംതൃപ്തർ . ക യ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്തത്. കുടുംബ പാരതന്ത്ര്യത്തിന്റെ പരിമിതികൾക്കുള്ളിൽ സൈബർ സ്പേസിലെ സ്വാതന്ത്ര്യം അല്പം ആസ്വദിക്കുന്നത് പാപമൊന്നുമല്ലല്ലോ."
മറുപടിക്കു കാക്കാതെ മണിയടിശബ്ദം തുടരുന്നു.
"നാൽപ്പതിൽ പുതുമകളൊന്നും കാത്തിരിക്കുന്നില്ല.ആർക്കോ വേണ്ടി ജീവിക്കുന്ന ജീവിതങ്ങൾ. തുരുമ്പെടുത്ത യന്ത്രത്തിനു പുതു ജീവൻ വയ്ക്കും പോലെ ! താനൊരു ഇരുമ്പു മറക്കു പുറകിലാണ് ,പുറത്തു വന്നു കൂടെ ? സാത്വിക ഭാവത്തിനിനിയും ജീവിതം ബാക്കിയുണ്ട്. പറഞ്ഞത് ശരിയല്ലേ?"
മറുപടി ഉറുമ്പു നിരക്കുന്നതു പോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ കുനിഞ്ഞിരിക്കുന്ന "m "..മൂളലുകൾക്കിടയിൽ മറുപടിക്കു കാക്കുന്ന ചോദ്യങ്ങൾ. ഒരു കൊച്ചു ജാലകത്തിനിത്രയും പ്രശ്ങ്ങളുടെ ഭാരം താങ്ങാനാവുമോ ആവോ? ക്യാംപസ് സ്വാതന്ത്ര്യമനുഭവിക്കുന്ന പ്രായവും കാലവും മറക്കുന്ന ,അയതാർത്ഥമെങ്കിലും കെട്ടുപാടുകളില്ലാതെ സ്വതന്ത്രനും നഗ്നരുമാവുന്നവർ ! വികാരവിചാരങ്ങളുടെ ചൂടും, സൈബർ ഇടങ്ങൾ പകരുന്ന ഊർജ്ജത്തിനായി ദാഹിച്ചിരിക്കുന്നവരുടെ ചിന്തകളും , മനസ്സ് മടുപ്പിൻറെ കഥകളും ഈ കൊച്ചു ജനാലക്കാഴ്ചകളെ മടുപ്പിക്കുന്നു.
ഒട്ടു മിക്ക ജനാലകളും ഇതൊക്കെത്തന്നെയാവും പറയുക..ഈ ജനാലയിൽ നിന്നും തൽക്കാലത്തേക്ക് വിട..









ചിത്രങ്ങൾക്ക് ഇരുപതു വർഷത്തെ പഴക്കവും, ഓർമ്മകൾക്ക് ഒരു നൊടിയിടയുടേതും..കർക്കിടകക്കാറൊഴിഞ്ഞ മാനം , പുഴയുടെ ആശ്ലേഷത്തിൽ നിന്നും  അകന്നു മാറിയിട്ടില്ലാത്ത വയലുകൾ..പ്രണയക്കലമ്പലുകളവസാനിപ്പിച്ചു പുഴ മടങ്ങിയെങ്കിലും മണ്ണിനവളെ മറക്കാനായിട്ടില്ല..വാഴത്തട കൊണ്ടുണ്ടാക്കിയ ചെറു ചങ്ങാടങ്ങൾക്കിനിയും ഇടമുണ്ട്.. 

കാഴ്ചകൾ പഴയതാണെങ്കിലും നല്ല തെളിച്ചം , വയലിന് നടുവിലൂടുള്ള  തെന്നിത്തെറിക്കുന്ന വരമ്പിലൂടെയുള്ള യാത്ര എത്രയോ വട്ടം..വരമ്പിലെ വളവുകളിൽ ചെറിയ കൈവരമ്പുകൾ ,രണ്ടു കരയിലും കാണുന്ന വീടുകളിലേക്കുള്ള വഴികൾ. ഇക്കരെമാലിയിൽ  ഏർത്തേടത്തെ വീടാണാദ്യം , പിന്നെ പെരുമ്പാട്ടെ വീട്..ഇടയിൽ അവരുടെ താവഴിക്കാരുടെ ഭാഗം പിരിഞ്ഞ വകയിലുള്ള വീടുകൾ. വരമ്പിലൂടെയുള്ള നടപ്പിനിടയിൽ അക്കരെയും ഇക്കരെയും നിന്നുള്ള കുശലാന്വേഷണങ്ങൾക്കുള്ള മറുപടിയും കൊടുത്തു വേണം പോവാൻ. .  വരമ്പ് ചെന്നെത്തുന്നിടത്തു നിന്നും കുന്നുമ്പുറത്തേക്കുള്ള  വഴി.. കുന്നുമ്പുറത്ത് നട്ട റബർ മരങ്ങളുടെ മേൽത്തലപ്പുകൾ ഇവിടെ നിന്നേ കാണാം. കുന്നുകൾ ഇടിച്ചു നിരത്തുകയും എഞ്ചിനീയറിംഗ് കോളേജ് വരുകയും ചെയ്തുവെന്നറിഞ്ഞു. പിന്നീട് വയലറ്റം പോവാൻ തോന്നിയില്ല .
നടവഴികൾ പഞ്ചായത്തു റോഡിനു വഴിമാറി. നടവഴികൾ മാറിയെങ്കിലെന്ത് ,ഓർമ്മകളിലെ സുഗന്ധത്തിനൊട്ടും കുറവില്ല. വടക്കൂന്നു വന്ന കാട്ടിലെ ഇലഞ്ഞിപ്പൂവിന്റെ ഗന്ധവും നാഗത്താന്മാരുടെ കൊട്ടാരത്തിലെ പാലപ്പൂവിന്റെ ഗന്ധവും ഇപ്പോഴും അതുപോലെയുണ്ട് ഉള്ളിൽ. വയലിറമ്പിലിരുന്നു കണ്ട കിനാവുകളും , മിന്നാമിന്നികളെ  കൈക്കുള്ളിലടച്ച ബാല്യവും മോഹങ്ങളിൽ മയങ്ങിയ കൗമാരവും, പ്രണയനഷ്ടവും എല്ലാം !

വയലുകൾ പലതും തെങ്ങിൻ പുരയിടങ്ങളായി മാറി. ഇനിയും കുറെയൊക്കെ ബാക്കിയുണ്ടാവും ,മാറ്റങ്ങൾക്കു വഴിമാറാൻ മടിക്കുന്ന ചിലരെപ്പോലെ . മിന്നാമിനുങ്ങിനെക്കാൾ മങ്ങിക്കത്തിയിരുന്ന  വഴിവിളക്കുകൾ നീളൻ ട്യൂബ് ലൈറ്റിന് വഴിമാറിയിട്ടേറെയായി , ഓർമ്മയിൽ നാട്ടുവെളിച്ചത്തിനാണിപ്പോഴും തെളിച്ചം ..നിലാവ് പോലൊരു തണുപ്പും..